സ്മാർട്ട് ഫോണും ഇന്റർനെറ്റും ഗൂഗിൾ മാപ്പും വരുന്നതിന് മുൻപുള്ള യാത്രകൾ എങ്ങനെ?

സ്മാർട്ട് ഫോണും ഇന്റർനെറ്റും ഗൂഗിൾ മാപ്പും വരുന്നതിന് മുൻപുള്ള യാത്രകൾ… 1980 -2008 കാലഘട്ടത്തിലെ യാത്രകളിലേക്ക് ഒരെത്തിനോട്ടം… Vipin Vasudev S Pai എഴുതിയ വിവരണം വായിക്കാം.

ഇന്റർനെറ്റും സ്മാർട്ട് ഫോണും നമ്മളുടെ യാത്രാരീതികളെ ശരിക്കും മാറ്റിമറിച്ചു. ചെറിയ മാറ്റമൊന്നുമല്ല ഒരു വലിയ മാറ്റമാണ് സാങ്കേതികവിദ്യ നമ്മുടെ യാത്ര ശൈലിയിൽ കൊണ്ടുവന്നത്. പക്ഷെ ഇതൊക്കെ ഇല്ലാതിരുന്നത് കൊണ്ട് ആരും യാത്ര ചെയ്‍തിരുന്നിട്ടും ഇല്ല. ഓരോരുത്തരും അവരവരുടെ വഴികളിലൂടെ സഞ്ചരിച്ചു. എങ്ങനെയായിരുന്നു ഇതൊക്കെ വരുന്നതിനു (പ്രീ-ഇന്റർനെറ്റ് Era) മുൻപ് സഞ്ചിരിച്ചിരുന്നത് എന്ന് നോക്കാം.

യാത്ര പ്ലാനിംഗ്: ട്രാവൽ ഗൈഡുകൾ നോക്കി ആയിരുന്നു യാത്രകൾ പ്ലാൻ ചെയ്തിരുന്നത്. പോകുന്ന സ്ഥലത്തെ പ്രധാനപ്പെട്ട സ്ഥലങ്ങൾ/ സൈറ്റ് സീയിങ് പ്ലെയ്സ്സ് എന്നിവ ട്രാവൽ ഗൈഡ് നോക്കിയായിരുന്നു തിരഞ്ഞു എടുത്തത്. ട്രാവൽ ഗൈഡ് ഇല്ലെങ്കിൽ, പോകാൻ ഉദ്ദേശിച്ച ടൂറിസ്റ്റ് സിറ്റിയിൽ എത്തിയാൽ അവിടെയുള്ള ഹോട്ടൽസിൽ നിന്നും മിക്കവാറും ഒരു ഇൻഫർമേഷൻ കാർഡ് കിട്ടുമായിരുന്നു. അതും നോക്കിയായിരുന്നു പിന്നെയുള്ള ആ സ്ഥലത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് പോയിരുന്നത്. ഇങ്ങനെയുള്ള ട്രാവൽ ഗൈഡുകൾ ഇപ്പോൾ ലഭ്യമാണെങ്കിലും (ലോൺലി പ്ലാനറ്റ്) അപൂർവം ആളുകൾ മാത്രമേ (ഹാർഡ്-കോപ്പി) വാങ്ങി ഉപയോഗിക്കുന്നുള്ളൂ. ഇപ്പോൾ ഒരു ക്ലിക്ക് അല്ലെങ്കിൽ ഒരു സെർച്ചിൽ കിട്ടുന്ന വിവരങ്ങൾ ആണ്.

നാവിഗേഷൻ: മാപ്പുകൾ നോക്കി ആയിരുന്നു യാത്ര. ദീർഘദൂര യാത്രകൾ അധികവും നാഷണൽ, സ്റ്റേറ്റ് ഹൈവേ, ബൈ പാസ് റോഡിൽ കൂടിയുള്ളതായിരുന്നു. മാപ്പുകളും റോഡിലുള്ള സൈൻ ബോർഡുകളും നോക്കിയും പിന്നെ സംശയം വന്നാൽ ചോദിച്ചു ചോദിച്ചും യാത്ര ചെയ്തു. സിറ്റിയിലൂടെ യുള്ള റോഡുകളെ പറ്റിയുള്ള സിറ്റി റോഡ് ഗൈഡ്സ്, ഇന്ത്യയിലെ ചെറിയ പട്ടണങ്ങളുടെ റോഡ് മാപ്പുകൾ 90 കാലഘട്ടത്തിൽ തന്നെ ലഭ്യമായിരുന്നു.

2000 നു ശേഷം നല്ല ഡീറ്റൈൽ ആയിട്ടുള്ള സിറ്റി (Major Cities ) റോഡ് അറ്റ്ലസ് (Eicher , MapMyIndia) ലഭ്യമായി തുടങ്ങി. റിലേറ്റീവ്സ് അല്ലെങ്കിൽ ഫ്രണ്ട്സിനോട് (പോയവരുണ്ടെങ്കിൽ, പോകുന്നസ്ഥലത്തെ പറ്റി അറിയാവുന്നവരുണ്ടെങ്കിൽ) അവരോട് ചോദിച്ചു പോകുന്ന വഴിക്ക് കിട്ടുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേര്, തിരിയേണ്ട സ്ഥലങ്ങൾ (Diversion) എല്ലാം കുറിച്ചുവെക്കുമായിരുന്നു. ഗൂഗിൾ മാപ്‌സ്, ഓൺലൈൻ മാപ്‌സ് വന്നതോട് കൂടി നാവിഗേഷൻ ഈസി ആയി. എന്തൊക്കെയായാലും ഗൂഗിൾ ചേച്ചിയെ കണ്ണുമടച്ചു വിശ്വസിക്കാനും പറ്റില്ല.

ഹോട്ടൽ ബുക്കിംഗ്: പോകുന്നത് സിറ്റിയിലേക്കാണെങ്കിൽ അല്ലെങ്കിൽ ടൂറിസ്റ്റ് സീസണിലാണെങ്കിൽ (പോയവരുണ്ടെങ്കിൽ, പോകുന്നസ്ഥലത്തെ പറ്റി അറിയാവുന്നവരുണ്ടെങ്കിൽ അവരോട് നമ്പർ വാങ്ങി) ഫോൺ ചെയ്തു ബുക്ക് ചെയ്യും. അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്ത് എത്തി അവിടെ ഹോട്ടലിൽ പോയി ഡയറക്റ്റ് ബുക്ക് ചെയ്യും. ഇങ്ങനെ പോയി കുറെ പ്രാവശ്യം പണി കിട്ടിയിട്ടുണ്ട്. ഒന്നുകിൽ എന്തെങ്കിലും പരീക്ഷ കാരണം അല്ലെങ്കിൽ ടൂറിസ്റ്റ് സീസൺ കാരണം റൂംസ് ഒക്കെ ഫുൾ ആകാറുണ്ടായിരുന്നു.

ട്രെയിൻ, റെയിൽവേ ടൈം ടേബിൾ: ദീർഘദൂര ട്രെയിനുകളുടെ സമയങ്ങൾ അടങ്ങിയ ഒരു ബുക്കാണ് ഇത്. ഇന്ത്യയിലെ എല്ലാ ദീർഘദൂര ട്രെയിനുകളുടെ എല്ലാ വിവരങ്ങളും (ട്രൈൻസ് അറ്റ് എ ഗ്ലാൻസ്) ഇതിൽ ഉണ്ടാക്കും. ഇത് കൂടാതെ ഇന്ത്യയിലെ ഓരോ സോണുകളുടെ പ്രത്യേക ടൈംടേബിളും ലഭ്യമായിരുന്നു. ഇത് നോക്കിയായിരുന്നു കണക്ഷൻ ട്രെയിനുകളുടെ വിവരങ്ങൾ കിട്ടിയിരുന്നത്. ഉദാ: തലശ്ശേരിയിൽ നിന്നും കൊല്കത്തയിലേക്കോ ഹൈദരാബാദിലേക്കോ ഡയറക്റ്റ് ട്രെയിൻ ഇല്ലായിരുന്നു. മദ്രാസിൽ പോയി അവിടെ നിന്നും വേറെ ട്രെയിനിൽ പോകണം. ഇങ്ങനെയുള്ള യാത്രകൾ പ്ലാൻ ചെയ്യാൻ ഈ ബുക്ക് വളരെ ഉപകാരപ്രദമായിരുന്നു.

ട്രെയിൻ റിസർവേഷൻ: ഡയറക്റ്റ് സ്റ്റേഷനിൽ പോയി ടിക്കറ്റ് ബുക്ക് ചെയ്യണമായിരുന്നു. ഓരോ സ്റ്റേഷനും സീറ്റ്, ബെർത്ത് ക്വോട്ട ഉണ്ടാകും. അതനുസരിച്ചു ടിക്കറ്റ് ലഭിക്കുമായിരുന്നു. 1986 നു ശേഷം ആയിരുന്നു കംപ്യൂട്ടറൈസ്‌ഡ്‌ റിസർവേഷൻ ഇന്ത്യൻ റെയിൽവേ തുടങ്ങിയത്. എന്നാലും നമ്മുടെ നാട്ടിൽ ഒന്നും അന്ന് ഇല്ലായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കംപ്യൂട്ടറൈസ്‌ഡ്‌ റിസർവേഷൻ നമ്മുടെ നാട്ടിലും തുടങ്ങി. എന്നിരുന്നാലും മറ്റു സോണുകളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധ്യമല്ലായിരുന്നു. മറ്റൊരു വലിയ പ്രശ്നം സ്റ്റേഷനിൽ പോയി മാത്രമേ ടിക്കറ്റ് റിസേർവ് ചെയ്യാൻ പറ്റിയിരുന്നുള്ളു പിന്നെ ചില റൂട്ടുകളിൽ ടിക്കറ്റ് കൺഫേം ആയി കിട്ടണമെങ്കിൽ അറുപത് – തൊണ്ണൂറു ദിവസം മുൻപ് തന്നെ ബുക്ക് ചെയ്യണമായിരുന്നു. ഓൺലൈൻ റിസർവേഷൻ വന്നതോട് കൂടി (ഇന്റർനെറ്റ് സ്പീഡും) ഇതൊക്കെ വീട്ടിൽ ഇരുന്നു തന്നെ ചെയ്യാമെന്നായി.

ഫ്ലൈറ്റ് ബുക്കിംഗ്: ഫ്ലൈറ്റ് സമയ വിവരങ്ങളും ടിക്കറ്റ് ബുക്കിങ്ങും ട്രാവൽ ഏജൻസി അല്ലെങ്കിൽ എയർലൈൻ ഓഫീസ് വഴി ആയിരുന്നു. പേപ്പർ ടിക്കറ്റ്സ്, ബുക്ക് ലെറ്റ് ആയിരുന്നു.

യാത്ര ചെറുപ്പം മുതലേ ഒരു ഹരമായിരുന്നു. എൻറെ അഞ്ചാം വയസ്സ് മുതൽ പോയ യാത്ര അനുഭവങ്ങൾ. 1991 ലെ ഗോവ ട്രിപ്പ് മുതലാണ് പോകുന്നസ്ഥലങ്ങളേ പറ്റിയുള്ള നോട്ട്സ് ഉണ്ടാകാൻ തുടങ്ങിയത്.

ബാംഗ്ലൂർ യാത്ര (1989): വീട്ടിലുള്ളവർക് ഏറെ പരിചയമുള്ള ഒരു റൂട്ട് ആയിരുന്നു. അതുകൊണ്ടുതന്നെ ബാംഗ്ലൂർ പോകാൻ ഒരു സഹായിയുടെ ആവശ്യമുണ്ടായിരുന്നില്ല. വീരാജ്‌പേട്ട ചുരം കടന്നു വേണം പോകാൻ. ചുരം കയറുമ്പോൾ റേഡിയേറ്ററിൽ വെള്ളം നിറക്കാൻ വണ്ടി നിർത്തും. അങ്ങനെ ഒക്കെയായിരുന്നു അന്നത്തെ യാത്രകൾ. പക്ഷെ ബാംഗ്ലൂർ എത്തിയാൽ ആയിരുന്നു റൂട്ട് ഒരു പ്രധാന പ്രശ്‌നമാകുന്നത്.

ബന്ധുക്കളുടെ വീട്ടിലേക്കുള്ള യാത്ര ആണെങ്കിൽ അവരുടെ നമ്പർ കുറിച്ചെടുക്കും. പിന്നെ രാമനാഗരാ എത്തിയാൽ എസ്സ്. ടി. ഡി ബൂത്തിൽ കയറി ഫോൺ വിളിക്കും. അന്നൊക്കെ റോഡിൽ തിരക്ക് കുറവായിരുന്നെങ്കിൽ കൂടി,റോഡിൻറെ വീതി വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ നമ്മൾ ബാംഗ്ലൂർ എത്തുമ്പോഴേക്കും അവർ ടൗൺ ആരംഭിക്കുന്ന ഒരു പോയിന്റിൽ വന്നു നില്കും. അങ്ങനെ ഒരു വിധത്തിൽ ആയിരുന്നു നഗരത്തിലെ യാത്ര.

മദ്രാസ് യാത്ര (1989): ട്രെയിനിൽ ആയിരുന്നു യാത്ര. അന്നൊക്കെ കാർഡ് രൂപത്തിലുള്ള ടിക്കറ്റ് ആയിരുന്നു. അച്ഛൻ ആദ്യം തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നെ മദ്രാസിൽ പോകേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള ലിസ്റ്റ് ആദ്യമേ ഉണ്ടാക്കിയിരുന്നു. അവിടെ ബന്ധുക്കൾ ഉള്ളത് കാരണം അവരുടെ കൂടെ പോയി.

ഗോവ യാത്ര (1991): ഹൈവേ യാത്ര ആയിരുന്നു. പിന്നെ വഴിയിൽ വരുന്ന ചെറിയ ടൗണുകളുടെ പേരൊക്കെ യാത്ര പുറപ്പെടുന്നതിനു മുൻപ് തന്നെ കുറിച്ചെടുത്തിരുന്നു. ഗോവ എത്തിയതിനു ശേഷം വഴി ചോദിച്ചു ചോദിച്ചു യാത്ര ചെയ്തു. ഗോവയിൽ കാണേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള ലിസ്റ്റ് ഉണ്ടാക്കിയിരുന്നു. പിന്നെ അവിടെ എത്തിയതിനു ശേഷം ടൂർ ഗൈഡിൻറെ സഹായം തേടി.

ബാംഗ്ലൂർ – തിരുപ്പതി – ഊട്ടി യാത്ര: കൂത്തുപറമ്പിൽ നിന്നും ബാംഗ്ലൂർ വഴി ആയിരുന്നു യാത്ര (1994 ഇൽ). ബാംഗ്ലൂർ റോഡ് മാപ്പ് നോക്കി തിരുപ്പതി റോഡ് വെച്ച് പിടിച്ചു. അവിടെ നിന്നും മദ്രാസ് വഴി സേലം പിന്നെ ഊട്ടി. ഈ യാത്രയ്ക്ക് വേണ്ടി വന്ന ഹോട്ടൽ ബുക്കിങ്ങുകൾ അവിടെ എത്തി നേരിട്ടായിരുന്നു ചെയ്തിരുന്നത്.

എറണാകുളം യാത്ര: സിറ്റി മാപ്പ് നോക്കി ടൗണിലെ പ്രധാന വഴികളെല്ലാം മനസിലാക്കി നടത്തിയ യാത്ര, മുംബൈ യാത്ര (സോളോ യാത്ര): ട്രെയിനിൽ ആയിരുന്നു മുംബൈ യാത്ര. കൊങ്കൺ റെയിൽവേ വഴിയുള്ള യാത്ര. അപ്പോഴേക്കും കമ്പ്യൂട്ടർ റിസർവേഷൻ വന്നിരുന്നു. അറുപത് ദിവസങ്ങൾ മുൻപ് തന്നെ ടിക്കറ്റ് എടുത്തു. പിന്നെ മുംബൈ ടൂർ ഗൈഡ് നോക്കി പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി. അവിടെയാണ് അമ്മാവൻ താമസിക്കുന്നത്. അത് കൊണ്ട് ഹോട്ടൽ ബുക്കിങ്ങും നഗര കാഴ്ചകൾ കാണാനുള്ള മാപിന്റെയും ആവശ്യം വന്നില്ല.

ഹൈദരാബാദ് യാത്ര (സോളോ യാത്ര): ബസിൽ ആയിരുന്നു യാത്ര. ഓൺലൈൻ ബസ് റിസർവേഷൻ ഒന്നും ഇല്ലാത്ത കാലം. ആദ്യം ബാംഗ്ലൂർക്കുള്ള ബസ് ടിക്കറ്റ് ബുക്ക് ചെയ്തു. അവിടെ എത്തിയതിനു ശേഷം ഹൈദരാബാദിലേക്കുള്ള ടിക്കറ്റ്. അവിടെ എത്തിയിട്ട് വേണം തിരിച്ചുള്ള ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ. സിറ്റി ടൂർ ഒക്കെ ബുക്ക് ചെയ്യുന്നതും അതാത് സ്ഥലത്തു എത്തിയിട്ടാണ്. ഇന്ന് എല്ലാം കൈത്തുമ്പിൽ.

ഒറ്റക്ക് യാത്ര ചെയ്യാൻ തുടിങ്ങിയത് മുതലുള്ള പ്രധാന വെല്ലുവിളി ഓരോ സ്ഥലത്തു എത്തുമ്പോഴും വീട്ടിൽ അറിയിക്കുക എന്നതായിരുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എസ്സ് ടി ഡി ബൂത്ത് ആയിരുന്നു ശരണം. പിന്നെ 2000 ൽ മൊബൈൽ ഫോൺ വന്നതിനുശേഷം അതിനൊരാശ്വാസം വന്നു. ഇപ്പോൾ പ്രശ്നം മൊബൈൽ ഫോൺ ആയി തുടങ്ങിയിരിക്കുന്നു (എവിടെ എത്തി എവിടെ എത്തി എന്നുള്ള വിളി).

റോഡ് ട്രിപ്പുകൾ: 2002 നു ശേഷമാണ് സ്വന്തമായി വണ്ടി ഓടിച്ചു റോഡ് ട്രിപ്പുകൾ പോകാൻ തുടങ്ങിയത്. ഇങ്ങനെയുള്ള യാത്രകൾ പോകുമ്പോൾ ടൂർ ഗൈഡുകളും മാപ്പുകളും കൈവശം വെക്കുമായിരുന്നു. പ്രധാനമായും പോയത് നാഷണൽ, സ്റ്റേറ്റ് ഹൈവേ, ബൈ പാസ് റോഡിൽ കൂടിയായിരുന്നു. 2002 മുതൽ 2010 വരെ പോയ കുറച്ചു റോഡ് ട്രിപ്പുകൾ കൂത്തുപറമ്പ – മുരുഡേശ്വർ – ഗോവ, കൂത്തുപറമ്പ – ബാംഗ്ലൂർ – തിരുപ്പതി, കൂത്തുപറമ്പ – പളനി, കൂത്തുപറമ്പ – ഊട്ടി – മൈസൂർ – ബാംഗ്ലൂർ, കൂത്തുപറമ്പ – ബെൽഗാം – പുണെ – ഡൽഹി എന്നിവയായിരുന്നു.

അന്താരാഷ്ട്ര യാത്രയുടെ കാര്യമാണെങ്കിൽ, ശ്രീലങ്ക – മലേഷ്യ യാത്ര: എസ്സ്.ഓ.ടി.സി. ടൂർ ഓപ്പറേറ്റർ വഴിയാണ് പോയത്. ഈ യാത്ര പോകുമ്പോൾ എല്ലാ വിവരങ്ങളും ഇൻറർനെറ്റിൽ വന്നു തുടങ്ങിയിരുന്നു. പക്ഷെ എല്ലാ വിവരങ്ങളും ഇപ്പോൾ ലഭിക്കുന്നത് പോലെ കൃത്യമായി ഇല്ലായിരുന്നു. ഇന്റർനെറ്റ് ഉപയോഗിച്ച് പോകുന്ന സ്ഥലത്തെ പറ്റി വിവരങ്ങൾ അറിഞ്ഞ ആദ്യ യാത്ര.

മറ്റൊരു പ്രധാനപ്പെട്ട മാറ്റം ഫോട്ടോഗ്രാഫിയുടെ ബന്ധപ്പെട്ടതാണ്. സാങ്കേതിക വിദ്യ കൊണ്ടുവന്ന മറ്റൊരു വിപ്ലവമാണ് ഡിജിറ്റൽ ക്യാമറയും മൊബൈൽ ഫോൺ ക്യാമറയും. ഡിജിറ്റൽ കാമറ വരുന്നതിനു മുൻപ് യാത്ര പോകുമ്പോൾ സ്ഥിരമായി കരുതേണ്ട സാധനങ്ങൾ ആയിരുന്നു ഫിലിം റോളും ബാറ്ററിയും. എടുക്കുന്ന ഫോട്ടോകളുടെ എണ്ണത്തിനും പരിമിതി ഉണ്ടായിരുന്നു. പിന്നെ എടുത്ത ഫോട്ടോ ശരിയായോ എന്നറിയുന്നത് ഫിലിം വാഷ് ചെയ്തു പ്രിൻറ് ചെയ്തു കിട്ടി കഴിഞ്ഞതിനു ശേഷമാണ്. ഓർമകൾ സൂക്ഷിക്കാൻ കുറച്ചു നല്ല ഫോട്ടോസ് എടുക്കുക എന്നതായിരുന്നു പ്രാധാന്യം.