എറണാകുളത്തു നിന്നും വരാപ്പുഴയിലേക്ക് ഓർമ്മകളിലെ ബോട്ട് യാത്രകൾ

Total
33
Shares

വിവരണം – പ്രശാന്ത് എസ്.കെ., ചിത്രങ്ങൾ – ഗൂഗിൾ.

ബോട്ടുയാത്രകൾ മിക്കവരും നടത്തിയിട്ടുണ്ടാകും. മിക്കവരും വിനോദസഞ്ചാരം എന്ന നിലയിലുമായിരിക്കും ബോട്ട് യാത്രകൾ നടത്തിയിരിക്കുന്നത്. എന്നാൽ വാഹനങ്ങളും ബസ് സർവ്വീസുകളും റോഡും ഒക്കെ എത്തിച്ചേരാത്ത കാലത്ത് പുറംലോകത്തേക്കു പോകുവാനായി ബോട്ടിനെ ആശ്രയിക്കേണ്ടി വരുന്ന ആളുകളുണ്ട്. ആലപ്പുഴക്കാർക്ക് ഇന്നും അങ്ങനെത്തന്നെയാണ്. എന്നാൽ ഞാൻ ഇവിടെ പറയുവാൻ പോകുന്നത് എറണാകുളത്തെ ബോട്ട് യാത്രകളെക്കുറിച്ചാണ്.

അതിനുമുൻപ് ആദ്യം ഞങ്ങളുടെ നാടിനെക്കുറിച്ച് അറിയണം. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിലെ കോതാട് എന്ന നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപായിരുന്നു ഞങ്ങളുടെ ലോകം. ഇന്ന് ഇതൊരു ദ്വീപ് അല്ല കേട്ടോ. ചിറ്റൂരുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പാലവും കണ്ടെയ്‌നർ റോഡും ആസ്റ്റർ മെഡിസിറ്റിയുമൊക്കെ വന്നതു മൂലം കോതാട് ഇന്നൊരു സിറ്റി ലെവലിലേക്ക് ഉയർന്നു വരികയാണ്.

ഏകദേശം 23 വർഷങ്ങൾക്ക് മുൻപ്… അന്ന് എനിക്ക് പ്രായം അഞ്ചു വയസ്സ്. അന്നത്തെ എന്റെ യാത്രകൾ എന്നു പറയുന്നത് കൊച്ചി – പള്ളുരുത്തി ഭാഗത്തുള്ള ബന്ധുക്കളുടെ വീട്ടിലേക്കുള്ള വിരുന്നു പോക്കായിരുന്നു. അച്ഛൻ ഗൾഫിൽ ആയിരുന്നതിനാൽ ഞാനും അമ്മയും മാത്രമായിരിക്കും യാത്രികർ. അവിടുന്നൊക്കെ തിരിച്ചു വരുന്ന വഴിക്ക് ഞങ്ങൾ എറണാകുളം ജെട്ടിയിൽ ബസ്സിറങ്ങും. തെക്കേ ജെട്ടി എന്നായിരുന്നു അന്ന് എറണാകുളം ബോട്ട് ജെട്ടിയെ പറഞ്ഞിരുന്നത്. കാരണം ഹൈക്കോർട്ടിൽ നിന്നും വൈപ്പിൻ ഭാഗത്തേക്കൊക്കെ അന്ന് ഇളം നീലനിറത്തിലുള്ള കിൻകോ ബോട്ടുകൾ സർവ്വീസ് നടത്തിയിരുന്നു. പഴയ സിനിമകളിലെ ചില സീനുകളിലൊക്കെ ഈ കിങ്കോ ബോട്ടുകൾ ഇന്നും നമുക്ക് കാണാം.

എറണാകുളം ജെട്ടിയിൽ ബസ്സിറങ്ങിയ ശേഷം അവിടെ നിന്നുള്ള വരാപ്പുഴ ബോട്ടിൽ കയറുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഇന്നത്തെപ്പോലത്തെ ജെട്ടി ആയിരുന്നില്ല അന്ന്. ഇന്ന് കാണുന്ന ചിൽഡ്രൻസ് പാർക്കിലെ കുളമായിരുന്നു അന്നത്തെ ഞങ്ങളുടെ ബോട്ട് ജെട്ടി. കായലിൽ നിന്നും ചെളി നിറഞ്ഞ ഈ ഭാഗത്തേക്ക് ബോട്ട് ജീവനക്കാർ കഴുക്കോൽ കൊണ്ട് കുത്തിയായിരുന്നു ബോട്ടുകൾ കയറ്റുകയും ഇറക്കുകയും ഒക്കെ ചെയ്തിരുന്നത്.

അന്നത്തെ എറണാകുളം ജെട്ടി നമ്മളെ കണ്ണുകെട്ടി കൊണ്ടുപോയാലും മണത്തു തിരിച്ചറിയുമായിരുന്നു. ചെളിയുടെയും പഴങ്ങൾ ചീഞ്ഞതിന്റെയും ഒന്നിച്ചുള്ള മണമായിരുന്നു അവിടെ. പക്ഷെ ഈ മണമൊന്നും അന്ന് ഞങ്ങൾക്ക് മുഷിച്ചിൽ ഉണ്ടാക്കിയിരുന്നില്ല എന്നതായിരുന്നു സത്യം. ബോട്ടിൽ കയറുന്നതിനു മുൻപായി സമീപത്തെ കടയിൽ നിന്നും നല്ല മധുരമുള്ള നാരങ്ങാ സർബത്ത് പതിവായിരുന്നു. സർബത്തും കുടിച്ച് വയർ നിറച്ച ശേഷം പിന്നെ ബോട്ടിലേക്ക് കയറുകയായി.

ഞങ്ങൾ ചെല്ലുന്ന സമയങ്ങളിൽ മിക്കവാറും അധികമാരും ബോട്ടിൽ കാണില്ല. നേരെ അമ്മയുടെ കൂടെ പിൻഭാഗത്തുള്ള ലേഡീസ് ഏരിയയിലേക്ക്. സത്യത്തിൽ ബോട്ട് യാത്രകൾ ആസ്വദിക്കാൻ ഏറ്റവും നല്ലത് മുന്നിലത്തെ പുരുഷന്മാരുടെ ഏരിയയായിരുന്നു. പക്ഷെ എന്ത് ചെയ്യാം നമ്മൾ അന്ന് ചെറിയ പയ്യനല്ലേ. അങ്ങനെ സമയമാകുമ്പോൾ ബോട്ട് അവിടെ നിന്നും പുറപ്പെടും.

അടുത്ത ജെട്ടി എറണാകുളം ഹൈക്കോർട്ട് ആണ്. അവിടെ നിന്നാണ് കൂടുതലാളുകൾ ബോട്ടിൽ കയറുക. കുറച്ചു സമയം ഹൈക്കോർട്ടിൽ ബോട്ട് നിർത്തിയിടുമായിരുന്നു. ആ സമയത്ത് കപ്പലണ്ടി കച്ചവടക്കാർ തങ്ങളുടെ കച്ചവടം പൊടിപൊടിക്കും.മിക്കവാറും ഹൈക്കോർട്ട് ജെട്ടിയിൽ നിന്നും ബോട്ടിൽ യാത്രക്കാർ നിറഞ്ഞു കവിഞ്ഞു കാണും. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. ഏകദേശം ഒന്നര മണിക്കൂർ ആയിരുന്നു എറണാകുളത്തു നിന്നും ഞങ്ങളുടെ കോതാട് ജെട്ടിയിലേക്കുള്ള ബോട്ടിന്റെ സഞ്ചാര സമയം.

ഇവിടുന്നു ബോട്ട് വിട്ടു കഴിഞ്ഞാൽ പിന്നെ സ്ഥിര യാത്രക്കാരുടെ കലാപരിപാടികൾ തുടങ്ങുകയായി. ബോട്ടിന്റെ എഞ്ചിൻ കൂടിനു മുകളിൽ ചീട്ടുകളിക്കാരായിരിക്കും സ്ഥാനം പിടിച്ചിട്ടുണ്ടാകുക. മുന്നിലെ പുരുഷന്മാരുടെ ഏരിയയിൽ പത്രം വായനയും ചൂടൻ ചർച്ചകളുമൊക്കെയായിരിക്കും. പ്രണയജോഡികളുടെ ഇടം ഇതിനെല്ലാം ഇടയിലെ ഭാഗത്തായിരിക്കും. പിന്നിലെ സ്ത്രീകളുടെ ഭാഗത്താണെങ്കിൽ വീട്ടുവിശേഷങ്ങളും പരദൂഷണവും കുശുമ്പും ഒക്കെയായിരിക്കും. മുളവുകാട് ഭാഗത്തുള്ള ജെട്ടികൾ എല്ലാം അടുത്തു കഴിഞ്ഞാൽ ബോട്ടിലെ തിരക്ക് അൽപ്പം കുറയും. പിന്നെ ഒരു ലോഡ് ആളുകൾ ഇറങ്ങുന്ന ജെട്ടി ഞങ്ങളുടെ തൊട്ടടുത്തുള്ള ‘പിഴല’ യാണ്.

ബോട്ട് യാത്രയിൽ മാത്രം ലഭിക്കുന്ന സൗഹൃദങ്ങളുണ്ടായിരുന്നു അന്ന്.വല്ലപ്പോഴും മാത്രം യാത്ര ചെയ്യുകയാണെങ്കിലും എല്ലാ വിശേഷങ്ങളും പങ്കുവെച്ച് അവസാനം തങ്ങളുടെ ജെട്ടിയാകുമ്പോൾ ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്ന എത്രയെത്രയാളുകൾ. പ്രായം ചെറുതായിരുന്നെങ്കിലും ഇതൊക്കെ ഞാൻ അന്നേ ശ്രദ്ധിക്കുമായിരുന്നു. ബോട്ട് ജീവനക്കാരും എല്ലാവരുടെയും പരിചയക്കാരായിരുന്നു. ബോട്ടിൽ ടിക്കറ്റ് കൊടുക്കുന്നയാളെ ‘മാഷ്’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലോട്ടറി കച്ചവടം നടത്തിയിരുന്ന സെന്റ് ജോസഫ് ബോട്ടിലെ പൊക്കം കുറഞ്ഞ മാഷിനെ ഇന്നും ഞാൻ ഓർക്കുന്നു. അദ്ദേഹം ഈയിടെ ഈ ലോകത്തോട് വിടപറഞ്ഞു.

അതുപോലെ ബോട്ട് കേടായി ഞങ്ങളുടെ നാട്ടിലെ ജെട്ടിയിൽ കെട്ടിയിട്ടപ്പോൾ കിഴക്കുള്ള ചാരായ ഷാപ്പിൽ പോയി മിനുങ്ങി തിരികെ ആടിയാടി വന്ന വാട്ടർ ലില്ലി ബോട്ടിലെ മാഷിനെയും മറക്കാൻ പറ്റുമോ? ചില സിനിമകളിൽ കാണുന്നപോലെ അന്ന് കുടിച്ചു വെളിവിലാതെ ബോട്ട് ജെട്ടിയിലേക്ക് നടന്നു വന്ന മാഷിനെ കാണാനായി കുട്ടികളും മുതിർന്നവരുമടക്കം എത്രയാളുകളാണ് പിന്നാലെ വന്നിരുന്നത്. ഇതെല്ലാം ഇന്നും ഒരു ചിരിയോടെ ഓർത്തിരിക്കുന്ന ബോട്ടോർമ്മകൾ ആണ്.

എത്രയെത്ര ബോട്ടുകളായിരുന്നു അന്ന് എറണാകുളം – വരാപ്പുഴ റൂട്ടിൽ ഓടിയിരുന്നത്. അവയുടെ പേരുകളെല്ലാം ഇന്നും കാണാപ്പാഠമാണ്. എലിസബത്ത് റാണി എന്നൊരു വങ്കൻ ബോട്ടുണ്ടായിരുന്നു ഈ റൂട്ടിൽ. കൂട്ടത്തിൽ ഏറ്റവും വലുത് ഈ ബോട്ടായിരുന്നു. എന്നാൽ ഇതിനും മുന്നേ ഒലിവിയ കുമാരി എന്നൊരു ബോട്ട് സർവ്വീസ് നടത്തിയിരുന്നു. ആ ബോട്ട് കണ്ട ഓര്മ എനിക്കില്ല. ഇതായിരുന്നത്രെ ഏറ്റവും വലിയ ബോട്ട്. അത് പോയതോടെയാണ് വലിപ്പത്തിൽ ഒന്നാം സ്ഥാനം എലിസബത്ത് റാണി സ്വന്തമാക്കിയത്.

എലിസബത്ത് റാണി പിന്നീട് പേരുമാറ്റി ശ്രീ ചിത്തിരയായി. പിന്നെ വാട്ടർ ലില്ലി, തെരേസ ബേബി, ഹെൽഡ ബെന്നി, സെന്റ് ജോസഫ്, സെന്റ് മത്തേവൂസ്, ഐശ്വര്യ, വിഷ്ണുപ്രിയ, വേളാങ്കണ്ണി തുടങ്ങിയവയായിരുന്നു അവ. കൂട്ടത്തിൽ ഏറ്റവും ചെറുത് ഐശ്വര്യയായിരുന്നു. വല്ലാത്ത ശബ്ദവും ഇളക്കവും കൊണ്ട് ഒട്ടും യാത്രാസുഖം തരുന്നതായിരുന്നില്ല ഐശ്വര്യയിലെ യാത്രകൾ. അതുകൊണ്ട് ഇതിൽ ഞാൻ അധികം യാത്ര ചെയ്തിട്ടില്ല.

ഈ ബോട്ട് സർവീസുകൾക്ക് ഒരു തിരിച്ചടിയായത് കോതാട് – ചിറ്റൂർ പാലത്തിന്റെ വരവോടെയായിരുന്നു. പാലം വന്നതോടെ ഞങ്ങളുടെ നാട്ടിലേക്ക് ബസ് സർവ്വീസുകൾ ആരംഭിച്ചു തുടങ്ങി. ആളുകൾ ബോട്ട് യാത്രകൾ ഒഴിവാക്കുവാൻ തുടങ്ങി. ട്രിപ്പുകൾ നഷ്ടത്തിലായതോടെ ബോട്ടുകൾ ക്രമേണ സർവ്വീസ് നിർത്തുവാൻ തുടങ്ങി.

അങ്ങനെ വന്നു വന്ന് അവസാനം എറണാകുളം – വരാപ്പുഴ റൂട്ടിൽ വേളാങ്കണ്ണി എന്ന ഒരു ബോട്ട് മാത്രമായി. അവസാനം അതും നിന്നു. ഞാൻ അടക്കമുള്ള ആളുകൾ തിരക്കിൻറെ ലോകത്തേക്ക് ചേക്കേറുകയായിരുന്നു. ആ കാലഘട്ടത്തിലെ ആളുകളുടെയുള്ളിൽ എന്നും നല്ല ഓർമ്മകൾ നിലനിർത്തിക്കൊണ്ട് ഞങ്ങളുടെ ബോട്ട് യുഗം അങ്ങനെ അവസാനിച്ചു. ഇന്നും എനിക്കൊരാഗ്രഹമുണ്ട്. പഴയപോലെ എറണാകുളം ജെട്ടിയിൽ നിന്നും ഞങ്ങളുടെ നാട്ടിലേക്ക് അന്നത്തെപ്പോലെ ഒരു ബോട്ട് യാത്ര.. നടക്കില്ലെന്നറിയാം. എങ്കിലും…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post