‘തിമ്മക്ക’ – ആദ്യമായി രാഷ്ട്രപതിഭവനിലെ ‘പ്രോട്ടോക്കോൾ’ തെറ്റിച്ച വനിത

എഴുത്ത് – പ്രകാശ് നായർ മേലില

വൃക്ഷമാതാവ് പത്മശ്രീ സാലുമരദാ തിമ്മക്കക്ക് 106 വയസ്സുണ്ട്. വിവാഹശേഷം മക്കളില്ലാതിരുന്ന ഇവർ ആത്മഹത്യ ചെയ്യാൻ വരെ ശ്രമിച്ചിരുന്നു. തിമ്മക്കയെ ശാന്തമായി സമാധാനിപ്പിച്ചതും മരങ്ങളെയും പ്രകൃതിയെയും മക്കളെപ്പോലെ സ്നേഹിക്കാൻ പഠിപ്പിച്ചതും അവരുടെ ഭർത്താവായിരുന്നു. ദിവസവും രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന അവരിരുവരും ഭർതൃഗ്രാമമായ ഹുളിക്കലിനും കുടൂരിനു മിടയിലുള്ള 4 കിലോമീറ്റർ സ്ഥലത്ത് ഹൈവേയുടെ ഇരുവശവും 400 ആൾ മരങ്ങളും തണൽ വൃക്ഷങ്ങളും വച്ചുപിടിപ്പിച്ചു. ദിവസവും വെള്ളം കോരി സമയാസമയം അതിനൊക്കെ വളമിട്ട് വളർത്തി.

ഇത് കൂടാതെ കഴിഞ്ഞ 65 വർഷത്തിനിടെ ഗ്രാമമാകെ ഫലവൃക്ഷങ്ങളും തണൽ മരങ്ങളുമായി 8000 ത്തിലധികം മരങ്ങൾ അവർ നട്ടുപിടിപ്പിച്ചത് ഇന്നും തലയുയർത്തി നിൽക്കുന്നു.ഇതിനാൽ ഗ്രാമമാകെ പച്ചപ്പു പുതച്ച പുത്തനൊരനുഭൂതിയാണ് നമുക്ക് പകരുന്നത്.ഗ്രാമവാസികൾ ഇവരെ വൃക്ഷ മാതാവ് ( വൃക്ഷ മാതേ) എന്നാണു വിളിക്കുന്നത്.1991 ൽ തിമ്മക്കയുടെ ഭർത്താവ് മരണപ്പെട്ടു. അനവധി നിരവധി പുരസ്‌ക്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. അതിൽ അന്താരാഷ്‌ട്ര പുരസ്‌കാ രങ്ങളും ഉൾപ്പെടുന്നു. കർണ്ണാടക സർക്കാർ ഇവർക്ക് വൃക്ഷനിരകൾ എന്നർത്ഥം വരുന്ന ‘ശാലുമരദാ’ എന്ന പട്ടം നൽകി ആദരിക്കുകയുണ്ടായി. അതുമൂലം ‘സാലുമരദാ വൃക്ഷമാതേ തിമ്മക്ക’ എന്നാണവർ ഇപ്പോൾ അറിയപ്പെടുന്നത്.ഇപ്പോൾ ഭാരതസർക്കാർ അവർക്ക് പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചിരിക്കുന്നു .

രാഷ്ട്രപതിയിൽനിന്ന് പത്മശ്രീ അവാർഡ് കൈപ്പറ്റുന്നവർ പാലിക്കേണ്ട നിബന്ധനകൾ അഥവാ പെരുമാറ്റച്ചട്ടം (Protocol) തലേദിവസം റിഹേഴ്‌സൽ നടത്തിയാണ് പുരസ്‌ക്കാര ജേതാക്കളെ പരിശീലിപ്പിക്കുന്നത്. അത് തെറ്റിക്കാൻ പാടുള്ളതല്ല. എന്നാൽ രാഷ്ട്രപതിയിൽനിന്നു പുരസ്ക്കാരം സ്വീകരിച്ചശേഷം ക്യാമറയെ നോക്കാൻ അഭ്യർത്ഥിച്ചപ്പോൾ അവർ അതനുസരിച്ചു. അതിനുശേഷം തിമ്മക്ക രാഷ്ട്രപതിക്കടുത്തു ചെന്ന് അദ്ദേഹത്തിൻറെ തലയിൽ കൈവച്ചനുഗ്രഹിച്ചത് ശരിക്കും പ്രോട്ടോക്കോൾ ലംഘനമായിരുന്നു. എന്നാൽ രാഷ്ട്രപതിയാകട്ടെ അവർക്കു മുന്നിൽ നമ്രശിരസ്ക്കനായി നിന്നത് സദസ്സിൽനിന്ന് നിർത്താത്ത കയ്യടിക്കു കാരണമായി. പ്രധാനമന്ത്രിയടക്കം പുഞ്ചിരിയോടെ അത് കണ്ടുനിന്നു. അതുകൊണ്ടുതന്നെ തിമ്മക്കയെ ആരും തടഞ്ഞതുമില്ല. പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം തിമ്മക്ക രാഷ്ട്രപതി ഭവൻ പരിസരത്ത് ഒരു ഫലവൃക്ഷം നടുകയും ചെയ്തു.

വളര്‍ത്തുപുത്രനായ ഉമേഷിനൊപ്പമാണ് ഇന്ന് തിമ്മക്ക താമസിക്കുന്നത്. മുൻപ് വീട്ടിലടക്കം തിമ്മക്കയ്ക്കും ഭര്‍ത്താവിനും മക്കളില്ലാത്തതിന്‍റെയും വൃക്ഷം നട്ടു നടക്കുന്നതിന്‍റെയും പേരില്‍ പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം അവര്‍ അവരുടെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 8000 -ത്തിലധികം വൃക്ഷങ്ങളാണ് തിമ്മക്ക ഇത്രയും കാലത്തിനിടയില്‍ നട്ടുപിടിപ്പിച്ചത്. കുട്ടികളില്ലാത്തതിന്‍റെ വിഷമം മാറ്റാനായി ഭര്‍ത്താവ് ബിക്കലൂച്ചിഖയ്യായ്ക്കൊപ്പം വൃക്ഷത്തൈകള്‍ നട്ടുതുടങ്ങിയ തിമ്മക്കയ്ക്ക് ഇന്ന് സ്വന്തം മക്കളെപ്പോലെ തന്നെയാണ് ബംഗളൂരു നഗരത്തില്‍ 35 കിലോമീറ്ററുകളിലായി തണല്‍ വിരിച്ചു നില്‍ക്കുന്ന ഇവർ നട്ട വൃക്ഷങ്ങള്‍.