ബോര്‍ഡര്‍ ചിക്കനും സൂര്യകാന്തിത്തോട്ടങ്ങളും പിന്നെ അന്യൻ പാറയും

വിവരണം – അരുൺ വിനയ്.

ചില സ്ഥലങ്ങള്‍, ചില കാഴ്ചകള്‍ ഒക്കെ കാണണമെങ്കില്‍ പണ്ട് ദാസന്‍ വിജയനോട് പറഞ്ഞ പോലെ ഓരോന്നിനും അതിന്‍റെതായ സമയമാകണമല്ലോല്ലേ.. മൂന്നു മാസങ്ങള്‍ക്കും മുന്നേ സുര്യകാന്തി കാണാനുള്ള പ്ലാനെല്ലാം ശെരിയാക്കി വച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ ഇന്ത്യന്‍ സിനിമകളിലെ ടിപ്പിക്കല്‍ പോലീസ്സുകാരെ പോലെ എല്ലാം കഴിഞ്ഞു വിളവെടുപ്പിന്‍റെ സമയം ആയപ്പോഴാണ് ചെന്നെത്താന്‍ പറ്റിയത്.

പൊതുവേ ചെങ്കോട്ട പോയാല്‍ അവിടെ നിന്നും അച്ഛന്‍കോവിലിലേക്ക് വണ്ടി തിരിച്ചു വിടാറുള്ള എന്നെ ഇത്തവണ സുന്ദരപാണ്ട്യപുരത്തേക്കു നയിക്കാനുള്ള പ്രധാന കാരണം തന്നെ കാപാലികരായ കുറെ ട്രിപ്പന്മാരുടെയും ട്രിപ്പത്തികളുടെയും മുഖപുസ്തകത്തിലെ സുര്യകാന്തി പോസ്റ്റുകള്‍ ആയിരുന്നു. വെളുപ്പിനെ 3.30നു ജാക്കറ്റും, ഹെല്‍മറ്റും തപ്പിപ്പിടിചെടുത്തു അമ്മയെ ഉണര്‍ത്താതെ മതിലും ചാടി, കുടു കുടു വണ്ടിയുമെടുത്തു ട്രിപ്പ്‌ മോഡ് ഓണ്‍ ആക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് മൂന്നേ മൂന്നു സ്ഥലങ്ങള്‍.

മാസങ്ങള്‍ക്ക് മുന്നേ ജീവിതം തന്നെ മാറ്റി മറിച്ച, പൂര്‍ത്തിയാകാതെ പോയ തെങ്കാശി ബോര്‍ഡര്‍ ചിക്കന്‍ കടയും, സുര്യനെ പ്രണയിച്ച സുര്യകാന്തിപൂക്കളും, പുസ്തകങ്ങളെ പ്രണയിച്ചു തുടങ്ങിയ കാലത്ത് ഏറ്റവും നല്ല വൈബുകള്‍ വായനയ്ക്ക് സമ്മാനിച്ച അച്ഛന്‍കോവില്‍ കാടും കാട്ടാറുകളും.

ഒരുപാട് തവണ പോയി വന്ന തെന്മല റോഡില്‍ ഇത്രയും കോടമഞ്ഞ്‌ എന്നെയും കാത്തിരിക്കുന്നുണ്ടാകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അപ്രതീക്ഷിത യാത്രകള്‍ നല്‍കുന്ന മധുരം ശെരിക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും സുഖം നല്‍കാറുണ്ട്. തെന്മല ഡാം എത്തുന്നത്‌ വരെയുള്ള റോഡിലെ കോടയിലൂടെ ഗുഗിള്‍ ചേച്ചിയുടെ സഹായം കൊണ്ട് വഴി തെറ്റാതെ 13ആം കണ്ണറപ്പാലം എത്തി.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊളോണിയല്‍ ഭംഗിയില്‍ 103 മീറ്റര്‍ നീളമുള്ള 13 കമാനങ്ങളോടെയുള്ള ബ്രിട്ടീഷ് നിര്‍മ്മിതി. കാടിനോട്‌ ചേര്‍ന്ന് കിടക്കുന്ന ഭാഗമായത് കൊണ്ട് മൃഗങ്ങള്‍ക്കു നദിയിലേക്ക് വന്നു വെള്ളം കുടിക്കുന്നതിനും, മഴവെള്ളം ഒഴുക്കി വിടുന്നതിനുമൊക്കെ വേണ്ടിയിട്ടാവണം പ്രകൃതിയോടു ചേര്‍ന്ന് നില്‍ക്കുന്ന രൂപത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ ഈ പാലം ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടാവുക.

പടുകൂറ്റന്‍ കമാനങ്ങളുള്ള കണ്ണറപ്പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ അത്ഭുതം ഇതിന്റെ നിര്‍മ്മാണത്തിനായി ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ സിമെന്റ് ഉപയോഗിച്ചിരുന്നില്ല എന്നുള്ളതാണ്. എന്നാല്‍ 100 വര്‍ഷങ്ങള്‍ക്കു മുന്നേ പാറകള്‍ തുരന്നു തുരങ്കം ഉണ്ടാക്കിയ ബ്രിട്ടീഷ് സാങ്കേതിക വിദ്യകളോട് പൊരുതി നില്ക്കാന്‍ പറ്റാത്തത് കൊണ്ടാവണം പുനര്‍നിര്‍മ്മാണത്തിന് നമ്മുടെ എഞ്ചിനീയര്‍മാര്‍ക്ക് സിമെന്റ് ആവശ്യമായി വന്നതും.

തിരുവിതാംകൂറിലെ ആദ്യ റെയില്‍ പാതയായ ഇവിടം കൊല്ലം ജില്ലയേയും മദ്രാസ്സിനെയും തമ്മില്‍ വ്യാവസായികമായ ആവശ്യങ്ങള്‍ നിറവേറ്റാനായിട്ടാണ് നിര്‍മ്മിച്ചത്. കുറേ ഉപദ്രവങ്ങള്‍ക്കിടയിലും ബ്രിട്ടീഷ് ഗവണ്മെന്റ് ഇങ്ങനെയുള്ള കുറെ നല്ല കാര്യങ്ങള്‍ സമ്മാനിച്ചിട്ടാണ് പോയതെന്നു ആശ്വസിക്കാം. കണ്ണറപ്പാലം കഴിഞ്ഞു നേരെ ആര്യങ്കാവ് ചുരം വഴി ചെങ്കോട്ട വച്ച് പിടിക്കുമ്പോള്‍ വലതുവശത്തായി ശങ്കര്‍ സിനിമയ്ക്ക് സെറ്റ് ഇട്ടതു പോലെ കാറ്റാടിപാടങ്ങളും, തെങ്ങിന്തലപ്പുകളും വയലേലകളും നിറഞ്ഞ തമിഴ് ഗ്രാമങ്ങളുടെ വ്യു വേറെ ലെവല്‍ ആണെന്ന് പറയാതെ വയ്യ.

വെറും വയറ്റില്‍ ബോര്‍ഡര്‍ ചിക്കന്‍ വെട്ടിക്കേറ്റുന്നതിലെ വൈക്ലഭ്യം ഒഴിവാക്കാനായി വണ്ടി നേരെ സുന്ദരപാണ്ട്യപുരത്തേക്കു വച്ച് പിടിച്ചപ്പോള്‍ “ആട് കിടന്നയിടത്ത് പൂട പോലും ഇല്ലെന്ന” അവസ്ഥ ആയിരുന്നു ഫലം. ഏകദേശമുള്ള എല്ലാ തോട്ടങ്ങളിലേയും സുര്യകാന്തികള്‍ വാടി തളര്‍ന്നു വിത്തിന് പാകപ്പെട്ടു തുടങ്ങി എന്ന് കേട്ടപ്പോള്‍ കടുത്ത നിരാശ തോന്നിയെങ്കിലും, ഉറക്കം കളഞ്ഞു ട്രിപ്പിനു ഇറങ്ങിയിട്ട് ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന അവസ്ഥ വരരുതല്ലോ.

തോറ്റു കൊടുക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് തന്നെ ‘അക്കാനി’ വില്‍ക്കാന്‍ നിന്ന മുരുകന്‍ അണ്ണനോട് തലൈവര്‍ രജനി അണ്ണനെയും മനസ്സില്‍ വിചാരിച്ചു തമിഴില്‍ രണ്ടു കീച്ചങ്ങു കീച്ചി. അണ്ണന്‍ പറഞ്ഞ വഴിയെ വയലും,തോടുമൊക്കെ കടന്നു ഹൈവേയുടെ സൈഡിലായി ഒരു സുര്യകാന്തിതോട്ടം കണ്ടുപിടിച്ചു. ഒന്നാം ക്ലാസ്സിലെ അക്ഷരമാലയില്‍ കണ്ടു കിളി പോയിരുന്ന സുര്യനെ പ്രണയിച്ച സുര്യകാന്തിയെ ആദ്യമായി കണ്ടപ്പോള്‍ എജ്ജാതി രോമാഞ്ചിഫിക്കേഷന്‍ എന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല.

പണ്ടെങ്ങോ വായിച്ച ഒരു ഫേസ്ബുക്ക്‌ പോസ്റ്റില്‍ സുര്യകാന്തിപൂക്കളെ കണ്ടു പേടിച്ച ഒരു കുട്ടിയെയായിരുന്നു അപ്പോള്‍ മനസ്സില്‍ ഓര്‍ത്തത്‌. സുര്യകാന്തി കണ്ടാല്‍ കൂടെ നിന്നുള്ള ഫോട്ടം അതും നിര്‍ബന്ധമായത് കൊണ്ടും അതൊരു ആചാരമായത് കൊണ്ടും ആവശ്യത്തിലധികം ഫോട്ടോസ് എടുത്തു. എല്ലാം കഴിഞ്ഞു തിരിച്ചു പോകാന്‍ ഇറങ്ങിയപ്പോള്‍ ആണ് അന്യന്‍ പാറയെക്കുറിച്ചു ഓര്‍ത്തത്‌. വെയില്‍ തലയ്ക്കു കത്തിക്കയറുന്നതിനും മുന്നേ സുന്ദരപാണ്ട്യപുരത്തു നിന്നും 4 കിലോമീറ്റര്‍ അകലെയുള്ള അന്യന്‍ പാറ കണ്ടു പിടിച്ചു.

അന്യന്‍ സിനിമയിലെ ‘അണ്ടൻകാക്ക കൊണ്ടക്കാരി….’ എന്ന പാട്ടിന്‍റെ ചിത്രീകരണത്തിനായി സ്റൈല്‍ മന്നന്‍ രജനികാന്തിന്റെയും കമല്‍ ഹസ്സന്റെയുമൊക്കെ ചിത്രങ്ങള്‍ പെയിന്റ് കൊണ്ട് വരച്ചിട്ട വലിയ പാറകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അന്ന് മുതല്‍ പ്രദേശവാസികള്‍ അന്യന്‍ പാറ എന്ന് വിളിച്ചു തുടങ്ങുകയായിരുന്നു. പാറകളിലെ ചിത്രങ്ങള്‍ കാലക്രമേണ നിറം മങ്ങിയെങ്കിലും ഇപ്പോഴും സഞ്ചാരികള്‍ക്ക് ഇതൊരു ആകര്‍ഷണകേന്ദ്രമാണ് .

അന്യന്‍ പാറയും കണ്ടിറങ്ങി വീണ്ടും ചെങ്കോട്ട വന്നു ബോര്‍ഡര്‍ ചിക്കന്‍ കടയായ റഹ്മത്ത് പറോട്ട സ്ടാള്‍ അന്വേഷിച്ചു കണ്ടുപിടിച്ചപ്പോള്‍ അകത്തേക്ക് എത്തി നോക്കാന്‍ പറ്റാത്തത്ര തിരക്കായിരുന്നു അവിടെ. എങ്ങനെയൊക്കെയോ ആള്‍ക്കാര്‍ക്കിടയിലൂടെ ഉള്ളിലെത്തിയപ്പോള്‍ ബിരിയാണിയുടെ മണം മൂക്കില്‍ വന്നിങ്ങനെ മാടി മാടി വിളിക്കുന്നുണ്ടായിരുന്നു. ഡയറ്റൊക്കെ മറന്നു നല്ല ചൂടന്‍ മട്ടന്‍ബിരിയാണിയും ഒരു ഭംഗിക്ക് അവരുടെ സ്പെഷ്യല്‍ പൊരിച്ച ചിക്കനും വാങ്ങി കഴിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ബിരിയാണി എന്ന് പറഞ്ഞു ചോറും ചിക്കന്‍ കറിയും ചേര്‍ത്തു വില്‍ക്കുന്നവന്‍മാരെയൊക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നും ആര്‍ക്കായാലും.

നേരെ അവിടെ നിന്നും തിരുമലൈ കോവില്‍ മാപ്പില്‍ സെറ്റ് ചെയ്തു ഇറങ്ങുമ്പോള്‍ ഇരുട്ടുന്നതിനും മുന്നേ കാട് കയറണമെന്ന ചിന്തയായിരുന്നു മനസ്സില്‍. തമിഴ്നാടിന്റെ തനിമ നിറഞ്ഞ ഗ്രാമങ്ങളും നാട്ടിടവഴികളുമെല്ലാം കടന്നു ഉള്ളിലേക്ക് ചെല്ലുമ്പോള്‍ പോകുന്ന വഴിയിലെല്ലാം മാവിന്തോട്ടങ്ങളും,അങ്ങിങ്ങായി ആരെയും ശല്യം ചെയ്യാതെ മയിലുകളുമെല്ലാം കാണാന്‍ കഴിഞ്ഞു. പോകുന്ന വഴിയെ അകലെ നിന്നും തന്നെ ഉയരത്തിലായി തിരുമലൈ കുമാരസ്വാമി കോവില്‍ കാണാന്‍ സാധിക്കും. ഏറ്റവും താഴെ പ്രധാന കവാടത്തില്‍ 20 രൂപയുടെ പാസ്‌ എടുത്തു മുകളിലേക്ക് കയാറാനായി ടാര്‍ ചെയ്ത മനോഹരമായ റോഡ്‌ കാണാനാകും. ഇത്രയും വലിയ മലയുടെ മുകളില്‍ ഇങ്ങനെയൊരു റോഡ്‌ നിര്‍മ്മിക്കാന്‍ എത്രമാത്രം കഷ്ടപ്പാടാണെന്നുള്ളത് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

ക്ഷേത്രത്തിലേക്ക് എത്തുന്നതിനായി പ്രധാനമായും രണ്ടു വഴികളാണ് ഉള്ളത് ഒന്നുകില്‍ 600 ഓളം പടികള്‍ കയറുകയോ അല്ലെങ്കില്‍ നേരത്തെ പറഞ്ഞ റോഡിലൂടെ കറങ്ങി കയറുകയോ ചെയ്തു വേണം ക്ഷേത്രത്തില്‍ എത്താന്‍. മുകളിലേക്ക് കയറുംതോറും അവിടെ നിന്നും കിട്ടുന്ന കാഴ്ചകള്‍ വര്‍ണ്ണിക്കാന്‍ പറ്റാത്ത അത്രയുമുണ്ട്. പച്ചവിരിച്ച കൂറ്റന്‍ മലകളും, അകലെയായി ഒരു ഡാമും കാണാന്‍ സാധിക്കും. ഏതു കാലാവസ്ഥയില്‍ ആയാലും തിരുമലൈ കോവിലിനു മുകളില്‍ എപ്പോഴും തണുപ്പും, കനത്ത കാറ്റും ആയിരിക്കും എന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

ക്ഷേത്രത്തിന്റെ കോമ്പോണ്ടിനുള്ളിലായി ഒരു കുളം അത്ഭുതമായി സ്ഥിതി ചെയ്യുന്നുണ്ട്, ഇത്രയും വലിയ മലയുടെ മുകളില്‍ ആഴമുള്ള ഈ കുളം ശെരിക്കുമൊരു സമസ്യയാണ് ഏവര്‍ക്കും. ഒരുപാട് മലകളുടെ നടുവിലായി നില്‍ക്കുന്നത് കൊണ്ടായിരുന്നു തിരുമലൈ കോവില്‍ എന്നാ പേര് ഈ അമ്പലത്തിനു ലഭിച്ചത്. പാര്‍ക്കിങ്ങില്‍ വച്ചിരുന്ന ബൈക്കുകളൊക്കെ നിരനിരയായി കാറ്റടിച്ചു മറിഞ്ഞു വീഴുന്നുമുണ്ടായിരുന്നു. നിര്‍ത്താതെ വീശുന്ന തണുത്ത കാറ്റിലൂടെ സുക്ഷിച്ചു മലയിറങ്ങിയില്ലെങ്കില്‍ വന്നു വീണു പോകുമെന്ന് തോന്നി. അവിടെ നിന്നുമിറങ്ങി പിന്നെ മുന്നും പിന്നും നോക്കാനുണ്ടയിരുന്നില്ല നേരെ അച്ഛന്‍കോവില്‍ കാട്ടിലേക്കായിരുന്നു.

തിരുമലൈ കോവിലില്‍ നിന്നും 25 കിലോ മീറ്ററോളം ദൂരെ ആയിട്ടായിരുന്നു കേരള ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആദ്യ ചെക്ക്പോസ്റ്റ്. സാധാരണ അനുഭവപെടാറുള്ള ഫോറെസ്റ്റ് ഓഫിസ്സര്‍മാരുടെ പെരുമാറ്റത്തില്‍ നിന്നും വിഭിന്നമായി വളരെ സൌമ്യമായി സംസാരിക്കുകയും കാര്യങ്ങള്‍ വിവരിച്ചു തരുകയും ചെയ്തു തന്ന ഗാര്‍ഡ് ആയിരുന്നു അവിടെയുണ്ടായിരുന്നതു. കാടിന്‍റെ ഇരുളില്‍ ചെന്നിറങ്ങുമ്പോള്‍ കിളികളുടെ മൂളലുകളും,മരങ്ങള്‍ക്കിടയിലൂടെ തഴുകിയൊഴുകുന്ന കാറ്റിന്റെ ശബ്ദവും. അതിനിടയിലൂടെ മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് ചാടി മറയുന്ന മലയാണ്ണാന്മാരുടെ പേടിപ്പിക്കലും.

പല സ്ഥലങ്ങളിലും കാടിനുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ലെന്നുള്ള ബോര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും പലരും അതൊന്നും ഗൌനിക്കാത്ത മട്ടിലായിരുന്നു. ഉത്തരവാദിത്വമില്ലാത്ത ഇത്തരക്കാര്‍ കാരണമായിരുന്നു ചെമ്പ്രപീക്ക് പോലെയുള്ള പല സ്ഥലങ്ങളിലും കാട്ടുതീ പടര്‍ന്നത്. കാടിനു നടുവിലൂടെ കുറെ ദൂരം ഡ്രൈവ് ചെയ്തു പോയാല്‍ ഇടയ്ക്കെല്ലാം ആദിവാസി സെറ്റില്‍മെന്റുകള്‍ കാണാനാകും.

തിരികെ പുനലൂരിലേക്ക് വന്നെത്തുന്ന വഴിയില്‍ മഴപെയ്തത് കൊണ്ടും പ്രളയത്തിന്റെ ഭാഗമായി മണ്ണിടിഞ്ഞു പോയത് കൊണ്ടുമൊക്കെ കുറെ ദൂരം മോശം വഴികള്‍ ആയിരുന്നെങ്കിലും കാടിന്‍റെ ലഹരി ആസ്വദിക്കുന്നതിനിടയില്‍ ഇതൊന്നും മനസ്സില്‍ വന്നിരുന്നില്ല. 15 മണിക്കൂറിനുള്ളില്‍ അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍ ഒരുപക്ഷെ ഒരു യുഗത്തോളം വലുതായിരുന്നതു പോലെ തോന്നി.