പത്തനംതിട്ട കോന്നിയിൽ നിന്നും 8 km ദൂരെയുള്ള കല്ലേലി ഊരാളി അപ്പൂപ്പൻകാവിലേക്ക്

വിവരണം – Nisha Kunjipoove.

ഇന്നത്തെ ഞങ്ങളുടെ യാത്ര എന്റെ സ്വന്തം നാട്ടിൽ തന്നെ ആയിരുന്നു.. പത്തനംതിട്ട കോന്നിയിൽ നിന്നും 8 km ദൂരെയുള്ള കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക്. ഏതുമതസ്ഥർക്കും സ്വാഗതം. കാടിന്റെ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം. അച്ചൻകോവില് വനത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ഞങ്ങളുടെ ജില്ലയില് ജാതി പറഞ്ഞുള്ള അടിയൊന്നുമില്ലാട്ടോ. അതൊക്കെ ഞാൻ ഈ ഫെയ്സ്ബുക്കില് വന്നാ കാണുന്നത്.

കല്ലേലിയില് രണ്ടു ക്ഷേത്രങ്ങൾ ഉണ്ട് ഒന്ന് ശിവ ക്ഷേത്രവും മറ്റൊന്ന് ഈ കാവുമാണ്.. രണ്ടും വലിയ ദൂര വിതൃാസമില്ല. ഇവിടുത്തെ ഉത്സവങ്ങൾ നടക്കുമ്പോൾ ഘോഷയാത്രയില് ഷീണിക്കുന്നവർക്ക് വെള്ളവും ആഹാരവും തരുന്നതും ഇവിടുത്തെ മുസ്‌ലിം സഹോദരങ്ങൾ ആണ്. ഇവിടെ നിന്നാണ് ശബരിമലയിലേക്കുള്ള കൊടിമരത്തിനായുള്ള തേക്ക് തടി കൊണ്ട് പോയത്. വൃക്ഷ പൂജയൊക്കെ ചെയ്ത് മരത്തിന്റെ അനുവാദം ഒക്കെ ചോദിച്ചുള്ള ചടങ്ങൊക്കെ കാണാൻ എവിടുന്നെല്ലാം ആളുകൾ എത്തി. ആരേലും ഇവിടേക്ക് വരുന്നുണ്ടേല് അറിയിക്കണം കേട്ടോ( എനിക്ക് മുങ്ങാനാ). ഇവിടുന്ന് കുറെ കിലോ മീറ്റർ താണ്ടി ഉളിയനാട് വഴി അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്താം. കാട്ടാനകളെയൊക്കെ കൂട്ടത്തോടൊക്കെയും അല്ലാതെയും ഭാഗൃമുണ്ടേല് കാണാം.

ക്ഷേത്രത്തിനെ കുറിച്ച് അറിയാൻ; ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് (മൂലസ്ഥാനം), മുഖ്യദേവത – ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ, ഉപദേവതകൾ – ഗണപതി, കളരി, പരാശക്തി അമ്മ, യക്ഷിയമ്മ, നാഗരാജാവ്, നാഗയക്ഷി, ഭാരത പൂങ്കുറവൻ, ഭാരത പൂങ്കുറത്തി, കൊച്ചുകുഞ്ഞ് അറുകല, വടക്കഞ്ചേരി വല്യച്ഛൻ, കുട്ടിച്ചാത്തൻ, ആദ്യഉരു മണിയൻ, രക്തരക്ഷസ്.

പത്തനംതിട്ട ജില്ലയിൽ കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും 8 km കിഴക്കായി അച്ചൻകോവിൽ – ശബരിമല കാനനപാതയിൽ* മൂലസ്ഥാനമായി നൂറ്റാണ്ടുകളായിട്ടുള്ള പഴമയും വിശ്വാസവും കൊണ്ട് നാനാജാതി ഭക്തജനസഹസ്രങ്ങൾക്ക് ഒന്നുപോലെ ആശ്രയമേകുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക കാനനവിശ്വാസകേന്ദ്രം. ആദി-ദ്രാവിഡ-നാഗ-ഗോത്ര സംസ്കാരത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ പിന്തുടർന്നു വരുന്നതും പ്രകൃതി വീഥി തെളിയിച്ച് കിഴക്ക് ദർശനമായി ഉഗ്രവിഷ സർപ്പ സംഹാരിയായ അച്ചൻകോവിൽ അച്ചന്റെ തീർത്ഥപുണ്യനദി അച്ചൻകോവിലാറിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന പുണ്യസങ്കേതം. ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്. കിഴക്കുനിന്നും ഒഴുകിയെത്തുന്ന പുണ്യനദീപ്രവാഹം കാവിനെ തൊട്ടു നമസ്കരിച്ച് ദിശമാറിയൊഴുകുന്ന സുന്ദരദൃശ്യം സാക്ഷാൽ കാശിയിലെ ഗംഗാപ്രവാഹത്തെ അനുസ്മരിക്കുന്ന അത്യപൂർവ്വവും ദൈവീകവുമായ ഒരു സവിശേഷതയാണ്.

ഏകദേശം 1155 വർഷത്തെ പഴക്കമുള്ള കാവാണിതെന്ന് പഴമക്കാരുടെ വായ്മൊഴികളിൽ നിറയുന്നു. പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാൽ അച്ചൻകോവിൽ, കോടമല തേവർ, കൽച്ചിറ ഉടയോൻ, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്. ചരിത്രപ്രസിദ്ധമായ മണ്ണടിക്കാവിലെ സ്ത്രീഭക്തരിൽ ഭക്തശിരോമണിയായ കൊച്ചുകാളി അമ്മയിൽ നിന്ന് ജ്ഞാനം നേടിയ സൂര്യപുത്രനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെന്നു ആദിഗോത്ര ചരിത്രപ്പാട്ടിൽ പറയുന്നു. പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരയിൽ നിന്നും അച്ചൻകോവിലെത്തി. ഇവിടെ നിന്നും കോട്ടവാസൽ ലക്ഷ്യമാക്കി സങ്കല്പിച്ച് കൊണ്ട് അച്ചൻകോവിൽ പുണ്യനദിക്കരയിലുള്ള കല്ലേലിമണ്ണ് എന്ന സ്ഥലത്ത് അപ്പൂപ്പൻ ഇരിപ്പിടമാക്കി. ഈ കാരണത്താലാണ് ഊരാളി അപ്പൂപ്പന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന നാമം ലഭിച്ചതെന്ന് ഐതീഹ്യം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരുഉത്സവം മേടമാസത്തിലെ പത്താമുദയത്തിനാണ്. ഇതോടനുബന്ധിച്ച് ആദിത്യപൊങ്കാലയും നടക്കുന്നു.

ഭാരതഭൂവിന്റെ സർഗ്ഗപ്രതിഭകളുടെ ശ്രീകോവിലുകൾ കൂടിയായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും ദൃഡപ്പെടുത്തുന്നു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ മൌലീകമായ ആർജ്ജവവും ശക്തിസ്വരൂപവും സംശുദ്ധിയും തേജസ്സും സമഞ്ജസമായി സമ്മേളിക്കുന്ന അത്യപൂർവ്വം കാവുകളിലൊന്നാണ്. ഭക്തിയുടെ പാരമ്യതയിലും പരിപാവനതയിലും ചരിത്ര സത്യങ്ങളുറങ്ങുന്ന പുണ്യഭൂമിയാണ് ഇവിടം.

ക്ഷേത്ര പ്രത്യേകതകൾ : കേരളത്തിലെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത ഒരു പ്രാചീന കലയാണ്‌ കുംഭപ്പാട്ട്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സിൽ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു മുന്നിൽ ചുറ്റും ഇരുന്ന്‍ ഈണത്തിൽ പാടുന്നു. കൂടാതെ ശനിദോഷം അകറ്റുന്നതിനു വേണ്ടിയുള്ള പറകൊട്ടിപ്പാട്ടും ഇവിടെ നടത്തപ്പെടുന്നു. ശബരിമല കഴിഞ്ഞാൽ ഇത് നടക്കുന്ന ഏക ക്ഷേത്രവും ഇവിടെയാണ്‌. എല്ലാ സമയത്തും തിരുനട തുറന്നുതന്നെ വച്ചിരിക്കുന്നു. അതിനാൽ ഭക്തർക്ക് എപ്പോൾ വേണമെങ്കിലും ദർശനം നടത്താവുന്നതാണ്. വിത്ത്, കരിക്ക്, കമുകിൻപൂക്കുല, പുഷ്പം, കലശം, താംബൂലം എന്നിവ ചേർത്തുള്ള മലയ്ക്ക് പടേനിയും ഇവിടെ പ്രസിദ്ധം തന്നെ.