350 രൂപയ്ക്ക് കോട്ടയത്തെ മാംഗോ മെഡോസിൽ ഒരു ദിവസം ചെലവഴിക്കാം..

മാംഗോ മെഡോസ് – ഈ പേര് എല്ലാവര്ക്കും അത്രയ്ക്ക് അങ്ങട് സുപരിചിതമായിരിക്കണമെന്നില്ല. എങ്കിലും ഞങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്നവർക്ക് സംഭവം എന്താണെന്നു അറിയുവാൻ സാധിക്കും. എങ്കിലും ഇനിയും അറിയാത്തവർക്കായി വിശദവിവരങ്ങൾ ഇവിടെ വിവരിക്കുകയാണ്.

ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് നമ്മുടെ കേരളത്തില്‍ ആണെന്ന് എത്രയാളുകള്‍ക്ക് അറിയാം? അതെ കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ് അത്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം. ഈ എന്റർടെയ്ൻമെന്റ് പാർക്ക് കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടമാകും.നാലായിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ. സാധാരണ നമ്മള്‍ കണ്ടിട്ടുള്ള വീഗാലാന്‍ഡ്, സില്‍വര്‍ സ്റ്റോം മുതലായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പോലെയല്ല ഇത് എന്നോര്‍ക്കുക. പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്നയീ മഹാപ്രപഞ്ചം.

സാധാരണ ദിവസങ്ങളില്‍ ഈ പാര്‍ക്കില്‍ വരുന്നവര്‍ക്ക് 350 രൂപയും അവധി ദിവസങ്ങളില്‍ 400 രൂപയുമാണ് ചാര്‍ജ്ജ്. പക്ഷേ വൈകുന്നേരം അഞ്ചുമണി വരെ മാത്രമേ അവര്‍ക്ക് ഈ പാര്‍ക്കില്‍ ചെലവഴിക്കാന്‍ കഴിയൂ. എന്നാല്‍ 1500 രൂപയുടെ പാക്കേജ് എടുക്കുന്നവര്‍ക്ക് വൈകുന്നേരത്തെ അസ്തമയ സൂര്യനെ പാടത്തു നിന്നും കാണുവാന്‍ സൗകര്യം ഇവിടെയുണ്ട്. അതോടൊപ്പംതന്നെ കുറച്ചുകൂടി സാമ്പത്തികം ചെലവാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 5000 രൂപ മുതല്‍ 25000 രൂപ വരെയുള്ള കോട്ടേജുകളും ഇവിടെ ലഭ്യമാണ്. ഇത്തരത്തില്‍ താമസിക്കുന്നവര്‍ക്ക് നീന്തിത്തുടിക്കുവാന്‍ സ്പെഷ്യല്‍ സ്വിമ്മിംഗ് പൂളുകളും ഇവിടുണ്ട്. സാധാരണ പാക്കേജില്‍ വരുന്നവര്‍ക്കും ഇവിടെ സ്വിമ്മിംഗ് പൂള്‍ സൌകര്യങ്ങള്‍ ഉണ്ട്. പക്ഷേ അത് വേറെ പൂള്‍ ആണെന്നുമാത്രം.

മാംഗോ മെഡോസിൽ പുതുതായി ആരംഭിച്ച ഒരു ആക്ടിവിറ്റിയാണ് ശിക്കാര വള്ളത്തിലൂടെയുള്ള ഒരു വാട്ടർ റൈഡ്. അരമണിക്കൂർ സമയത്തെ വള്ളയാത്രയ്ക്ക് ഒരാൾക്ക് വെറും നൂറു രൂപ മാത്രമാണ് ചാർജ്ജ്. സമീപവാസികളായ ആളുകളെക്കൂടി ഉൾപ്പെടുത്തുക്കൊണ്ട് അവിടെ ഒരു ബോട്ട് ക്ലബ്ബ് ഇപ്പോൾ രൂപീകരിച്ചിട്ടുണ്ട്. ENPTC എന്നാണു ആ ബോട്ട് ക്ലബ്ബിന്റെ പേര്. ഈ ബോട്ട് ക്ലബ്ബിന്റെ ഭാഗമായാണ് അവിടെ നിന്നും ആരംഭിച്ചിട്ടുള്ള ശിക്കാര വള്ളം സർവ്വീസ്. പരിസരവാസികൾക്ക് കൂടി വരുമാനമുണ്ടാക്കാവുന്ന ഒത്തിരി പ്ലാനുകളാണ് മാംഗോ മെഡോസ് ഉത്തരവാദിത്ത ടൂറിസത്തിൻ്റെ പേരിൽ ആവിഷ്കരിക്കുന്നത്. അതിന്റെ തുടക്കമെന്ന രീതിയിലാണ് ഈ ബോട്ടിംഗ്.

നിലവിൽ കോട്ടയത്ത് കുമരകം മാത്രമാണ് ബോട്ടിംഗിന്‌ പേരുകേട്ടത്. എന്നാൽ നിലവിൽ കുമരകത്തിനൊപ്പം തന്നെ വൈക്കവും ഉയർന്നു വന്നിട്ടുണ്ട്. ഇവരോടൊപ്പമെത്തുവാനുള്ള പ്രയത്നത്തിലാണ് ഇപ്പോൾ കടുത്തുരുത്തിയും. വലിയ കായലുകളെ അപേക്ഷിച്ച് ചെറിയ തോടുകളിലൂടെയാണ് ഇവിടത്തെ വള്ളയാത്ര. യാത്രയ്ക്കിടയിൽ നമുക്ക് പാടവരമ്പിലൂടെയൊക്കെ നടക്കുവാനുള്ള അവസരവും ലഭിക്കും. പാടത്തു കൂടെയുള്ള നടത്തം വളരെ പുതുമയുള്ളതാണ്. ആലപ്പുഴയിലും മറ്റും നമ്മൾ അകന്നു നിന്നുകൊണ്ട് ആസ്വദിക്കുന്ന പാടശേഖരങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞുള്ള യാത്രയാണ് ഇവിടെ മാംഗോ മെഡോസിൽ ലഭിക്കുന്നത്. പടങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും നമുക്ക് അവർ വിവരിച്ചു തരും. നഗരത്തിലെ തിരക്കുള്ള ജീവിതങ്ങളിൽ നിന്നും മാറി ഗ്രാമങ്ങളെ തൊട്ടറിയുവാനുള്ള ഒരവസരം കൂടിയാണ് ഈ വള്ളയാത്ര നമുക്ക് തരുന്നത്.

100 രൂപയുടെ ശിക്കാര വള്ളയാത്രയ്ക്ക് പുറമേ സാധാരണ ചെറിയ വഞ്ചിയിലൂടെയുള്ള യാത്രയും ഇവിടെ ലഭ്യമാണ്. ഈ വഞ്ചിയാത്രയ്ക്ക് പ്രത്യേകം ചാർജ്ജുകൾ ഒന്നുംതന്നെയില്ല. 350 രൂപയുടെ എൻട്രി ഫീസിൽ ഉൾപ്പെട്ടതാണ് ഈ വഞ്ചിയാത്ര. കൂടാതെ ഒരാൾക്ക് കഷ്ടിച്ച് നിൽക്കാൻ സാധിക്കുന്ന താറാവ് വഞ്ചിയും ഇവിടെയുണ്ട്. പരിചയമില്ലാത്തവർക്ക് ഈ വഞ്ചിയിൽ മര്യാദയ്ക്ക് സഞ്ചരിക്കുവാൻ പറ്റില്ല എന്നതാണ് സത്യം. ഇതിനെല്ലാം പുറമേ കനാലിലൂടെയുള്ള സ്പീഡ് ബോട്ട് യാത്രയും ഇവിടെയുണ്ട്.

മാംഗോ മെഡോസിലെ വ്യത്യസ്തമായ മറ്റൊരു ആക്ടിവിറ്റിയാണ് ഫിഷ്‌ ഫീഡിംഗ്. മനോഹരമായ കുളത്തില്‍ തുള്ളിച്ചാടുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതാണ് ഈ പരിപാടി. കാരിയും വരാലും മുതൽ മുപ്പതു കിലോയുള്ള അലങ്കാര മത്സ്യം വരെ വളരുന്ന കുളത്തിനു മുകളിലെ പാലവും പ്ലാറ്റ് ഫോമുമാണ് മീനൂട്ടിന്റെ കേന്ദ്രം. പാർക്കിലെത്തുന്നവർക്ക് പാലത്തിൽ കയറാം, മീനുകൾക്കു തീറ്റി കൊടുക്കാം. കുട്ടികള്‍ക്ക് വളരെ നന്നായി ഇഷ്ടപ്പെടും ഈ ഐറ്റം. അതുകഴിഞ്ഞ് ചെറിയൊരു തടാകത്തിലൂടെ ഫ്രീയായി ഒരു കുട്ടവഞ്ചി യാത്രയും ആസ്വദിക്കാം. നീന്തല്‍ അറിയില്ലെന്ന പേടി ഇവിടെ ഒട്ടും വേണ്ട. നമ്മുടെ കൂടെ സുരക്ഷയ്ക്കായി പാര്‍ക്കിലെ ആളുകളും ഉണ്ടാകും. പാര്‍ക്കിനുള്ളില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുവാന്‍ സൈക്കിളുകള്‍, ഗോ കാര്‍ട്ട് എന്ന കുഞ്ഞന്‍ വണ്ടി മുതലായവ ഉപയോഗിക്കാം. കൃത്രിമമായുണ്ടാക്കിയ കുന്നിനു ചുറ്റും നട്ടുവളര്‍ത്തിയ തേയിലത്തോട്ടമാണ് മറ്റൊരു കൗതുകം.

പിന്നീട് കാണേണ്ട ഒരു കാഴ്ചയെന്തെന്നാല്‍ അത് മണ്പാത്ര നിര്‍മ്മാണമാണ്. നമ്മുടെ മുന്നില്‍ ഇരുന്നു ലൈവായി മണ്പാത്രങ്ങള്‍ വിവിധ രൂപങ്ങളില്‍ ഇവിടെ ആളുകള്‍ ഉണ്ടാക്കും. ഒപ്പംതന്നെ ഈ മണ്പാത്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള സംശയങ്ങളും ഇവിടെ തീര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ നമുക്കും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. കുറച്ചുകൂടെ അപ്പുറത്തേക്ക് നടന്നാല്‍ അവിടെ ഒരു കള്ളുഷാപ്പ് കാണാം. ഫാമിലിയായി വരുന്നിടത്ത് കള്ളുഷാപ്പോ എന്ന് നെറ്റി ചുളിക്കേണ്ട. കാരണം ഇവിടെ കള്ളു കിട്ടില്ല. പകരം ഷാപ്പിലെ രുചികരമായ കറികള്‍ ഇവിടെ യഥേഷ്ടം ലഭിക്കും. നല്ല കോട്ടയം, ആലപ്പി മീന്‍ കറികള്‍ മുതല്‍ അച്ചായന്‍സ് സ്പെഷ്യല്‍ ബീഫ് വരെ കിട്ടും. ഇതൊന്നും രുചിച്ചറിയാന്‍ മറക്കരുതേ.

മാംഗോ മെഡോസ് എന്ന പേര് അന്വര്‍ഥമാക്കി 101 തരം മാവുകള്‍, പ്ലാവ് 21 തരം, ചാമ്പ പതിനാറു തരം, പന്ത്രണ്ട് തരം വീതം പേരയും പപ്പായയും, തെങ്ങ് ഒമ്പതുതരം എന്നിങ്ങനെ പട്ടിക നീളുന്നു ഇവിടെ. ഈ പാര്‍ക്കിലെ മറ്റൊരു പ്രധാന ആകര്‍ഷണം ഇതിനുള്ളില്‍ പണികഴിപ്പിച്ചിട്ടുള്ള പരശുരാമന്റെ പ്രതിമയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പരശുരാമ പ്രതിമയായ ഇതും കൂടാതെ വൃക്ഷകന്യക, പ്രണയ ജോഡികള്‍ എന്നു തുടങ്ങി കുട്ടൂസനും ഡാകിനിയുംവരെ ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ പ്രതിമാശേഖരം.

പിന്നെ എല്ലാവര്‍ക്കും സന്തോഷം വരുന്ന ഒരു കാര്യംകൂടിയുണ്ട് ഇവിടെ. അതെന്തെന്നാല്‍ പ്രേമിക്കുന്നവർക്കു മാത്രമായി ‘വാലന്റൈൻസ് ഗാർഡൻ’ എന്ന പേരില്‍ ഒരു കോർണറുണ്ട് ഈ പാര്‍ക്കില്‍. ഇവിടെ കമിതാക്കള്‍ക്കും ദമ്പതിമാര്‍ക്കും ഒരേപോലെ പരിശുദ്ധമായ പ്രണയം പങ്കുവെക്കാം.. ആസ്വദിക്കാം… അതുപോലെ തന്നെ ഇതൊന്നും അതിരുവിടരുത് കേട്ടോ.

ലോകമാകെ ജൈവവൈവിധ്യം അപകടത്തിലാവുന്ന ഇക്കാലത്ത്, സകലവിളകളെയും വളര്‍ത്തുമൃഗങ്ങളെയും ഒരിടത്തുകൂട്ടി സംരക്ഷിക്കുന്ന മാംഗോ മെഡോസ് ഇവിടെ ഒരുക്കിയിരിക്കുന്നത് എൻ.കെ. കുര്യൻ എന്ന പ്രകൃതി സ്നേഹിയായ വ്യവസായിയാണ്‌. ഏകദേശം പതിനാലു വർഷംകൊണ്ടാണ് പഴങ്ങളും മരങ്ങളും മത്സ്യക്കുളങ്ങളും മറ്റുമൊക്കെ ഒരുക്കി ഈ പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. പ്രകൃതിയെക്കുറിച്ച് ഒന്നും അറിയാത്ത പുതുതലമുറയ്ക്കു വേണ്ടിയുള്ള ഒരു യൂണിവേഴ്സിറ്റിയാണ് മാങ്കോ മെഡോസ്.
ദമ്പതികള്‍ക്കും കൂട്ടുകുടുംബങ്ങള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമൊക്കെ പ്രയോജനപ്പെടുത്താവുന്ന താമസസൗകര്യങ്ങളും കണ്‍വന്‍ഷന്‍ സെന്ററുമൊക്കെ മാംഗോ മെഡോസിനെ സജീവമാക്കുന്നു. അപ്പോള്‍ നിങ്ങളുടെ അടുത്ത ഫാമിലി ഔട്ടിംഗ് ഇവിടേക്ക് പ്ലാന്‍ ചെയ്യൂ. വിശദവിവരങ്ങള്‍ക്ക് : മാംഗോ മെഡോസ് അഗ്രിക്കള്‍ച്ചറല്‍ പ്ലെഷര്‍ലാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, കടുത്തുരുത്തി, ആയാംകുടി, കോട്ടയം. ഫോണ്‍-9072580510.