വയനാട്ടിലെ കുറിച്യരെക്കുറിച്ച് കൂടുതലായി അറിയാം…

വയനാട് , കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണ് കുറിച്യർ അഥവാ മലബ്രാഹ്മണർ. ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായിട്ടാണ് കുറിച്ച്യരെ കണക്കാക്കുന്നത്. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായ ഇവര്‍ മികച്ച വില്ലാളികളും നായാട്ടുകാരുമാണ്.

ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലും കണ്ണൂരുമുള്ള കുറിച്യരുടേതാണ്.”മിറ്റം” എന്നാണ് കുറിച്യരുടെ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്. കുറിച്യര്‍ എന്ന ഈ വിഭാഗം ആളുകള്‍ ജനനംകൊണ്ടത്തിനു പിന്നില്‍ ഒരു കഥയുണ്ട്. കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. (കോട്ടയം എന്ന് പറയുന്നത് നമ്മുടെ മധ്യകേരളത്തിലെ കോട്ടയമല്ല. ഇത് കണ്ണൂരിലെ ഒരു സ്ഥലമാണ്.) അവരുടെ സൈന്യത്തിൽ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.

ശരിക്കും കണ്ണൂരിലായിരുന്നു കുറിച്യര്‍ ധാരാളമായി വസിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ അവരില്‍ ചിലര്‍ തൊട്ടടുത്തുള്ള വയനാടന്‍ കാടുകളിലേക്കും കുടിയേറി. അങ്ങനെയാണ് വയനാട് ജില്ലയിലും കുറിച്യര്‍ ധാരാളമായി ഇന്ന് കാണപ്പെടുന്നത്. പണ്ടുകാലത്ത് പഴശ്ശിരാജാവിനുമായി കുറിച്യർക്ക് അഭേദ്യമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധം ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ പഴശ്ശി രാജാവിന് സർവ്വ സഹായവും നൽകിയത് വയനാട്ടിലെ കുറിച്യ വിഭാഗത്തിൽ പെട്ടവരായിരുന്നു. തലയ്ക്കൽ ചന്തു തുടങ്ങിയ പോരാളികൾ ഇവരുടെ പൂർവികരാണ്. സംശയമുള്ളവര്‍ക്ക് പഴശ്ശിരാജ സിനിമയിലെ മനോജ്‌ കെ.ജയന്‍റെ കഥാപാത്രത്തെയും കൂട്ടാളികളെയും പരിശോധിക്കാം.

അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്.അമ്പെയ്ത്തിൽ പ്രാഗൽഭ്യം ഉള്ളവരാണ് ഇവർ. കുറിച്യർ എന്ന വാക്കിന്റെ അർത്ഥവും ഇതിനെ സൂചിപ്പിക്കുന്നു. കുറി, ച്യർ എന്നീ രണ്ടു പദങ്ങൾ കൂടിചേർന്നാണ് കുറിച്യർ എന്ന വാക്ക് രൂപം കൊണ്ടത്. “കുറി” എന്നാൽ ലക്ഷ്യം എന്നും “ച്യർ” എന്നാൽ ജനങ്ങൾ എന്നും അർത്ഥം വരുന്നു. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു.

ഇപ്പോഴും എല്ലാ വർഷവും തുലാ മാസം പത്താം തിയതി ഇവർ തങ്ങളുടെ പൂർവികതയുടെ സ്മരണയ്ക്കായി സംഘം ചേർന്ന് വേട്ടയ്ക്കിറങ്ങുന്നു. ചില നിബന്ധനകളോട് കൂടി സർക്കാർ ഇവർക്കു ഈ ദിവസം വേട്ടയ്ക്ക് പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്.

ഭഗവതിയുടെ ഓണമെന്ന വിളിപ്പേരില്‍ കാലാന്തരങ്ങളായി കുറിച്യര്‍ തറവാട്ടില്‍ കൊണ്ടാടുന്ന ഒരു ഉത്സവമാണ് പോതിഓണം. ’ദേവീടെ ഓണം എന്ന അര്‍ത്ഥത്തിലാണ് മൂന്നാം ഓണത്തെ പോതിഓണം എന്ന് വിശേഷിപ്പക്കുന്നത്. മലക്കാരി ദേവനും ചാത്തന്‍ മുത്തശ്ശി ദേവിയുമാണ് കുറിച്യരുടെ ദൈവങ്ങള്‍. പോതിഓണ ദിവസം ഭഗവതിക്കുളളതായി പഴമക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അത്തം മുതല്‍ പച്ചക്കറി മാത്രമാണ് കുറിച്യര്‍ ഉപയോഗിച്ചിരുതെങ്കില്‍ പോതി ഓണദിവസം മത്സ്യമാംസാദികളുമുണ്ടാവും. പണ്ടൊക്കെ നായാട്ട് നടത്തിയുളള ഇറച്ചിയും വയലിലെ തോട്ടില്‍ ചിറകെട്ടി പിടിക്കുന്ന മീനുമായിരുന്നു കുറിച്യര്‍ ഉപയോഗിച്ചിരുന്നത്.

കാലത്തിന്റെ കടന്നുകയറ്റം ഇവരുടെ ജീവിത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കുറിച്ച്യ വിഭാഗത്തില്‍പ്പെട്ട ഇന്നത്തെ തലമുറയിലെ ചില ആളുകള്‍ അവരുടെ പരമ്പരാഗത രീതികള്‍ തുടര്‍ന്നു കൊണ്ടുപോകുവാന്‍ വിമുഖത കാണിക്കുന്നു. നൂറിലധികം കുറിച്യ തറവാടുകളുണ്ടായിരുന്ന വയനാട്ടില്‍ ഇപ്പോള്‍ 56 കുടുംബങ്ങളാണുള്ളത്.