ഒരു റോയൽ മെക്ക് ഐഡിയ !! KSRTC യ്ക്ക് ഒരു കൈത്താങ്ങുമായി ബിടെക് വിദ്യാർത്ഥികളുടെ കണ്ടുപിടുത്തം…

കേരളത്തിൻ്റെ സ്വന്തം ‘ആനവണ്ടി’ എന്നറിയപ്പെടുന്ന കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഒരു കൈ താങ്ങുമായി കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ (എംബിറ്റ്സ്) അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ. യാത്രാ മധ്യേ ബസുകളിലെ ടയർ പഞ്ചർ മൂലം ട്രിപ്പുകൾ മുടങ്ങുന്നത്‌ മൂലം ഉണ്ടാകുന്ന സമയ നഷ്ടവും ധന നഷ്ടവും കുറക്കുക എന്ന ഉദ്ദേശത്തോടെ ആണ് 12 അംഗ വിദ്യാർത്ഥികൾ കെ.എസ്.ആർ. ടി.സി ഡിപ്പോകളിലെ റിക്കവറി വാനുകളിൽ ഘടിപ്പിക്കാവുന്ന “എയർ കംപ്രസർ കൊണ്ട് പ്രവർത്തിക്കുന്ന ജാക്കി, ന്യൂ മാറ്റിക്ക് റെഞ്ച്” എന്ന ആശയം വികസിപ്പിച്ചെടുത്തത്.

കെ.എസ്.ആർ.ടി.സി റിക്കവറി വാഹനത്തിൽ ഘടിപ്പിച്ച മറ്റൊരു എഞ്ചിന്റെ സഹായത്തോടെ ആണ് എയർ കംപ്രസറും മറ്റ് അനുബന്ധ ഉപകരണങ്ങളും പ്രവർത്തിക്കുക. ഈ സംവിധാനം ഫിറ്റ് ചെയ്യുന്നതു വഴി വെറും പത്ത് മിനുട്ടു കൊണ്ട് ഒരു ബസിലെ ടയറുകൾ മാറ്റാൻ സാധിക്കും എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ബ്രേക്ക് ഡൗൺ മൂലം ഉണ്ടാകുന്ന സമയ നഷ്ടം കുറക്കുകയും കെ.എസ്.ആർ.ടി.സി യെ കൂടുതൽ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഈ പുതിയ കണ്ടുപിടുത്തം കെഎസ്ആർടിസിയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോ ഗാരേജിന്റെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി കോതമംഗലം ഡിപ്പോയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ റഷീദ് വി.പി യുടെയും, എംബിറ്റ്സ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ എൽസൺ പോൾ.വി. യുടേയും മേൽനോട്ടത്തിൽ ആണ് റോഷൻ ഷിബു, നോയൽ വർഗീസ്, റൂബൻ ജോൺസൺ, ടിനു ടെന്നിസൺ, മുഹമ്മദ് ഷാ, സ്റ്റെബിൻ മോളത്ത്, വിജയ് ബി നായർ, സുൻ സുൻ സാജു, മനശ്ശെ ബാബു, ദേവൻ ജി നായർ, സായിദ് ഫെറിഷ്, പി.എസ് ടോണി എന്നീ വിദ്യാർത്ഥികൾ
എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഈ പ്രൊജക്റ്റ് വിജയകരമായി പൂർത്തീകരിച്ചത്.

സാമ്പത്തിക നഷ്ടത്തിൽ നിന്നും കരകയറാൻ കെ.എസ്.ആർ.ടി.സി മാനേജ്മെൻ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒരു സഹായം കൂടി ആണ് വിദ്യാർത്ഥികളുടെ ഈ പ്രൊജക്റ്റ്. കെ.എസ്.ആർ.ടി.സി എം.ഡി.യുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം തന്നെ ഈ പ്രൊജക്റ്റ് കോർപ്പറേഷന് കൈ മാറും എന്ന് വിദ്യാർത്ഥികൾ അറിയിച്ചിട്ടുണ്ട്. ഈ പ്രവർത്തന വിദ്യ കെഎസ്ആർടിസി വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തും എന്നുതന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

മുൻകാലങ്ങളിൽ ഇതുപോലെ എഞ്ചിനീയറിംഗ് വിദ്യാർഥികൾ കെഎസ്ആർടിസിയ്ക്കായി വിവിധ തരത്തിലുള്ള സഹായങ്ങൾ രൂപപ്പെടുത്തി നൽകിയിട്ടുണ്ടെങ്കിലും അവയെല്ലാം പിന്നീട് അധികൃതർ തിരിഞ്ഞു നോക്കാതെ പോകുകയായിരുന്നു. അതിൽ എടുത്തു പറയേണ്ട ഒന്നായിരുന്നു അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായിരുന്ന ശ്രീശാന്ത്, വിഭുദേവ്, ജിബിൻ, ഹരികൃഷ്ണൻ എന്നിവർ ചേർന്നു തയ്യാറാക്കിയ ‘ബസ് ഇൻഫർമേഷൻ സിസ്റ്റം’.

യാത്രക്കാർക്ക് പ്രസ്തുത ഡിപ്പോയിലെ ബസ്സുകളുടെ സമയവിവരങ്ങൾ പ്രത്യേകം തയ്യാറാക്കിയ കിയോസ്‌ക്കിന്റെ സഹായത്തോടെ അറിയുവാൻ കഴിയുന്ന വിധത്തിലായിരുന്നു ഈ പ്രോജക്ട്. അടൂർ ഡിപ്പോ ജീവനക്കാരുടെ പിന്തുണയുണ്ടായിരുന്നെകിലും മുകളിലുള്ള ചില കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം ഈ സിസ്റ്റം അവിടെ നിന്നും മാറ്റുകയാണുണ്ടായത്. ഇപ്പോൾ കോതമംഗലത്തെ വിദ്യാർഥികൾ തയ്യാറാക്കിയ ഈ പ്രോജക്ടിനും അതേഗതി വരാതിരിക്കട്ടെ.