അരനൂറ്റാണ്ടിന്റെ രുചിപ്പെരുമയുമായി വഴയില അമ്മച്ചിയുടെ കട

Total
9
Shares

വിവരണം – വിഷ്‌ണു എ.എസ്.നായർ.

തിരുവനന്തപുരം നഗരത്തിനൊരു പ്രത്യേകതയുണ്ട്. ഉഴുതുമറിച്ചിട്ടിട്ട മണ്ണിൽ പെയ്തൊഴിഞ്ഞ പുതുമഴയ്ക്ക് ശേഷമെന്ന പോലെ അവൻ എല്ലാരേയും സ്വീകരിക്കും, എന്നാൽ ആൾക്കിഷ്ടപ്പെട്ടവയെ മാത്രമേ അവൻ നിലനിർത്തൂ, പിന്നീട് വളർത്തൂ.. വളർന്നാൽ പിന്നെ അത്‌ ഒന്നൊന്നര വളർച്ചയുമായിരിക്കും.
അതിപ്പോൾ മാനായാലും മരമായാലും മനുഷ്യനായാലും. അതാണീ പത്മനാഭന്റെ മണ്ണ്.

അങ്ങനെയുള്ള നമ്മുടെ മുന്നിൽ അരനൂറ്റാണ്ട് കാലം പലരുടെയും വിശപ്പ് മാറ്റിയ ചരിത്രം പറയുകയാണ് വഴയിലയിലെ അമ്മച്ചിയുടെ കട. ശെരിയാണ്, അധികമാർക്കും ഈ കടയെക്കുറിച്ചറിയാൻ ഇടയില്ല. സിനിമാ നടന്മാരുടെയും തലത്തൊട്ടപ്പന്മാരുടെയും മേലങ്കിയിൽ വളർന്ന സിറ്റിയിലെ കടകൾ നമ്മുടെ നാവിൽ കപ്പലോട്ടം നടത്തുമ്പോൾ ഈ പാവം മാധവിയമ്മയുടെ കട പിൻതാളുകളിലേക്ക് മറയപ്പെടും. തികച്ചും സ്വാഭാവികം…

പേരൂർക്കടയിൽ നിന്നും വഴയില പോകുന്ന വഴിക്ക് സെന്റ്. ജൂഡ് പള്ളിയെത്തുന്നതിനു ഒരമ്പത് മീറ്റർ പുറകിലായാണ് ഇടതു വശം ചേർന്നു ഒരു കുഴിയിൽ ഹോട്ടൽ ശിവാസ് എന്ന സ്ഥാപനം. അഞ്ചു ദശാബ്ദക്കാലം മുൻപ് സദാശിവൻ അപ്പൂപ്പനും മാധാവിയമ്മൂമ്മയും ചേർന്നു ഇന്നത്തെ ഹോട്ടൽ ശിവാസിന് എതിരെയുള്ള ആലിനോട് ചേർന്ന് ഒരു മാടം അടിച്ചു കൂട്ടി തുടങ്ങിയ ഒരു ഭക്ഷണശാലയാണ്. ഇപ്പോഴത്തെ പുതിയ സ്ഥാനത്ത് വന്നിട്ട് മുപ്പത്തഞ്ചു വർഷങ്ങൾക്ക് മേലെയാകും. വഴയിലയിലെ അമ്മച്ചീടെ കടയെന്നു പറഞ്ഞാൽ അന്നും ഇന്നും അറിയുന്ന കുറേപേർ കാണും…

മുപ്പതു വർഷം മുമ്പ് അനാരോഗ്യം കാരണം മാധവിയമ്മ തന്റെ കൈപുണ്യത്തിന്റെ താക്കോൽ മകൾ കുമാരിയെ ഏൽപ്പിച്ച് അടുക്കളയിൽ നിന്നും കാഷ്യർ സ്ഥാനത്തേക്ക് ജോലികയറ്റം നൽകപ്പെട്ടു. ചെറുമക്കളായ ശിവകുമാറും ശിവപ്രസാദും ഹോട്ടൽ പ്രവർത്തികളിൽ വ്യാപൃതനായ ശേഷം ഹോട്ടലിന് “ശിവാസ്” എന്ന പേരും ചാർത്തി നൽകി…

അങ്ങനെ ഒരൂണ് സമയം ഞാനും ഹോട്ടൽ ശിവാസിലേക്ക് എത്തിച്ചേർന്നു. സത്യത്തിൽ മൂന്നു മുറിയും അടുക്കളയും വരാന്തയും ചേർന്നൊരു പഴയ വീടാണ് ഇന്നത്തെ ശിവാസായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്…

ചെന്നു കയറിയപ്പോൾ കണ്ടത് സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഒരു അമ്മൂമ്മ തന്റെ മുറുക്കാനുള്ള അടയ്ക്ക നുറുക്കുന്നതാണ്. പിന്നീടാണ് മനസ്സിലായത് അതായിരുന്നു മാധവി മുത്തശ്ശിയെന്ന്. അകത്തെ മുറിയിലിരുന്നു കാലബോധത്തോടെ ഒരൂണ് പറഞ്ഞു. കൂടെ ഭംഗിക്ക് ബീഫ് റോസ്റ്റും അയല മീൻ പൊരിച്ചതും.

ആവശ്യകത അറിയിച്ചതോടെ മുന്നിലൊരു വാഴയില പ്രത്യക്ഷമായി. അതിൽ നെല്ലിക്കാ അച്ചാറും ബീറ്റ്റൂട്ട് പച്ചടിയും ഒടച്ചുകറിയും തോരനും പപ്പടവും പിന്നാലെ ആവി പറക്കുന്ന വടിയരി ചോറുമെത്തി. മുന്നിലെ തൂക്കിൽ കറികളുണ്ട്. പരിപ്പും സാമ്പാറും മോരും. എല്ലാത്തിലും ജലാംശം ശരാശരിയിൽ കൂടുതലുണ്ടെങ്കിലും പരിപ്പ് രുചിയുടെ കാര്യത്തിൽ മുന്നിട്ട് നിന്നു. സാമ്പാർ ചെറിയ തോതിൽ തോൽവിയായിരുന്നു.

മുന്നിലെ ചോറിൽ കിണർ കുത്തി പരിപ്പൊഴിച്ചു പപ്പടവും ചേർത്തു പരുവം പറ്റിച്ചു നിന്നപ്പോൾ അതാ വരുന്നു ബീഫ് റോസ്റ്റ്. ഇതിലും നല്ല ബീഫ് റോസ്റ് ഞാൻ കഴിച്ചിട്ടുണ്ട് എന്നത് പരമാർത്ഥം, എന്നിരുന്നാലും തിരുവനന്തപുരത്തു കിട്ടാവുന്ന ഏറ്റവും മികച്ച ഹോംലി ബീഫ് റോസ്റ്റാണിതെന്നു ഞാൻ പറയും(എതിരഭിപ്രായം ഉണ്ടാകാം). വേറൊന്നും കൊണ്ടല്ല ഇവിടുത്തെ ബീഫ് റോസ്റ്റിൽ കുറച്ചു വാത്സല്യവും സ്നേഹവും കൂടി ചേർത്താൽ എന്റെ അമ്മ ഉണ്ടാക്കുന്ന ബീഫ് കറി പോലിരിക്കും. വെന്തു നല്ല വെണ്ണപോലെ പാകപ്പെട്ട ബീഫ് കഷ്ണങ്ങൾ. ഒരു കഷ്ണം പോലും എന്റെ ഭാഗ്യത്തിന് പല്ലിന്റിടയിൽ കയറാൻ തക്ക വണ്ണം ഉണ്ടായില്ല. നല്ല എരിവുള്ള അരപ്പ്. വീട്ടിലുണ്ടാക്കുന്നത് പോലെ മല്ലിയില തണ്ടും കറിവേപ്പിലയും തങ്ങളുടെ സാന്നിധ്യമറിയിച്ചു.

നേരത്തെ പാകപ്പെടുത്തി വച്ചിരുന്ന ചോറിൽ ബീഫും ചേർത്തൊരു പിടി പിടിച്ചു. കിടുക്കാച്ചിയെന്നു പറഞ്ഞാൽ പോരാ ഡബിൾ കിടുക്കാച്ചി. എരിവ് മണ്ടയിൽ കയറും മുമ്പേ വെള്ളം കുടിക്കാനായി ജാറിലെ വെള്ളം നോക്കിയപ്പോൾ നല്ല തെളിഞ്ഞ ചൂട് കഞ്ഞിവെള്ളം. കൂടെതന്ന അയല പൊരിച്ചതും സൂപ്പറായിരുന്നു. പക്ഷെ കൊഴുത്ത ബീഫിങ്ങനെ മുന്നിലിരിക്കുമ്പോഴെന്റെ സാറേ, ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ല…

വീട്ടിലിരുന്ന് കഴിക്കുന്ന ആമ്പിയൻസ് – ഇലയിലെ ഊണ് – പരിപ്പ് – ഹോംലി ബീഫ് – കഞ്ഞിവെള്ളം… ഒന്നും പറയാനില്ല. വയറിനെക്കാൾ മനസ്സു നിറച്ച അപൂർവ്വം ഹോട്ടലുകളിലൊന്ന്…

ഉച്ച സമയമായതിനാൽ വലിയ താമസമില്ലാതെ ഇരിപ്പിടങ്ങളെല്ലാം ആവശ്യക്കാർ കയ്യേറി. ഞാൻ ഇരുന്ന അരമണിക്കൂർ സമയം കൊണ്ട് മാത്രം ഏതാണ്ട് 30-35 ഊണിനു മേലെ പാർസൽ പോയി. സ്ഥിരം ആൾക്കാർ ധാരാളമുള്ള കടയാണിതെന്നു അറിയാൻ കഴിഞ്ഞു. വയറും മനസ്സും നിറഞ്ഞ ഭക്ഷണത്തിന് ശേഷം അടുക്കള കാണണമെന്ന എന്റെ മോഹത്തിന് അവിടെ ഓടി നടന്ന ശിവപ്രസാദ് ചേട്ടൻ നിവർത്തിയുണ്ടാക്കി.

ഒരു സാദാ നാട്ടിൻപുറത്തെ വീടിന്റെ അടുക്കള അവിടെ ഹിസ് ഹൈനസ് കുമാരിയമ്മയും മകൻ ശിവകുമാർ ചേട്ടനും കയ്യൊഴിവില്ലാതെ പാർസൽ കെട്ടുന്നതിന്റെയും തീർന്ന വിഭവങ്ങൾ നിറയ്ക്കുന്നതിന്റെയും തിരക്കിലാണ്. ഒരു പടമെടുത്തോട്ടെ എന്ന ചോദ്യത്തിന് പുതുപെണ്ണിന്റെ നാണത്തോടെ കുമാരിയമ്മ നമ്രശിരസ്‌കയായി നിന്നു.

വിലവിവരം : ഊണ് – Rs.50, ബീഫ് റോസ്റ്റ് – Rs. 70, അയല പൊരിച്ചത് – Rs.40. കാശുകൊടുത്ത് ഇറങ്ങാൻ നേരത്ത് ഇതിന്റെ തുടക്കകാരിയായ മാധവി മുത്തശ്ശിയുടെ ഫോട്ടോയെടുക്കണമെന്നു ആഗ്രഹമുണ്ടായെങ്കിലും നാട്ടുകാരുടെ മുന്നിൽ വച്ച് അമ്മച്ചി വല്ല “വീണത്തരവും” വിളിച്ചു പറഞ്ഞാലോ എന്ന് ശങ്കിച്ച് അമ്മച്ചിയുടെ രണ്ടു candid ചിത്രങ്ങളെടുത്ത്‌ ഞാൻ വീണ്ടും മാതൃകയായി.

ഹോംലി മീൽസ് എവിടെ കിട്ടും എന്നന്വേഷിക്കുന്നവർ വഴയില വഴി പോവുകയാണെങ്കിൽ അമ്മച്ചിയുടെ കട നിങ്ങളെ നിരാശപ്പെടുത്തില്ല, അതു ഡെഫിനിറ്റാ..

ലൊക്കേഷൻ :- Hotel siva’s, Vazhayila – Kallayam Road, Winners Nagar, Peroorkada, Thiruvananthapuram, Kerala 695005, Ph : 90200 22366. Map : https://g.co/kgs/1qreY9.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post