ഓട്ടോക്കാർക്ക് ശിക്ഷയായി ആശുപത്രി സേവനം; കളക്ടർക്ക് കൈയ്യടിയോടെ സോഷ്യൽ മീഡിയ

പണ്ടുമുതലേ തന്നെ മോശം പെരുമാറ്റത്തിൽ പേരുകേട്ടവരാണ് കൊച്ചിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ. എന്നാൽ ഇവരിൽ ചെറിയൊരു വിഭാഗം ആളുകൾ മാത്രമാണ് പ്രശ്‌നക്കാർ. ഇത്തരക്കാരുടെ മോശം പെരുമാറ്റങ്ങൾ മൂലം ബാക്കിയുള്ള നല്ല ഓട്ടോറിക്ഷാ ഡ്രൈവർമാർക്കു കൂടി ചീത്തപ്പേരാണ്.

ഈയിടെ കൊച്ചിയിലെ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള ചിത്രങ്ങൾ സഹിതമുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഈ കാര്യം ശ്രദ്ധയിൽപ്പെട്ട എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഐ.എ.എസ്. സംഭവത്തെക്കുറിച്ച് വേണ്ട രീതിയിൽ അന്വേഷണം നടത്തുകയും കുറ്റം ഓട്ടോക്കാരുടെ ഭാഗത്താണെന്നു കണ്ടെത്തുകയും ചെയ്തു. കേസ്സെടുക്കുകയോ പിഴയീടാക്കുകയോ ചെയ്തു വിടുന്ന പതിവിൽ നിന്നും വ്യത്യസ്തമായി ഇവർക്ക് സാമൂഹിക പ്രതിബദ്ധതയുള്ള നല്ലനടപ്പാണ് ശിക്ഷയായി ലഭിച്ചത്. അതിനെക്കുറിച്ച് എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് പേജിൽ വന്ന പോസ്റ്റ് ഇങ്ങനെ…

“രണ്ട് ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ മോശമായ പെരുമാറ്റം സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെടുകയും വിഷയം എറണാകുളം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി.ഒ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടു കേസുകളിലും ഡ്രൈവർമാർ സഭ്യമല്ലാത്ത പെരുമാറ്റത്തിലൂടെ, വളരെ പ്രതിബദ്ധതയോടെ ജനസേവനം നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളി സമൂഹത്തിനു തന്നെ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തില്‍ രണ്ടാൾക്കും മാതൃകാപരമായ ശിക്ഷ നല്‍കി. ഓട്ടോ തൊഴിലാളി സഹോദരങ്ങൾ യാത്രക്കാരോടും പൊതുജനങ്ങളോടും ഉള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.

ആദ്യ സംഭവത്തിലെ ഡ്രൈവറോട് 15 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയറിൽ സേവനം അനുഷ്ഠിക്കാനും അതിനു ശേഷം 15 ദിവസം കാൻസർ വാർഡിൽ രോഗികളെ പരിചരിക്കാനും നിർദേശിച്ചു. രണ്ടാമത്തെ സംഭവത്തിൽ ഡ്രൈവറോട് 12 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ രോഗീ പരിചരണം നടത്തുവാനും നിർദേശം നൽകി .

ഇതിനായി ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് . ഈ കാലയളവില്‍ ഇദ്ദേഹം ഹോസ്പിറ്റൽ സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ് .

ഈ നടപടിയെ ഒരു ശിക്ഷയായി കരുതാതെ മാറ്റത്തിനുള്ള ഒരു അവസരമായി കരുതി സേവനത്തിലൂടെ ഇവർക്ക് രണ്ടാൾക്കും പ്രത്യക്ഷമായ മാറ്റം സ്വഭാവത്തിൽ ഉണ്ടാകട്ടെ എന്നും എറണാകുളം ജില്ലയെ ജനസൗഹൃദ ഓട്ടോകൾ മാത്രമുള്ള ജില്ലയായി മാറ്റാൻ നമുക്ക് ശ്രമിക്കാം.

Special Note : നല്ലരീതിയിൽ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഭൂരിഭാഗം ഓട്ടോ തൊഴിലാളി സഹോദരങ്ങളോടും ബഹുമാനം തന്നെയാണ് എനിക്കുള്ളത്.”