‘അറബിക്കടലിൻ്റെ സ്വന്തം റാണി’; കൊച്ചിയുടെ ചരിത്രം അറിഞ്ഞിരിക്കാം…

Total
58
Shares

കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗര സമൂഹത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്‌ ‘അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന കൊച്ചി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്‌, വൈപ്പിൻ ഐലൻഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. ഇന്നു കൊച്ചി കോർപ്പറേഷനും ചുറ്റിപ്പറ്റിയുള്ള നഗര പ്രദേശവും (അർബൻ അഗ്ഗ്ലോമറേഷൻ) കൊച്ചി നഗരമായി അറിയപ്പെടുന്നു. ഇന്നത്തെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾകൊണ്ട് കൊച്ചി എന്ന പേരിൽ കേരള പിറവിക്കു മുമ്പ് ഒരു നാട്ടു രാജ്യവും നിലനിന്നിരുന്നു.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്‌. ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോം‍ലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു. ഒരു കാലത്ത്‌ ഇന്ത്യൻ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. അറബിക്കടലിൽ തീരത്തുള്ള പ്രകൃതിദത്തമായ തുറമുഖമായിരുന്നു് കൊച്ചിയുടെ പ്രശസ്തിക്കു കാരണം. ഈ തുറമുഖം വഴി അറബികൾ, യഹൂദർ, പോർച്ചുഗീസുകാർ, ഡച്ചുകാർ എന്നിങ്ങനെ ധാരാളം സഞ്ചാര വ്യാപാരികൾ ഇവിടെ കടൽ കടന്നെത്തി.

പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്. കൊച്ചി രാജ്യത്തിന്റെ ആദ്യകാല ആസ്ഥാനം പെരുമ്പടപ്പ് ഗ്രാമത്തിൽപ്പെട്ട ചിത്രകൂടം കൊട്ടാരത്തിലായിരുന്നു. പ്രകൃതിദത്ത തുറമുഖമായ പ്രദേശം കൊച്ചാഴി എന്ന് അറിയപ്പെട്ടു. കൊച്ചാഴി എന്ന വാക്കിൽ നിന്നാണ്‌ കൊച്ചി എന്ന പേരു വന്നത്‌. പതിനാലാം ശതാബ്ദം മുതലാണ് ‘കൊച്ചാഴി’ കൊച്ചിൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. യൂറോപ്പുകാരാണ് ഉച്ചാരണ സൗകര്യത്തിന്‌ അത്‌ കൊച്ചിൻ (Cochin) എന്നാക്കി പരിഷ്കരിച്ചത്. പേരുകൾ മലയാളീകരിക്കുന്നതിന്റെ ഭാഗമായി 1996-ൽ സംസ്ഥാന സർക്കാർ കൊച്ചി എന്ന പേര്‌ പുനഃസ്ഥാപിച്ചു. എന്നിരുന്നാലും പല രാജ്യാന്തര വേദികളിലും കൊച്ചിൻ എന്ന് ഇപ്പോഴും അറിയപ്പെടുന്നു.

കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതിൽ ട്രോപിനാ എന്ന് വിവരിച്ചിട്ടുള്ള പ്രദേശം ദക്ഷിണേന്ത്യയിലെ ഒരു തുറമുഖമാണെന്നും അതിന്‌ ഗംഗാ നദിയുടെ മുഖത്തു നിന്നും 1225 മൈൽ ദൂരമുണ്ടെന്നും വിവരിച്ചിരിക്കുന്നു. തൃപ്പൂണിത്തുറയായിരുന്നു കൊടുങ്ങല്ലൂർ കഴിഞ്ഞാൽ അടുത്ത തുറമുഖം. ക്രിസ്തുവിന്‌ മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ്‌ എന്നതിനു തെളിവുകൾ ഉണ്ട്.

എന്നാൽ ആദ്യമായി കൊച്ചിയെ പറ്റി വിവരിക്കുന്നത് ചൈനീസ് യാത്രികരായ മഹ്വാനും ഫെയ്‌സീനുമാണ്‌ 15 ആം നൂറ്റാണ്ടിലെ പൂർവ്വാർ‍ദ്ധത്തിലാണ്‌ അദ്ദേഹം കൊച്ചി സന്ദർശിച്ചത്. പിന്നീട് യുറോപ്പിൽ നിന്നും വന്ന നിക്കോളോ കോണ്ടിയും കൊച്ചിയെ പറ്റി വിവരിച്ചിട്ടുണ്ട്. രണ്ടാം ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനു മുമ്പ് കൊച്ചി ചേര രാജാവിനു കീഴിലായിരുന്നു. കൊച്ചിയിൽ അന്നും തുറമുഖം ഉണ്ടായിരുന്നു. എന്നാൽ മുസിരിസ് എന്ന തുറമുഖമായിരുന്നു വാണിജ്യ പ്രാധാന്യമുൾക്കൊണ്ടിരുന്നത്. കുലശേഖര സാമ്രാജ്യം ശിഥിലമായതോടെ കൊച്ചി പെട്ടെന്ന് ഒരു സ്വതന്ത്ര രാജ്യപദവിയിലേക്ക് ഉയർന്നു. പെരുമ്പടപ്പ് സ്വരൂപമാണ്‌ കൊച്ചി രാജ്യമായി അറിയപ്പെട്ടത്. രാമവർമ്മ കുലശേഖരന്റെ പുത്രൻ വേണാട്ടു രാജവംശവും സഹോദരീ പുത്രൻ കൊച്ചി രാജവംശവും സ്ഥാപിച്ചു എന്നാണ്‌ ഐതിഹ്യവും ചരിത്രവും കലർന്ന വിശ്വാസം.

13-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പെരുമ്പടപ്പ് സ്വരൂപം ആസ്ഥാനം വന്നേരിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലെ ചിത്രകൂടത്തിലായിരുന്നു. അവർക്ക് തിരുവഞ്ചിക്കുളത്തിലും കൊട്ടാരം ഉണ്ടായിരുന്നു. പിന്നീട് സാമൂതിരി വള്ളുവനാട് ആക്രമിച്ചപ്പോൾ പെരുമ്പടപ്പ് തിരുവഞ്ചിക്കുളത്തേക്കും 14 ആം നൂറ്റാണ്ടിലെ അവസാനത്തോട് കൂടി സാമൂതിരി തൃക്കണാമതിലകം പിടിച്ചതോടെ സ്വരൂപം അവരുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 1341-ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കം മുസിരിസിന്റെ സാദ്ധ്യതകൾക്ക് മങ്ങലേല്പിച്ചുകൊണ്ട് വൻ എക്കൽ മലകൾ അഴിമുഖത്ത് അടിക്കുകയും കപ്പലുകൾക്ക് സഞ്ചാരം ബുദ്ധിമുട്ടാക്കുകയും ചെയ്തു. ഇത് തുറമുഖമെന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് കുരുമുളക്, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യപാരത്തിലൂടെ കൊച്ചി വികസിച്ചു.

1965ൽ പ്രസിദ്ധീകരിച്ച എറണാകുളം ജില്ലാ ഗസറ്റിയറിൽ 1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു. ശ്രീധരമേനോന്റെ കേരള ചരിത്രത്തിലും ഇത് തന്നെയാണ്‌ പറയുന്നത്. കെ.പി. പത്മനാഭ മേനോനും ഇതേ അഭിപ്രായക്കാരനാണ്‌,[8] എന്നാൽ മറ്റു ചിലർ ഇത് വിശ്വസിക്കുന്നില്ല. ഒരേ വർഷം തന്നെ വെള്ളപ്പൊക്കവും കടൽ‌ വയ്പും ഉണ്ടാകുമെന്നത് യുക്തി സഹമല്ല എന്നാണ്‌ കെ. രാമവർമ്മരാജയുടെ അഭിപ്രായം. കൊച്ചു പുഴ എന്നത് പതിക്കുന്നത് സമുദ്രത്തിലാവാൻ നിവൃത്തിയില്ല എന്നാണ്‌ മറ്റു ചിലർ കരുതുന്നത്. വി.വി.കെ.വാലത്തിന്റെ അഭിപ്രായത്തിൽ പണ്ടത്തെ തൃപ്പൂണിത്തുറക്കും കൊടുങ്ങല്ലൂരിനും ഇടക്ക് ജനവാസ യോഗ്യമല്ലാത്തതും എന്നാൽ മണൽത്തിട്ടകൾ നിറഞ്ഞതുമായ ഒരു പ്രദേശം ഉണ്ടായിരുന്നിരിക്കണം എന്നാണ്‌. അത് പഴയ വയ്പ് എന്നറിയപ്പെട്ടിരുന്നു എന്നും വെള്ളപ്പൊക്കം ഇതിനെ കീറി മുറിച്ച് പുതിയ ഒരു ദ്വീപിനും (വൈപ്പിൻ) അഴിമുഖത്തിനും രൂപം കൊടുത്തിരിക്കുവാനുമാണ്‌ സാധ്യത എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

പോർട്ടുഗീസുകാരുടെ വരവിനു മുൻപുള്ള കേരള ചരിത്രം തന്നെ അവ്യക്തമാണ്‌. എന്നാൽ 14-ആം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണിയാടി ചരിത്രം, ശിവ വിലാസം, വിടനിദ്രാഭാണം തുടങ്ങിയ കൃതികൾ കൊച്ചി രാജാക്കന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ക്രി.വ. 1225-ൽ ക്രിസ്തീയ വ്യാപാരിയായിരുന്ന ഇരവികോർത്തൻ അന്നത്തെ മഹാരാജാവ് വീരരാഘവൻ കൊടുത്ത വീരരാഘവൻ പട്ടയം അന്നത്തെ രാജാവിനെ പറ്റിയും അന്നത്തെ വ്യാപാര സംഘമായിരുന്ന മണിഗ്രാമത്തെപ്പറ്റിയും രാജാക്കന്മാരുടെ മത സഹിഷ്ണുതയെപ്പറ്റിയും മറ്റും വിവരങ്ങൾ തന്നിട്ടുണ്ട്.

പോർട്ടുഗീസുകാരുടെ വരവിനു മുൻപു തന്നെ ചൈനക്കാരും അറബികളും കൊച്ചിയിൽ എത്തിയിരുന്നുവെന്നാണ്‌ പൊതുവേയുള്ള വിശ്വാസം. പതിനാലാം നൂറ്റാണ്ടിനൊടുവിൽ ചൈനയിൽ നിലനിന്നിരുന്ന മിംഗ്‌ രാജ വംശത്തെ പ്രതിനിധീകരിച്ചാണ്‌ ചൈനീസ്‌ യാത്രികരും വ്യാപാരികളും കൊച്ചിയിലെത്തിയതെന്നു കരുതപ്പെടുന്നു. ചൈനീസ്‌ യാത്രികനായ ഫാഹിയാന്റെ കുറിപ്പുകളിൽ ചിലതും ഇതിലേക്കു വിരൽ ചൂണ്ടുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തന്നെ രാഷ്ട്രീയാധിപത്യത്തിനായുള്ള വടം‌വലികൾ സാമൂതിരിയുടെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടായി കൊണ്ടിരുന്നു. ഇക്കാലമായപ്പോഴേക്കും പെരുമ്പടപ്പ് സ്വരൂപം മൂത്ത താവഴി, എളയ താവഴി, പള്ളുരുത്തി താവഴി, മുരിങ്ങൂർ താവഴി, ചാഴൂർ താവഴി എന്നിങ്ങനെ അഞ്ചു താവഴികളായി പിരിഞ്ഞു. ഒരോ താവഴിയിലേയും മൂത്തവർ അടുത്ത അവകാശിയായി തീർന്നിരുന്നു. ഇത് ആഭ്യന്തര കലഹങ്ങൾക്ക് വഴിയൊരുക്കുകയും പോർട്ടുഗീസുകാരുടെ വരവോടെ വളരെ വിഘടിതമായി രൂപപ്പെടുകയും ചെയ്തിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌ പോർച്ചുഗീസുകാരുടെ വരവ്‌. അതിനു മുൻപ്‌ വന്നവരിൽ നിന്നും വ്യത്യസ്തമായി വ്യാപാരത്തോടൊപ്പം അധിനിവേശവും ലക്ഷ്യമാക്കിയാണ്‌ പോർച്ചുഗീസുകാർ എത്തിയത്‌. കോഴിക്കോട്‌ സാമൂതിരിക്കെതിരെ ഏറ്റവും മികച്ച കൂട്ടാളി എന്ന നിലയിൽ കൊച്ചി രാജാക്കന്മാർ പോർച്ചുഗീസുകാരെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു. ക്രിസ്തു വർഷം 1503ൽ പോർച്ചുഗീസ്‌ വൈസ്രോയി അഫോൻസോ ആൽബ്യുക്കർക്ക്‌ ഇന്ത്യയിലെ ആദ്യത്തെ വിദേശ താവളമെന്നു വിശേഷിപ്പിക്കാവുന്ന ഫോർട്ട്‌ മാനുവൽ (മാനുവൽ കോട്ട) ഇവിടെ പണികഴിച്ചു.

കൊച്ചിയിലെ യഹൂദരുടെ സാന്നിധ്യവും കൊടുങ്ങല്ലൂരിന്റെ തകർച്ചയോടെ തുടങ്ങിയതാണെന്ന് കരുതുന്നു. യഹൂദ വ്യാപാരികൾക്ക്‌ 1565 മുതൽ 1601 വരെ കൊച്ചി ഭരിച്ചിരുന്ന കേശവ രാമവർമ്മ രാജാവിൽ നിന്ന് ഏറെ സഹായവും ലഭിച്ചു. 1653ലാണ്‌ ഡച്ച്‌ അധിനിവേശം ആരംഭിക്കുന്നത്‌. പത്തു വർഷം കൊണ്ട്‌ ഡച്ചുകാർ പോർച്ചുഗീസുകാർക്കുമേൽ സമ്പൂർണ്ണ ആധിപത്യം നേടി. മാനുവൽ കോട്ടയ്ക്കു പകരം ഡച്ചുകാർ ഇവിടെ ഫോർട്ട്‌ വില്യംസ്‌ പണികഴിപ്പിക്കുകയും ചെയ്തു. 1814-ൽ നിലവിൽ വന്ന ആംഗ്ലോ-ഡച്ച്‌ ഉടമ്പടിയോടെ കൊച്ചി ബ്രിട്ടീഷുകാരുടെ കീഴിലായി. ഇന്തോനേഷ്യയിലെ ബാങ്കാ ദ്വീപിനു പകരമായി കൊച്ചിയുടെ അവകാശം ബ്രിട്ടീഷുകാർക്കു നൽകുന്നതായിരുന്നു പ്രസ്തുത ഉടമ്പടി. ബ്രിട്ടീഷ്‌ ഭരണാധികാരി സർ റോബർട്ട്‌ ബ്രിസ്റ്റോയുടെ കാലത്താണ്‌ വെല്ലിംഗ്‌ടൺ ഐലൻഡ്‌ നിർമ്മിക്കപ്പെടുന്നത്‌. സ്വാതന്ത്ര്യത്തിനു ശേഷം ഈ നഗരം കൊച്ചി, തിരുവതാംകൂർ, മലബാർ എന്നിവയുടെ ഭാഗങ്ങൾ ചേർത്തു രൂപം നൽകിയ എറണാകുളം ജില്ലയുടെ ഭാഗമായി. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, എറണാകുളം,പള്ളൂരുത്തി എന്നീ പ്രദേശങ്ങൾ ചേർത്ത്‌ 1967-ൽ കൊച്ചി കോർപ്പറേഷൻ നിലവിൽ വന്നു.

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ്. ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ്‌ കൊച്ചി തുറമുഖം. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്. ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. വൈപ്പിൻ രൂപം കൊണ്ടു.

ബ്രിട്ടിഷ് ആധിപത്യകാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ്‌ കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ.തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു. 1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി. ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ്‌ വെല്ലിങ്ങ്‌ടൺ ഐലൻഡ്‌. ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936 മേയ് 26 നു നടന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപവത്കരിച്ചത് 1964 ൽ ആണ്‌.

ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലാണ് വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ. ഇത് കേരളത്തിൽ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമ പഞ്ചായത്തിലെ വല്ലാർപാടത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമുള്ള പദ്ധതിയുമാണിത്. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്വത്തിലും, സ്വകാര്യ പങ്കാളിത്തത്തിലുമാണ് ഈ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. 3,200 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ട്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ 6250 കോടി രൂപ ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്ന ടെർമ്മിനലിൻറെ ശേഷി 40 ലക്ഷം ആയി ഉയരും.

ചരക്കു ഗതാഗതത്തിനു പുറമേ ലക്ഷദ്വീപ്, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കപ്പലുകളും ഇവിടെനിന്നും പുറപ്പെടുന്നു. കായലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകൾക്കും, ഉപ ദ്വീപുകൾക്കും ജല ഗതാഗതം ആണ് പ്രധാന ആശ്രയം. എറണാകുളത്തെ പ്രധാന ബോട്ട് ജെട്ടിയിൽ നിന്നും വെല്ലിങ്ടൺ ദ്വീപ്‌, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കും, ഹൈക്കോടതി ജെട്ടിയിൽ നിന്നും വൈപ്പിൻ കരയിലേക്കും, വല്ലാർപാടം, പനമ്പുകാട് തുടങ്ങിയ ദ്വീപുകളിലേക്കും ബോട്ടുകൾ ഉണ്ട്. ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് വാഹനങ്ങൾ കൊണ്ടുപോകാവുന്ന ജങ്കാർ സേവനവും ലഭ്യമാണ്.

വിദേശ വിനോദ സഞ്ചാരികളെ വഹിക്കുന്ന ഉല്ലാസ യാത്രക്കപ്പലുകളുടെ ഒരു പ്രധാന താവളമാണ് കൊച്ചി തുറമുഖം. പായ്ക്കപ്പലുകൾക്ക് അടുക്കുവാനും, അറ്റകുറ്റപ്പണികളും മറ്റും നിർവഹിക്കുവാനും, യാത്രികർക്ക് താമസിക്കുവാനും മറ്റും ഉള്ള സൗകര്യങ്ങളോടെ ഒരു മറീനയും ബോൾഗാട്ടി ദ്വീപിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് ഭാരതത്തിലെ ആദ്യത്തെ മറീന ആണ്. കൊച്ചി ഇന്ന് കേരളത്തിലെ വ്യവസായക സാമ്പത്തിക-തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാണ്.

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post