പട്ടായയിലെ വോക്കിംഗ്‌ സ്ട്രീറ്റിൽ നിന്നുള്ള രാത്രി കാഴ്ചകൾ – വീഡിയോ

ടൈഗര്‍ സൂവിലെ കാഴ്ചകളെല്ലാം ആസ്വദിച്ചശേഷം ഞാന്‍ പട്ടായയിലേക്ക് യാത്ര തുടര്‍ന്നു. പട്ടായ വാക്കിംഗ് സ്ട്രീറ്റിനടുത്തുള്ള വെല്‍ക്കം പ്ലാസ എന്ന ത്രീ സ്റ്റാര്‍ ഹോട്ടലിലായിരുന്നു എന്‍റെ താമസം ഹാരിസ് ഇക്ക ശരിയാക്കിയിരുന്നത്.

ചെക്ക് – ഇന്‍ പ്രോസസ് ഒക്കെ കഴിഞ്ഞ ശേഷം ഹോട്ടലുകാര്‍ എനിക്കൊരു ലോക്കര്‍ അനുവദിച്ചു തന്നു. എന്‍റെ പാസ്സ്പോര്‍ട്ടും ഇമിഗ്രേഷന്‍ കടലാസും സൂക്ഷിച്ചു വെക്കുന്നതിനു വേണ്ടിയായിരുന്നു ഈ ലോക്കര്‍. ഇതിന്‍റെ താക്കോല്‍ നമ്മുടെ കൈവശം സൂക്ഷിക്കാം. പക്ഷേ യാതൊരു കാരണവശാലും ഈ താക്കോല്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. കാരണം ഈ താക്കോല്‍ നഷ്ടപെട്ടാല്‍ ഹോട്ടലുകാര്‍ വലിയൊരു തുക ഫൈനായി ഈടാക്കും.

എല്ലാം കഴിഞ്ഞശേഷം ഞാന്‍ റൂമിലേക്ക് ചെന്നു. അഞ്ചാം നിലയില്‍ ബീച്ച് വ്യൂ റൂം ആയിരുന്നു എന്‍റെത്. റൂമിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ കുറച്ചപ്പുറം പട്ടായ ബീച്ച് കാണാം. നമ്മുടെ നാട്ടിലെപ്പോലത്തെ കാലാവസ്ഥ തന്നെയായിരുന്നു അവിടെ. നല്ലൊരു കുളി പാസ്സാക്കിയശേഷം ഞാന്‍ കുറച്ചുനേരം വിശ്രമിച്ചു. ഇതിനിടെ ഹാരിസ് ഇക്ക വൈകീട്ട് വരാമെന്ന് പറഞ്ഞുകൊണ്ട് പുള്ളിയുടെ റൂമിലേക്ക് പോയി.

രാത്രിയായപ്പോള്‍ ഹാരിസ് ഇക്ക എത്തി. ഞങ്ങള്‍ വാക്കിംഗ് സ്ട്രീറ്റിലേക്കുള്ള നടത്തം ആരംഭിക്കുന്നതിനു മുന്നെയായി രാത്രിഭക്ഷണം കഴിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അടുത്തുകണ്ട ഒരു ഓപ്പണ്‍ റെസ്റ്റോറന്റില്‍ കയറി. അപ്പോള്‍ ഞങ്ങളുടെ തായ് ഗൈഡായ ക്യാറ്റും അവിടെയെത്തിച്ചേര്‍ന്നു. തായ് സ്പെഷ്യല്‍ സൂപ്പ്, കക്ക, പ്രോന്‍സ് ഫ്രൈഡ് റൈസ് എന്നിവയൊക്കെയാണ് ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ഒപ്പം എല്ലാവര്‍ക്കും ബീയറും… കക്കയൊക്കെ നല്ല എരിവുണ്ടായിരുന്നു. ഓരോ വിഭവത്തെക്കുറിച്ചും ഹാരിസ് ഇക്ക വിശദമായി വിവരങ്ങള്‍ പറഞ്ഞു തരുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞശേഷം ഞങ്ങള്‍ വാക്കിംഗ് സ്ട്രീറ്റിലേക്ക് നടക്കുവാന്‍ ആരംഭിച്ചു. വഴിയിലൊക്കെ അത്യാവശ്യം തിരക്കായിത്തുടങ്ങി. ഇരുവശങ്ങളിലും കച്ചവടക്കാരും മസാജ് പാര്‍ലറുകളും.. മസാജ് പാര്‍ലറുകള്‍ക്കു മുന്നില്‍ ആളുകളെ ആകര്‍ഷിക്കുവാന്‍ യുവതികളെ നിയോഗിച്ചിരിക്കുന്നതായി കാണാം. ഞങ്ങളെ കണ്ടപ്പോള്‍ അവരെല്ലാം പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. എല്ലാ ടൈപ്പ് മസാജുകളും ഇവിടെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്‌. ഫൂട്ട് മസാജ് ചെയ്യുന്നതൊക്കെ നമുക്ക് വഴിയിലൂടെ പോകുമ്പോള്‍ത്തന്നെ ചില്ലിനകത്തൂടെ കാണാം. “തായ്‌ലാന്‍ഡില്‍ വരികയാണെങ്കില്‍ ഒരു മസാജ്.. അത് നിര്‍ബന്ധാ…” ഇങ്ങനെ ആരോ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.

 

വഴിവക്കിലുള്ള തട്ടുകടകളില്‍ ഒക്കെ പാറ്റ, ചീവീട്, പുഴു, പുല്‍ച്ചാടി മുതലായവ ഫ്രൈ ചെയ്ത് വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടായിരുന്നു. പാറ്റ നമ്മള്‍ ചിപ്സ് വറത്തുകൂട്ടിയിരിക്കുന്നത് പോലെയാണ്. ആവശ്യക്കാര്‍ക്ക് വാരിഇട്ട് കൊടുക്കുന്നു. ചിലര്‍ ഇതും മേടിച്ച് കൊറിച്ചും കൊണ്ടാണ് നടപ്പ്. ആകാംഷ അടക്കുവാന്‍ വയ്യാത്തതിനാല്‍ ഞങ്ങള്‍ ഒരു പുല്‍ച്ചാടി ഫ്രൈ വാങ്ങി. അല്‍പ്പം കഷ്ടത്തോടെയാണെങ്കിലും ഞാന്‍ അതൊരല്‍പ്പം രുചിച്ചു നോക്കി. ഉണക്കച്ചെമ്മീന്‍ വറുത്തു കഴിക്കുന്ന പോലത്തെ രുചിയായിരുന്നു അതിന്. ഞങ്ങള്‍ വീണ്ടും നടന്നു തുടങ്ങി. അവിടവിടെ ഒത്തിരി ഇന്ത്യന്‍ ഹോട്ടലുകള്‍ കാണുന്നുണ്ടായിരുന്നു. നല്ല ഡിസ്കൌണ്ട് റേറ്റില്‍ സാധനങ്ങള്‍ നമുക്ക് ഈ തെരുവുകളില്‍ നിന്നും വാങ്ങാവുന്നതാണ്.

ബാങ്കോക്കിലെപ്പോലെ പട്ടായയില്‍ ടുക്ടുക് എന്നപേരുള്ള  ഓട്ടോറിക്ഷയില്ല. പകരം ഇവിടെ പിക്കപ്പ് വാനുകളെപ്പോലുള്ള വാഹനങ്ങളാണ് ‘ടുക്ടുക്’ എന്ന പേരില്‍ അറിയപ്പെടുന്നത്. സാധാരണക്കാരുടെ വാഹനമാണ് ഇവിടെ ഈ നാലുചക്ര ടുക്ടുക്കുകള്‍. അതുപോലെ തന്നെ ഇവിടെ ബൈക്ക് ടാക്സികള്‍ ലഭ്യമാണ്. നമ്മള്‍ ഒരാളേയുള്ളൂ എങ്കില്‍ ബൈക്ക് ടാക്സി വിളിച്ച് യാത്ര പോകാവുന്നതാണ്.

അങ്ങനെ നടന്നുനടന്ന്‍ ഞങ്ങള്‍ വാക്കിംഗ് സ്ട്രീറ്റിനു മുന്നില്‍ എത്തി. പട്ടായയിലെ ഏറ്റവും പ്രശസ്തമായ ഒരു സ്ഥലമാണിത്. വാഹന ഗതാഗതം സായാഹ്നങ്ങളില്‍ ഈ വഴിയില്‍ നിരോധിക്കും. പിന്നെ സഞ്ചാരികളുടെ ഒഴുക്ക് മാത്രം. കൂടുതലും പാശ്ചാത്യര്‍. ഇരു വശങ്ങളിലും ഡാന്‍സ് ബാറുകള്‍, ഷോപ്പുകള്‍, ലൈവ് ഷോ സെന്ററുകള്‍. ഇവയെല്ലാം പാതിരാ കഴിയുവോളം പ്രവര്‍ത്തിക്കും.

ഡിസ്ക്കോ ബാറുകളും കാതടപ്പിക്കുന്ന സംഗീതവും, മുഖമാകെ ചായം വാരിപൂശി നില്‍ക്കുന്ന സുന്ദരിമാരും കൂടിയായാല്‍ ഏകദേശം പട്ടായയിലെ രാത്രിചിത്രമായി. നമ്മുടെ നാട്ടില്‍ നമ്മള്‍ പുശ്ചത്തോടെ നോക്കുന്ന വിലകുറഞ്ഞ തെരുവു പെണ്ണുങ്ങളല്ല, ഇവിടെ പട്ടായയില്‍ ഇവര്‍ ലൈംഗിക തോഴിലാളികളാണ്. ഇവരുടെ പ്രൊഫഷനാണ് ഈ തൊഴില്‍. ലൈംഗികവൃത്തി തൊഴിലായി അംഗീകരിച്ച പട്ടായയില്‍ പ്രായപൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിയും അപേക്ഷിച്ചാല്‍ ഇതിനുള്ള പെര്‍മിറ്റുകിട്ടും. വാക്കിംഗ് സ്ട്രീറ്റില്‍ ഇവര്‍ അങ്ങോളമിങ്ങോളം മേക്കപ്പൊക്കെ ഇട്ടു സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ നില്‍ക്കുന്നതു കാണാം.

ഇന്ത്യന്‍ ഡിസ്ക്കോ ബാറുകളും ഇവിടെ സജീവമാണ്. രാസ് എന്നു പേരുള്ള ഒരു പുതിയ ഇന്ത്യന്‍ ഡിസ്ക്കോ ബാറില്‍ ഞാന്‍ കയറി. ഉള്ളില്‍ കാതടപ്പിക്കുന്ന ഹിന്ദിപ്പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന നര്‍ത്തകിമാരും അവരോടൊപ്പം നൃത്തം ചവിട്ടുന്ന സന്ദര്‍ശകരും. നോര്‍ത്ത് ഇന്ത്യക്കാരായിരുന്നു ഡാന്‍സ് ബാറില്‍ അധികവും സന്ദര്‍ശകര്‍. കുറച്ചുനേരം ഡാന്‍സൊക്കെ ആസ്വദിച്ച ശേഷം ഞാന്‍ പുറത്തേക്ക് ഇറങ്ങി. വഴിയരികില്‍ കണ്ട ഒരു കടയില്‍ നിന്നും ടക്കീല എന്ന പേരുള്ള ഒരു കോക്ക്ടെയില്‍ രുചിച്ചുനോക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് കമ്പനിയായി ക്യാറ്റും ഉണ്ടായിരുന്നു. ചെറിയ വൈന്‍ ഗ്ലാസു പോലുള്ള ഗ്ലാസ്സില്‍ അവര്‍ ടക്കീല ഒഴിച്ച് തന്നു. ഒപ്പം ഒരു നാരങ്ങാക്കഷണവും. ഇത് കുടിച്ചശേഷം നാരങ്ങ വായിലേക്ക് പിഴിഞ്ഞൊഴിക്കണം. കുടിച്ചപ്പോള്‍ തന്നെ ഉള്ളു മുഴുവന്‍ കത്തുന്ന പ്രതീതിയാണ് എനിക്കനുഭവപ്പെട്ടത്‌. ഹോ… അടിപൊളി തന്നെ…!!

വാക്കിംഗ് സ്ട്രീറ്റ് രാത്രിയില്‍ മാത്രമേ ഇങ്ങനെ കാണുകയുള്ളൂ.. രാവിലെയായാല്‍ ഇതായിരുന്നോ ഇന്നലെ നമ്മള്‍ കണ്ട സ്ഥലം എന്നു നമ്മള്‍ സംശയിച്ചുപോകും. അതാണു വാക്കിംഗ് സ്ട്രീറ്റ്… മുഴുവനും കണ്ടു കഴിഞ്ഞപ്പോള്‍ സമയം വെളുപ്പിനു രണ്ടു മണിയായിരുന്നു. ഇനി നേരെ ഹോട്ടലിലേക്ക്… നന്നായി ഒന്നുറങ്ങണം.. നാളെ രാവിലെ കോറല്‍ ഐലന്റിലേക്ക് പോകേണ്ടതാണ്… അപ്പോള്‍ ഗുഡ് നൈറ്റ്… അയ്യോ സോറി.. ഗുഡ് മോര്‍ണിംഗ്…

തായ്‌ലൻഡ് പാക്കേജിനായി നിങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം ഹാരിസ് ഇക്കയെ നേരിട്ടു വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800.