ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ 1600 രൂപയ്ക്ക് രണ്ടുപേർക്ക് താമസിക്കാം…

കർണാടകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ. ഒരു കടുവാ സംരക്ഷണകേന്ദ്രം കൂടിയായ ഇതിന്റെ വിസ്തൃതി 880 ചതുരശ്ര കിലോമീറ്ററാണ്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.

കടുവ, ആന എന്നിവയുടെ വിഹാര കേന്ദ്രമായ ബന്ദിപ്പൂര്‍ വനത്തിലൂടെ വാഹനത്തില്‍ കടന്നു പോകുമ്പോഴും നമുക്ക് വല്ലാത്തൊരു ഉള്‍ക്കിടിലം ഉണ്ടാകാറുണ്ട് എന്നതാണ് സത്യം. ഈ ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ ഒരു ദിവസം താമസിക്കാന്‍ അവസരം കിട്ടിയാലോ? കേവലം 1600 രൂപയ്ക്ക് ബന്ദിപ്പൂർ നാഷണൽ പാർക്ക് വനത്തിനുള്ളിൽ രണ്ട് പേർക്ക് ഫോറസ്റ്റിന്റെ കോട്ടേജിൽ ഒരു ദിവസം താമസിക്കാം. അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമാണ് ഇത്.

ഇവിടെ താമസിക്കുവാനായി ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് റൂമുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. http://bandipurtigerreserve.in/ എന്ന വെബ്സൈറ്റ് മുഖേനയാണ് ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്തിട്ട് അതിന്‍റെ പ്രിന്‍റ് ഔട്ട്‌ പേപ്പറും കൂടി നിങ്ങള്‍ കയ്യില്‍ കരുതേണ്ടതായുണ്ട്. കൂടാതെ നിങ്ങളുടെ ഐഡി കാര്‍ഡുകളും കൈവശം ഉണ്ടായിരിക്കണം. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിന്‍റെ വനത്തിനുള്ളിലെ ഓഫീസില്‍ അതായത് സഫാരി ടിക്കറ്റുകള്‍ ലഭിക്കുന്ന ഇടത്ത് ഈ പ്രിന്‍റ് ഔട്ട്‌ കാണിക്കേണ്ടതാണ്. ബസ്സിനാണ്‌ നിങ്ങള്‍ വരുന്നത് എങ്കില്‍ ഓഫീസിനു സമീപത്തായി ബസ് സ്റ്റോപ്പ്‌ ഉണ്ട്. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് വണ്ടി കൊട്ടേജിന്റെ അടുത്ത് പാര്‍ക്ക് ചെയ്യാവുന്നതുമാണ്.

ബുക്ക് ചെയ്യുന്നവര്‍ മയൂര, കോകില, പപീഹ, ചിതൽ, വനസുമ എന്നീ കോട്ടേജുകൾ ബുക്ക് ചെയ്യുവാന്‍ ശ്രമിക്കുക. കാരണം ഈ കോട്ടേജുകലാണ് കാടിന്‍റെ തൊട്ടടുത്ത് ചേര്‍ന്നു കിടക്കുന്നത്. രാത്രിയായാല്‍ ഇതിനു സമീപം മാനുകളും ആനയും ഒക്കെ വരും. കൊട്ടെജിനുള്ളില്‍ ഇരുന്നു നിങ്ങള്‍ക്ക് ഇവയെ കാണുവാനും സാധിക്കും. ഇവിടത്തെ കോട്ടേജുകൾക്ക് അത്യാവശ്യം പഴക്കമുണ്ടെങ്കിലും മേല്‍പ്പറഞ്ഞവ ഇടയ്ക്ക് മോടി പിടിപ്പിച്ചിട്ടുള്ളവയാണ്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ പോയപ്പോള്‍ വനശ്രീ എന്ന ബ്ലോക്ക് ആണ് ബുക്ക് ചെയ്തത്. അത് അത്ര പോര കേട്ടോ. വനശ്രീ കോട്ടേജില്‍ മൊത്തം നാലു മുറികള്‍ ഉണ്ട്. ബന്ദിപ്പൂര്‍ – മുതുമല ഹൈവേയ്ക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കോട്ടേജുകളുടെ സമീപത്ത് കുരങ്ങന്മാരുടെ ബഹളമാണ്. സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമായി കാണാം. ഒപ്പം ആര്‍ക്കും ശല്യമുണ്ടാക്കാതെ പാവത്തന്മാരായി കാട്ടുപന്നികളും. നമ്മള്‍ നോക്കിയാല്‍ കള്ളദൃഷ്ടിയോടെ അവ നൈസായി മുങ്ങുന്നത് കാണാം. എന്നാലും ഇവയോടോന്നും അധികം അടുക്കാതിരിക്കുന്നതാണ് ബുദ്ധി.

ഇവിടെ താമസിക്കുവാന്‍ വരുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ താമസിക്കുന്നത് ഒരു കാട്ടിനുള്ളില്‍ ആണെന്ന ബോധം എപ്പോഴും ഉണ്ടായിരിക്കണം. മദ്യപാനം, പുകവലി എന്നിവ ഇവിടെ കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. വന്യമൃഗങ്ങള്‍ കോട്ടേജുകൾക്ക് സമീപം മിക്കവാറും അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനാല്‍ ഒരു ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കണം. പ്രത്യേകിച്ച് രാത്രിയില്‍ പുറത്തിറങ്ങുന്നത് ഒരല്‍പം റിസ്ക്ക് ആണെന്ന് കൂട്ടിക്കോ. മാനുകള്‍, കുരങ്ങുകള്‍ മുതലായവയ്ക്ക് ഭക്ഷണ സാധനങ്ങള്‍ ഒന്നുംതന്നെ ഇട്ടു കൊടുക്കുവാന്‍ പാടുള്ളതല്ല. അതോടൊപ്പം തന്നെ ഇവിടെ താമസിക്കുവാന്‍ വരുമ്പോള്‍ കഴിവതും പ്ലാസ്ടിക് സാധനങ്ങള്‍ ഒഴിവാക്കുക. അഥവാ പ്ലാസ്ടിക് ഉണ്ടെങ്കില്‍ത്തന്നെ അവ അലക്ഷ്യമായി നിക്ഷേപിക്കാതിരിക്കുക.

താമസിക്കുവാന്‍ വരുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണിക്കാണ് ചെക്ക് ഇന്‍ സമയം. താമസം ഒരു ദിവസമേയുള്ളൂവെങ്കില്‍ പിറ്റേദിവസം രാവിലെ പത്തു മണിയ്ക്ക് ചെക്ക് ഔട്ട്‌ ചെയ്യണം. ഭക്ഷണത്തിനായി തൊട്ടടുത്ത് ഒരു റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നുണ്ട്. വെജിറ്റെറിയന്‍ ഭക്ഷണം മാത്രമേ ഇവിടെ ലഭിക്കുകയുള്ളൂ. നോണ്‍ വെജ്. പ്രിയര്‍ ഒരു ദിവസം ഒന്ന് അഡ്ജസ്റ്റ്‌ ചെയ്യുക.

താമസം ബുക്ക് ചെയ്യുന്നതോടൊപ്പം തന്നെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ നിന്നുള്ള ഫോറെസ്റ്റ് സഫാരിക്കു കൂടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് 350 രൂപയാണ് ഇവിടെ സഫാരിയുടെ നിരക്ക്. വനംവകുപ്പിന്‍റെ മിനി ബസ്സിലായിരിക്കും സഫാരി. ജീപ്പ് സഫാരി വേണമെങ്കില്‍ 3000 രൂപ കൊടുക്കണം. ജീപ്പില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാം. ഈ ആറു പേര്‍ക്കും കൂടിയുള്ള ചാര്‍ജ്ജാണ് ഇത്. സാധാരണ സഫാരി ഒരുമണിക്കൂര്‍ നേരത്തേക്ക് ആണ്. രാവിലെയും വൈകീട്ടും മാത്രമാണ് സഫാരി ഉള്ളത്. സഫാരി സമയം രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ്. ഇവിടെ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സഫാരി ഒരിക്കലും മിസ്സ്‌ ചെയ്യരുത്. കഴിവതും അതും മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടു വരിക.

സഫാരിയ്ക്ക് പോകുമ്പോള്‍ ആന, മാന്‍, മയില്‍ തുടങ്ങിയ മൃഗങ്ങളെ ഉറപ്പായും അടുത്തു കാണുവാന്‍ സാധിക്കും. ഭാഗ്യമുണ്ടെങ്കില്‍ കടുവയും പുലിയെയും ഒക്കെ നിങ്ങള്‍ക്ക് ദര്‍ശിക്കാം. മൃഗങ്ങളെ കാണുമ്പോള്‍ ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി നമുക്ക് കാണിച്ചു തരും. കാടായതിനാല്‍ സഞ്ചാരികള്‍ നിശബ്ദത പാലിക്കണം. ഒച്ചപ്പാട് ഉണ്ടാക്കിയാല്‍ ഡ്രൈവറുടെ വക കന്നടയില്‍ നല്ല അസ്സല്‍ ചീത്ത കേള്‍ക്കാം. അതുകൊണ്ട് ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ക്യാമറയുടെ ഫ്ലാഷ് ഓഫാക്കി വെക്കുകയും വേണം.

വനത്തിലാനെങ്കില്‍ മഴയിൽ പച്ചപ്പു കണ്ടു തുടങ്ങിയ കാട്ടു ചെടികൾ ഇടതൂർന്ന് നിൽക്കുന്നുണ്ട്. പക്ഷേ, ഭീകരതയില്ല. കാടിന്റെ സ്വത്തായ നിശ്ശബ്ദത വേണ്ടോളം ഉണ്ടു താനും. ആയിരത്തോളം സ്ക്വയർ കിലോമീറ്ററിൽ പരന്നു കിടക്കുന്ന ബന്ദിപ്പൂർ കാട്ടിൽ 107 ഓളം കടുവകളുണ്ട്. 90–95 പുളളിപ്പുലികളും കാണും. ബന്ദിപ്പൂരിലെ പ്രിൻസ് എന്ന കടുവ പ്രശസ്തനാണ്. മനുഷ്യരോട് വലിയ അടുപ്പമാണവന്. ചിലപ്പോൾ വണ്ടിക്കടുത്തൊക്കെ വന്നു നിൽക്കും. ഉപദ്രവിക്കില്ല. ഗൗരി എന്ന വേറൊരു കടുവയുമുണ്ടായിരുന്നു. ഇപ്പോള്‍ അവള്‍ ജീവിച്ചിരിപ്പില്ല. കടുവകൾ പുറത്തു വരുന്നത് വൈകുന്നേരങ്ങളിലാണ്. അതുകൊണ്ട് വൈകുന്നേരത്തെ റൈഡിന് തിരക്കു കൂടും.

രാത്രിയായാല്‍ മൃഗങ്ങളുടെ ശബ്ദങ്ങള്‍ അങ്ങിങ്ങായി നമുക്ക് കേള്‍ക്കാവുന്നതാണ്. കോട്ടേജുകൾക്ക് സമീപത്ത് ഏതാണ്ട് അഞ്ഞൂറോളം മാനുകള്‍ ദിവസേന രാത്രി വിശ്രമിക്കുവാന്‍ വരുമെന്ന് അവിടത്തെ കെയര്‍ടേക്കര്‍ വഴി അറിയുവാന്‍ സാധിച്ചു. ചിലപ്പോള്‍ ആനകളും പതിയെ സന്ദര്‍ശകരായി എത്താറുണ്ടത്രേ. അതുകൊണ്ട് രാത്രി അധികം പുറത്തിറങ്ങിയുള്ള കറക്കം ഒഴിവാക്കുക. മൊബൈല്‍ ഫോണുകള്‍ക്ക് മര്യാദയ്ക്ക് റേഞ്ച് ഇവിടെ കിട്ടുന്നതല്ല. ഇതെല്ലാം പ്രതീക്ഷിച്ചു വേണം ഇവിടേക്ക് താമസത്തിനായി വരുവാന്‍.

ഇതെല്ലാം കേട്ടപ്പോള്‍ നിങ്ങള്‍ക്ക് ഇവിടെ ഒരു ദിവസം താമസിക്കുവാന്‍ മോഹം തോന്നുന്നുണ്ടോ? എങ്കില്‍ ഒട്ടും മടിക്കേണ്ട. ഓണ്‍ലൈനായി ബുക്ക് ചെയ്ത് ഇങ്ങു പോന്നോളൂ. നിങ്ങളെ കാത്ത് മനോഹരങ്ങളായ നിമിഷങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു…