കെഎസ്ആർടിസി ഒഴിവാക്കിയ വനിതാ കണ്ടക്ടർക്ക് ജോലിയുമായി പ്രൈവറ്റ് ബസ്സുകാർ

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഒഴിവാക്കി പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ വരുമാനമാർഗ്ഗം ഇല്ലാതായത് നാലായിരത്തോളം ജീവനക്കാർക്കാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽപ്പോലും ഇതുപോലുള്ള കൂട്ടമായ പിരിച്ചുവിടൽ ഉണ്ടായിട്ടില്ല. പിരിച്ചുവിടപ്പെട്ട പല ജീവനക്കാരും കരഞ്ഞുകൊണ്ടാണ് ഡിപ്പോകളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്.

ഈ വാർത്തകളെല്ലാം മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും കണ്ടവരെയെല്ലാം ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയയുടെ അവസ്ഥയായിരുന്നു. ഭർത്താവ് മരിച്ചതോടെ രണ്ടാം ക്ലാസുകാരിയായ മകളും അ‍ഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബം പട്ടിണിയാകാതെ കഴിഞ്ഞു പോകുന്നത് ദിനിയയുടെ വരുമാനം കൊണ്ടായിരുന്നു. പറക്കമുറ്റാത്ത രണ്ട് കു‍ഞ്ഞുങ്ങളുടെ ഭാവി ഇരുളടയുമെന്ന വേദനയോടെയാണ് പതിനൊന്ന് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ദിനിയ കണ്ണീരോടെ ഡിപ്പോയിൽ നിന്നും മടങ്ങിയത്. ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

കെഎസ്ആർടിസി കൈയൊഴിഞ്ഞ ദിനിയയ്ക്ക് ഇപ്പോൾ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത് മധ്യ – വടക്കൻ കേരളത്തിലെ പ്രമുഖ പ്രൈവറ്റ് ബസ് ഓപ്പറേറ്ററായ ‘സന ട്രാൻസ്‌പോർട്ട്’ ആണ്. ബസ് പ്രേമികളുടെ കൂട്ടായ്മയായ ‘ബസ് കേരള’ എന്ന ഗ്രൂപ്പിലാണ് ഇതിനെക്കുറിച്ച് ‘സന ട്രാൻസ്‌പോർട്ട്’ ഔദ്യോഗികമായി പോസ്റ്റ് ഇട്ടിരിക്കുന്നത്. ആ പോസ്റ്റ് ഇങ്ങനെയാണ്…

“”കെ എസ് ആർ ടി സി യുടെ പല നയങ്ങളും സ്വകാര്യ ബസ് മേഖലയെ തകർക്കാൻ വേണ്ടി മാത്രമായിരുന്നു , അവയിൽ പ്രമുഖ തൊഴിലാളി യൂനിയൻ മഹത്തായ പങ്കും വഹിച്ചിട്ടുണ്ട് . അവർക്ക് അർഹിച്ചതാണ് ഈ കിട്ടിയത് എന്നും ഞങ്ങൾക്കറിയാം. പക്ഷേ പ്രിയ സഹോദരി ദിനിയ …താങ്കൾ നല്ല ഒരു കണ്ടക്ടർ ആയിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളും മനുഷ്യരാണ്. വേദനിക്കുന്നവരുടെ മുന്നിൽ ഞങ്ങളുടെ ശിരസ്സും കുനിയും.

പ്രിയ സോദരി, നിങ്ങൾക്ക് മറ്റു ജോലികൾ ഒന്നും ശരിയായില്ലെങ്കിൽ ഞങ്ങൾ ഒരു ജീവിത സാഹചര്യം ഒരുക്കാൻ തയ്യാറാണ്. സന ട്രാൻസ്പോർട്ടിന്റെ ബസ്സുകളിൽ മാന്യമായ രീതിയിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ ഒരു അവസരം സന മാനേജ്മെന്റ് വാഗ്ദാനം ചെയ്യുന്നു. താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടിൽ കണ്ടതിന്റെ കാരണം ഒന്നു കൊണ്ടു മാത്രമാണ് ഈ വാഗ്ദാനം.

ടേക്ക് ഓവർ നാടകം മൂലം ധാരാളം നഷ്ടം ഞങ്ങൾക്കും ഞങ്ങളെപ്പോലെ മറ്റു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സിനും ഉണ്ടായിട്ടുണ്ട്. സനക്ക് പാലക്കാട്‌ – കോഴിക്കോട്, വഴിക്കടവ് – തൃശൂർ, താമരശ്ശേരി – പെരിന്തൽമണ്ണ റൂട്ടുകളിൽ ഒക്കെ ആയി ഒൻപത് സൂപ്പർ ക്ലാസ്സ്‌ പെർമിറ്റുകൾ ഉണ്ടായിരുന്നു. ടേക്ക് ഓവർ എന്ന വികല നയം കൊണ്ട് ഇന്ന് പലതും ഓടുന്നില്ല. ഇതിനേക്കാൾ കഷ്ടമാണ് മറ്റു പല ബസ് സർവീസുകളുടെയും നഷ്ടക്കണക്ക്. നഷ്ടത്തിന്റെ ആഴം അറിയണമെങ്കിൽ അത് സ്വന്തക്കാർക്ക് വരണം. ഇപ്പോൾ എങ്കിലും ചിലർക്ക് അത് മനസിലാകട്ടെ എന്ന് മാത്രമേ പ്രാർത്ഥനയുള്ളു.

ഇനിയും ഞങ്ങൾക്ക് എത്ര കാലം മുന്നോട്ടു പോകാൻ സാധിക്കും എന്നറില്ല. സർക്കാരിന്റെ അവഗണനയും, കെഎസ്ആർടിസിയുടെ വികല നയങ്ങളും ഞങ്ങളെ അത്രമേൽ ബാധിക്കുന്നുണ്ട്. പക്ഷേ ഒന്നുറപ്പുണ്ട്. ചിറകുകൾ അരിഞ്ഞു വീഴ്ത്തപ്പെടും വരെ ആ സഹോദരിയ്ക്ക് താങ്ങായി നില്ക്കാൻ ഞങ്ങൾ ശ്രമിക്കും.”

പോസ്റ്റ് വൈറൽ ആയതോടെ എല്ലാവരും ബസ് ഉടമകളുടെ ഈ തീരുമാനത്തിനു നന്ദി പറയുകയാണ്. പ്രൈവറ്റ് ബസ്സുകാരുടെ നെഗറ്റിവ് വശങ്ങൾ മാത്രമല്ല ഇതുപോലുള്ള നന്മയുടെ കരങ്ങളും നമ്മൾ അറിയണം. പെട്ടെന്നു ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ ഇനിയെങ്ങോട്ട് എന്നു ചിന്തിച്ചിരിക്കുന്ന ദിനിയ എന്ന സഹോദരിയ്ക്ക് നേരെ നീണ്ട ഈ സഹായഹസ്തം വളരെയേറെ വിലപ്പെട്ടതാണ്. സന ബസ് ഉടമകൾ ആയ യൂനുസലിക്കും അബ്ദുൽ നാസറിനും എല്ലാവിധ നന്ദിയും ആശംസകളും നേരുന്നു. എല്ലാവരും ഈ വാർത്ത ഷെയർ ചെയ്ത് ആ സഹോദരിയുടെയടുത്ത് എത്തിക്കുക.

നിയമവ്യവസ്ഥ പാലിക്കുമ്പോഴും ഇനി എന്ത് ചെയ്യണം എന്ന അറിയാതെ ദിനിയയെപ്പോലെ ഒരുപാട് എംപാനൽ കണ്ടക്ടർമാർ അവരുടെ ജീവിതത്തിലെ ഏക വരുമാനം നഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പ്രതിസന്ധിയിലാണ്. ഇവരുടെ പുനരധിവാസം നമ്മുടെ മുന്നിലെ വലിയ ഒരു ചോദ്യമാണ്. വിഷാദങ്ങളുടെ തുരുത്തിൽ ഉപേക്ഷിക്കപ്പെടേണ്ടവരല്ല ഇവരൊന്നും… അവർക്കെല്ലാം ഇതുപോലെ രക്ഷകരായി ആരെങ്കിലും വരുമായിരിക്കും എന്നു നമുക്ക് പ്രതീക്ഷിക്കാം.

Photos – Bimal Thampi, Unniraja G.