ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ – പാർട്ട് 2

എഴുത്ത് – വിനു പൂക്കാട്ടിയൂർ.

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. രണ്ടാം ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo .

ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി വായിക്കുക – വാഴയിൽ കൊച്ചയ്യപ്പനെ നോക്കി വേലായുധേട്ടൻ ചുവടുകൾ വച്ചു. “പതിമൂന്നെണ്ണത്തിനെ തീർത്ത കൊലയാനായാണ്, വേലായുധാ വേണ്ടാ…” ആൾക്കൂട്ടം ഒന്നടങ്കം വിളിച്ചു പറഞ്ഞു. പക്ഷെ മുന്നോട്ട് വെച്ചകാൽ മുന്നോട്ടു തന്നെ. വേലായുധേട്ടൻ സൂക്ഷ്മതയോടെ ആനയുടെ അടുത്തേക്ക് നീങ്ങി. തുമ്പി ചുഴറ്റി വർദ്ധിത വീര്യത്തോടെ സംഹാരത്തിന്റെ മൂർത്തീഭാവമായി നിൽക്കുന്ന കൊച്ചയ്യപ്പൻ.

കോപാഗ്നി ജ്വലിച്ചു നിൽക്കുന്ന കണ്ണുകളിലേക്ക് വേലായുധേട്ടന്റെ കണ്ണുകൾ ഉടക്കി. കടുവയും കൊലയാനയും മുഖാമുഖം. കാഴ്ച്ചക്കാർ ശ്വാസം വിടാൻ പോലും മറന്നുനിൽക്കുകയാണ്. കുറച്ചുനേരം അങ്ങെനെ ആനയുടെ കണ്ണിൽ നോക്കിനിന്ന വേലായുധേട്ടൻ, പതിയെ ആനക്കരികിലെത്തി. വലത് കൈ കൊണ്ട് തുമ്പിയിൽ മെല്ലെയൊരു തലോടൽ. തല്ലാൻ തുനിഞ്ഞവൻ അതോടെ തലകുനിച്ചു നിന്നു. കടുവ ചങ്ങലയഴിച്ചു മുന്നിൽ നടന്നു. പുറകെ പേടമാനെ പോലെ കൊച്ചയ്യപ്പനും.

ആൾകൂട്ടത്തിന്റെ ഇടയിലൂടെ മുണ്ട് മടക്കിക്കുത്തി നെഞ്ചും വിരിച്ചു കടുവ. പിന്നിൽ കൊച്ചയ്യപ്പൻ. ആളുകൾ ആരാധനയോടെ മാറി നിന്നു. ഇതൊന്നും വലിയ കാര്യമില്ലെന്ന മട്ടിൽ ഒരു കുസൃതിച്ചിരിയോടെ വേലായുധേട്ടൻ. പതിമൂന്നു പേരുടെ ജീവനെടുത്ത കൊച്ചയ്യപ്പനെ പതിനഞ്ചു വർഷം അങ്ങനെ കടുവ വഴി നടത്തി. വാഴയിൽ കൊച്ചയ്യപ്പനെന്ന കൊലകൊല്ലിയുടെ പുതിയ ജീവിതത്തിന്റെ തുടക്കം. ഭൂതകാലത്തെ കലാപകാരിയുടെ വേഷങ്ങൾ അഴിച്ചു വെച്ച് കടുവയോടൊപ്പം നല്ല നടപ്പ്. ബസ്റ്റോപ്പിൽ കടുവ വന്നിറങ്ങിയാൽ പറമ്പിലെ കൊച്ചയ്യപ്പൻ സന്തോഷം പ്രകടമാക്കും. അതായിരുന്നു കടുവയും കൊച്ചയ്യപ്പനും തമ്മിലുള്ള സ്നേഹബന്ധം.!

പിന്നീട് വേലായുധേട്ടൻ വേറൊരു ആനയിൽ കയറി. എന്നാൽ മനസ്സ് കവർന്നെടുത്ത കടുവയെ അല്ലാതെ വേറൊരാളെ ആ സ്ഥാനത്തേക്ക് കരുതാൻ കൊച്ചയ്യപ്പന്‌ കഴിഞ്ഞില്ല. കടുവ ഇറങ്ങിയതിന്റെ പത്താം നാൾ കൊച്ചയ്യപ്പൻ പഴയ കൊലകൊല്ലിയായി. ആളെ കൊന്ന് അടങ്ങാതെ നിന്ന കൊച്ചയ്യപ്പനെ മുടക്കുവെടിയോ മയക്കുവെടിയോ കൂടാതെ കെട്ടിലാക്കിയത് വീണ്ടും കടുവ തന്നെ.

കലാപകാരിയായ അനേകം ആനകളെ ചങ്കൂറ്റവും കയ്യടക്കവും കൊണ്ട് കീഴ്പ്പെടുത്തിയ വേറെ ചട്ടക്കാരൻ ഉണ്ടാവില്ല. “ആനയെ അറിയണം, അല്ലെങ്കിൽ ആന അത് തിരിച്ചറിയും” ഇതായിരുന്നു ആനപ്പണിരംഗത്തുള്ള മറ്റ് ചട്ടക്കാർക്ക് കടുവ നൽകിയിരുന്ന ഉപദേശം. സ്വന്തം പേരിലുണ്ടായിരുന്ന മറ്റൊരു ചട്ടമ്പിയെയും മെരുക്കിയതിന് പിന്നിലും വേറൊരു രഹസ്യം പറയാൻ വേലായുധേട്ടനുണ്ടായിരുന്നില്ല. “കൂനത്തറ വേലായുധൻ” അതായിരുന്നു ആ കൊമ്പന്റെ പേര്. അഴിക്കാൻ ചട്ടക്കാർ ഭയപ്പെട്ടിരുന്നതോടെ കെട്ടുതറിയിൽ ഒതുങ്ങിക്കൂടിയ കൊലകൊമ്പൻ. വൈകാതെ കടുവയെ തേടി ആളുപോയി. എട്ടാംനാളിൽ അവനെയും കൊണ്ട് എഴുന്നെള്ളിപ്പെടുപ്പിച്ചതോടെ കടുവയുടെ തലപ്പൊക്കം നീലാകാശത്തോളമെത്തി.

അങ്ങനെയിരിക്കെ കടുവയ്ക്കു ചോറ്റാനിക്കരയിലേക്ക് പോകേണ്ടി വന്നു. അയ്യപ്പൻകുട്ടിയെന്ന കൊമ്പനെ മെരുക്കാൻ. പണിയെടുക്കാൻ മടികാട്ടുന്നു എന്നാണ് ആരോപണം. ഏതൊക്കെ രീതിയിൽ നിർബന്ധിച്ചാലും ആർക്കും വഴങ്ങാത്ത പ്രകൃതം. ശബരിമലക്ക് വ്രതമെടുത്തിരിക്കുകയായിയുന്നു ആ സമയം കടുവ. എന്നാൽ കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. അയ്യപ്പൻ കുട്ടിയുടെ മേലെ കയറിയെങ്കിലും ആന പാഞ്ഞു. ചങ്ങലയിൽ തൂങ്ങിക്കിടന്നു കടുവയും. ഒന്നും രണ്ടുമല്ല ആറുകിലോമീറ്ററോളം ഈ പോക്ക് തുടർന്നു. അവസാനം കടുവയെ ആന കുടഞ്ഞിട്ടു.! അടുത്ത ആക്രമണത്തിൽ നിന്നും അതിവിദഗ്ദ്ധമായി കടുവ ഒഴിഞ്ഞുമാറിയതോടെ കോപം മുഴുവൻ ഒന്നാമൻ കൃഷ്ണൻകുട്ടിനായരോടായി. തുമ്പിക്ക് പിടിച്ചു അയാളെ കുത്താനാഞ്ഞതോടെ കടുവയുടെ പ്രയോഗത്തിന് സമയമായി. ഒറ്റച്ചാട്ടത്തിനു ആനയുടെ വാലിൽ തൂങ്ങിയ കടുവ അതിനെ പിന്തിരിപ്പിച്ചു. തന്ത്രപൂർവ്വം നിയന്ത്രിച്ചു കെട്ടിലുമാക്കി. എല്ലാം കഴിഞ്ഞു അവനെ പണിക്കിറക്കിയിട്ടുകൂടിയാണ് ആനപ്പണിയിലെ കടുവ അവിടെ നിന്ന് പടിയിറങ്ങിയത്.

അലച്ചിലും അരക്ഷിതാവസ്ഥയും മാത്രം നിറഞ്ഞ ജീവിതത്തിൽ ആനന്ദത്തിനായി അൽപ്പം ലഹരി കടുവ നുണയുമായിരുന്നു. എന്നാൽ ആനകളോടൊപ്പം നടക്കുമ്പോൾ കൃത്യമായ ചിട്ടയുണ്ടായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. ഒരുദിവസം കണ്ടമ്പുള്ളി തറവാട്ടിലേക്ക് ചെല്ലാൻ അറിയിപ്പ് കിട്ടി. ബാലനാരായണൻ എന്ന ഭീമാകാരനെ കീഴ്പ്പെടുത്താൻ.അതിന് മുൻപ് ബാലനാരായണൻ, പട്ടാമ്പി നാരായണൻ ആയിരുന്നു. ചെങ്ങലൂർ രംഗനാഥന് ശേഷം ആനകേരളം അതിശയത്തോടെയും ഭയത്തോടെയും നോക്കിനിന്ന ഉയരക്കേമൻ. അതിലുപരി അതിഭയങ്കര കലാപകാരി.

കേരളത്തിൽ എത്തി മാസം ഒന്ന് തികയുന്നതിനു മുൻപേ തനിക്കു മലയാളഭാഷയുടെ ബാലപാഠങ്ങൾ പറഞ്ഞുതന്നയാളെ കൊമ്പിൽ കോർത്ത്‌അവൻ തന്റെ നയം വ്യക്തമാക്കി. തുടർച്ചയായുള്ള കൊലപാതകവും കഷ്ടനഷ്ടങ്ങളുമെല്ലാം കാരണം പട്ടാമ്പിക്കാർ അവനെ കണ്ടമ്പുള്ളിക്കാർക്കു വിറ്റു. എന്നാൽ അവിടെയെത്തിയപ്പോഴും ആനയുടെ സ്വഭാവത്തിന് യാതൊരു മാറ്റമുണ്ടായില്ല. ചട്ടക്കാരെ വക വരുത്തുന്ന കലാപകാരിയായി അവൻ അറിയപ്പെട്ടു. ഇടഞ്ഞു ഉത്സവങ്ങൾ അലങ്കോലമാക്കിയതോടെ “പൂരം മുടക്കി” എന്ന ഇരട്ടപ്പേരും വീണു.

ഗത്യന്തരമില്ലാതെ കണ്ടമ്പുള്ളിക്കാർ കടുവയെ കൊണ്ടുവന്നു. അവസാന പരീക്ഷണം. കടുവയുടെ കയ്യടക്കത്തിൽ ബാലനാരായണൻ വീണു. ഹിമാലയത്തോളം ഉയരമുള്ള ബാലനാരായണനും കാരക്കോലിന്റെ മാത്രം വലിപ്പമുള്ള കടുവയും ചേർന്ന് ഉത്സവപ്പറമ്പുകളിൽ പുതുചരിത്രം രചിച്ചു. “കടുവയും കണ്ടമ്പുള്ളിയും” അതൊരു കൂട്ടുകെട്ടായിരുന്നു. തൊണ്ണൂറ്റഞ്ചു പൂരങ്ങൾ, ഇരുപത്തിരണ്ടു പെരുന്നാളുകൾ. കടുവ വീണ്ടും താരമായി, ഒപ്പം ബാലനും.

സ്വഭാവത്തിലെ പ്രത്യേകത കൊണ്ട് കെട്ടുതറിയിൽ ഒതുക്കപ്പെട്ട തെച്ചിക്കോട്ടുകാവിലെ രാമചന്ദ്രനായിരുന്നു അടുത്ത ഊഴം. അതിസമർത്ഥമായി ആനയെ അഴിച്ചെടുത്ത കടുവയെ പിന്നീട് രാമചന്ദ്രൻ മനസ്സാവരിക്കുകയും ചെയ്തു. രാമനെന്ന രാജാവിന്റെ ഉദയം. ഉയരപ്പെരുമയുടെ പിന്തുണയും ഒറ്റനിലവിന്റെ പൂർണ്ണതയുമായി ഉത്സവകേരളത്തിൽ രാമചന്ദ്രൻ തന്റെ ഏകഛത്രാധിപത്യം അരക്കിട്ടുറപ്പിച്ചു. ചട്ടക്കാരന്റെ വായ്ത്താരിയോ സമ്മർദ്ദമോ കൂടാതെ ആനകേരളത്തിൽ അറിഞ്ഞു നിൽക്കാൻ കടുവയുടെ ശിക്ഷണം തുണയായി. പക്ഷെ വലിയൊരു വിപത്ത് വരാനുണ്ടായിരുന്നതേയുള്ളൂ.

രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന തത്തമംഗലം അങ്ങാടി വേല കഴിഞ്ഞ് പുതുനഗരം പാടവരമ്പിലൂടെ പോവുകയായിരുന്നു ഗജവീരന്മാർ. മനിശ്ശേരിയിലെ കർണ്ണനും മറ്റ് വേറെയും ആനകളുണ്ട്. മുൻപിലൂടെ ഏതെങ്കിലും ആന വട്ടം ചാടിയാൽ രാമചന്ദ്രന് ഇഷ്ടപ്പെടില്ല. അത് ചെറുപ്പം മുതലുള്ള രീതിയാണ്. അങ്ങെനെയെന്തോ അവിടെ നടന്നു. രാമചന്ദ്രൻ ഓടി. കുറെ മുൻപിൽ പോവുകയായിരുന്ന കർണ്ണനെ ഇടിച്ചു. തികച്ചും അപ്രതീക്ഷിതമായ ആക്രമണം. കർണ്ണൻ വീഴുക തന്നെ ചെയ്തു. വീണു കിടക്കുന്ന കർണ്ണന്റെ മാറു പിളർക്കാൻ കുതിച്ചെത്തുന്ന രാമചന്ദ്രൻ. എന്നാൽ കർണ്ണനും രാമനും ഇടയിൽ ഒരു “കടുവ” പ്രത്യക്ഷപ്പെട്ടു….!! തുടർന്നു വായിക്കുക, മൂന്നാം ഭാഗം – https://bit.ly/2oOGwES.