മാവൂർ ഗ്വാളിയോർ റയോൺസ് – സൈറൺ നിലച്ചിട്ട് ഒന്നര പതിറ്റാണ്ട്

എഴുത്ത് – Sharon Renil.

ഒരുപക്ഷേ ഇന്നത്തെ തലമുറക്ക് മാവൂർ എന്ന് കേൾക്കുമ്പോ കോഴിക്കോടുള്ള വെറുമൊരു ഉൾനാടൻ ഗ്രാമം മാത്രമാകും. പക്ഷേ പ്രൗഢിയോടെ ഏതൊരു ഉത്തരേന്ത്യൻ വ്യവസായിക ടൗൺഷിപ്പുകളോടും കിടപിടിച്ചു നിന്നിരുന്ന ഒരു സുവർണ കാലമുണ്ടായിരുന്നു മാവൂരിനു. കോഴിക്കോട് നഗരം തന്നെ ഈ കൊച്ചു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഒരു കാലം.

ഗ്വാളിയോർ റയോൺസ് എന്നാ ബിർള ഗ്രൂപ്പിന്റെ ഗ്രാസിം ഫാക്ടറിയാണ് മാവൂരിന്റെ മുഖച്ഛായ തന്നെ മാറ്റിയത്. കോഴിക്കോട് ജില്ലയിലെ മികച്ചൊരു വ്യാപാര കേന്ദ്രമാക്കി മാവൂരിനേ മാറ്റുന്നതിൽ പങ്കുവഹിച്ചത് ഗ്രാസിം ഫാക്ടറിയാണ്. ഹോസ്പിറ്റലുകൾ സ്കൂളുകൾ ആരാധനാലയങ്ങൾ അങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമടങ്ങിയ മികച്ചൊരു ടൗൺഷിപ്പ് തന്നെ ആ കൊച്ചു ഗ്രാമത്തിൽ ഉയർന്നു വന്നു.

1958 കാലഘട്ടത്തിൽ ഇ എം എസ് സർക്കാറാണ്‌ ചാലിയാറിന്റെ തീരത്ത് 236 ഏക്കറോളം ഭൂമി തുച്ഛമായ വിലക്ക് പൾപ്പ് വ്യവസായത്തിന് വേണ്ടി ബിർള ഗ്രൂപ്പിന് നൽകുന്നത്. സർക്കാർ നൽകിയ ഭൂമിക്ക് പുറമെ 150 ഏക്കറിലേറെ ഭൂമി കമ്പനി വാങ്ങുകയും ചെയ്തു. ഇവിടെയാണ് ഗ്രാസിം ഫാക്ടറി വളർന്നത് 1963 ഇൽ ഉത്പാദനം തുടങ്ങിയ ഗ്രാസിം ഫാക്ടറി ലോകത്തിലെ തന്നെ ഏറ്റവും വലിയ വുഡ് പൾപ്പ് വ്യവസായ സ്ഥാപനമായിരുന്നു.

പൾപ്പും ഫൈബറുമായിരുന്നു കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങൾ. വൻതോതിലുള്ള തൊഴിൽ സാധ്യതതും വ്യവസായിക രംഗത്തുള്ള ഉയർച്ചയും ഒക്കെ മുന്കൂട്ടിയായിരുന്നു ഇത്തരത്തിൽ ഒരു വലിയ സംരംഭം അന്നത്തെ സർക്കാർ നടത്തിയത്. ഉദ്ദേശിച്ച പോലെ തന്നെ കേരളത്തിലെ ഏറ്റവും വരുമാനമുള്ള ഒരു ഒരു ഗ്രാമ പഞ്ചായത്തായി മാറി മാവൂർ. കേരളത്തിലെ രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന ഒരു കാര്യമായി മാറിയിരുന്നു ഗ്രാസിം കമ്പനി.

കൃഷിയും മറ്റു കുടിൽ വ്യവസായങ്ങളുമായി ജീവിച്ചു പോയിരുന്ന മാവൂരിലെ ആയിരത്തോളം ജനങ്ങൾക്ക് നല്ലൊരു അടിസ്ഥാന ജീവിതം കെട്ടിപ്പടുക്കുന്നതിൽ ഗ്രാസിമിന്റെ പങ്കു വളരെ വലുതാണ്. ഹോസ്പിറ്റലുകളും സ്കൂളുകളും തൊഴിലാളികൾക്കുള്ള താമസ സൗകര്യങ്ങളുമൊക്കെയായി സമൂഹത്തിലെ നല്ലൊരു ജീവിതം ആ ഗ്രാമവാസികൾക്കുണ്ടായി. കമ്പനി ഷിഫ്റ്റ്‌ മാറുമ്പോൾ ഉണ്ടായിരുന്ന സയറൻ വിളിയും, നഗരത്തിൽ താമസമാക്കിയ മാർവാടികളും സർദാർമാരും ഇന്ന് ഗൃഹാതുരത ഉണർത്തുന്ന ഓർമ്മകൾ മാത്രം …..

വ്യവസായവൽക്കരണവും വികസനവും വർധിച്ചപ്പോൾ പ്രകൃതിയെ മലിനമാക്കുന്ന കാര്യത്തിലും ഗ്രാസിം കമ്പനി ഒട്ടും പുറകോട്ടായില്ല. ഫാക്ടറി ചാലിയാർ നദിയിലേക്ക് ഒഴുക്കി വിടുന്ന മാലിന്യങ്ങൾ കാരണം പലവിധ രോഗങ്ങൾ പ്രദേശത്തു പടരാൻ തുടങ്ങി. ഫാക്ടറിയിലെ വായു മലിനീകരണം കാരണം ആസ്മാ രോഗികളുടെ എണ്ണവും വർധിക്കാൻ തുടങ്ങി. ഇത്തരമൊരവസ്ഥയിലാണ് കമ്പനിക്കെതിരെ ആദ്യമായി പ്രക്ഷോഭങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്.

കെ എ റഹ്മാൻ എന്ന ജനകീയ പോരാളിയുടെ നേതൃത്വത്തിലാണ് ആദ്യമായി കമ്പനിക്കെതിരെ സമരങ്ങൾ നടത്തി തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പാരിസ്ഥിതിക മുന്നേറ്റമായിരുന്നു ഇത്. വർധിച്ചു വന്ന കാൻസർ മരണങ്ങളും ആസ്മാ രോഗികളുടെയും വിവരങ്ങൾ പുറത്തു വന്നതോടെ 1970 ഓടെ സമരത്തിന് ദേശീയ പിന്തുണ ലഭിക്കാൻ തുടങ്ങി.

1985 ഇൽ കമ്പനി മൂന്ന് വര്ഷത്തേക്കായി അടച്ചിട്ടു. കേരളത്തിന്റെ വ്യവസായിക സാമ്പത്തിക രംഗത്ത് വൻ തിരിച്ചടിയായിരുന്നു അത്. 1999 മുതലുള്ള ചാലിയാർ ഏകോപന സമിതിയുടെ തുടർച്ചയായ സമരത്തെ തുറന്നു 2001 ഓടെ കമ്പനി പൂർണമായി അടച്ചു.

ഇതെല്ലാം കഴിഞ്ഞു 18 വര്ഷങ്ങൾക്കിപ്പുറവും ആരോരുമില്ലാതെ നിൽക്കുന്ന ഒരു പ്രേതഭൂമിയുടെ പ്രതീതിയാണ് 400 ഏക്കറോളം വരുന്ന ആ ഭൂമിക്ക്. പഴയ തൊഴിലാളികളുടെ ക്വാർട്ടേഴ്‌സുകളും ഉപേക്ഷിച്ച കെട്ടിടങ്ങളുമാണ് ഇന്നവിടെയുള്ളത്. കാടുപിടിച്ചു കിടക്കുന്ന ആ കെട്ടിടങ്ങൾ സാമൂഹ്യ വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും താവളമാണിപ്പോൾ. ആരോരുമില്ലാതെയുള്ള പഴയ ഹോസ്പിറ്റൽ കെട്ടിടങ്ങളും സ്കൂൾ കെട്ടിടങ്ങളും പൂർണമായി നശിച്ച രീതിയിലാണ്. പഴയ കാലത്തിന്റെ ഓർമകളുമായി നിൽക്കുന്ന വല്ലപ്പോഴും ആരെങ്കിലും എത്തിനോക്കുന്ന ഒരു ക്ഷേത്രം മാത്രണമാണ് ഇന്നവിടെയുള്ളത്.

പഴയ ഫാക്ടറിയുടെ സ്ഥാനത്തു പ്രകൃതി മലിനീകരങ്ങൾക്കൊക്കെ പരിഹാരങ്ങളുള്ള ഒരു പുത്തൻ വ്യവസായ സ്ഥാപനം വരുമെന്നുള്ള പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങളിപ്പോഴും. ഫാക്ടറി അടച്ചു പൂട്ടിയതിന്റെ ഓരോ വാർഷികം വരുമ്പോഴും സംസഥാന വ്യവസായ വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നും വരുന്ന പുതിയ പദ്ധതികളെകുറിച്ച് വിശ്വസിച്ചാണ് എല്ലാവരും നിൽക്കുന്നത്.

മാറുന്ന സർക്കാറിനോടൊപ്പം ബിർള കമ്പനി മുന്നോട്ട് വെക്കുന്ന പുതിയ വ്യവസായിക ആവശ്യങ്ങളും തള്ളിപോകാറാണ് പതിവ്. 2001 ഇൽ പ്രവർത്തനം നിലച്ചതോടെ സർക്കാർ കൈമാറിയതടക്കം 400 ഓളം ഏക്കർ ഭൂമിയാണ് ബിർള ഗ്രൂപ്പ്‌ കൈവശം വെച്ചിരിക്കുന്നത്. വികസനത്തിന്‌ വേണ്ടി മുറവിളി കൂട്ടുന്ന ഒരു ഗ്രാമത്തിന്റെ കണ്ണായ ഭാഗത്തു ഒന്നിന്നും ഉപകാരപ്പെടാതെ 400 ഏക്കർ ഭൂമിയെന്നത് നാട്ടുകാരെപോലെതന്നെ ആരെയും വിഷമിപ്പിക്കുന്നു.

മാറി മാറി വരുന്ന സർക്കാരുകൾക്കും ഇതിനെതിരെ ഒന്നും ചെയ്യാൻ പറ്റുന്നില്ല. പ്രഘ്യാപനങ്ങളിൽ ഒതുങ്ങാതെ പ്രാവർത്തികമാക്കാൻ ഈ കഴിഞ്ഞ 18 വര്ഷത്തിനിടക്ക് വന്ന ഒരു സർക്കാരിനും പറ്റിയില്ലയെന്നത് വളരെ സങ്കടകരം തന്നെ. ഉപയോഗ്യ ശൂന്യമായ സർക്കാർ ഭൂമിയടക്കം 260 ഏക്കറോളം ഭൂമി ബിർളയിൽ നിന്നും തിരിച്ചെടുക്കണമെന്നാണ് ഇപ്പൊൾ പ്രധാനമായും ഉയർന്നു കേൾക്കുന്നത്.

കേന്ദ്ര സർക്കാർ പദ്ധതിയടക്കം ഒരുപാട് പദ്ധതികൾ കേരളത്തിലേക്ക് വരാനിരിക്കേ, നമ്മുടെ മാവൂർ എന്ന കൊച്ചു ഗ്രാമത്തെ വീണ്ടും കേരളത്തിന്റെ മുന്പന്തിയിലേക്കെത്തിക്കാനുള്ള അവസരങ്ങളാണ് നമുക്ക് നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നത്. മാവൂരിലെ ഭൂമി അവരുടേതെന്നും മാവൂരിന്റെ ഭാവിയിനിയെന്തെന്നും നമ്മൾ ഓരോരുത്തരുടെയും പ്രതിഷേധങ്ങളിലാണിരിക്കുന്നത്.

നല്ലൊരു നാളേക്ക് വേണ്ടി, സമൂഹത്തിലെ സാമ്പത്തികമായി ഉയർന്നു വരുന്ന ഒരു കൊച്ചു ഗ്രാമത്തിനു വേണ്ടി, കേരളത്തിന്‌ വേണ്ടി നമുക്കൊരുമിക്കാം. മണ്ണിനും മനുഷ്യനും അപകടമായ ഒരു വ്യവസായം പൂട്ടാൻ ഒരുമിച്ചു നിന്നത് പോലെ, മണ്ണിനും മനുഷ്യനും നല്ലതായുള്ള ഒരു പുത്തൻ തുടക്കത്തിനായി നമുക്കൊരുമിച്ചു നിൽക്കാം. ചാലിയാറിന്റെ സ്വന്തം മാവൂരിനോടൊപ്പം.