നദി ബാക്കിയാക്കിയ ഭൂമിക്കടിയിലെ അത്ഭുതം!!!

Total
0
Shares

വിവരണം – ഗീതു മോഹൻദാസ്.

ഒന്ന് കണ്ണടച്ചതേ ഓര്മയുള്ളു, പിന്നെ ഒരു വലിയ കുലുക്കത്തിൽ ഞെട്ടി എണീക്കുമ്പോൾ ഞാൻ ആകാശത്താണോ ഭൂമിയിലാണോ എന്ന സംശയം, എന്നാൽ അത് തീർത്തേക്കാം എന്ന് കരുതി ഇരുട്ടിൽ ഞാൻ മുന്സീറ്റിന്റെ പിൻഭാഗം ഒന്ന് തപ്പി. ഭാഗ്യം സീറ്റിൽ തിരിച്ചെത്തിയിട്ടുണ്ട് !!! ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ അവസാന സീറ്റിൽ ഇരിക്കുന്ന ഒരു യാത്രിക ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്.. താഴെ വച്ചിരുന്ന ബാഗിനുള്ളിൽ നിന്നും ഫോൺ എടുത്തു സമയം നോക്കി 3.30. വയറിനു എന്തോ ചെറിയ അസ്കിത പോലെ, ബസ്സിൽ കയറിയ മുതൽ ഉണ്ട്.

ബാംഗ്ലൂർ നിന്നും 5 മണിക്കൂർ യാത്ര ചെയ്തു ബസ് ഇപ്പോൾ അനന്തപുരം എത്തിയിരിക്കുന്നു. ഇവിടുത്തെ അനന്തപുരത്തുനിന്നും “തിരു” എങ്ങനെയോ നഷ്ടപെട്ടതാകും. ഇല്ലെങ്കിൽ കേരളത്തിനും ആന്ധ്രാപ്രദേശിനും ഒരുപോലെ തിരുവനന്തപുരം എന്ന ഒരു നഗര/ ഗ്രാമങ്ങൾ ഉണ്ടായേനെ. ചിന്തകൾ വെറുതെ കാടുകയറി. ഇവിടം വരെ ഞങ്ങൾക്ക് ടിക്കറ്റ് ഉള്ളു, പക്ഷെ ബസ് പോകുന്നത് തടിപത്രിയിലേക്കാണെന്നു അറിയാം. പാതി തുറന്ന കണ്ണുമായി 80 രൂപയ്ക്കു തടിപത്രിയിലേക്കു ടിക്കറ്റ് എടുത്തു ഞാൻ വീണ്ടും ചരിഞ്ഞു. ഒരു മണിക്കൂർ കൂടി യാത്രയുണ്ട് , കുറച്ചു കൂടി ഉറങ്ങിക്കളയാം എന്ന ആഗ്രഹം വെറും വ്യാമോഹമായി. ഒരു റോളർ കോസ്റ്റിൽ പോകുന്ന അനുഭവം ആയിരുന്നു. തുള്ളി തുള്ളി, ചാടിമറിഞ്ഞും ചരിഞ്ഞും ഞങ്ങൾ തടിപത്രി എത്തിച്ചേർന്നു.

സാധാരണ ഞങ്ങളുടെ ഇത്തരം യാത്രകളിൽ, കുളിയും പല്ലുതേപ്പും എല്ലാം ബസ്സ്റ്റാൻഡിലെ ബാത്‌റൂമിൽ ആണ്. പക്ഷെ രാത്രി ബസിൽ കയറിയപ്പോൾ മുതൽ ഉള്ള വയറിന്റെ അസ്കിത, ഫുഡ് പോയ്സൻന്റെ ചെറിയ രൂപം ആണ് എന്ന് ഞാൻ വൈകാതെ തിരിച്ചറിഞ്ഞു. രാവിലെ 4 മണി ആണെങ്കിലും ഒരു വല്ലാത്ത ചൂടും. ഒരു ബാത്രൂം, കുറച്ചു നേരം കിടക്കാൻ ഒരു റൂമും അത്യാവശ്യം ആണെന്നുറപ്പായി. അങ്ങനെ കണ്ടക്ടറോട് വല്ല റൂമും ഉണ്ടോ എന്ന് എങ്ങനെ ഒക്കെയോ ചോദിച്ചു മനസിലാക്കി.

കന്നഡ കുറച്ചൊക്കെ അറിയാവുന്നത് കൊണ്ട് ഇവിടെ പിടിച്ചു നിൽക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷെ അത് വെറും തെറ്റുധാരണ മാത്രം ആയിരുന്നു. കുറച്ചുപേർക്ക് ഹിന്ദി അറിയാം, ബാക്കി ബഹുഭൂരിപക്ഷത്തിനും തെലുഗു മാത്രം. വഴിയിൽ കണ്ട ഒരു ഓട്ടോക്കാരനോട് കണ്ടക്ടർ ചേട്ടൻ എന്തൊക്കെയോ പറഞ്ഞു ഞങ്ങളെ അതിൽ കയറ്റി വിട്ടു. എന്തായാലും ഓട്ടോ ഒരു ലോഡ്‌ജിന്റെ മുന്നിൽ നിർത്തി, 20 രൂപ വാങ്ങി ഓട്ടോ ചേട്ടൻ പോയി.

നല്ല ഇരുട്ട്, റിസെപ്ഷനിസ്റ് നല്ല ഉറക്കം, ഞാൻ ഡോറിൽ പട പടാന്ന് അടിച്ചു, ആവശ്യം എന്റെ ആണല്ലോ, ഭയ്യാ റൂം ചാഹിയെ എന്ന് പറഞ്ഞൊപ്പിച്ചു. “റൂം നഹി നഹി സബ് ബുക്കിംഗ് ഹൈ” എന്ന മറുപടി കേട്ടപ്പോൾ പൂർത്തിയായി. ഓട്ടോയും പോയി, റൂമും ഇല്ല. വയറാണെകിൽ പണിതരാനും തുടങ്ങി. ഞങ്ങൾ ഒന്ന് മുഖത്തോടു മുഖം നോക്കി . ഓട്ടോകാരനെ വിടണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോൾ ഒരു കല്യാണ കാർ കിടക്കുന്നുണ്ട്. വഴിയേ പോയ ചേട്ടൻ മുറി ഹിന്ദിയിൽ പറഞ്ഞു ഏതോ ഒരു രാഷ്ട്രീയകാരന്റെ മകന്റെ വിവാഹം ആണ് ഇവിടുത്തെ എല്ലാ ഹോട്ടലുകളും ബുക്ക് ചെയ്‌തിട്ടിരിക്കുകയാണെന്ന്. അത് കുടി കേട്ടപ്പോൾ എന്റെ പകുതി ബോധം പോയി. എന്നിരുന്നാലും പിന്നീടുവന്ന ഓട്ടോയിൽ അദ്ദേഹം ഞങ്ങളെ കയറ്റി വിട്ടു മറ്റൊരു ലോഡ്ജിലേക്ക് . ഒരു ചെറിയ ലോഡ്ജ് ആണ്. ഇടുങ്ങിയ വഴികൾ . അതിലെ മുകളിലേക്ക് വച്ചടിച്ചു. ഇവിടെയും കല്യാണ ബുക്കിംഗ് ആണെങ്കിൽ എല്ലാം കുളമായതു തന്നെ .

താഴെ കളിച്ചുകൊണ്ടിരുന്ന പിള്ളേരോട് ഞാൻ ചോദിച്ചു, നിങ്ങൾ എല്ലാവരും കല്യാണത്തിന് വന്നതാണോ എന്ന്, യെസ് എന്ന് കേട്ടപ്പോളെ തിരിച്ചിറങ്ങിയാലോ എന്ന് കരുതി. എന്നാലും പ്രതീക്ഷ കൈവിടാതെ ഞങ്ങൾ മുകളിൽ എത്തി. അവിടെ ഉള്ള ചേട്ടനോട് ഫ്രഷ് ആകാൻ റൂം ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടല്ലോ തരാം എന്ന് ചേട്ടന്റെ മറുപടി. പക്ഷെ ഒരു കണ്ടിഷൻ വച്ചു. ആരെങ്കിലും ചോദിച്ചാൽ കല്യാണത്തിന് വന്നതാണ് എന്ന് പറയണം. അത് ഞങ്ങൾക്ക് നൂറിൽ നൂറു സമ്മതവും.

അങ്ങനെ ഞാൻ ഓടി മുറിയിൽ കയറി, കുറച്ചു ശർദിച്ചു. വൃത്തി ഒന്നും തീരെ ഇല്ലാത്ത ഒരു കുടുസു മുറി. ക്ഷീണം കാരണം ഞാൻ ഉറങ്ങിപോയതറിഞ്ഞില്ല. കണ്ണുതുറന്നപ്പോൾ 7.30. എട്ടുമണിക്ക് ഇവിടുന്നു പുറപ്പെടാനാണ് പ്ലാൻ. കുറച്ചു ORS ഒക്കെ കലക്കി കുടിച്ചു. മുറിയിൽ ചൂടും കൂടിതുടങ്ങി. പുറത്താണേൽ കല്യാണത്തിന് പോകുന്ന ആളുകളുടെ ബഹളം. ഇപ്പൊ പുറത്തേക്കിറങ്ങിയാൽ ഞങ്ങളെ കല്യാണത്തിന് കൊണ്ടുപോകാനുള്ള സാധ്യത കൂടുതൽ ആയതിനാൽ ശബ്ദം ഉണ്ടാകാതെ മുറിയിൽ ഇരുന്നു. പിന്നെ പുറത്തെ ഒച്ചപ്പാട് മാറിയപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങി ആരേം നോക്കാതെ ഒരൊറ്റ നടത്തം .

ചെറിയ ഒരു ഗ്രാമം ആണ്. മൊബൈൽ ഫോണിൽ ചൂട് എത്ര ഉണ്ട് എന്ന് നോക്കി, 32 ഡിഗ്രി, 8 മണി ആകുന്നതേയുള്ളു . ബസ്‌സ്റ്റാന്റിനടുത്തുള്ള ഇക്കയുടെ കടയിൽനിന്നും 6 ഇഡലി ഒരു പൂരി 30 കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ശ്രദ്ധിച്ചത്, കടയുടെ ഒത്തനടുവിലൂടെ കടന്നുപോകുന്ന തൂണിൽ ചില നമ്പറുകൾ മഞ്ഞനിറത്തിൽ, പുറത്തിറങ്ങി നോക്കിയപ്പോൾ കാര്യം മനസിലായി ഇലക്ട്രിക്ക് പോസ്റ്റ്!! ഇനി വരുമ്പോൾ ഈ കട ഓർത്തു വയ്ക്കാൻ ഒരു അടയാളം ആയി.

സ്കൂൾവിദ്യാഭ്യാസ കാലത്ത്, ഭൂമി ശാസ്ത്രത്തിലെ “നദികൾ ഉണ്ടാകുന്ന ഭൂരൂപങ്ങൾ” പഠിക്കുന്ന കാലംമുതൽക്കെ ആന്ധ്രാപ്രദേശിലെ ബേലും ഗുഹകൾ എന്റെ മനസ്സിൽ ഉണ്ട്. എന്നിലെ യാത്രികയെ കൃത്യമായ വഴികളിലൂടെ സഞ്ചരിക്കാൻ സഹായിച്ചത് ഭൂമിശാസ്ത്രത്തോടും, ചരിത്രപഠനത്തോടും തോന്നിയ വല്ലാത്ത അഭിനിവേശം മാത്രമാണ്. നദികൾ, മലകൾ, കാറ്റ്, മണ്ണ്, കടൽ ഇതെല്ലാം ഭൂമിക്കുണ്ടാകുന്ന മാറ്റങ്ങൾ, അത് വഴി ഇവിടെ രൂപപ്പെട്ട മനോഹരമായ പ്രദേശങ്ങൾ ഞാൻ സ്കൂളി പഠിക്കുമ്പോൾ പുസ്തകത്താളുകളിൽ നിന്നും എന്റെ മുന്നിലൂടെ കടന്നുപോയിരുന്നു. ചരിത്ര പുസ്തകത്തിലെ മാറിമറിഞ്ഞ രാജവംശങ്ങൾ, അവർ തീർത്ത സൗധങ്ങൾ ,കല്ലുകളിൽ തീർത്ത മഹാത്ഭുതങ്ങൾ, ചരിത്രമായി മാറിയ യുദ്ധങ്ങൾ പുസ്തകത്താളുകളിൽ നിന്നും ഒരു ചലച്ചിത്രം പോലെ എന്റെ മുന്നിൽ കാഴ്ചയുടെ വലിയ ഒരുലോകത്തെ ഒരുക്കിയിരുന്നു. ഇന്ന് ഞാൻ നടത്തുന്ന ഓരോ യാത്രകളും, അന്ന് പുസ്‌തപുസ്തകത്തിൽ വായിച്ച നാടുകളും സംസ്കാരങ്ങളും ഭൂരൂപങ്ങളും തേടി ആണ്.

ഭൂമിക്കു മുകളിലൂടെ വളഞ്ഞു പുളഞ്ഞു വഴിമാറി ഒഴിക്കുന്ന നദി ഭൂമിക്കടിയിലൂടെയും ഒഴുകുന്നുണ്ടെങ്കിൽ തീർച്ചയായും അവിടെ അവർ സൃഷ്ഠിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന ഒരു അത്ഭുതലോകം ആകും. കോടിക്കണക്കിനു വര്ഷങ്ങള്ക്കു മുൻപേ ഒരു നദി തീർത്ത അത്ഭുതലോകമാണ് ബെലും ഗുഹകൾ.

താടിപത്രിയിൽ നിന്നും കുറച്ചധികംനേരം കാത്തിരുന്നതിനു ശേഷം ആണ് നന്ദ്യാൽ ബസ് കിട്ടുന്നത്, എക്സ്പ്രസ്സ് ബസ് ആണ്. ബേലും ഗുഹയുടെ മുന്നിലൂടെ പോകുന്നതുകൊണ്ടു അവിടെ ഇറക്കാം എന്ന് പറഞ്ഞു. ആന്ധ്രാപ്രദേശിലെ കോർണൂൽ ജില്ലയിലാണ് ബേലും ഗുഹകൾ. താടിപത്രിയിൽ നിന്നും ഒരുമണിക്കൂറിലുള്ള യാത്ര, പോകുന്ന വഴിയിൽ നിറയെ കൃഷി സ്ഥലങ്ങൾ, പച്ചവിരിച്ചുകിടക്കുകയാണ് നെൽപ്പാടങ്ങൾ. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരുകാര്യം, ഇപ്പോൾ പുറത്തെ ചൂട് ഒരു 37 നോട് അടുത്തുകാണും, വെള്ളം വളരെ കുറവുള്ള സ്ഥലം. എന്നിട്ടും ഈ ചൂടിനെ വകവെക്കാതെ, വെള്ളത്തിന്റെ ലഭ്യതയെ വകവെക്കാതെ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകർ, വളരെ കഠിനാദ്ധ്വാനികളായ മനുഷ്യാരാണ് ഇവിടെ എന്ന് മനസിലാകും.

വീടുകളുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നതും ഒരു പ്രത്യേകതരം കല്ലുകൾ അടുക്കിയാണ് . കടപ്പ സ്റ്റോൺസ് എന്ന് വിളിക്കുന്ന, മാര്ബിളിനോട് സാമ്യം ഉള്ള കറുത്ത കല്ലുകൾ പോകുന്ന വഴിയെല്ലാം കൂടി ഇട്ടിരിക്കുന്നു. നിരവധി ക്വാറികൾ, ചുണ്ണാമ്പുകല്ലുകൾ ധാരാളം ഉള്ള ഇന്ത്യൻസംസ്ഥാനം ആയത്തിനാൽ വലിയ വലിയ സിമെന്റ് ഫാക്ടറികൾ, ഇതൊക്കെ കടന്നു ഹൈവേയുടെ സൈഡിൽ ആയിത്തന്നെ ബേലും ഗുഹകൾ എന്ന ബോർഡിന് മുന്നിൽ ബസ് നിർത്തി. ഞങ്ങളെ കൂടാതെ കുറച്ചു പെൺകുട്ടികളും ബസില്നിന്നും ഇറങ്ങി.

എൻട്രൻസ് ഗേറ്റ്ൽ നിന്നും അരകിലോമീറ്റർ നടന്നുവേണം ടിക്കറ്റ് കൗണ്ടറിൽ എത്താൻ, പോകുന്നവഴി വലിയൊരു ബുദ്ധപ്രതിമയും കാണാം. ഞങ്ങൾ നടന്നുപോകുന്ന വഴിയുടെ താഴെ, നദി സൃഷ്ട്ടിച്ച അത്ഭുതലോകം ആയിരുന്നു, ഇടക്കിടെ ഗുഹകത്തേക്കു വായു പമ്പ് ചെയുന്ന ഇൻസ്ട്രുമെന്റസ് കാണുമ്പോൾ ആ സംശയം ഞങ്ങളിൽ ഉണ്ടായിരുന്നു. ചുടു കൂടി കൂടി 38 ഡിഗ്രികടുത്തായി കാണും. അടുത്തുള്ള ഹരിത റെസ്റ്റെന്റിൽ നിന്നും വെള്ളം വാങ്ങി ഞങ്ങളുടെ ബോട്ടിൽ നിറച്ചു. 65 രൂപക്കു ടിക്കറ്റ് എടുത്തു, പറ്റിയ ഒരു ഗൈഡിനെയും ഒപ്പിച്ചു, ഗേറ്റിനടുത്തു ബാഗും ഏല്പിച്ചു പുസ്തകത്താളുകളിൽ പഠിച്ച, കാണാൻ കൊതിച്ച, നദി നിർമ്മിച്ചെടുത്ത അത്ഭുത ലോകത്തേക്കിറങ്ങി. അവധി ദിവസം ആയിരുന്നിട്ടും ആളുകൾ നന്നേ കുറവായിരുന്നു. ധാരാളം ഗെയ്‌ഡുകൾ ഉണ്ടെങ്കിലും, കൂടുതൽ പേർക്കും ഹിന്ദിയും തെലുഗുമാണ് സംസാരിക്കുന്നത്. ഗോവര്ധന റെഡ്‌ഡി എന്ന ഞങ്ങളുടെ ഗൈഡിന്റെ കൂടെ ബാംഗ്ളൂരിൽനിന്നെത്തിയ രണ്ടുപേർ കൂടെ ചേർന്നു .

ഗുഹക്കകത്തേക്കു ഇറങ്ങിയ ഞാൻ കണ്ണുകൾ അടച്ചു .ഹോളിവുഡ് സിനിമകളിൽ സമയം പുറകോട്ടുപോകുന്ന സീനുകൾ പോലെ, പെട്ടെന്ന് ഞാൻ നിൽക്കുന്ന വഴിയിൽ ദൂരെ എവിടെന്നോ ഒരു നദി കുതിച്ചൊഴുകി വരുന്ന ശബ്ദം.. ശബ്ദത്തിന്റെ ഗാംഭീര്യം അത് കൂടി കൂടിവരുന്ന പോലെ. തിരിഞ്ഞുനോക്കാൻ സമയംകിട്ടിയില്ല, എന്നെയും വഹിച്ചു ആ പുഴ എങ്ങോട്ടോ ഇരുട്ടിലൂടെ ഒഴുകി മറഞ്ഞു.
പെട്ടെന്ന് ഗൈഡ് എന്നെ വിളിച്ചു അകത്തേക്ക് വരാൻ പറഞ്ഞു. ഗുഹയുടെ വശങ്ങളിൽ നദി ബാക്കിവച്ച പാടുകളിലൂടെ എന്റെ വിരലുകൾ നീങ്ങി.

കുറച്ചു ചരിത്രവും ഭൂമിശാസ്ത്രവും പറഞ്ഞാൽ ദശലക്ഷക്കണക്കിനു വർഷങ്ങൾക്കുമുമ്പേ ഈ ഭൂപ്രദേശത്തൂടെ ചിത്രാവതി ഒഴുകി, വര്ഷങ്ങളോളം. ചുണ്ണാമ്പു കല്ലുകളും ചിത്രവതിയിലെ ജലവും തമ്മിൽ രാസപ്രവർത്തനത്തിൽ ഏർപ്പെട്ടു കാർബോണിക് ആസിഡ് രൂപംകൊണ്ടു, അങ്ങനെ ഉണ്ടായ രാസീയ അപക്ഷയം ചുണ്ണാമ്പുകളുകൾക്കടിയിൽ തീർത്തത് ഒരു പുതുലോകം . പിന്നീടെപ്പോഴോ അവിടെനിന്നും ചിത്രാവതി പിൻവാങ്ങി, അവൾ ഒഴുകിയ വഴികൾ ആരും അറിയപ്പെടാതെ കാലങ്ങളോളം മണ്ണിൽ മൂടപ്പെട്ടു കിടന്നു. താഴെ ചിത്രവതി തീർത്ത വിശാലലോകത്തെ കുറിച്ചറിയാതെ മുകൾഭാഗം കൃഷിഭൂമിയാണ് മാറി.

ഇടിഞ്ഞു കിടക്കുന്ന ഗുഹാകവാടം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും ഉള്ളറകളുടെ രഹസ്യം തേടി ഒരാളും പോകാൻ കൂട്ടാക്കിയിരുന്നില്ല. ബെലും ഗുഹകൾ കുറിച്ച് ചരിതത്തിലേക്കു ആദ്യമായി എഴുതിച്ചേർക്കുന്നത് 1884 ൽ ബ്രിട്ടീഷ്‌കാരനായ Mr Robert Bruce Foote ആണ്. പിന്നീടങ്ങോട്ട് 100 വര്ഷങ്ങളോളം ബെലും ഗുഹകൾ മണ്ണിനുള്ളിൽ നിദ്രയിൽ ആണ്ടു. 1982 -83 കാലഘട്ടത്തിൽ ജർമൻ സംഘം Mr Herbert Daniel Gebaue ന്റെ നേതൃത്വത്തിൽ നടത്തിയ കൃത്യമായ പഠനം ഇന്ത്യക്കു സമ്മാനിച്ചത്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗുഹകൾ ആയിരുന്നു. അത്ഭുതങ്ങൾ നിരവധിഒളിപ്പിച്ചു വച്ചിരുന്നു ചിത്രവതി, വലിയ ഹാളുകൾ, ആൽമരത്തിന്റെ രൂപത്തിൽ ഉണ്ടായിവന്ന ചെറിയ ഗുഹകൾ, ഒന്നിനോടൊന്നായി ചേർന്നുനിൽക്കുന്ന രണ്ടു ഗുഹകൾ. പ്രകൃതി എന്ന കലാകാരൻ വരച്ചിട്ട കൊത്തുപണികൾ ചുവരുകളും, മേല്കൂരകളിലും. പിന്നെ ആരെയും അത്ഭുതപെടുത്തി 150 അടി താഴ്ചയിൽ പാതാളഗംഗയും. അവിടെയുള്ള ഒരിക്കലും വറ്റാത്ത ഭൂഗര്ഭജലവും.

ആന്ധ്രാപ്രദേശ് ടൂറിസം ബോർഡും, ASI യും വളരെ മനോഹരായിത്തന്നെ ഇതു സംരക്ഷിച്ചു പോകുന്നു. ഗുഹക്കകത്തെല്ലാം പലനിറത്തിലുള്ള ലൈറ്റുകൾ, വായുകടക്കുന്നതിനായുള്ള മാർഗങ്ങൾ. വഴിതെറ്റാതെ തിരിച്ചുവരുവാനുള്ള ബോർഡുകൾ. ഗുഹാഭാഗങ്ങളെ പ്രധാനമായും 8 ആയി തിരിച്ചിരിക്കുന്നു. ചുണ്ണാമ്പുകല്ലുകൾ ഉണ്ടാക്കിയെടുത്ത രൂപങ്ങളുടെ സാദൃശ്യം പേരിൽനിന്നും മനസിലാകും .

സിംഹദ്വാരം — സിംഹത്തിന്റെ തലയുടെ രൂപത്തിൽ രൂപം കൊണ്ടിരിക്കുന്ന വലിയ ആർച് ; Kotilingalu Chamber – വലിയ ഒരു പില്ലർ പോലെ ഒരു ഭാഗം. ചുണ്ണാമ്പുകളികൾ ഉരുകി ഒഴുകി ശേഷം ഘനീഭവിച്ച ഈ ഭാഗം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. പാതാള ഗംഗ – കണ്ടെത്തിയതിൽ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് പാതാള ഗംഗ( 150 ft ) . എവിടേക്കോ മറഞ്ഞുപോകുന്ന ഒരു ചെറിയ അരുവിപോലെ തോന്നും, ഈ ഭൂഗര്ഭഗലം ബെലും ഗ്രാമത്തിലെ ഏതോ ഒരു കിണറിലേക്കാണ് ഒഴുകുന്നത് എന്ന് വിശ്വസിക്കുന്നു . പാതാള ഗംഗക്ക് മുകളിലായി ചിത്രവതി തീർത്ത ഒരു ശിവലിംഗവും കാണാം. സപ്തസ്വരലയ ഗുഹ , ധ്യാനമന്ദിരം, ആൽമരത്തിന്റെ രൂപം പ്രാപിച്ച ഗുഹ, മണ്ഡപങ്ങൾ അങ്ങനെ അത്ഭുതങ്ങൾ അനവധി അനവധി .

ബെലും ഗുഹകളെ കുറിച്ച് പഠിക്കുന്ന സമയത്തു, ഗുഹക്കുള്ളിൽ നിന്നും നിരവധി ജൈന ബുദ്ധ സന്യാസിമാർ ഉപയോഗിച്ച വസ്തുക്കൾ ലഭിച്ചിട്ടുണ്ട്, ഇതിനർത്ഥം വർഷങ്ങൾക്കുമുമ്പേ സിത്രവതി ബാക്കിയാക്കിയ അത്ഭുതലോകം സന്യാസിമാർ കണ്ടെത്തിയിരുന്നു.

ഭൂമിശാസ്ത്രവും ചരിത്രവും ഒരുപോലെ സാമാന്യയിപ്പിച്ച അത്ഭുത ലോകം ആണ് ബെലും ഗുഹകൾ. 2 മണിക്കൂറിൽ കണ്ടു തീർക്കേണ്ട ഈ അത്ഭുത ലോകം ഞങ്ങൾ കണ്ടിറങ്ങിയപ്പോൾ 3 മണിക്കൂറിനുമേലെ നീണ്ടു, പുഴയൊഴുകിയ വഴികളിലൂടെ, പ്രകൃതി ഒരുക്കിയ മന്ത്രികലോകത്തിലൂടെ നടന്നുനീങ്ങിയപ്പോൾ സമയം പോകുന്നത് അറിഞ്ഞിരുന്നില്ല. ഇടയ്ക്കു എവിടെന്നോ കേട്ടു മലയാളത്തിലെ സംസാരം, എറണാകുളത്തുനിന്നും ചെന്നെ വഴി ഡൽഹിയിലേക്ക് ബൈക്കിൽ ഒരു മിനി ഇന്ത്യ റൈഡിനു ഇറങ്ങിയ വിനൂപും അരുണും. പരിചയപെടലുകളും ഒരുമിച്ചു ഊണും കഴിഞ്ഞു യാത്രപറഞ്ഞു അവർ ഇറങ്ങുമ്പോളും മനസ്സ് ആ അത്ഭുത ലോകത്തിൽ തന്നെ ആയിരുന്നു.

ചിത്രാവതി.. അവൾ ഒഴുകിയ വഴിയിലൂടെ അവൾ തീർത്ത മനോഹരമായ സാമ്രാജ്യത്തിലൂടെ ഞാൻ നടന്നു നീങ്ങി. അവസാനം ഈ സാമ്രാജ്യം ഉപേക്ഷിച്ചു ബെലും ഗുഹയിൽ നിന്നും 30 km അപ്പുറം മറ്റൊരു സാമ്രാജ്യം തീർത്തു ചിത്രാവതി ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post