എഴുത്ത് – ഗോപീകൃഷ്ണൻ ചൂരിത്തോട്.
യാത്രയ്ക്കിടയിലെ പല വഴിയോര കാഴ്ചകൾ ശ്രദ്ധയിൽപ്പെടാറുണ്ട്. അത്തരത്തിൽ കുറച്ചു മാസങ്ങൾക്കു മുമ്പ് ദേശീയ പാതയോരത്തു പാതി പണിത് നിർത്തിയ ഒരു കമാനവും അതിന് മുന്നിലായി തുരുമ്പെടുത്ത ഒരു ഇരുമ്പ് കമാനവും ശ്രദ്ധയിൽ പ്പെടുകയുണ്ടായി. പതിവ് കാഴ്ചകൾ കണ്ട് പോകുന്നതിനിടയിൽ ആ കാഴ്ചയും എന്റെ മുന്നോട്ടുള്ള യാത്രയിൽ പിന്നിലേക്ക് ഓടിപ്പോയി.
പിന്നീട് ഒരു ദിവസം ഇതു വഴിയുള്ള മറ്റൊരു യാത്രയിൽ പണി നടക്കുന്ന ഈ കമാനത്തിലെ വ്യത്യസ്ത ശ്രദ്ധയിൽപ്പെട്ടു. മൂടി വച്ചിരുന്നെങ്കിലും ഇടതു ഭാഗത്ത് ക്ഷേത്രത്തിന്റെ ശ്രീകോവിൽ മാതൃകയും, വലതു ഭാഗത്ത് മസ്ജിദ് മിനാര മാതൃകയും കാണാൻ പറ്റുന്നുണ്ടായിരുന്നു. പിന്നീട് നവ മാധ്യമങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും പണി തീർന്ന കവാടത്തിന്റെ രൂപം കാണുവാൻ സാധിച്ചു.
മതത്തിന്റെ പേരിൽ പടവെട്ടുന്ന ഭ്രാന്തന്മാരോട് നിങ്ങളുടെ പ്രവർത്തികൾ കൊണ്ട് ഞങ്ങളുടെ മത സൗഹാർദ്ദം തകർക്കാൻ സാധിക്കില്ല എന്ന് ഉറക്കെ വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന മതേതരത്വ ജനതയുടെ സ്നേഹത്തിന്റെ അടയാളമായി ഉയർന്നു നിൽക്കുന്ന രൂപം.
കാസറഗോഡ്- കാഞ്ഞങ്ങാട് ദേശീയ പാത 66 ൽ കുണിയ എന്ന പ്രദേശത്താണ് രാജ്യത്തിനു തന്നെ മാതൃകയാകാൻ സാധിക്കുന്ന തരത്തിലുള്ള പ്രവേശന കവാടം. കുണിയയിലെ ബിലാൽ മസ്ജിദ്ന്റെയും ആയംപാറ ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിന്റെയും കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയുള്ള ഈ കവാടത്തിന്റെ നിർമ്മാണം.
തൃസന്ധ്യ നേരത്തെ പള്ളികളിലെ ബാങ്ക് വിളി കേട്ട് സന്ധ്യ ദീപം തെളിയിക്കാൻ പറയുന്ന മാതാപിതാക്കളുടെ ശിക്ഷണം ഉള്ളിടത്തോളം കാലം ഇതുപോലെ ഉള്ള ഒരുപാട് മത സൗഹാർദ്ദത്തിന്റെ അടയാളങ്ങൾ ഉയരുക തന്നെ ചെയ്യും.