മറയൂരിലെ കാട്ടുവഴിയിൽ രക്ഷകരായി ഒരുകൂട്ടം സഞ്ചാരികൾ; അനുഭവക്കുറിപ്പ്

വിവരണം – Vinu Kelamkandath

പൊതുവെ എഴുതാൻ മടിയുള്ള എനിക്ക് ഈ ഒരു അനുഭവം എഴുതിയില്ലെങ്കിൽ എന്റെ മനഃസാക്ഷിയോടുള്ള അവഗണനയായിത്തീരും അവരോടും. ആ ചെറുപ്പക്കാർ ഒരു Tempo Traveler ൽ മൂന്നാർ ചുറ്റിക്കറങ്ങാൻ വന്ന മനഃസാക്ഷിയുള്ളവർ.

11-11-2019 നു നടന്ന കാര്യങ്ങൾ ഞാൻ ഒന്ന് വിശദീകരിക്കാം. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് വരുമ്പോളാണ് മുന്നാറിൽ പോയ അനിയൻ എന്റെ കയ്യിലെ Canon camera ചോദിച്ചു വിളിച്ചത്. ധാരാളം യാത്ര ഇഷ്ട്ടപെടുന്ന ഞാനും കുടുംബവും പല്ലടം – ഉദുമല്പേട്ട് – മൂന്നാർ വഴി യാത്ര തിരിച്ചുവിട്ടു.

ഒരല്പം ഭീകരതയും അതിലേറെ സൗന്ദര്യവുമുള്ള ഇടുങ്ങിയ കാനന പാതയിലൂടെ ഞാനും എന്റെ Tiago യും കുതിച്ചു. കുടുംബവുമായി സഞ്ചാരം എന്നാൽ ഒരല്പം ഭയം ഇന്നത്തെ കാലത് ഉണ്ടാകുമെല്ലോ. അത് എനിക്കും ഉണ്ടായിരുന്നു. ഈ റോഡിൽ കൂടി വളരെ കുറവ് വാഹനങ്ങളെ സഞ്ചരിക്കാറുള്ളു. ഇരവികുളം പാർക്കിനടുത്തു വച്ച് അവിടത്തെ Guards വണ്ടി തടഞ്ഞിട്ടു പറഞ്ഞു “ഈ വഴി വണ്ടി പോകില്ല ഒരു പാലം തകർന്നു. ഇനി പോകണമെങ്കിൽ ആകദേശം 40 KM ഏതോ ഒരു വഴിയിലൂടെ വളഞ്ഞു പോകാം” എന്ന് .

വൈകുന്നേരം 5 മണി ആയിരുന്നു സമയം അപ്പോൾ. ഞാൻ വഴി പറഞ്ഞു തരാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു “അത് പരിചയമുള്ളവർക്ക് മാത്രമേ പറ്റൂ. വഴി പറയാനും ചോദിക്കാനും ആരും ഉണ്ടാവില്ല, private estate റോഡ് ആണ്.” അയാൾ സഹായിയായി വരാൻ തയ്യാറായിരുന്നു. പക്ഷെ എന്തോ അയാളുടെ car ന്റെ ഉള്ളിലേക്കുള്ള നോട്ടത്തിലും ആകെ മൊത്തത്തിലും എനിക്ക് ഒരു വിശ്വാസക്കുറവ് തോന്നി. ഒരു പക്ഷെ സമയം അത് ആയതു കൊണ്ടും ഫാമിലി ആയതു കൊണ്ടും എനിക്ക് ഫീൽ ചെയ്തതാകാം. ക്ഷമിക്കുക.

ഞാൻ തിരിച്ചു പോരാൻ തീരുമാനിച്ചു. പക്ഷെ മറയൂർ വരെ മാത്രമേ പോകാൻ പറ്റൂ. അപ്പുറത്തേക്ക് forest dept വിടില്ല. ആകെ ടെൻഷനായി പോയി. ഒരു tempo traveller മുൻപ് അവിടെ നിന്നു തിരിഞ്ഞു പോയിരുന്നു. വാഹനങ്ങൾ ഇല്ലാത്തതിനാൽ ഞാൻ അത് ശ്രദ്ദിച്ചിരുന്നു. ആ വണ്ടി ലക്ഷമാക്കി ഞാൻ പറപ്പിച്ചു. കുറച്ചു ദൂരം ചെന്നപ്പോൾ ആ വണ്ടി കണ്ടു. ഞാൻ രണ്ടുമൂന്നു വട്ടം ഹോൺ അടിച്ചു ആ വണ്ടി നിന്നു. ഒരു ചെറുപ്പക്കാരനായ ഡ്രൈവറും മറ്റൊരു യുവാവും ഇറങ്ങിവന്നു. ഞാൻ അവരോട് മുന്നാറിലേക്കാണോ എന്നു ചോദിച്ചു. പ്രസന്നവദരായി അവർ എന്നോട് പറഞ്ഞു “അതെ. ഞങ്ങടെ പുറകെ പോരൂ.”

പുറകിൽ Deccan Travels irinjalakuda എന്ന് എഴുതിയിരുന്ന ആ വണ്ടിയുടെ 10 മീറ്റർ അകലം മാത്രമായി എന്റെ ലക്‌ഷ്യം അവർ ചുരുക്കി. 3 മണിക്കൂർ നീണ്ട ഭീതിജനകമായ ദുർഘട യാത്രയാരിന്നു പിന്നെ. ഗുണ്ടുമല്ലി എസ്റ്റേറ്റ് ന്റെ ടാറുള്ളതും ടാറില്ലാത്തതും ആയ വഴികളിലൂടെ ദൈവത്തെ വിളിച്ചൊരു യാത്ര. Mobile coverage തീരെ ഇല്ലാത്ത പ്രദേശങ്ങൾ, ഒരു തരത്തിലുള്ള communication നും നടക്കില്ല. Elephant crossing zone ബോർഡ് എസ്റ്റേറ്റിൽ ഒരുപാട് കണ്ടു. വഴിയിലാകട്ടെ നല്ല കോട മഞ്ഞും .

ഒരു പാട് ഉൾവഴികൾ ഉണ്ടായിരുന്നു. ഒരു goods vehicle അവർക്ക് ഏകദേശ വഴി പറഞ്ഞു കൊടുത്തു. എന്നാലും തെറ്റാതെ പോകുക എളുപ്പമല്ലായിരുന്നു. Fuel തീരുമോ എന്ന ഭയം ഇരുകൂട്ടർക്കുമുണ്ടായിരുന്നു. അവസാനം മാട്ടുപ്പെട്ടി മെയിൻ റോഡിൽ എത്തിച്ചേർന്നു.

ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതീതിയായിരുന്നു എനിക്കും കുടുംബത്തിനും. തലയെല്ലാം മരവിച്ചു പോയിരുന്നു. അവർക്കും അതുപോലെ തന്നെ ആയിരിക്കണം. അത് കൊണ്ട് ഞങ്ങൾ അന്യോന്യം പേര് പോലും ചോദിച്ചില്ല. പെട്രോൾ പമ്പ് വരെ ഞങ്ങൾ ഒന്നിച്ചു തന്നെ പോയി. നേരം ഒരു പാട് വൈകിയിരുന്നു.

ഇരിങ്ങാലക്കുടയിൽ നിന്നുള്ളവരായിരുന്നു അവർ എല്ലാവരും. ഒരു സ്ഥലത്തു പോലും എന്നെ ബുദ്ധിമുട്ടിക്കാതെ എന്നെക്കാളും വേഗത്തിൽ പോകാമായിരുന്നിട്ടും എന്നിക്കു വേണ്ടി ശ്രദ്ധയോടെ കാത്തുനിന്നു വഴികാട്ടിയ അപരിചിതരായ ആ യുവാക്കളെ ഞാനും കുടുംബവും നന്ദിയോടെ സ്മരിയ്ക്കുന്നു. ഇന്നും എന്നും.