പാലക്കാട് വരുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ…

കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. വേനൽക്കാലം ഒഴികെ സഞ്ചാരികൾക്ക് എപ്പോൾ വേണമെങ്കിലും പാലക്കാടൻ സൗന്ദര്യം ആസ്വദിക്കുവാനായി അവിടേക്ക് പോകാവുന്നതാണ്. (വേനൽക്കാലത്ത് ചൂട് കനക്കും എന്നതിനാൽ യാത്ര പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്). കുടുംബസമേതം പാലക്കാട് തങ്ങി കുറഞ്ഞദൂരത്തില്‍ വ്യത്യസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാം എന്നതാണ് പാലക്കാടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പാലക്കാട് ജില്ലയിൽ സന്ദർശിക്കാൻ കഴിയുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തി തരികയാണ് ഈ ലേഖനത്തിലൂടെ.

നെല്ലിയാമ്പതി : പാലക്കാട് ടൗണിൽ നിന്നും ഏകദേശം 60 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ഹിൽസ്റ്റേഷൻ ആണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. ‘പാ‍വപ്പെട്ടവരുടെ ഊട്ടി’ എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുള്ള നെല്ലിയാമ്പതിയിൽ ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്. ഹെയർപിൻ വളവുകൾ നിറഞ്ഞ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര ഏവർക്കും ആസ്വദിക്കാവുന്നതാണ്. മഴക്കാലത്ത് ഈ വഴിയിൽ പല ചെറു വെള്ളച്ചാട്ടങ്ങളെയും കാണാം. അതോടൊപ്പം കിടിലൻ വ്യൂ പോയിന്റുകളും അവിടെയുണ്ട്. പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസുകൾ ലഭ്യമാണ് അവയുടെ സമയവിവരങ്ങൾ അറിയുവാൻ : https://bit.ly/2zBvFQc .

പോത്തുണ്ടി ഡാം : നെന്മാറ – നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ സഞ്ചാരികൾക്ക് ഇവിടെ സന്ദർശിക്കാവുന്നതാണ്.

മലമ്പുഴ : പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാൽ സംവിധാനം. കേരളത്തിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പേർക്കായി ഫാന്റസി പാർക്ക് മലമ്പുഴ ഡാമിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ്.

© Albin Manjalil.

കവ : പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലമാണ് കവ. സോഷ്യല്‍ മീഡിയകളിലെ ട്രാവല്‍ ഗ്രൂപ്പുകളിലൂടെയാണ് ഈ സ്ഥ‌ലം പ്രശസ്തമായത്. നിരവധി സിനിമകൾക്ക് ലൊക്കേഷനായിട്ടുള്ള ഇവിടെ നിന്നുള്ള അസ്തമയ സൂര്യന്റെ കാഴ്ച അതിമനോഹരമാണ്. മഴക്കാലത്താണ് കവ കാണുവാൻ ഏറ്റവും സുന്ദരിയായി മാറുന്നത്. മലമ്പുഴ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് കവ.

സൈലന്റ് വാലി : പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണ്‌ ഇവിടം സൈലന്റ്‌വാലി(നിശ്ശബ്ദതാഴ്‌വര) എന്നറിയപ്പെടുന്നത്‌. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ‌പ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. വനംവകുപ്പിന്റെ ‌മുന്‍കൂട്ടിയുള്ള അനുമതിയോടെ മാ‌ത്രമെ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ഇക്കോ ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വനംവകുപ്പ് തന്നെ സഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സൈലന്റ് വാലിയില്‍ പോകുവാനായി ആഗ്രഹിക്കുന്നവര്‍ 04924 – 253225 എന്ന നമ്പറിൽ ബന്ധപ്പെടാം.

കരുവാര വെള്ളച്ചാട്ടം : സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർസോണിലാണ് കരുവാര വെള്ളച്ചാട്ടം നിലകൊള്ളുന്നത്. മുക്കാളിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് കരുവാര ആദിവാസി കോളനിയിലേക്കുള്ള റോഡിലൂടെ 3.5 കിലോമീറ്റർ നടന്ന് കാടിനുള്ളിലേക്ക് കയറി, വീണ്ടും 1.5 കിലോമീറ്ററോളം കാട്ടിലൂടെ നടന്നാൽ കരുവാര വെള്ളച്ചാട്ടത്തിലെത്താം. ആദ്യത്തെ 3.5 കിലോമീറ്റർ ദൂരം ആദിവാസികളുടേതായ ഓട്ടോ റിക്ഷകളും ജീപ്പുകളുമല്ലാതെ പൊതുജനങ്ങളുടേതായ വാഹനങ്ങളൊന്നും ഫോറസ്റ്റ് അധികൃതർ കടത്തി വിടാറില്ല. ഏകദേശം 70 അടിയോളം ഉയരത്തിൽ നിന്നാണ് കരുവാര വെള്ളച്ചാട്ടത്തിന്റെ പതനം. പിന്നീട് ആ വെള്ളം ഭവാനിപ്പുഴയിലേക്ക് ചേർന്ന് കരുവാര കോളനിയും കടന്ന് കിഴക്കോട്ടൊഴുകുന്നു.

കുരുതിച്ചാൽ : പാലക്കാട് ജില്ലയിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് കുരുതിച്ചാൽ. മണ്ണാർകാട് താലൂക്കിലെ സൈലന്റ് വാലിയിൽ നിന്ന് പുറപ്പെടുന്ന കുന്തിപ്പുഴയുടെ ഉത്ഭവവഴിയാണ് കുരുതിച്ചാൽ. വേനൽ കാലത്തും നിലക്കാത്ത ജലപ്രവാഹം കൊണ്ട് സമൃദ്ധമായ കുരുതിച്ചാൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാണ്. കുമരംപുത്തൂർ പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

ഗാന്ധി സേവാ സദനം : പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയ്ക്കടുത്ത് പേരൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു കഥകളി വിദ്യാലയമാണ്‌ ഗാന്ധി സേവാ സദനം. ഒരു ഗാന്ധിയനും സ്വാതന്ത്ര്യസമരസേനായിയുമായിരുന്ന കെ. കുമാരൻ ആണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കലകളോട് വളരെയധികം ആഭിമുഖ്യം ഉണ്ടായിരുന്ന കെ. കുമാരൻ 1953 ലാണ് ഇത് സ്ഥാപിക്കുന്നത്. കേരള സർക്കാറിന്റെ ഔദ്യോഗിക ടൂറിസം പ്രദേശങ്ങളുടെ പട്ടികയിൽ സദനം ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ പഴയ ഗുരുകുലവിദ്യഭ്യാസ രീതിയിലാണ് കല അഭ്യാസം നടക്കുന്നത്.

ചൂലനൂർ : പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഒരു ഗ്രാമാണ് ചൂലന്നൂർ. പാലക്കാട് ജില്ലയിലും തൃശ്ശൂർജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം കേരളത്തിലെ ജനപ്രിയമായ വന്യജീവി സംരക്ഷണകേന്ദ്രങ്ങളിൽ ഒന്നാണ്. പക്ഷിനിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും പോകുവാൻ തിരഞ്ഞെടുക്കാവുന്ന ഒരു ലൊക്കേഷൻ കൂടിയാണിത്. മയിലുകളെക്കൂടാതെ നൂറോളം ഇനം പക്ഷികളുടെ വാസസ്ഥലമാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം.

ധോണി വെള്ളച്ചാട്ടം : പാലക്കാട് ജില്ലയിലെ ധോണിയിലെ സംരക്ഷിത വനമേഖലക്കുള്ളിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. അധികം പ്രശസ്തമല്ലാത്തമല്ലങ്കിലും വശ്യ മനോഹരിയാണ് ഇവിടെ പ്രകൃതി. കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്. ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്. ട്രക്കിങ് കഴിഞ്ഞ് ഒരു കുളിയും പാസാക്കാം. 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രക്കിങ്ങിനുപറ്റിയതാണ് ഈ സ്ഥലം. ധോണി മലയുടെ മുകളിലേയ്ക്കാണ് ട്രക്കിങ് ട്രെയിലുള്ളത്.

പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം : കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.

ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. പറമ്പിക്കുളം റിസര്‍വോയറില്‍ ബോട്ടു യാത്രയ്ക്ക് സൗകര്യമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ട്രക്കിംഗ് നടത്തുകയും ചെയ്യാം. പറമ്പിക്കുളം സങ്കേതത്തിന്റെ ആസ്ഥാനമായ തൂണിക്കടവിനടുത്ത് ഒരു ട്രീ ഹൗസ് ഉണ്ട്. ഇവിടെ താമസിക്കാന്‍ നേരത്തെ ബുക്കിഗ് നടത്തേണ്ടതുണ്ട്. തൂണക്കടവ്, തെള്ളിക്കല്‍, ഇലത്തോട് എന്നിവിടങ്ങളില്‍ സംസ്ഥാന വനംവകുപ്പ് റസ്റ്റ് ഹൗസുകളിലും താമസസൗകര്യം ലഭ്യമാണ്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം തൂണക്കടവിലാണ്. പാലക്കാട് നിന്നും പറമ്പിക്കുളത്തേക്ക് ഒരു കെഎസ്ആർടിസി ബസ് സർവ്വീസ് നടത്തുന്നുണ്ട്. സമയവിവരങ്ങൾ – https://bit.ly/2Py4IEG .

പാലക്കാട് കോട്ട : പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട. കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് പുറത്ത് ഉണ്ട്. കോട്ടയുടെ ഒരു അരികിലായി കുട്ടികൾക്കായി ഉള്ള പാർക്ക് ഉണ്ട്. പാലക്കാട് സ്പെഷൽ സബ് ജയിലും ഒരു ചെറിയ ഹനുമാൻ ക്ഷേത്രവും കോട്ടക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്നുണ്ട്.

മീൻവല്ലം വെള്ളച്ചാട്ടം : പാലക്കാടു നിന്നു് 22 കിലോമീറ്റർ അകലെ കരിമ്പ ഗ്രാമപഞ്ചായത്തിലാണ് മീൻവല്ലം വെള്ളച്ചാട്ടം. ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം. പശ്ചിമഘട്ടത്തിന്റെ ഭാഗമായതും പ്രാദേശികമായി കരിമല എന്നുവിളിക്കുന്നതുമായ മലയുടെ ഒരു ഭാഗത്താണ് ഇവ. പാലക്കാട് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഒരു പ്രധാനഭാഗമാണിത്. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽ നിന്ന് എട്ടു കിലോമീറ്റർ കിഴക്കോട്ട്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ കനാലിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നേക്കർ എന്ന സ്ഥലത്തും അവിടെനിന്ന് മീൻവല്ലത്തും എത്താം. ഇപ്പോൾ സ്വകാര്യ വാഹനങ്ങൾ മാത്രം സഞ്ചരിക്കുന്ന റോഡ് മാത്രമേ വെളളച്ചാട്ടത്തിലേക്കുള്ളൂ.

വരിക്കാശ്ശേരി മന : മലയാളികൾക്കു തറവാട്‌ അല്ലെൽ മന എന്നൊക്കെ പറയുമ്പോൾ ആദ്യം മനസ്സിലേക്കു ഓടി വരുന്നത് ഒട്ടേറെ സിനിമകളിൽ തറവാടായി അഭിനയിച്ചിട്ടുള്ള വരിക്കാശ്ശേരി മനയാണ്. മലയാള സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷൻ കൂടിയായ വരിക്കാശ്ശേരി മന ഒറ്റ‍പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. ഒറ്റപ്പാലത്ത് നിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേയോട് ചേര്‍ന്നുള്ള ഒരു ചെറുഗ്രാമം ആണ് മനിശ്ശേരി.അവിടെ നിന്നും തെക്കുഭാഗത്തേക്ക്‌ ഭാരതപ്പുഴയിലെക്കുള്ള റോഡിനോട് ചേര്‍ന്നാണ് വിഖ്യാതമായ വരിക്കാശ്ശേരി മന. രഞ്ജിത്, ഐ.വി.ശശി, മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദേവാസുരത്തിലൂടെയാണ് മനയുടെ പ്രൗഢി സിനിമാ ലോകം അറിഞ്ഞു തുടങ്ങിയത്. പിന്നീട് ഹിറ്റായ നരസിംഹം, ആറാം തമ്പുരാൻ, ചന്ദ്രോത്സവം, രാവണപ്രഭു, മാടമ്പി തുടങ്ങിയ ചിത്രങ്ങളിലും ഈ മന തന്റെ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമക്കാര്‍ക്കിടയില്‍ വൻപ്രചാരം ലഭിച്ച മനയെക്കുറിച്ചറിഞ്ഞ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാക്കാരും ഇവിടേക്ക് വരാറുണ്ട്.

വള്ളുവനാട്ടിലെ ആഢ്യ സമ്പന്ന ബ്രാഹ്മണ കുടുംബങ്ങളിൽ പ്രഥമസ്ഥാനീയരായിരുന്നു വരിക്കാശ്ശേരി മനക്കാർ. മനിശ്ശേരിയിലെ പ്രമുഖനായ വടക്കൂട്ട്‌ ഹരിദാസ്‌ ആണ് ഇപ്പോൾ വരിക്കാശ്ശേരി മനയുടെ ഉടമസ്ഥൻ. ഹരിദാസും മറ്റു ചില പ്രമുഖരും അടങ്ങിയ ട്രസ്റ്റാണു ഇന്നു വരിക്കാശ്ശേരി മനയുടെ സംരക്ഷണവും നടത്തിപ്പും നോക്കുന്നത്‌. സഞ്ചാരികൾക്ക് വരിക്കാശ്ശേരി മനയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിനായി 20 രൂപയുടെ പാസ്സ് എടുത്താൽ മാത്രം മതി. പക്ഷെ സിനിമാ ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിൽ ഇവിടേക്ക് മറ്റുള്ളവർക്ക് പ്രവേശനമുണ്ടായിരിക്കില്ല.

കിള്ളിക്കുറിശ്ശിമംഗലം : മലയാളത്തിലെ പ്രശസ്ത സരസകവിയും ഓട്ടംതുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചൻ നമ്പ്യാരുടെ ഓർമ്മക്കായി സ്ഥാപിച്ച കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെ കുഞ്ചന്‍ നമ്പ്യാരുടെ സ്മരണകളെ ദീപ്തമാക്കുന്നതാണ് കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം. അദ്ദേഹം ജനിച്ച കലക്കത്തു ഭവനവും അതോടനുബന്ധിച്ച 56 സെന്റ് സ്ഥലവുമാണ് ദേശീയ സ്മാരകമാക്കിയിട്ടുള്ളത്. കുഞ്ചന്‍ സ്മാരകം സാധാരണയായി കണ്ടു വരാറുള്ള വെറും കെട്ടിട സ്മാരകമല്ല . അനുഗ്രഹീതമായ തുള്ളല്‍ എന്ന കലയെ പോഷിപ്പിക്കുന്ന ഒരിടം കൂടിയാണ്. പറയന്‍, ഓട്ടന്‍ , ശീതങ്കന്‍ തുള്ളലുകളും നൃത്ത രൂപങ്ങളും സംസ്കൃത ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് , പ്രത്യേകിച്ചു വിദേശീയര്‍ക്കു ഇവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും തുള്ളലിനെ കുറിച്ച് ആവശ്യമായ വിവരണങ്ങള്‍ നല്‍കുകയും അവര്‍ക്കായി പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

അനങ്ങൻ മല : പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനും ചെർപ്പുളശ്ശേരിയ്ക്കും ഇടയിലായി അങ്ങനടി എന്ന ഗ്രാമമുണ്ട്. ഈ ഗ്രാമത്തിന്റെ ഒരു ഭാഗമാണ് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന അനങ്ങൻ മല. നിരവധി സിനിമകളിൽക്കൂടി ഇവിടം നിങ്ങൾക്ക് പരിചിതമായിരിക്കും. ഒറ്റപ്പാലം ഭാഗത്ത് ഷൂട്ട് ചെയ്യുന്ന സിനിമകളിൽ ഒരു സീനിലെങ്കിലും അനങ്ങൻ മല കാണിച്ചിരിക്കും. ഉദാഹരണം – അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവ. ഹിമാലയത്തില്‍ നിന്ന് ഔഷധച്ചെടികള്‍ നിറഞ്ഞ മരുത്വാമല പറിച്ചെടുത്ത് ലങ്കയിലേക്ക് പോകുകയായിരുന്ന ഹനുമാന്റെ കയ്യില്‍ നിന്ന് അടര്‍ന്നു വീണ ഒരു തുണ്ട് മലയാണ് പിന്നീട് അനങ്ങന്‍മലയായി പരിണമിച്ചത് എന്നാണ് ഐതിഹ്യം. അനങ്ങൻ മലയുടെ മുകളിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. ടൂറിസം വകുപ്പ് ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റപ്പാലത്തു നിന്നും ചെർപ്പുളശ്ശേരി റൂട്ടിൽ കീഴൂർ ജംക്ഷനിൽ നിന്നും തിരിഞ്ഞു കയറിയാൽ അനങ്ങൻ മല ഇക്കോ ടൂറിസത്തിന്റെ കവാടത്തിൽ എത്തിച്ചേരും. രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെയാണ് ഇവിടത്തെ പ്രവേശന സമയം. ടിക്കറ്റ് നിരക്കുകൾ – മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്. തിങ്കളാഴ്ച ദിവസങ്ങളിൽ ഇവിടെ അവധിയായിരിക്കും.

കാഞ്ഞിരപ്പുഴ ഡാം : പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴയിൽ ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ കാഞ്ഞിരപ്പുഴ ഡാം . പാലക്കാട്ട് നിന്നും തച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഒരു പാർക്കും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് പ്രശസ്തമായ വാക്കോടൻ മല സ്ഥിതി ചെയ്യുന്നത്.