ശ്രീധന്യയുടെ കൂരയിൽ കട്ടിലും അലമാരയും കസേരയുമെത്തിച്ച് സന്തോഷ് പണ്ഡിറ്റ്; ഇതല്ലേ ഹീറോയിസം?

സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രം രചിച്ച് ശ്രീധന്യ. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിക്കുന്നത്. സിവിൽ സർവീസിൽ 410-ാം റാങ്കാണ് ധന്യ കരസ്ഥമാക്കിയത്. വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. കുറിച്യ വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യയ്ക്ക് മുഖ്യമന്ത്രിയും ഗവർണറുമടക്കം നിരവധി പേർ ആശംസകൾ അറിയിച്ചു.

റാങ്കിന്റെ തിളക്കത്തിലാണെങ്കിലും ശ്രീധന്യയുടെ വീട്ടിലെ അവസ്ഥ അൽപ്പം കഷ്ടതയിലായിരുന്നു. മാധ്യമങ്ങളിലൂടെയാണ് ഏവരും ശ്രീധന്യയുടെ വീടിന്റെ ശോചനീയാവസ്ഥ കാണുന്നത്. കിടക്കാനൊരു നല്ല കട്ടിലോ പുസ്തകങ്ങള്‍ അടുക്കിവെയ്ക്കാന്‍ ഒരു ഷെല്‍ഫോ ഒന്നും തന്നെ ആ ചെറിയ വീട്ടില്‍ ഇല്ലായിരുന്നു. ഇതെല്ലാം കണ്ട് ശ്രീധന്യയെ സഹായിക്കുവാൻ ഒരാളെത്തി. മറ്റാരുമല്ല, ഒരുകാലത്ത് കേരളം മുഴുവനും ഒരു കോമാളിയെപ്പോലെ പുച്ഛിച്ചു കണ്ട സന്തോഷ് പണ്ഡിറ്റ്. ശ്രീധന്യയുടെ വിജയവാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ് സന്തോഷ് പണ്ഡിറ്റ് ശ്രീധന്യയുടെ വീട്ടില്‍ എത്തി. വീടിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് അപ്പോള്‍ തന്നെ അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെല്‍ഫും ഏതാനും കസേരകളും വാങ്ങി നല്‍കിയ ശേഷമാണ് സന്തോഷ് പണ്ഡിറ്റ് മടങ്ങിയത്.

ഒരുപാട് പേര്‍ അഭിനന്ദനങ്ങളും വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ആദ്യമായിട്ടാണ് ഒരാള്‍ ആവശ്യം പറഞ്ഞപ്പോള്‍ തന്നെ അത് നിറവേറ്റ് തരുന്നതെന്ന് നന്ദിയോടെ ശ്രീധന്യയുടെ അച്ഛന്‍ പറഞ്ഞു. വീട് സന്ദർശിക്കുന്ന വിഡിയോ സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ: “Dear facebook family, ഞാ൯ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ IAS നേടിയ Sree Dhanya എന്ന മിടുക്കിയെ നേരില് സന്ദ൪ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില് നിന്നും ആദ്യ വിജയി). എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ സാധിച്ചതില് അഭിമാനമുണ്ട്. അവരും, മാതാപിതാക്കളും, മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില് താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവരീ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്. കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില് സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാ൯ സാധിക്കാത്തതില് എനിക്ക് ഇപ്പോള് വിഷമമുണ്ട്.
ഇനിയും നിരവധി പ്രതിഭകള് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു…”

ഇതിൽ നിന്നും രണ്ടു കാര്യങ്ങളാണ് നമുക്ക് മനസ്സിലാക്കുവാനുള്ളത്. ഒന്ന് – ഇത്രയും കഷ്ടപ്പാടിനിടയിലും പഠിച്ചു സിവിൽ സർവ്വീസ് നേടിയ ശ്രീധന്യ ഒരു എക്സ്ട്രാ ഓർഡിനറി മിടുക്കി തന്നെയാണ്. രണ്ട് – ഒരാളുടെ ഒരു വശം മാത്രം കണ്ട് അയാളെ പൂർണ്ണമായും വിലയിരുത്തുവാൻ പാടില്ല. ഒരു സിനിമാക്കാരൻ എന്നതിലുപരി സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യസ്നേഹിയെ അടുത്തറിയുക. ഈ രണ്ടുപേർക്കും ഹൃദയത്തിൽ നിന്നുമൊരു സല്യൂട്ട്…