പ്രപഞ്ച ചൈതന്യത്തെ കാണാൻ യാത്ര ആദിയോഗി ഇഷ സെന്ററിലേക്ക്

എഴുത്ത് – Akhil Surendran Anchal.

ചൈതന്യത്തെ കാണാൻ യാത്ര ആദി യോഗി ഇഷ സെന്ററിലേക്ക് . ആറ് മാസമായുള്ള ജീവിതഭിലാഷം സാധ്യമായി . എല്ലാം ഈശ്വരാനുഗ്രഹം. സദ്ഗുരു ശ്രീ ജഗ്ഗി വസുദേവ് സ്ഥാപിച്ച ആദിയോഗി ശിവ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ അര്‍ധകായ പ്രതിമയാണ് . 112 അടി ഉയരമുള്ള ആദിയോഗി ശിവ പ്രതിമക്കാണ് ഗിന്നിസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‍സ്‍ അംഗീകാരം ലഭിച്ചത്. നമ്മുക്കിത് അഭിമാന നിമിഷങ്ങൾ . ആത്മീയാചാര്യന്‍ ജഗ്ഗി വസുദേവിന്‍റെ ഇഷാ ഫൗണ്ടേഷന്‍ ആണ് ഈ പ്രതിമ സ്ഥാപിച്ചത്, 12.4 അടി ഉയരം, 24.99 മീറ്റര്‍ വീതി, 147 അടി നീളം എന്നിങ്ങനെയാണ് പ്രതിമയുടെ പ്രത്യേകതകള്‍.

ഫെബ്രുവരിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് പ്രതിമ ആദി യോഗി അനാച്ഛാദനം ചെയയത്. അങ്ങനെ ആനത്താരയിലുള്ള ആദി യോഗി ശിവ പ്രതിമ ഇന്ന് പൊൻ പ്രഭയിൽ കോയമ്പത്തൂരിൽ കാണാം . കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന സ്ഥലം അതെ ആദി യോഗി.

കൈലാസം… ശിവ ഭഗവാന്‍ വസിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പര്‍വ്വത നിരകള്‍ ഒരിക്കലെങ്കിലും ഇവിടെ പോയി ആ തേജസ്സ് അറിയണമെന്ന് ആഗ്രഹിക്കാത്ത വിശ്വാസികള്‍ കാണില്ല. എന്നാല്‍ എല്ലാ യാത്രക്കും ഒരു സമയമുണ്ടെന്ന് പറയുന്നതുപോലെ തന്നെയാണ് കൈലാസ യാത്രയുടേയും. പോകണമെന്ന് വിചാരിച്ചാലും പോകാന്‍ സാധിക്കില്ല. ചിലപ്പോൾ വിചാരിക്കാത്ത നേരത്തായിരിക്കും എല്ലാം ശരിയാവുക. എന്നാല്‍ കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇനി ഒട്ടും മടിക്കാതെ യാത്ര ആദി യോഗി ഇഷ സെന്ററിലേക്ക് തെരഞ്ഞെടുക്കാം .

34 മീറ്റര്‍ ഉയരത്തിലുള്ള ആദി യോഗി പ്രതിമയാണ് വെള്ളിയാങ്കിരിയുടെ മറ്റൊരാകര്‍ഷണം. ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ പ്രതിമയ്ക്ക് 500 ടണ്‍ ഭാരമുണ്ട്. പശ്ചിമഘട്ടത്തിന്റെ അരുകിലായി വെള്ളിയാങ്കിരി മലനിരകളുടെ താഴ്‌വരയിലാണ് ആദിയോഗി ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇഷ ഫൗണ്ടേഷന്റെ ആശ്രമവും മറ്റ് ആത്മീയ കേന്ദ്രങ്ങളും ഇതിന് സമീപം പ്രവര്‍ത്തിക്കുന്നു.

യോഗികളുടെയും സിദ്ധന്‍മാരുടെയും സ്ഥലം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടം യോഗികളുടെയും സിദ്ധന്‍മാരുടെയും സ്ഥാനമായിരുന്നുവത്രെ. മറ്റൊന്നിന്റെയും ശല്യമില്ലാതെ സ്വസ്ഥമായി ധ്യാനിക്കുവാനും ആത്മീയ ചിന്തകളില്‍ ഏര്‍പ്പെടുവാനും ഇവിടെ ഇത്തരത്തിലുള്ള ആളുകള്‍ വന്നിരുന്നുവത്രെ. തങ്ങളുടെ അറിവും കഴിവുകളുമെല്ലാം ഈ മലമുകളില്‍ പകര്‍ന്നു നല്കിയിട്ടാണത്രെ അവര്‍ ദേഹം വെടിഞ്ഞത്. അതുകൊണ്ടാണത്രെ ഇവിടം അത്രയും പുണ്യസ്ഥലമായി മാറിയത്. ആദ്യ യോഗിയും ആദ്യ ഗുരുവും അദ്ദേഹം തന്നെ. പ്രകൃതിയുടെ തന്നെ മായിക സ്വഭാവത്തെ ആധാരമാക്കി ഈ മാന്ത്രികക്കോട്ട പണിയുവാനുള്ള അനേകം അവിശ്വസനീയമായ മാര്‍ഗ്ഗങ്ങള്‍ സദ്ഗുരു കണ്ടെത്തി. നമുക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാത്തതും ശത്രുവിനെ തടുത്തു നിര്‍ത്തുന്നതുമായ ഒരു കോട്ടയാവും അത്. ഈ അത്ഭുതവിദ്യയാണ് യോഗ എന്ന പേരില്‍ അദ്ദേഹം മാനവരാശിക്ക് സമ്മാനിച്ചത്.

യോഗശാസ്ത്രം ശാരീരികാഭ്യാസങ്ങളോ ശ്വസന നിയന്ത്രണമോ അല്ല. മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കുവാനും അഴിച്ച് പരിശോധിച്ച് തിരിച്ചു വയ്ക്കാനുമുള്ള ശാസ്ത്രമാണത്. മനുഷ്യ ജീവിതത്തിന് പ്രകൃതി ഏര്‍പ്പെടുത്തിയിട്ടുള്ള പരിധികളെ മാറ്റുവാന്‍ സഹായിക്കുന്ന ഒരു ശാസ്ത്രീയ പദ്ധതിയാണ് യോഗശാസ്ത്രം എന്ന് നമ്മുക്ക് ആദി യോഗിയിൽ എത്തുമ്പോൾ മനസ്സിലാക്കാം .ആദ്യമെ തന്നെ പറഞ്ഞുകൊള്ളട്ടെ സഞ്ചാരികളെ, ആദിയോഗി മത പരമായി ആരേയും വിഭജിക്കുന്നില്ല. എല്ലാ മതക്കാരേയും ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്.

#ആദിയോഗിഇഷാസെന്ററിൽഎങ്ങനെഎത്താം? കോയമ്പത്തൂരിൽ നിന്നും 30 km. കോയമ്പത്തൂർ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഇഷാ ആദി യോഗി സെന്റർ സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ / ശിരുവാണി റോഡിലൂടെ പോകുക. ഇരുട്ടൂപ്പാളയം ജംഗ്ഷനിലെത്തും. ഇരുട്ടുകുളത്തിൽ നിന്ന് വലത്തോട്ട് 8 കിലോമീറ്റർ അകലെയാണ് ആശ്രമം. ധ്യാനലിംഗ യോഗി ക്ഷേത്രത്തിലേക്കുള്ള വഴികൾ നൽകുന്ന സൈൻ ബോർഡുകൾ എല്ലാ വഴിയിലും കാണാം. #മനസ്സിനെ ശാന്തമാക്കാൻ ആദി യോഗി മനസ്സിനെ ഒന്ന് ശാന്തമാക്കി നിയന്ത്രണത്തിലാക്കാൻ നമ്മുക്ക് ആദി യോഗിയിൽ നിന്നും സാധ്യമാക്കും.

എന്റെ അനുഭവം പങ്ക് വെയ്ക്കുന്നു എന്റെ സ്നേഹിതരിലേക്ക് .ബാഗും , ചെരുപ്പും മൊബൈലും (സൗജന്യ സർവീസ് ) കൊടുത്ത് ടോക്കണും എടുത്ത് ഉടുത്ത വസ്ത്രം മാത്രം ധരിച്ച് നേരെ നടക്കുക തീർത്ഥഖുണ്ടിലേക്ക്. സൂര്യഖുണ്ട് – പുരുഷൻമാർക്ക് മാത്രം. ചന്ദ്രഖുണ്ട് സ്ത്രീകൾക്ക് മാത്രം. രണ്ടും രണ്ട് സ്ഥലത്താണ്. സൂര്യഖുണ്ടിലേക്ക് 20 രൂപ എൻട്രി ഫീസ് കൊടുത്ത് കഴിഞ്ഞാൽ ഒരു തോർത്ത് അകത്തിന്ന് കിട്ടും. അവിടെന്ന് ഷവറിൽ കുളി കഴിഞ്ഞ് അതേ നനവോട് കൂടി വൃത്തിയായി നേരെ സൂര്യ ഖുണ്ടിലേക്ക്. നീന്താനും കളിക്കാനും ശബ്ദവും പാടില്ല, രണ്ടു സ്ഥലത്തേക്ക് കേറുന്നതിന് മുൻപായി തന്നെ നിയമാവലികൾ വായിക്കുക.

മൂന്ന് ശിവലിംഗങ്ങൾ ഉണ്ട് , പ്രതിഷ്ഠയിൽ വിശ്വാസമുള്ളവർക്ക് പ്രാർത്ഥിച്ച് തൊഴുത് നീങ്ങാം. അല്ലാത്തവർക്ക് തീർത്ഥകുണ്ടിലേക്ക് വെള്ളം മേലേന്ന് താഴേക്ക് വീഴുന്ന അവിടെ നിന്ന് ഒന്നു മനസും ശരീരവും തണുപ്പിക്കാം. കർപ്പൂരത്തിന്റെ മണമായിരിക്കും വെള്ളത്തിന്. അന്റാർട്ടിക്കയിലെ മഞ്ഞുരുകി വീണ ജലം പോലെ തോന്നും നല്ല തണുപ്പാണ് . പക്ഷേ ഓം നമഃ ശിവായ മന്ത്രം ജപിച്ചാൽ എല്ലാം ശാന്തമാക്കും. ശേഷം ലിംഗഭൈരവി അമ്പലം പ്രാർത്ഥിച്ച് നീങ്ങാം. അവസാനമാണ് ധ്യാനലിംഗ മനസ്സും ശരീരവും ഒരു പോലെ ശാന്തമാക്കുന്ന യോഗ മെഡിറ്റേഷൻ സ്ഥലം. പോകുന്ന വഴിക്ക് തന്നെ ഇന്ത്യയിലെ എല്ലാ മതക്കാരുടേയും ചിഹ്നങ്ങൾ ഒറ്റക്കല്ലിൽ കൊത്തിയതു കാണാം.

ഇവിടെ ഒരു ബാച്ചിന് കുറഞ്ഞത് 15 മിനിറ്റാണ് അനുവദിക്കുക. കൂടുതൽ എത്ര നേരം വേണമെങ്കിലും ഇരിക്കാം. ആയതു കൊണ്ട് തന്നെ ഒരു ബാച്ച് കേറി കഴിഞ്ഞാൽ 15 മിനിറ്റ് കഴിഞ്ഞാലെ അടുത്ത ബാച്ചിനെ അകത്തേക്ക് പ്രവേശനമുള്ളൂ. വലിയ ഒരു ഗുഹയിലേക്ക് കയറുന്ന പ്രതീതിയായിരിക്കും അകത്തേക്ക് നടക്കുമ്പോൾ. ശബ്ദം ഒന്നും ഉണ്ടാക്കാതെ നേരെ യോഗയിലേക്ക് പ്രവേശിക്കുക. നമ്മളിൽ അനുഭവപ്പെടുന്ന എല്ലാം പ്രശ്നങ്ങളിൽ നിന്നും മനുഷ്യ മനസ്സിനെ നേരെ ഒരു ബിന്ദുവിലേക്ക് എത്തിക്കും. എന്താണ് ഞാനെന്ന് എനിക്ക് തന്നെ കാണാം.

സമാധാനത്തോടെ എന്ത് കാര്യങ്ങളും ചെയ്തു തീർക്കാൻ കഴിയും എന്ന വിശ്വാസത്തോടെ. ഒരുപാട് പോസ്റ്റീവ് എനർജിയോടെ ധ്യാന ലിംഗത്തേക്ക് വീഴുന്ന ഒരു തുള്ളി വെള്ളത്തിന്റെ ശബ്ദം വരെ കിറു കൃത്യമായി കേൾക്കാം . ഇതിനു മുൻപ് എനിക്ക് കിട്ടാത്ത ഒരു ജീവിത അനുഭവം തന്നെ ആണ് ആദി യോഗി എന്റെ ഹൃദയത്തിലേക്ക് നൽകിയിരിക്കുന്നത്. ഈ യാത്രയിൽ എന്നോടൊപ്പം തൃശ്ശൂർക്കാരൻ TCV മീഡിയ പ്രവർത്തകൻ കൃഷ്ണകുമാർ ചേട്ടനും ഉണ്ടായിരുന്നു. ആദി യോഗി യോട് തൽക്കാലം വിട പറഞ്ഞ് യാത്ര തിരിക്കേണ്ടി വന്നു . ഓം നമഃ ശിവായ.