ബോയിങ് 737-Max; വിമാനങ്ങളുടെ ചരിത്രത്തിലെ ദുരന്തനായകൻ

ലോകത്തിലെ പ്രധാനപ്പെട്ട ഒരു എയർക്രാഫ്റ്റ് നിർമ്മാതാക്കളാണ് ബോയിങ്. ബോയിങ്‌ പുറത്തിറക്കിയ വിമാന മോഡലുകളിൽ പ്രശസ്തമാണ് 737. ബോയിങ്ങ് 737 കുടുംബത്തിലെ നാലാം തലമുറക്കാരനാണ് Max സീരീസ്. തങ്ങളുടെ പ്രധാന എതിരാളിയായ എയർബസ് A320 neo സീരിസ് ഇറക്കിയപ്പോൾ അതിനോട് മത്സരിക്കുവാനായിട്ടാണ് Max സീരീസ് ബോയിങ്ങ് അവതരിപ്പിച്ചത്.

2011 ഓഗസ്റ്റ് 30 നാണു Max സീരീസ് പുറത്തിറക്കാൻ പോകുന്നുവെന്ന് ബോയിങ് കമ്പനി പ്രസ്താവന നടത്തിയത്. ഒടുവിൽ അഞ്ചോളം വർഷങ്ങൾക്കു ശേഷം 2016 ജനുവരി 29 നാണു Max സീരീസ് ആദ്യമായി ആകാശം തൊട്ടത്. അമേരിക്കയിലെ റെന്റൺ മുനിസിപ്പൽ എയർപോർട്ടിൽ നിന്നും ടെസ്റ്റിംഗിനായായിരുന്നു ഈ പറക്കൽ. പരീക്ഷണപ്പറക്കലുകൾക്കു ശേഷം 2016 മാർച്ച് മാസത്തിൽ Federal Aviation Administration (FAA) യുടെ സർട്ടിഫിക്കേഷൻ Max സീരീസിനു ലഭിക്കുകയും ചെയ്തു.

പ്രധാനമായും എഞ്ചിൻ ഭാഗത്തും, winglets ലും വന്ന മാറ്റങ്ങളാണ് പ്രത്യക്ഷത്തിൽ മറ്റു 737 സീരീസിൽ നിന്നും Max സീരീസിനെ വ്യത്യസ്തമാക്കുന്നത്. ഇവയ്ക്ക് തുടർച്ചയായി 6570 കിലോമീറ്റർ വരെ പറക്കാൻ കഴിയും. രണ്ട് ക്ലാസ് സീറ്റുകളാണെങ്കിൽ 162 മുതൽ 178 വരെയും എല്ലാം ഇക്കോണമി സീറ്റുകളാണെങ്കിൽ 210 പേർക്കു വരെയും യാത്ര ചെയ്യാം. 129 അടി നീളവും 117 അടി ചിറകറ്റങ്ങൾക്കിടയിൽ വീതിയുമുണ്ട്. കൂടുതൽ ഇന്ധനക്ഷമത നൽകുന്ന CFM International LEAP-1B എഞ്ചിനുകളാണ് ഇവയുടെ ഊർജ്ജസ്രോതസ്സ്. Max7, Max8, Max9, Max10 എന്നിവയാണ് Max സീരീസിലെ പ്രധാന വേരിയന്റുകൾ.

മലേഷ്യൻ വിമാനക്കമ്പനിയായ മലിൻഡോ എയർ ആയിരുന്നു ബോയിങ് മാക്സ് സീരീസിൻ്റെ ആദ്യ കസ്റ്റമർ. 2017 മെയ് 8 നു Max8 വിമാനം ഇവർ വാങ്ങുകയും, മെയ് 22 നു സർവ്വീസ് ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിൽ ജെറ്റ് എയർവേസാണ് ആദ്യമായി B737 Max8 വിമാനങ്ങൾ അവതരിപ്പിച്ചത്. പിറകെ സ്‌പൈസ്ജെറ്റും. അങ്ങനെ പുറത്തിറക്കി ഒരു വർഷമായപ്പോൾ മൊത്തം 130 ഓളം Max സീരീസ് എയർക്രാഫ്റ്റുകൾ ഡെലിവറി ചെയ്യുവാൻ ബോയിങ്ങിനു സാധിച്ചു. കൂടാതെ 5000 ലധികം ഓർഡറുകളും ലഭിച്ചിരുന്നു.

എന്നാൽ എയർബസ് A320 neo സീരീസിനു ഒരു വെല്ലുവിളിയാകുമെന്ന പ്രതീക്ഷയോടെ കളത്തിലിറങ്ങിയ Max നെക്കാത്ത് വൻ ദുരന്തമായിരുന്നു തയ്യാറെടുത്തിരുന്നത്. ഇന്ധനക്ഷമതയേറിയ മോഡലായിരുന്നു ബോയിങ് 737 മാക്സ് 8 വിമാനങ്ങളെങ്കിലും ബോയിങ്ങിന്റെ ഭാഗത്തു നിന്നും വന്നുചേർന്ന ചില തെറ്റുകൾക്ക് പകരമായി കുറെ ജീവനുകളാണ് നഷ്ടമായത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

പുതിയ എഞ്ചിൻ, പുതിയ മോഡിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെടുത്തി ബോയിങ്ങ് തങ്ങളുടെ Max വിമാനങ്ങളിൽ MCAS, Speed Trim System (STS) എന്നിവ നൽകിയിരുന്നു. റണ്‍വേയില്‍ നിന്നും പറന്നുയരുന്ന വിമാനത്തിന്റെ വേഗത അസ്വാഭാവികമായി കുറയുകയോ ഒരു പരിധിയില്‍ കൂടുതല്‍ വിമാനത്തിന്റെ മുഖഭാഗം ഉയരുന്നതു മൂലം പ്രവര്‍ത്തനം നിലയ്ക്കുകയോ ചെയ്താല്‍ ആംഗിള്‍ ഓഫ് അറ്റാക്ക് (AOA) സെന്‍സറുകള്‍ ഇത് തിരിച്ചറിയുകയും അപകടമൊഴിവാക്കാന്‍ വിമാനത്തിന്റെ മുഖഭാഗം താഴ്‍ത്തുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് എം.സി.എ.എസ്.

എന്നാൽ ഇവയുടെ പ്രവർത്തനത്തിലെ പാകപ്പിഴകൾ കാരണം ലോകത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടു വലിയ വിമാന ദുരന്തങ്ങൾ സംഭവിച്ചു. 2018 ഒക്ടോബറിൽ നടന്ന ലയൺ എയർ വിമാന ദുരന്തമാണ് ഇതിൽ ആദ്യത്തേത്. പറന്നുയർന്നു നിമിഷങ്ങൾക്കകം വിമാനം തകർന്നു വീണത് വ്യോമയാന ലോകത്തെ ആകമാനം ഞെട്ടിച്ച ഒരു സംഭവമായി മാറി. വിമാനജീവനക്കാരടക്കം 189 ജീവനുകളായിരുന്നു അന്ന് പൊലിഞ്ഞു പോയത്.

ഈ സംഭവത്തിന്റെ ഞെട്ടൽ മാറി വരും മുൻപേ തന്നെ അടുത്ത ദുരന്തവും ലോകം കണ്ടു. 2019 മാർച്ച് മാസത്തിൽ എത്യോപ്യൻ എയർലൈൻസ് വിമാനവും സമാന രീതിയിൽ പറന്നുയർന്നു നിമിഷങ്ങൾക്കകം തകർന്നു വീണു. 157 പേരായിരുന്നു ഈ അപകടത്തിൽ മരണപ്പെട്ടത്.

ലയണ്‍ എയറിന്റെ ബോയിങ് 737 മാക്സ് 8 വിമാനം പറന്നുപൊങ്ങി 13 മിനിറ്റിനുള്ളിലാണ് തകര്‍ന്നുവീണതെങ്കില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം യാത്ര തുടങ്ങി ആറു മിനിറ്റിനുള്ളിലാണ് ദുരന്തത്തില്‍ കലാശിച്ചത്.

അപകടമൊഴിവാക്കാന്‍ വേണ്ടി ബോയിങ് പ്രത്യേകം സജ്ജമാക്കിയ എം.സി.എ.എസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്നതാണ് ഈ ദുരന്തങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് നിഗമനം. പുതിയൊരു സംവിധാനമായതു കൊണ്ട് തന്നെ ഇതുസംബന്ധിച്ച് പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു പരിശീലനവും പൈലറ്റുമാര്‍ക്ക് ലഭിച്ചിരുന്നില്ല.

ലയൺ എയർ അപകടം നടന്നതിന് ശേഷമാണു ബോയിങ്ങ് തങ്ങളുടെ Max വിമാനങ്ങളിൽ MCAS ഉപയോഗിച്ചിട്ടുണ്ട് എന്നുപോലും സമ്മതിക്കുന്നത്. എന്നാൽ ബോയിങ്ങിനോ FAAക്കോ പിന്നീട് നടന്ന എത്യോപ്യൻ എയർലൈൻസ് ദുരന്തം തടയുവാനായില്ല. എത്യോപ്യൻ വിമാനദുരന്തത്തിനും ശേഷമാണു ബോയിങ്ങ് പോലും ഇരു അപകടങ്ങളിലും MCASനു പങ്കുള്ളതായി സമ്മതിച്ചത്. അതോടൊപ്പം തന്നെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ വിമാനത്തിന്റെ എന്‍ജിന്‍ കൂടുതല്‍ മുമ്പിലേക്കായി സജ്ജീകരിച്ചതും അശാസ്ത്രീയമാണെന്നാണ് വിലയിരുത്തല്‍.

ഇതോടെ ലോകത്താകെ ഉപയോഗത്തിൽ ഉള്ള എല്ലാ Max സീരീസ് വിമാനങ്ങളും നിലത്തിറക്കുവാൻ ലോകരാജ്യങ്ങൾ തീരുമാനിച്ചു. പ്രവര്‍ത്തനം നിര്‍ത്തിവെച്ചതു കൂടാതെ ഏതെങ്കിലും രാജ്യങ്ങളുടെ ഈ വിമാനങ്ങള്‍ തങ്ങളുടെ വ്യോമമേഖലയില്‍ പ്രവേശിക്കരുതെന്നും ഇന്ത്യയും യുഎഇയും ആസ്ട്രേലിയയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉത്തരവിട്ടു. ഇതോടൊപ്പം വിവിധ എയർലൈനുകൾ ബോയിങ്ങിനു തങ്ങൾ നൽകിയ ഓർഡറുകൾ പിൻവലിക്കുകയും ചെയ്തു. ഇത്തരത്തിൽ പ്രശ്നങ്ങൾ ഗുരുതരമായിത്തീർന്നതോടെ Max സീരീസ് വിമാനങ്ങളുടെ പ്രൊഡക്ഷൻ താൽക്കാലികമായി ബോയിങ് നിർത്തലാക്കുകയും ചെയ്തു.

പിന്നീട് 2020 മെയ് മാസത്തിൽ കുറഞ്ഞ നിരക്കിൽ മാക്സ് ശ്രേണി എയർക്രാഫ്റ്റുകളുടെ പ്രൊഡക്ഷൻ ബോയിങ് വീണ്ടും ആരംഭിക്കുകയും ജൂണിൽ ഇവയ്ക്ക് FAAയുടെ റീ-സർട്ടിഫിക്കേഷൻ നടപടികൾ ആരംഭിച്ചതായും വാർത്തകളുണ്ട്. ബോയിങ്ങിന്റെ Base ൽ 737 Max വിമാനങ്ങളുടെ പരീക്ഷണ പറക്കലുകളും ഇതിന്റെ ഭാഗമായി പുനരാരംഭിച്ചു. തെറ്റുകൾ എല്ലാം നീക്കം ചെയ്തു വീണ്ടും ആകാശങ്ങളെ ചുംബിക്കുവാൻ Max സീരീസുകൾക്കാകട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.

കടപ്പാട് – സിറിൾ ടി. കുര്യൻ, അഹമ്മദ് ആഷിഖ്.