തുരിശടിക്കുന്ന പ്ലെയിനും, നിക്കറിട്ട പ്ലെയിൻ ഫാൻസും – പഴയ ഓർമ്മകൾ

Total
13
Shares

എഴുത്ത് – അരുൺ പുനലൂർ (ഫോട്ടോഗ്രാഫർ, സിനിമാതാരം).

കുട്ടിക്കാലത്ത് നിങ്ങക്ക് ‘തുരിശടിക്കുന്ന പ്ലെയിനി’നെ ഇഷ്ടമായിരുന്നോ? അതൊരു കാലമായിരുന്നു. 80 കളുടെ തുടക്കത്തിലേ കുട്ടിക്കാലത്ത് ഞങ്ങളങ്ങിനെയായിരുന്നു ഹെലിക്കോപ്റ്ററിനെ വിളിക്കുക. “തുരിശടിക്കുന്ന പ്ലെയിൻ..” അടുത്ത് വലിയ റബ്ബറും തോട്ടം ഉള്ളവർക്കറിയാം. അക്കാലത്തു ഞങ്ങടെ നാട്ടിലെ പിള്ളേര് ആരും വേറൊരു പ്ലെയിനിനെ അടുത്ത് കണ്ടിട്ടില്ല.
ഏറെക്കുറെ വെക്കേഷൻ തുടങ്ങാറാകുമ്പ ആണെന്ന് തോന്നുന്നു പ്ലെയിൻ വരാനായുള്ള കാത്തിരിപ്പ് തുടങ്ങുക.

പ്ലെയിൻ വരാൻ പോകുന്നു എന്നതിന്റെ സൂചനയായി തോട്ടക്കാർ അവരുടെ അതിർത്തി നിർണ്ണയിക്കാൻ അതിരുകളിലുള്ള വലിയ റബ്ബർ മരങ്ങൾക്ക് മുകളിൽ കൊടി കെട്ടും. ആ കൊടിയാണ് പൈലറ്റിന്റെ തോട്ടങ്ങളുടെ അതിര് അറിയാനുള്ള സിഗ്നൽ. ആ കൊടി ഉയരുന്ന നാൾ മുതൽ നമ്മളിങ്ങനെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. അന്തരീക്ഷത്തിൽ എവിടെയെങ്കിലും ഒരു ഇരമ്പം കേൾക്കുന്നുണ്ടോ? ഇടക്കിടക്ക് വീടിനു വെളിയിലിറങ്ങിയും കുന്നുംമുകളിൽ പോയി നിന്നും പ്ലെയിൻ വരാൻ സാധ്യതയുള്ള ദിശയിലേക്കു നോക്കി നിക്കും.

അങ്ങിനെ കാത്തു കാത്തിരിക്കുമ്പോ അങ്ങകലെ എവിടെയോ ഒരു മൂളൽ കേട്ടു തുടങ്ങും. വെളിയിൽ ചാടി ഒരൊറ്റ ഓട്ടമാണ് ഏറ്റവും ഉയരമുള്ളിടത്ത് ചെന്നു നിക്കുമ്പോൾ അതാ വലിയ മരങ്ങൾക്കിടയിലൂടെ ഉയർന്നു പൊങ്ങി അവനങ്ങനെ പറന്നു വരികയാണ്. അതോടെ തുള്ളിച്ചാട്ടമായി. തലയ്ക്കു മുകളിലൂടെ ഇരമ്പി പാഞ്ഞു പോകുന്ന വലിയ തുമ്പിയേ നോക്കി എല്ലാരും ചേർന്ന് ഉച്ചത്തിൽ സായിപ്പേ ഇങ്ങോട്ട് നോക്കൂ എന്നൊക്കെ ഓളിയിടും.

അങ്ങിനെ ട്രയൽ നോക്കാനായി പല തവണ പറന്നു പോവുകയും വരുകയുമൊക്കെ ചെയ്യുമ്പോ ചിലപ്പോ കുന്നിന്റെ മുകളിൽ നിന്ന് കൈപൊക്കി കാണിക്കുന്ന നമ്മളെ നോക്കി പൈലറ്റും കൈ കാണിച്ചിട്ടുണ്ട്. അപ്പൊ കിട്ടുന്ന സന്തോഷം. ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല. ആദ്യ രണ്ടു ദിവസത്തെ അതിർത്തി നിരീക്ഷണ പറക്കലിന് ശേഷം മരുന്നടി തുടങ്ങുകയായി (തുരിശ്).

വെക്കേഷൻ ആയാൽ രാവിലെ പഴങ്കഞ്ഞി കലത്തിൽ തലയിട്ടിട്ട് എല്ലാരും ചേർന്ന് പ്ലെയിൻ ഇറങ്ങുന്നിടത്തേക്കു പോകും. പിള്ളേര് മാത്രമല്ല വലിയവരും വരും പ്ലെയിൻ കാണാൻ. രാവിലെ ചെല്ലുമ്പോ H വരച്ചിട്ട ട്രാക്കിൽ വിമാനം ടാർപ്പാളിൻ കൊണ്ട് മൂടിയിട്ടേക്കുവാകും. നമ്മളെല്ലാവരും കയറു കെട്ടിത്തിരിച്ച ഒരു ഡിസ്റ്റൻസിൽ നിപ്പും ഇരുപ്പും തുടങ്ങും. കുറെ കഴിയുന്പോ പൈലറ്റിന്റ സഹായികൾ വന്നു ടാർപ്പാ മാറ്റി വണ്ടി കഴുകി ഗ്ലാസൊക്കെ തുടച്ചു കുട്ടപ്പനാക്കി വക്കും. എന്നിട്ട് പിറകിലെ ടാങ്കിൽ തുരിശ് നിറയ്ക്കും.

കുറെ കഴിയുമ്പോ പൈലറ്റ് സായിപ്പ് വരും. പുള്ളി ഈ തോട്ടത്തിന്റെ മേനേജരോട് ന്തൊക്കെയോ ഇന്ഗ്ലീഷിൽ സംസാരിച്ചു കൊണ്ടാകും വരുക. ഇടക്ക് നമ്മള് മൂക്കള ഒലിപ്പിച്ചു കുണ്ടി കീറിയ നിക്കറൊക്കെ ഇട്ടു വന്നുനിൽക്കുന്ന പ്ലെയിൻ ഫാൻസിനെ നോക്കി ഒന്നു കൈകാണിക്കും. എന്നിട്ട് കേറി വണ്ടി സ്റ്റാർട്ടാക്കും. പതിയെ വലിയ പങ്ക കറങ്ങാൻ തുടങ്ങും. ആ കറക്കത്തിന്റെ മൂളൽ പിന്നൊരു ഭീകര എരപ്പായി മാറും. അതോടെ ശക്തമായ കാറ്റ് അടിച്ചു പൊടി പറന്നു നമ്മളൊക്കെ കണ്ണ് പൊത്തി ഓടി മാറും.

അതങ്ങിനെ കുറച്ചു നേരം നിന്നിട്ട് സായിപ്പ് അണ്ണൻ ഗിയർ പിടിച്ചിട്ട് വണ്ടി മെല്ലെ പൊങ്ങുകയായി. ആരെ വാഹ്.. ഒരു മൂന്നു മൂന്നര കാഴ്ചയാണത്. നൈസിനെ പൊങ്ങി വളവു തിരിച്ചു ഒരൊറ്റ പോക്കാണ്. ആ പോക്കിലെ മരുന്നടിച്ചു തീരുമ്പോൾ തിരിച്ചു വരും. അപ്പോഴും അതേ.. കാറ്റിൽ പരിസരത്തുള്ള മരങ്ങളുടെയെല്ലാം ചില്ലകൾ ആടിയുലഞ്ഞു പരിസരത്തുള്ള കാക്കയും കിളിയുമൊക്കെ ജീവൻ കയ്യില് പിടിച്ചു കണ്ടം വഴി പാഞ്ഞു ആകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് വരവ്. നമ്മള് രാവിലെ പോണ പോക്ക് വൈകിട്ട് വരെ ആ പരിസരത്ത് കറങ്ങി നിക്കും. ഉച്ചക്ക് പൈലറ്റ് ഉണ്ണാൻ പോകുമ്പോ നമ്മളും വീട്ടിൽ ഓടിപ്പോയി ഉണ്ടിട്ട് വരും.

അക്കാലത്തു പ്ലെയിനിനെയും പൈലറ്റ് സായിപ്പിനെയും പറ്റിയൊക്കെയാകും ജങ്ഷനുകളിൽ ചർച്ച. പൈലറ്റോക്കെ അന്ന് സൂപ്പർ സ്റ്റാറുകളെക്കാൾ വാല്യൂ ഉള്ള ആളാണ്‌. പലതരം കഥകൾ ഓരോരുത്തരും അടിച്ചിറക്കും. അതിൽ തോട്ടത്തിൽ ജോലിക്കൊക്കെ പോണ ചേട്ടന്മാർ വന്നു പറയുന്ന കഥകൾ കേൾക്കാനായി എല്ലാരും ചുറ്റും കൂടി നിൽക്കും. തോട്ടം മേനേജർ ആഗ്രഹം കൊണ്ട് പ്ലെയിനിൽ കേറിയെന്നും മുകളിൽ എത്തിയപ്പോ പേടിച്ചു കിളി പോയി തിരിച്ചു ഇറക്കിയെന്നുമൊക്കെ കഥ ഇറങ്ങി.

അങ്ങിനെ എത്രയോ വർഷം ഞങ്ങളുടെ ജീവിതത്തിൽ വർഷത്തിൽ ഒരിക്കൽ വരുന്ന സൂപ്പർ പരിവേഷമുള്ള താരമായി ഹെലിക്കോപ്റ്ററും അതിന്റെ പൈലറ്റും അവരെ ചുറ്റിപ്പറ്റിയുള്ള അപസർക്കപ കഥകളും നിറഞ്ഞു നിന്നിരുന്നു.

പിൽക്കാലത്തു പ്ലെയിനിനെ കാണാതെയായി. അതെങ്ങിനെയായിരുന്നു എന്നോർമ്മയില്ല. ഒരുപക്ഷെ കുട്ടിക്കാലത്തെ കൗതുകങ്ങൾ അവസാനിച്ചപ്പോൾ അതൊക്കെ ശ്രദ്ധയിൽ നിന്നും ഓർമ്മകളിൽ നിന്നും വിട്ടുപോയതായിരിക്കാം. അല്ലെങ്കിൽ അതിന്റെ വരവ് ഇല്ലാതായതാകാം. കൃത്യമായി പിടികിട്ടുന്നില്ല. എങ്കിലും ഇപ്പോഴും മനസിലുണ്ട് ആ പ്ലെയിനും അതിന്റെ പൊങ്ങി വളഞ്ഞുള്ള വരവും കാതടിപ്പിക്കുന്ന ഇരമ്പവുമൊക്കെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post