സാധാരണക്കാർക്ക് പ്രവേശനം നിഷിദ്ധമായ വിഷപ്പാമ്പുകളുടെ ദ്വീപ്

ഭൂമിയിൽ പോകാൻ പേടിക്കേണ്ട കുറെ സ്ഥലങ്ങളുണ്ട്. അവയിൽ ഒന്നാണ് പാമ്പുകളുടെ ദ്വീപ്. പാമ്പുകളുടെ മാത്രം ദ്വീപെന്നറിയപ്പെടുന്ന ബ്രസീലിലെ സാവോ പോളോയിൽ നിന്നും 144 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ഭീകര ദ്വീപ്.. അതിമനോഹരമായ സ്ഥലമാണിതെങ്കിലും പാമ്പുകളുടെ ദ്വീപ് ഇവിടുത്തുകാർക്കെന്നും ഒരു പേടിസ്വപ്നമാണ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തിരമാലകള്‍ ആഞ്ഞടിക്കുന്ന നീലക്കടലിലാണു ആ ദ്വീപ്. കൊടും വിഷമൂതി ആകാശത്തിലൂടെ പറക്കുന്ന പറവകളെ പോലും കൊല്ലുന്ന ആയിരക്കണക്കിനു ഭീകരന്‍ പാമ്പുകള്‍ നിറഞ്ഞ ഒരു ദ്വീപ്. ഇലാ ക്വിമാഡെ ഗ്രാൻഡ് എന്നാണ് ഈ ദ്വീപിന്റെ യഥാർത്ഥ പേര്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ദ്വീപുകളുണ്ട്. എന്നാല്‍ നൂറ്റിപ്പത്ത് ഏക്കറോളം പടർന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്‍തമാണ്. വനവും പാറക്കൂട്ടങ്ങളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ പ്രദേശം. ലോകത്തെ ഏറ്റവും കൂടുതൽ വിഷമുള്ള ‘ബോത്രോപ്‌സ്’ എന്ന ഇനത്തിൽ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കിഭരിക്കുന്നത്. ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകൾ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഏറ്റവും ഭയക്കേണ്ട വിഷപ്പാമ്പുകളിലൊന്നായ ഇവ ‘സ്വർണത്തലയൻ അണലി’ എന്നാണു മലയാളത്തിൽ അറിയപ്പെടുന്നത്.ഇവയുടെ കടിയേറ്റാൽ ഒരു മണിക്കൂറിനകം മരണം സംഭവിക്കും. ഈ ഗണത്തിൽ പെട്ട പാമ്പുകൾ മറ്റെവിടെയുമില്ലെന്നതാണ് രസകരമായ വസ്തുത.

ഈ ദ്വീപിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണു ബ്രസീൽ നിവാസികൾക്കു പറയാനുള്ളത്. ഈ ദ്വീപിൽ ആദ്യമായി ലൈറ്റ് ഹൗസ് സ്ഥാപിച്ചത് 1909ലാണ്. ഒപ്പം മേൽനോട്ടത്തിനായി ജീവനക്കാരെയും നിയോഗിച്ചു. പക്ഷേ അവരാരും പിന്നീട് തിരിച്ചു വന്നില്ല. അവസാനമായി നിയോഗിച്ച ലൈറ്റ് ഹൈസ് ജീവനക്കാരനും ഭാര്യയും അഞ്ചു വയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബവും പാമ്പുകടിയേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കാണപ്പെടുകയായിരുന്നു. പിന്നീട് ഇവിടേക്ക് ജീവനക്കാരെ നിയോഗിക്കാതെയായി.

മനുഷ്യവാസമില്ലാതെ കിടക്കുന്ന 43 ഹെക്ടർ സ്ഥലത്തിന്റെ ആധിപത്യം ഇപ്പോൾ ഇവിടുത്തെ പാമ്പുകൾക്കാണ്. എന്നാല്‍ കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്. ഈ പാമ്പുകഥ തട്ടിപ്പാണെന്നും കടൽകൊള്ളക്കാരുടെ കോടികളുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപെന്നും വാദിക്കുന്നവരുമുണ്ട്.

എന്തായാലും ഈ വിഷ പാമ്പുകളുടെ താഴ്വാരത്തിലേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല.. നിയമം കൊണ്ടു ബ്രസീലിയന്‍ സര്‍ക്കാര്‍ ഈ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വളരെ കുറച്ചു ശാസ്ത്രജ്ഞര്‍ ദ്വീപിലെത്താറുണ്ട്. പാമ്പുകളെ കുറിച്ചു പഠനം നടത്തുന്നതിനു വേണ്ടിയാണിത്. അപൂര്‍വമായി ബ്രസീലിലെ നേവിക്കാരും ഇവിടെ സന്ദര്‍ശിക്കാറുണ്ട്. മനുഷ്യവാസമില്ലാത്ത ഈ പ്രദേശം അറിയപ്പെടുന്നതു തന്നെ പാമ്പുകളുടെ താഴ്വാരം എന്ന പേരിലാണ്.

ദ്വീപിലിറങ്ങി രണ്ടുചുവടു വയ്ക്കുമ്പോൾ തന്നെ മരങ്ങളിലും മറ്റും പതുങ്ങിയിരിക്കുന്ന പാമ്പുകളെ കാണാനാകും എന്നതാണ് ഇവിടേക്ക് ആളുകളെ അകറ്റി നിർത്തുന്ന പ്രധാന വസ്തുത. പക്ഷെ കൊടുവിഷമുള്ള പാമ്പുകള്‍ മാത്രം അധിവസിക്കുന്ന ഈ ദ്വീപിലേക്കു അനധികൃതമായും ചിലരെത്തുന്നുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ചാണു പലപ്പോഴും ഇവിടേക്കു ആളുകളെത്തുന്നത്. ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് പാമ്പുകളുടെ വിഷത്തിനു വിപണിയില്‍ നല്ല വിലയാണ്.

കരിഞ്ചന്തയില്‍ ഇരുപതു ലക്ഷം വരെ ഇതിനു വില ലഭിക്കും.വിഷപാമ്പുകളുടെ ഉപദ്രവത്തെ പോലും അവഗണിച്ചാണ് മോഷ്ടാക്കള്‍ പാമ്പുകളെ കൊന്നു വിഷമെടുക്കാനെത്തുന്നത്. എന്തൊരു ധൈര്യമുള്ള കള്ളന്മാരാ അല്ലേ? പ്രതിവിഷം നിർമ്മിക്കാനായി പാമ്പുകളുടെ വിഷം ഗവേഷകർ ഗവൺമെന്റിന്റെ അനുമതിയോടെ ഇവിടെ വന്നു എടുക്കാറുണ്ട്. നാവികസേനയുടെ പ്രത്യേക സംഘത്തോടൊപ്പമാണ് ഇവർ ഇവിടെയെത്താറുള്ളത്. വരുമ്പോൾ പാമ്പുകടിയേറ്റാൽ പ്രയോഗിക്കാനുള്ള പ്രതിവിഷവും ഒപ്പം കരുതും.

എന്തായാലും ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം. അതുകൊണ്ട് അങ്ങോട്ടൊരു യാത്ര പോയേക്കാമെന്ന് ആശ തോന്നുന്നുണ്ടെങ്കില്‍ തല്‍ക്കാലം നടക്കില്ല. സ്നേക്ക് ദ്വീപിലേക്കു സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയൻ സർക്കാർ. നേവിക്കും പാമ്പു ഗവേഷകര്‍ക്കും മാത്രമാണ് പ്രവേശനം.

കടപ്പാട് – ഇന്റർനെറ്റിലെ വിവിധ മാധ്യമങ്ങൾ.