ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിലേക്ക്..

ഡൽഹിയിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പോയത് ഗുജറാത്തിലേക്ക് ആയിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന റോക്കോർഡ് നേടിയ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന സർദാർ വല്ലഭായ് പട്ടേൽ പ്രതിമ കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. ഞങ്ങൾ ബറോഡയിൽ നിന്നും ടാക്സി വിളിച്ചാണ് ഇവിടേക്ക് എത്തിയത്. നല്ല അടിപൊളി റോഡ് ആയതിനാൽ 90 കിലോമീറ്റർ ദൂരം ഞങ്ങൾ ഒരു മണിക്കൂർ കൊണ്ടെത്തി.

ഏകദേശം മൂവായിരം കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്നു പേരിട്ടിരിക്കുന്ന ഈ അതികായ പ്രതിമ പണി തീർത്തിരിക്കുന്നത്. 189 മീറ്ററാണ് ഈ പ്രതിമയുടെ ഉയരം. അതായത് മുൻപ് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ചൈനയിലെ സ്പ്രിങ് ടെമ്പിൾ ബുദ്ധയെക്കാൾ 23 മീറ്റർ കൂടുതൽ ഉയരത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി.

2013 ഒക്ടോബർ 13 ന് ആയിരുന്നു പ്രതിമയുടെ ശിലാസ്ഥാപനം നടന്നത്. എൽ ആൻഡ് ടി എന്ന കമ്പനിയ്ക്കായിരുന്നു നിർമാണച്ചുമതല. പ്രശസ്തനായ ശിൽപി രാം സുതാർ ആയിരുന്നു പ്രതിമ രൂപകൽപ്പന ചെയ്തത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ അനേകം വ്യത്യസ്ത ചിത്രങ്ങൾ പരിശോധിച്ചതിനും മറ്റു പഠനങ്ങൾക്കും ശേഷമാണ് പ്രതിമ രൂപകൽപ്പന ചെയ്തത്. 25000 ടൺ ഉരുക്കും 90000 ടൺ സിമന്റും 1850 ടൺ വെങ്കലവും ഉപയോഗിച്ചായിരുന്നു പ്രതിമയുടെ നിർമ്മാണം. ഏകദേശം മൂന്നര വർഷത്തോളം മാത്രമേ ഈ പ്രതിമ നിർമ്മിക്കുവാനായി എടുത്തുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത.

ഏകദേശം 3500 നിർമ്മാണ തൊഴിലാളികളുടെയും 250 ഓളം എൻജിനീയർമാരുടെയും പരിശ്രമത്തിൻ്റെ ഫലമായാണ് ഇത്രവേഗത്തിൽ പ്രതിമാ നിർമ്മാണം പൂർത്തിയായത്. പ്രതിമയിലെ വെങ്കലപാളികൾ ഉറപ്പിക്കാൻ 200 ഓളം ചൈനീസ് വിദഗ്ധരായിരുന്നു പണിയെടുത്തത്. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി, ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന ഈ പ്രതിമ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ 31 നു (31-10-2018) ആണ് രാജ്യത്തിനു സമർപ്പിച്ചത്.

സന്ദർശകർക്ക് രാവിലെ സ്ഥലത്തെത്തി ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റുകൾ എടുക്കുവാൻ സാധിക്കും. അല്ലെങ്കിൽ www.soutickets.in എന്ന വെബ്‌സൈറ്റിൽ നിന്നും ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റുകൾ പല നിരക്കിലുണ്ട്. ഏറ്റവും കൂടിയ നിരക്കിലെ ടിക്കറ്റ് 1000 രൂപയുടേതാണ്. വളരെ തിരക്കേറിയ സമയങ്ങളിൽ മാത്രമേ ഈ ടിക്കറ്റ് എടുക്കേണ്ട കാര്യമുള്ളൂ. തിരക്കില്ലാത്ത സമയങ്ങളിൽ സാധാരണ ടിക്കറ്റ് എടുത്താൽ മതി. സാധാരണയായി 350 രൂപയാണ് ഈ പ്രതിമയിൽ കയറുന്നതിനും അവിടത്തെ ഗാലറിയിലെ കാഴ്ചകൾ ആസ്വിക്കുന്നതിനുള്ള ടിക്കറ്റ് ചാർജ്ജ്. 3 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് 200 രൂപ കൊടുത്താൽ മതി. ഇത് കൂടാതെ 30 രൂപ ബസ് ടിക്കറ്റും നമ്മൾ എടുക്കണം. പ്രതിമയുടെ മുകളിൽ കയറണ്ട എന്നുണ്ടെങ്കിൽ 120 രൂപ മാത്രമേയുള്ളൂ ചാർജ്ജ്. ഇനി പ്രതിമയുടെ മുകളിലൂടെയും ചുറ്റിനുമൊക്കെ പറക്കണം എന്നാഗ്രഹമുണ്ടെങ്കിൽ ഒരാൾക്ക് 2900 രൂപ മുടക്കിയാൽ 10 മിനിറ്റ് സമയത്തേക്ക് ഹെലിക്കോപ്റ്റർ റൈഡ് ലഭിക്കും. 250 രൂപ മുടക്കിയാൽ സർദാർ സരോവർ ഡാമിലെ റിസർവ്വോയറിൽ കൂടി ഒരു അടിപൊളി ബോട്ടിംഗും കിട്ടും.

ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനായി പ്രത്യേകം സ്ഥലങ്ങൾ നിർണ്ണയിച്ചിട്ടുണ്ട്. അവിടെ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ കഴിയൂ. പാർക്കിംഗ് ഏരിയയിൽ നിന്നും പ്രതിമയിലേക്ക് പോകുവാനായി A/C ബസ്സുകൾ അതിനകത്ത് ലഭ്യമാണ്. മുൻപ് 30 രൂപ ബസ് ടിക്കറ്റ് എടുത്തത് എന്തിനാണെന്നു മനസിലായില്ലേ? വളരെ സൗകര്യപ്രദമായിരുന്നു ഈ ബസ് സർവ്വീസുകൾ. ബസ്സിൽ വരുന്ന വഴിയ്ക്ക് ആദ്യമായി പ്രതിമ കാണുമ്പോഴുള്ള ആ ഒരു ഫീൽ ഉണ്ടല്ലോ, അത് അനുഭവിച്ചു തന്നെ അറിയണം. ബസ് നിർത്തുന്നയിടത്തു നിന്നും അൽപ്പം നടക്കണം പ്രതിമയിലേക്ക്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് എസ്‌കലേറ്റർ സൗകര്യങ്ങളും അവിടെയുണ്ട്. അംഗപരിമിതരായവർക്കും അവശരായവർക്കും വീൽചെയറിൽ സഞ്ചരിച്ചുകൊണ്ട് പ്രതിമയുടെ മുകൾഭാഗം വരെ പോയി കാണുവാനുള്ള സൗകര്യങ്ങൾ അവിടെയുണ്ട്.

പ്രതിമയുടെ ഉള്ളിലും മുകളിലുമെല്ലാം ക്യാമറ ഉപയോഗിക്കുന്നതിനു യാതൊരു വിധ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ല. അതിനുള്ളിൽ കയറിയപ്പോഴാണ് ഇത്രയും വിസ്തീർണ്ണം ഇതിനുണ്ടായിരുന്നോ എന്നു ചിന്തിച്ചു പോയത്. പ്രതിമയുടെ മുകളിലെ വ്യൂവിംഗ് ഗാലറിയിൽ വന്നില്ലെങ്കിൽ അത് വളരെ നഷ്ടം തന്നെയാണ്. അവിടെ നിന്നുള്ള കാഴ്ചയാണെങ്കിൽ അതിമനോഹരവും. ഇവിടെ നിന്നും ഒരേ സമയം ഇരുന്നൂറോളം ആളുകൾക്ക് കാഴ്ചകൾ കാണാവുന്നതാണ്. ഇവിടെ നിന്നുള്ള സർദാർ സരോവർ അണക്കെട്ടിന്റെ കാഴ്ച അതി ഗംഭീരം തന്നെയാണ്. ഇതുകൂടാതെ പ്രതിമയ്ക്ക് അകത്തായി വലിയൊരു മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്. സർദാർ വല്ലഭായ് പട്ടേലിന്റെ ചരിത്രം മുഴുവനും നമുക്ക് ഈ മ്യൂസിയത്തിൽ നിന്നും കണ്ടുമനസ്സിലാക്കാവുന്നതാണ്. ഒപ്പംതന്നെ 3ഡി പ്രൊജക്‌ഷൻ മാപ്പിങ്, വോക്ക്‌വേ, ഫുഡ് കോർട്ട്, സെൽഫി പോയിന്റ്, ഷോപ്പിങ് സെന്റർ, അണ്ടർവാട്ടർ അക്വേറിയം, റിസർച് സെന്റർ തുടങ്ങിയവയും പ്രതിമയോടൊപ്പം തയ്യാറാക്കിയിരിക്കുന്നു. മൊത്തത്തിൽ ഒരു ഇന്റർനാഷണൽ ലെവലിലാണ് ഇവിടം തയ്യാറാക്കിയിരിക്കുന്നതും പരിപാലിക്കുന്നതും.

എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പോലെ തന്നെ ഫുഡ്കോർട്ടുകൾ ഇവിടെയുണ്ട്. വിശക്കുന്നവർക്ക് പല തരത്തിലുള്ള രുചികരമായ ഭക്ഷണങ്ങൾ ഇവിടത്തെ ഫുഡ് കോർട്ടിൽ ലഭ്യമാണ്. സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയിൽ നിന്നും ഞങ്ങൾ പിന്നീട് പോയത് തൊട്ടടുത്തായുള്ള ‘വാലി ഓഫ് ഫ്‌ളവേഴ്‌സ്’ എന്ന മനോഹരമായ ഗാർഡനിലേക്ക് ആയിരുന്നു. ഓരോ പോയിന്റുകളിൽ നിന്നും ബസ്സിൽ കയറി അടുത്ത പോയിന്റിലേക്ക് നമുക്ക് ഇതിനകത്ത് സഞ്ചരിക്കാവുന്നതാണ്. ആദ്യം ടിക്കറ്റ് കൗണ്ടറിൽ നിന്നും 30 രൂപ കൊടുത്ത് എടുത്ത ബസ് ടിക്കറ്റ് ഉപയോഗിച്ച് ഇതിനകത്തു മുഴുവനും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം.

വാലി ഓഫ് ഫ്‌ളവേഴ്‌സ് ഗാർഡനിൽ നിന്നും സർദാർ സരോവർ ഡാമിലേക്കുള്ള ബസ് ലഭ്യമാണ്. ഞങ്ങൾ അതിനകത്തു കയറി ഡാമിലേക്ക് എത്തി. ഡാമിൽ ബോട്ടിംഗ് നടത്തുന്നതിനായുള്ള ടിക്കറ്റുകൾ ഞങ്ങൾ ആദ്യമേതന്നെ എടുത്തിരുന്നു. നമ്മുടെ ഇടുക്കി ഡാമിന്റെ നാലോ അഞ്ചോ ഇരട്ടി വിസ്തൃതിയുണ്ട് സർദാർ സരോവർ ഡാം റിസർവയോയറിന്. റിസർവ്വോയറിൽ മുതലായുണ്ടെന്നു കാണിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ അവിടെയുണ്ടായിരുന്നു. പ്രത്യേക രീതിയിലുള്ള ബോട്ടുകളാണ് ഇവിടെ ബോട്ടിംഗിനായി ഉപയോഗിക്കുന്നത്. സഞ്ചാരികൾ എല്ലാവരും തന്നെ ബോട്ടിംഗ് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. റിസർവ്വോയറിലെ ബോട്ടിംഗിനിടെ ഒരു ഭാഗത്ത് കാണുന്നത് മഹാരാഷ്ട്ര സംസ്ഥാനവും അടുത്തായി മധ്യപ്രദേശ് സംസ്ഥാനവുമാണ്. അതായത് മൂന്നു സംസ്ഥാനങ്ങൾ കൂടിച്ചേരുന്ന ഒരു സ്ഥലമാണിത് എന്നു ചുരുക്കം.

ബോട്ടിംഗ് കഴിഞ്ഞു ഹെലിക്കോപ്റ്റർ റൈഡ് ചെയ്യുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് അതിനകത്ത് വീഡിയോ റെക്കോർഡ് ചെയ്യുവാൻ പാടില്ല എന്നറിഞ്ഞത്. അതോടെ ആ റൈഡ് ഞങ്ങൾ ഉപേക്ഷിച്ചു. വളരെ നിരാശയോടെ ഞങ്ങൾ അടുത്ത ബസ്സിൽ കയറി പുറത്തേക്ക് യാത്രയായി. ബസ്സിൽ തിരികെ പോകുന്നതിനിടെ പിന്നിൽ പട്ടേൽ പ്രതിമ ദൂരേക്ക് മറഞ്ഞു പോകുന്നുണ്ടായിരുന്നു.

ഇവിടേക്ക് ട്രെയിനിൽ വരുന്നവർ വഡോദര റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. അവിടെ നിന്നും GSRTC യുടെ ബസ് സർവ്വീസുകൾ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് ലഭ്യമാണെന്നാണ് അറിഞ്ഞത്. 3000 കോടി രൂപ മുടക്കി ഇവിടെ ഉണ്ടാക്കിയിരിക്കുന്നത് ഒരു വലിയ ടൗൺഷിപ്പാണ്. ഗുജറാത്തിലെ ഈ ഗ്രാമം ഇപ്പോൾ ഇന്റർനാഷണൽ ടൂറിസം മാപ്പിൽ ഇടം നേടിയിരിക്കുകയാണ്.

NB : ഇതൊരു ട്രാവൽ വ്ലോഗാണ്‌. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാച്ചുവാണ്‌ ഗുജറാത്തിലെ സ്റ്റാച്ചു ഓഫ്‌ യൂണിറ്റി. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ധീരനായ ഒരു നേതാവും, ഒരൊറ്റ ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മുദ്രാവാക്യവുമായി പ്രവർത്തിച്ച സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണിത്‌. ഇവിടെ പോകാൻ ആഗ്രഹിക്കുന്നവർക്കും ഇതുവരെ പോയി കാണാത്ത ആളുകൾക്കും ഉപകാരമാകുന്ന തരത്തിലാണ്‌ ഈ വീഡിയോ ചെയ്തിരിക്കുന്നത്‌. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക. Being a travel vlogger, its my honor and pride to announce the tallest statue of the world, statue of unity to my followers. This video is having tips for travelers who would like to visit the statue. Please do share the video if you find its interesting and informative.