സമാന്തര സർവ്വീസുകൾ വീണ്ടും തലപൊക്കി; കെഎസ്ആർടിസിയെ ശാപം കൈവിടുന്നില്ല…

കടപ്പാട് – Mohammed Basheer, Sheeja Basheer.

കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് കെഎസ്ആർടിസി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തലങ്ങും വിലങ്ങും ഓടുന്ന സമാന്തര സർവീസുകളാണ്. പലതവണ കെഎസ്ആർടിസി ജീവനക്കാർ ഇത്തരം സർവ്വീസുകളെക്കുറിച്ച് അധികൃതരുടെയടുത്ത് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇവയെ മുഴുവനായും ഒഴിവാക്കുവാൻ സാധിച്ചിട്ടില്ലെന്നതാണ് സത്യം. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇൻസ്പെക്ടർ ലൈറ്റ്സൺ തോപ്പിലിന്റെ AMVI സ്ക്വാഡ് കഴിഞ്ഞ ദിവസം മാത്രം പാറശ്ശാല, നെയ്യാറ്റിൻകര, കാഞ്ഞിരംകുളം ഭാഗങ്ങളിൽ നിന്ന് പിടികൂടിയ സമാന്തര സർവ്വീസ് വാഹനങ്ങൾ.

കെഎസ്ആർടിസിയിൽ ഏതാണ്ട് 5400 ഷെഡ്യൂളുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ സർവീസ് അയക്കുന്നത് 4200 എണ്ണമാണ്. പല ഷെഡ്യൂളുകളും പരിഷ്കരണത്തിന് മറവിൽ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. കെഎസ്ആ ർ റ്റി സി ചെയിൻ സർവീസ് നടത്തി വിജയകരമാകുകയും, പ്രൈവറ്റ് ബസുകൾ തകർച്ചയിലേക്ക് നീങ്ങിയപ്പോഴുമാണ് ലോട്ടറി അടിച്ചതു പോലെ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം വന്നത്. ഫലത്തിൽ കേരളത്തിൽ 4200 ഷെഡ്യൂളുകൾ ഉണ്ടെങ്കിൽ പോലും ട്രിപ്പ് വെട്ടിച്ചുരുക്കിയിരുന്നു. ഇത് സ്വകാര്യ സമാന്തര പ്രൈവറ്റ് ബസ് ലോബിക്ക് ഗുണകരമായി തീർന്നു.

ഇതുപോലെ ധാരാളം പ്രൈവറ്റ് സർവീസുകൾ ടെക്നോപാർക്ക് വഴിയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും, തമ്പാനൂരിലേക്കും ഇതു പോലെ സമാന്തര സർവീസ് തുടങ്ങിയിരിക്കുന്നു. ഈ രണ്ടു വർഷത്തിനുള്ളിൽ തുടങ്ങിയിരിക്കുന്ന സ്വകാര്യ സമാന്തര ബസ്സുകൾ കെഎസ്ആർടിസിയുടെ കോടിക്കണക്കിന് രൂപയാണ് ചോർത്തി കൊണ്ടു പോകുന്നത്. ഇതുകൂടാതെയാണ് ചെറുകിട വാഹനങ്ങൾ ജീപ്പ്, ഓട്ടോ മുതലായ സമാന്തര സർവീസുകൾ വരുമാനം ചോർത്തുന്നത്.

രാവിലെ പത്ര വിതരണത്തിന് പോകുന്ന ജീപ്പുകൾ വരെ ബോർഡ് വെക്കാത്ത സമാന്തര സർവീസുകൾ ആയി യാത്രക്കാരെയും കയറ്റി ഓടുന്നുണ്ടത്രേ. ഇത് കേരളത്തിൽ മാത്രം സർവീസ് നടത്തുന്ന സമാന്തര ബസുകളുടെ കാര്യമാണ്. ഇതുപോലെതന്നെ അന്തർസംസ്ഥാന സർവീസ് നടത്തുന്ന സമാന്തര ബസുകളുടെ കണക്കെടുത്താൽ സ്ഥിതി വളരെ ഭീകരമാണ്. ഒരു ബസ്സിന് കുറഞ്ഞത് നാല്പതിനായിരം രൂപയെങ്കിലും ഒരുദിവസം വരുമാനമുണ്ട് കണക്കുകൂട്ടിയാൽ വളരെ വലിയ തുകയാണ് കെഎസ്ആർടിസിയുടെ ചോർത്തുന്നത്.

തൊഴിലാളികളെ പിരിച്ചു വിടുന്നതും. ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരി ഒപ്പം എത്തിക്കാൻ പാടുപെടുന്നതും, ഖന്ന റിപ്പോർട്ട് നടപ്പിലാക്കി കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിക്കുന്നതിന് ഉള്ള ശ്രമം നടത്തുകയാണല്ലോ. അതിലും അടിയന്തിരമായി ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ റിപ്പോർട്ട് നടപ്പിലാക്കി വരുമ്പോഴേക്കും തിരിച്ചു കയറാൻ സാധിക്കാത്ത നാശത്തിന്റെ പടു കുഴിയിലേക്ക് KSRTC വീണു കഴിയും.