അനാഥാലയത്തിലെ അച്ഛനും മകനും; ഈ ചിത്രത്തിനു പിന്നിലെ സത്യം ഇതാണ്

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. മകൻ ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് പിതാവിനെ വൃദ്ധസദനത്തിൽ ആക്കിയിട്ടു തിരികെ പോകുമ്പോൾ, ആ പിതാവ് വേദനയോടെ നോക്കിനിൽക്കുന്നു എന്ന തരത്തിലാണ് ഇത് ആരോ എഡിറ്റ് ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത് പരക്കെ ഷെയർ ചെയ്യപ്പെടുകയും, തെറ്റിദ്ധാരണയാൽ പല പേജുകളിലും പോസ്റ്റ് വരികയും ചെയ്തു.

എന്നാൽ സത്യം അതായിരുന്നില്ല. താൻ പോസ്റ്റ് ചെയ്ത ഈ ചിത്രം ദുർവ്യാഖ്യാനിക്കപ്പെടുകയാണെന്ന് അത് പോസ്റ്റ് ചെയ്ത പത്തനംതിട്ട ജില്ലയിലെ തുമ്പമണിനടുത്തു പ്രവർത്തിക്കുന്ന ആശ്രയകേന്ദ്രമായ ബത് സേഥായുടെ നടത്തിപ്പുകാരൻ ഫാ.സന്തോഷ് പറയുന്നു. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു.

“ഞാൻ പകർത്തിയ ഒരു ചിത്രമാണ്. ഇന്ന് ബത് സേഥായിൽ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം. പക്ഷേ വൃദ്ധ നേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിൻ്റെ അകത്തേ മറവിൽ തല കുനിച്ചിരുപ്പുണ്ടായിരുന്നു. തൻ്റെ സ്വന്തം മകൻ. മകൻ്റെ നിസഹായകതയിലാണ് ഈ പിതാവ് ഇവിടെ എത്തിയത് എന്നതും സത്യമാണ്. അറിഞ്ഞിടത്തോളം മകനെ കുറ്റപ്പെടുത്താൻ പറ്റാത്ത ചില സാഹചര്യങ്ങളും ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്.

ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നിൽപ്പ് തുടർന്നു. എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓർമ്മകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീർക്കും? പക് ഷേ ഇവിടെ അദ്ദേഹത്തിന് ദു:ഖിക്കേണ്ടി വരില്ല. തനിച്ചുമായിരിക്കില്ല. 85 വയസുള്ള എൻ്റെ പിതാവ് തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയിൽ കസേരയിൽ ഇരുന്ന് ഈ കാഴ്ച്ച കാണുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് ചെന്നു പറഞ്ഞു പുതിയ ആൾ വന്നതാണ്. എൻ്റെ കൈയിൽ ബലം കുറഞ്ഞ ആ കൈകൾ ഒന്നു മുറുകെ പിടിച്ച് എനിക്ക് ഒരു ചിരി നൽകി. ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.

ഈ പോസ്റ്റ് Edit ചെയ്ത് ചില പേജുകളിലും ഗ്രൂപ്പുകളിലും കാണുന്നു. ആ മകനെ പരിഹസിക്കുന്ന ചില കമൻറ് കണ്ടു. ആ. മകൻ്റെ സാഹചര്യം കൊണ്ടു മാത്രം ആണ് ഈ അച്ചൻ ഇവിടെ എത്തിയത്. അത്ര മോശം മകനുമല്ല അദ്ദേഹം. അയാൾ നേരിടുന്ന മറ്റു ചില പ്രതിസന്ധികൾ ഉണ്ട്. മക്കളും ഭാര്യയും പോലും ഒപ്പമില്ലാത്ത വിധം പ്രശ്നങ്ങൾ ആ മകനുണ്ട്. മറക്കരുത്. പലരും മനോധർമം പോലെ അതിനെ വ്യാഖ്യാനിച്ച് ആ പിതാവിന്റെയും മകന്റെയും നിസ്സഹായതകളെ മറന്നു കളഞ്ഞു.

ഈ അഛൻ ഇപ്പോൾ വളരെ ഹാപ്പിയാണ്. അത്യാവശ്യം ചിരിക്കാനും ചിരിപ്പാക്കാനും കഴിവുണ്ട്. സംസാരിക്കാൻ കഴിവുണ്ട്. ഒരു കുഴപ്പവുമില്ല. ഇതേ പ്രായത്തിലുള്ള കുറേ പേർ ഇവിടെ ഉണ്ട്. എല്ലാവരോടും ഈ അഛൻ എത്ര ഭംഗിയായിട്ടാ ഇടപെടുന്നേ. ഞങ്ങൾ എല്ലാവരും വളരെ ഹാപ്പിയാണ്.” ഫാ. സന്തോഷ് പറയുന്നു.

ഇനി പറയുവാനുള്ളത് ഇത് എഡിറ്റ് ചെയ്തു സോഷ്യൽ മീഡിയയിൽ ആദ്യം ഇട്ടവരോടാണ്. നിങ്ങൾക്ക് എന്തു സംതൃപ്തിയാണ് ഇതിൽ നിന്നും ലഭിച്ചത്? നിങ്ങൾ തെറ്റായി ഇട്ട ആ പോസ്റ്റ് വിശ്വസിച്ച് എത്രയോ പേർ ഇത് ഷെയർ ചെയ്തിരിക്കുന്നു. ദയവായി ഇത്തരം കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു സോഷ്യൽ മീഡിയ പോലുള്ള പബ്ലിക് ഇടങ്ങളിൽ ഷെയർ ചെയ്യരുത്. നാളെ ഇത്തരം തെറ്റിദ്ധാരണകൾ നമുക്കെതിരേയും ആകാം. ആ പാവം അച്ഛനോടും മകനോടും മാപ്പ്…