മലയാളസിനിമയുടെ നിത്യഹരിതനായകൻ പ്രേംനസീർ ഉറങ്ങുന്ന മണ്ണിലേക്ക്…

വിവരണം – നിജുകുമാർ വെഞ്ഞാറമൂട്.

മലയാളി മനസ്സുകളെ മുഴുവൻ പുളകം കൊള്ളിച്ച, ഗിന്നസ് റെക്കോർഡ് കൊണ്ട് ഏവരേയും അമ്പരപ്പിച്ച മലയാളസിനിമയുടെ നിത്യഹരിതനായകൻ പത്മഭൂഷൻ പ്രേംനസീർ എന്ന അനശ്വരനടൻ ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലെ പൊന്തക്കാടുകൾക്കുള്ളിലെ ഈ ആറടിമണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. കൂട്ടിന് പരിചാരകരില്ല, വാഹനമില്ല, അംഗീകാരങ്ങളില്ല, ആരാധകരില്ല.. ആകെയുള്ളത് മുകളിൽ പേര് കൊത്തിവച്ച രണ്ട് മീസാൻ കല്ലുകൾ മാത്രം. കൂട്ടിന് അടുത്തടുത്തായി തികച്ചും സാധാരണക്കാരുടെ മറ്റു ഖബറുകളും. മണ്ണിനോടു ചേർന്നാൽ അവിടെ വലിയവനുമില്ല, ചെറിയവനുമില്ല, എല്ലാവരും തുല്യർ..!

ഒരു കാലത്ത് ചിറയിൻകീഴിന്റെ എല്ലാമെല്ലാമായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഈ മണ്ണിലേക്ക് ഇന്ന് സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാറില്ല. ഒരു സാംസ്കാരികകേന്ദ്രവും സ്മാരകവുമാക്കി മാറ്റേണ്ട പ്രേംനസീറിന്റെ ഭവനമായ ലൈലാ കോട്ടേജ് ഇന്ന് അനാഥമന്ദിരം പോലെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. പണ്ടെന്നോ അദ്ദേഹം നട്ടുപിടിപ്പിച്ച കുറച്ചു മരങ്ങൾ മാത്രമാണ് ഇന്ന് ആ വീടിന് കൂട്ട്. നല്ല വില കിട്ടിയാൽ ഈ വീട് വിൽക്കാൻ ഇട്ടിരിക്കുകയാണെന്ന വാർത്ത ഏതൊരു ചിറയിൻകീഴുകാരനും അൽപം വേദനയുണ്ടാക്കും. ഇപ്പോ ആ വീട് പ്രേംനസീറിന്റെ സഹോദരിയുടെ മകളുടെ പേരിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. സംസ്കാരം എന്താണെന്ന് കേട്ടറിവു പോലുമില്ലാതെ വളരുന്ന പുതിയ തലമുറയ്ക്ക് എന്തിനാ ഈ പഴഞ്ചൻ കെട്ടിടം..!

ചിറയിൻകീഴിൽ ഇപ്പോൾ അവശേഷിക്കുന്ന പ്രേംനസീറിന്റെ ഓർമ്മകൾ ഇന്ന് പൊന്തക്കാടുകൾ മൂടിയ അദ്ദേഹത്തിന്റെ ഖബറിടം പോലെ തന്നെ അധികം താമസിക്കാതെ കുറേ പുത്തൻ ഗാന്ധിതലകൾ കൊണ്ടു മൂടപ്പെട്ടേക്കാം. മലയാള സിനിമാപ്രേമികൾ നെഞ്ചിലേറ്റി നടന്ന നിത്യഹരിതനായകനും, ചിറയിൻകീഴുകാർക്ക് ഉൾപ്പെടെ എല്ലാവർക്കും നന്മകൾ മാത്രം ചെയ്ത പ്രേംനസീറിനെ പോലെ ഒരാളുടെ ഖബർ അവഗണിക്കപ്പെട്ട് കാടുമൂടി കിടക്കുന്ന കാഴ്ച കണ്ട് ആദ്യം ഇത്തിരി വിഷമം തോന്നിയെങ്കിലും മറ്റൊരു തരത്തിൽ ചിന്തിച്ചപ്പോൾ അതു മാറുകയും ചെയ്തു.

ആ ചെടികളും പുല്ലുകളുമൊക്കെ നമ്മളെ ഓർമ്മിപ്പിക്കുന്നത് ‘നിത്യഹരിതം’ എന്ന വാക്കിനെ അർത്ഥവത്താക്കുന്ന പച്ചപ്പ് തന്നെയാണ്. ജീവിച്ചിരുന്നപ്പോൾ ഇതുപോലെ സുഖകരമായൊരു ഏകാന്തത അനുഭവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടാവില്ല. ഒരുപക്ഷേ മാർബിൾക്കല്ലും ടൈൽസും വിരിച്ച് ഖബർ സുന്ദരമാക്കുന്നതിലും നല്ലത് പ്രകൃതിയുടേയും വള്ളിപ്പടർപ്പുകളുടേയും തലോടൽ ഏറ്റുവാങ്ങിയുള്ള അദ്ദേഹത്തിന്റെ ഈ സുഖനിദ്ര തന്നെയാണ്. അദ്ദേഹമവിടെ സുഖമായി ഉറങ്ങിക്കോട്ടെ…

പ്രേംനസീർ : മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ. ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ. തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബർ 16-ന് ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി തീർന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്തത്. പിന്നീട് സൂപ്പർ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. 1989 ജനുവരി 16-ന് 62-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.