നോർത്ത് ഇന്ത്യയിലേക്ക് ഒരു പക്കാ ലോക്കൽ കമ്പാർട്ടുമെൻറ് യാത്ര..

Total
0
Shares

യാത്രാവിവരണം – ബോബി ജോയ്.

മുംബൈയിൽ ട്രക്കിംഗിന് പോകാനുള്ള തീരുമാനത്തിൽ നിന്ന് നൈസായിട്ട് സ്കൂട്ടായി.ഒരാഴ്ച മുംബൈയിൽ പോയി നിൽക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് നോ പറഞ്ഞത്.പിറ്റേന്ന് എഴുന്നേറ്റപ്പോൾ പതിനൊന്ന് മണിയായിരുന്നു. വാട്സാപ്പിൽ ചെഗ്ഗൂന്റെ മെസേജ് ഉണ്ട്. “മുംബൈ പോകുന്നില്ല,കാശി പോകാം”. ഫോണെടുത്ത് വിളിച്ചു,രണ്ട് മണിക്ക് തൃശൂർ നിന്ന് ട്രെയിൻ. പെട്ടെന്നുതന്നെ കയ്യിൽ കിട്ടിയ സാധനങ്ങളൊക്കെ പാക്ക് ചെയ്തു.രണ്ടരയായപ്പോഴാണ് തൃശൂർ എത്തിയത്.മഴയായതുകൊണ്ട് അവർക്കും എത്താൻ പറ്റിയില്ല. പാലക്കാട് നിന്നാണ് അവൻ വന്നത്.കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു,അവിൻ. മെഡിക്കൽ എൻട്രൻസ് എഴുതി റിസൾട്ട് വെയ്റ്റ് ചെയ്യുന്നു.ലാസ്റ്റ് ട്രിപ്പാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും വിട്ടിരിക്കുന്നത്. തിരുപ്പതിക്ക് എന്നാണ് അവൻ വീട്ടിൽ പറഞ്ഞത്.

പുതിയ ആളെ പരിചയപ്പെട്ടതിനു ശേഷം ടിക്കറ്റ് എടുത്തു. ബാംഗ്ലൂർ പോയി അവിടെ ഒന്നു ഫ്രഷ് ആയി പിന്നെ അടുത്ത ട്രെയിനിൽ പോകാമെന്നാണ് ആദ്യം തീരുമാനിച്ചത്. പിന്നെ,നേരെ ഡൽഹി ടിക്കറ്റ് എടുത്തു. റിസർവേഷൻ കിട്ടിയില്ല. ടി.ടി.ആറും ചതിച്ചു. ഡൽഹി വരെ ലോക്കൽ കംപാർട്ട്മെന്റിൽ രണ്ടു ദിവസം. അഞ്ചു മണിക്കാണ് തൃശൂരിൽ നിന്നും പുറപ്പെടുന്നത്. ആദ്യം സീറ്റ് കിട്ടിയില്ല.കാലു കുത്താൻ പറ്റാത്ത അവസ്ഥ. മുഴുവൻ ഹിന്ദിക്കാരാണ്. ഷൊർണ്ണൂർ എത്തിയപ്പോൾ സീറ്റ് കിട്ടി. ‘L’ ഷേപ്പിലുള്ള, പഴയ K.S.R.T.C ബസിനെ അനുസ്മരിപ്പിക്കുന്ന ‘അതിമനോഹരമായ’ സീറ്റ്. എങ്ങനെ അവിടെ വരെ എത്തുമെന്ന് ഒരു പിടിയുമില്ല. കുറച്ചുനേരം ഇരുന്നിട്ട് നടുനിവർത്താൻ എഴുന്നേറ്റാൽ അപ്പൊ,ആ സെക്കന്റിൽ ഏതെങ്കിലും തെണ്ടി അവിടെ കയറി ഇരുന്നിട്ടുണ്ടാകും. ആളുണ്ടെന്ന് പറഞ്ഞാലും വരുമ്പോൾ മാറിത്തരാമെന്ന് പറഞ്ഞ് ഇരിക്കും. പിന്നെ കണ്ടഭാവം നടിക്കില്ല. പിന്നെ രണ്ട് മണിക്കൂർ കരഞ്ഞു കാലുപിടിച്ചാൽ ചിലപ്പോ കിട്ടും. അതാണ് അവസ്ഥ.

ഫുഡ് കഴിച്ച് കൈ കഴുകാൻ ചെന്നപ്പോൾ ടോയ്ലറ്റിന്റെ മുന്നിൽ വരെ ഭായിമാർ തോർത്തുവിരിച്ച് കിടക്കുന്നു. വാഷ്ബേസിനിൽ മുറുക്കാനും ഗുഡ്കയും ചവച്ച് തുപ്പിയിട്ടിരിക്കുന്നു. പൈപ്പിൽ വെള്ളമില്ല, പൂർത്തിയായി. ഉറക്കം വന്നിട്ട് തല നേരെ നിൽക്കുന്നില്ല, നടുവേദന കാരണം ചെരിഞ്ഞ് മടിയിൽ തലവെച്ച് കിടക്കാനും പറ്റുന്നില്ല. പുറത്ത് നല്ല മഴയും. വിൻഡോയിലൂടെ വെള്ളം വീണ് കുളമായി കിടക്കുകയാണ്. അവിടെ ഒരു കൂസലുമില്ലാതെ കിടന്നുറങ്ങുന്നവരുമുണ്ട്. ഏതെങ്കിലും സ്റ്റേഷൻ എത്തുമ്പോൾ കുറച്ച് പേർ ഇറങ്ങും, അപ്പോൾ കിടന്നുറങ്ങാം എന്നൊക്കെയായിരുന്നു പ്ലാൻ. ഇറങ്ങിയതിനേക്കാൾ കൂടുതൽ ആളുകൾ കയറിയതല്ലാതെ ഒരു മാറ്റവുമുണ്ടായില്ല. ഇടയ്ക്ക് എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേ ദിവസം രാവിലെയും അവിടുത്തെ അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല. അടുത്തിരിക്കുന്ന ആൾ മാറി വേറെ ആളുവരും. പിന്നെ എല്ലാം പഴയപോലെ തന്നെ. മലയാളികളായി ഞങ്ങളല്ലാതെ വേറാരുമുണ്ടായിരുന്നില്ല അവിടെ. ഞങ്ങൾ പരസ്പരം മലയാളം സംസാരിക്കുന്നത് കണ്ട് ഓരോരുത്തർ ചോദിച്ചു തുടങ്ങി, “എന്താണ്, എവിടുന്നാണ്” എന്നൊക്കെ. കശ്മീർ പോവുകയാണെന്ന് പറഞ്ഞപ്പോൾ എങ്ങനെ പോകണമെന്നൊക്കെ ചില ഉപദേശങ്ങൾ കിട്ടി. പകൽ അങ്ങനെ ഫുഡ് ഒന്നുംതന്നെ കഴിച്ചില്ല. ബിസ്കറ്റും വെള്ളവുമൊക്കെയായി അഡ്ജസ്റ്റ് ചെയ്തു. ടോയ്ലറ്റിൽ പോകേണ്ടിവന്നാല്ലോ എന്നുള്ള പേടിയായിരുന്നു. രാത്രി ആയപ്പോഴേക്കും ഒരു രക്ഷയുമില്ലാതായി. നടുവേദനയും തലവേദനയും. നല്ല വിശപ്പുമുണ്ട്. ഈ അവസ്ഥയിൽ അങ്ങനെ പോകാൻ പറ്റില്ലെന്ന് ഉറപ്പായി.

ഒരു ദിവസം മുഴുവൻ ഒരേ ഇരുപ്പ് ഇരുന്നതിനാൽ ഫ്രാക്ച്ചറായ അവിന്റെ കാൽ നീരു വയ്ക്കാൻ തന്നെ തുടങ്ങിയിരുന്നു. “ഇനി എത്തുന്ന മെയിൻ സ്റ്റേഷൻ എത്തുമ്പോൾ ഇറങ്ങി അവിടെ കിടക്കാം.നേരം വെളുത്തിട്ട് അടുത്ത വണ്ടിക്കു പോകാം”. “അങ്ങനെ പോയാൽ നമ്മൾ വീണ്ടും ഒരു ദിവസം കൂടി താമസിക്കും, കൂടുതൽ ക്ഷീണിക്കും”. “ഒന്ന് ഉറങ്ങിക്കിട്ടിയാൽ മതി, പിന്നെ നേരം വെളുത്തിട്ട് എഴുന്നേറ്റാൽ മതിയല്ലോ”. അങ്ങനെ ഓരോരോ നിർദ്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. അവസാനത്തേത് മതി. മതിയല്ലേ… കണ്ണടച്ചിരുന്നു. ഉറങ്ങി വരുമ്പോഴേക്കും നടുവേദന കൂടുന്നു, നേരേ ഓപ്പോസിറ്റ് ഇരിക്കുന്നവൻ ചവിട്ടുന്നു, മുകളിൽ നിന്ന് ബാഗ് തലയിലേക്ക് വീഴുന്നു… ഒരു രക്ഷയുമില്ല. എല്ലാം സഹിച്ച് കിടന്നു.

പിന്നെ കണ്ണു തുറക്കുന്നത് പിറ്റേന്ന് ഉച്ചയ്ക്കാണ്. ഇത്രയും നേരം കിടന്നുറങ്ങിയോ എന്ന് അത്ഭുതത്തോടെ ഫോണിൽ സമയം നോക്കി. ഏഴ് മണി. പുറത്ത് ഭയങ്കര വെയിൽ. നാട്ടിലെ ഒരു ഉച്ച സെറ്റപ്പ്. ഇവിടെ പകൽ കൂടുതലാണ്, രാത്രി കുറവും. വൈകിട്ട് നാല് മണിക്ക് ഡൽഹി എത്തി. അവിടെത്തന്നെ ഒരു റൂമിൽ പോയി കിടിലനായിട്ടങ്ങ് കുളിച്ചു. രണ്ടു ദിവസം കുളിക്കാതെ,പല്ലു പോലും തേക്കാതെ ഇരുന്ന ക്ഷീണം മാറ്റി. പുറത്തിറങ്ങി റൊട്ടിയും ദാൽ കറിയും ലസിയും കഴിച്ചു. കൗണ്ടറിൽ ചെന്ന് കശ്മീർ ടിക്കറ്റ് എടുത്തു. ‘ലോക്കൽ’ ആണ്. സാരമില്ല, പന്ത്രണ്ട് മണിക്കൂർ അല്ലേ…സഹിക്കാം. പ്ലാറ്റ്ഫോമിൽ വെയ്റ്റ് ചെയ്യുമ്പോൾ “മലയാളിയാണോ” എന്നു ചോദിച്ചു വന്ന മൂന്നു കൊല്ലംകാർ മച്ചാന്മാരെയും കിട്ടി ഒരു കമ്പനിക്ക്. അവരും കശ്മീർ കാണാൻ ഇറങ്ങിയത്. സീറ്റ് കിട്ടിയില്ലെങ്കിലോ എന്നുകരുതി യാർഡിൽ കിടന്ന വണ്ടിയിൽ കയറാൻ റെയിൽവേ ട്രാക്കിലൂടെ നടന്നതിന് റെയിൽവേ പോലീസ് പിടിച്ച് തെറി പറഞ്ഞുവിട്ടു. എന്നിട്ടും വണ്ടിയിൽ ചാടിക്കയറി ലൈറ്റ് ഓഫ് ചെയ്ത് സെയ്ഫ് ആയി ഇരുന്നു.

രാത്രി ഒൻപതുമണിക്ക് ഡൽഹിയിൽ നിന്ന് ലുധിയാന, ജലന്ധർ വഴി കശ്മീരിന്. രാവിലെ ആറരക്ക് ജമ്മുതവി എത്തി. കൂടെയുണ്ടായിരുന്ന കൊല്ലം മച്ചാന്മാർ അവിടെയിറങ്ങി. പത്ത് മിനിറ്റ് സ്റ്റോപ്പ് ഉണ്ടായിരുന്നു. ഒരു ചായയൊക്കെ കുടിച്ച് വീണ്ടും ട്രെയിനിലേക്ക്. ‘കഠ്ര’ ആണ് ഞങ്ങളുടെ സ്റ്റോപ്പ്. ജമ്മു തവിയിൽ നിന്ന് കഠ്രയിലേക്കുള്ള കാഴ്ചകൾ വളരെ മനോഹരമാണ്. വളരെ വലിയ മലകൾ. സിനിമയ്ക്ക് സെറ്റ് ഇട്ടതാണെന്നേ കണ്ടാൽ പറയൂ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയിലെ ആക്ഷൻ സീനുകൾ പോലെ. ഇടയ്ക്ക് പാട്ടുപാടി കുറച്ചു കാശ്മീരി കുട്ടികൾ വന്നു. ഒൻപത് മണിയായപ്പോഴാണ് കഠ്ര എത്തുന്നത്. തോക്ക് പിടിച്ച് നടക്കുന്ന പട്ടാളക്കാരാണ് എവിടെ നോക്കിയാലും.

ആ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന എല്ലാവരും വൈഷ്ണവ ദേവീ ക്ഷേത്രത്തിൽ വരുന്നവരാണ്. കഠ്ര സ്റ്റേഷനിൽ നിന്ന് പതിനേഴ് കിലോമീറ്റർ മലയാണ്. ആ മലമുകളിലാണ് ക്ഷേത്രം. കുറേ ഫോർമാലിറ്റീസ് ഉണ്ട് മല കയറാൻ. റെയിൽവേ സ്റ്റേഷനിലെ ചെക്കിംഗ് കഴിഞ്ഞ് മുകളിലേക്ക് പോകാം. കുറച്ച് മുകളിലെത്തുമ്പോൾ നമ്മുടെ ഐഡി പ്രൂഫ് കൊടുക്കണം. അതിലെ വിവരങ്ങൾ വച്ച് ബാർ കോഡ് ഉള്ള ഒരു കാർഡ് തരും.നമ്മുടെ ഫോട്ടോ എടുക്കും. അടുത്ത ചെക്കിംഗ് ഓഫീസിൽ എത്തുമ്പോൾ ഈ ബാർക്കോഡ് സ്കാൻ ചെയ്താണ് മുകളിലേക്ക് കയറ്റിവിടുക. മൂന്നുതവണ കയ്യിലുള്ള ലഗേജ് ചെക്ക് ചെയ്യും. മുകളിലൂടെ പറക്കുന്ന ഹെലിക്കോപ്റ്ററുകൾ പട്ടാളക്കാരുടേതാണെന്നാണ് ആദ്യം കരുതിയത്.മലമുകളിലെ ക്ഷേത്രത്തിലേക്ക് ആളുകളെ കയറ്റി കൊണ്ടുപോകുന്നതാണെന്ന് പിന്നീടാണ് മനസിലായത്. മുകളിലേക്ക് പോകുന്ന വഴിയിൽ ഇടക്ക് നല്ല തണുത്ത മധുരമുള്ള ഒരു വെള്ളം കിട്ടും. സഞ്ചാരികൾക്ക് നാട്ടുകാർ കൊടുക്കുന്നതാണ്. ഫ്രീയാണ്. ഇതിനിടയിൽ ഒരുപാട് കടകളുണ്ട്. വലിയ മാർക്കറ്റുകളാണ്. കശുവണ്ടി, ബദാം, നിലക്കടല എല്ലാം നിസാരവിലയേയുള്ളൂ. ഒരുപാട് ഹോട്ടലുകളുമുണ്ട്. ന്യായ വിലയാണ്, പിടിച്ചുപറിയോ കത്തിവയ്പോ ഒന്നുമില്ല.

മലയുടെ അടിവാരത്ത് ഒരു പുഴയുണ്ട്.അവിടെ കുളിച്ചിട്ടാണ് മുകളിലേക്ക് കയറുന്നത്. അവിടെ നിന്നാണ് ശരിക്കും യാത്ര തുടങ്ങുന്നത്. കുത്തനെയുള്ള കയറ്റമാണ്. നല്ല വെയിലുണ്ട്,ഭയങ്കര ചൂടും. സിനിമയിലെ കാശ്മീരിൽ മഞ്ഞും ഐസുകട്ടയുമൊക്കെയാണ് കാണുന്നത്. ഇവിടെ വന്നപ്പോഴോ സഹാറാ മരുഭൂമിയാണെന്നു തോന്നും. 48 ഡിഗ്രി സെൽഷ്യസ് ആണ് ചൂട്. നാലുമണിക്കൂർ വേണ്ടി വന്നു മലമുകളിലെത്താൻ. കുറച്ചുനേരം വിശ്രമിച്ചു.ക്ഷേത്രത്തിൽ കയറി തൊഴുതു. വളരെ സമാധാനം നിറഞ്ഞ ഒരു കാലാവസ്ഥയാണ് ക്ഷേത്രപരിസരത്ത്. സമയം നാലുമണി കഴിഞ്ഞിരുന്നു. മലയിറങ്ങി താഴെയെത്തിയാലും റെയിൽവേ സ്റ്റേഷനിൽ കിടക്കേണ്ടി വരും. എന്തായാലും അത് ശരിയാകില്ല. മലമുകളിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു. അമ്പലത്തിലെ അന്തേവാസികൾക്ക് അവിടെ ഭക്ഷണം കൊടുക്കാറുണ്ട്. അതും കഴിച്ച് സുഖമായി കിടന്നുറങ്ങി.

രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കേണ്ടി വന്നു. രാത്രി അവിടെ കിടന്നതുകൊണ്ട് മലമുകളിലെ സൂര്യോദയം മിസ്സായില്ല. ചെറിയൊരു കുളിയൊക്കെ കഴിഞ്ഞ് ക്ഷേത്രത്തിൽ കയറി തൊഴുതു. ഭക്ഷണം കഴിച്ചു. ഇനി തിരിച്ചു മലയിറക്കമാണ്. വഴിയിലെ കഴ്ചകളൊക്കെ കണ്ട് വളരെ പതുക്കെയാണ് താഴേക്ക് ഇറങ്ങിയത്. നടന്നു കയറാൻ പറ്റാത്തവരെ നാലുപേർ കൂടി പല്ലക്കിൽ എടുത്തുകൊണ്ടു പോകുന്നുണ്ട്. കുതിരപ്പുറത്ത് പോകേണ്ടവർക്ക് അങ്ങനെയും പോകാം. ഉച്ചയ്ക്ക് ഒരുമണിയോടു കൂടിയാണ് താഴെ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. നന്നായി വിശന്നിട്ടാണ് താഴെ വരുന്നത്. സ്റ്റേഷനടുത്തുള്ള ഒരു കടയിൽ കയറി റൊട്ടി കഴിച്ചു. ഇനി ഋഷികേശിലേക്കാണ്, ട്രെയിൻ വൈകിട്ട് നാലുമണിക്ക്. അതുവരെ ഫോൺ ചാർജ് ചെയ്യാം. രാവിലെ ഓഫ് ആയതാണ്. പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ജമ്മു എത്തിയാൽ എല്ലാ കണക്ഷനും ഓട്ടോമാറ്റിക്കലി ഓഫ് ആകും. ഇവിടെ വേറെ കണക്ഷനാണ്. ‘യാത്രി’ സിം. കഴിഞ്ഞ ഒരു ദിവസം ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് ഫോൺ ഉപയോഗിച്ചത്. അന്തരീക്ഷം ചൂടായതുകൊണ്ട് ബാറ്ററി ലൈഫ് കുറവാണ്.

മൂന്നുമണിക്ക് സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ നിറയെ ആളുകൾ. ഉള്ളിലേക്ക് കയറാൻ പോലും വയ്യ.ഡോറിൽ വരെ സ്തീകളും കുട്ടികളും.ഇതിനിടയിൽ കുത്തിക്കയറി ലഗേജ് വയ്ക്കാൻ ഇത്തിരി സ്ഥലം ഒപ്പിച്ചു.അവിടെ ഒരാൾക്ക് ഇരിക്കാം.പതിനാല് മണിക്കൂർ ഉണ്ട്. മൂന്നുപേർക്കും മാറി മാറി ഇരിക്കാൻ ഇഷ്ടംപോലെ സമയമുണ്ടല്ലോ. നാലരയോടെ ട്രെയിൻ എടുത്തു. ഇനി ഋഷികേശിലേക്കും അവിടെ നിന്ന് ബദ്രിനാഥിലേക്കും. 48 ഡിഗ്രി സെൽഷ്യസ് ചൂടിൽ നിന്നും 10 ഡിഗ്രി സെൽഷ്യസ് തണുപ്പിലേക്ക്…

കഠ്രയിൽ നിന്നുള്ള ട്രെയിൻ യാത്ര ദുരന്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇത്രയും തിരക്ക് ഉണ്ടായിരുന്നില്ല.അനുവാദം ചോദിക്കാതെ വരെ നമ്മുടെ മടിയിൽ കയറിയിരിക്കും. എന്തെങ്കിലും പറഞ്ഞാലോ അപ്പോൾ നമ്മളെ തെറി വിളിക്കും. പതിനഞ്ച് മണിക്കൂറാണ് കഠ്രയിൽ നിന്ന് ഋഷികേശ്. അഞ്ച് മണിക്കൂർ ബർത്തിൽ ഒരേ ഇരിപ്പായിരുന്നതുകൊണ്ട് ശരീരം മുഴുവൻ വേദനിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ബാക്കി രണ്ടുപേർക്കും സീറ്റ് കിട്ടി. അവിന്റെ കാല് നീരുവന്നതുകൊണ്ട് കുറച്ചുനേരം കിടക്കണമെന്നു പറഞ്ഞു. ഞങ്ങൾ സീറ്റ് മാറി.ഞാൻ താഴെ സീറ്റിലേക്കും അവൻ മുകളിൽ ബർത്തിലേക്കും വന്നു. ടോയ്ലറ്റിൽ പോകേണ്ടി വന്നപ്പോൾ ഒരാൾ പറഞ്ഞു,”പോയിട്ട് വാ…വരുമ്പോൾ മാറി തരാം…” തിരിച്ചുവന്നിട്ട് അവൻ മാറാൻ തയ്യാറായില്ല. രാത്രി പതിനൊന്നു മണി മുതൽ പുലർച്ചെ മൂന്നുമണി വരെ,അംബാലയിൽ അയാളുടെ സ്റ്റോപ്പ് എത്തുന്നതു വരെ അങ്ങനെ തന്നെ നിൽക്കേണ്ടി വന്നു.

രാവിലെ ഏഴുമണിയോടെ ഹരിദ്വാർ എത്തി.അര മണിക്കൂർ സ്റ്റോപ്പ് ഉണ്ടായിരുന്നു.പ്രഭാത ഭക്ഷണം ചായയിലും ബിസ്കറ്റിലുമൊതുക്കി. അര മണിക്കൂറിൽ ഋഷികേശ് എത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്ററുണ്ട് ബസ്സ് സ്റ്റാൻഡിലേക്ക്. നേരെ ബുക്കിംഗ് ഓഫീസിൽ പോയി ബദ്രിനാഥിലേക്ക് മൂന്നു ടിക്കറ്റ് ബുക്ക് ചെയ്തു. ഒരാൾക്ക് 425 രൂപ. പന്ത്രണ്ട് മണിക്കാണ് ബസ് പുറപ്പെടുന്നത്. മൂന്നു മണിക്കൂർ കാത്തിരിക്കണം. വഴിയരികിലൂടെ ഉന്തുവണ്ടികളിൽ നാരങ്ങാവെള്ളം കൊടുക്കുന്നുണ്ട്. കൂജയിൽ വെള്ളം നിറച്ച്, പുറത്തുകൂടി ചണച്ചാക്ക് പുതപ്പിക്കും. അത് തണുപ്പിക്കാനായി ഇടയ്ക്ക് നനച്ചുകൊടുക്കും. ഗോലി സോഡയാണ് വെള്ളം ആവശ്യമില്ലാത്തവർക്ക് ഉപയോഗിക്കുന്നത്. അങ്ങനെയെടുക്കുന്ന നാരങ്ങാ വെള്ളത്തിന് അപാര ടേസ്റ്റാണ്.

ഒൻപതുമണിക്ക് ഞങ്ങൾ ബസിൽ കയറിയിരുന്നു. കുറച്ചുകഴിഞ്ഞ് ഒരു സ്വാമി വന്നു. ഹിന്ദിയിൽ എവിടെ നിന്നാണ് വരുന്നത് എന്നൊക്കെ ചോദിച്ചു. ആ ഹിന്ദി കേട്ടപ്പോൾ മലയാളിയാണോ എന്നൊരു സംശയത്തിൽ “മലയാളിയാണോ” എന്ന് ചോദിച്ചു. അതെ, കോട്ടയംകാരനാണ്. പിന്നെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു. ബസിനുള്ളിൽ ചൂട് കൂടി വന്നു. ജമ്മുവിലെ അതേ സ്ഥിതി തന്നെയാണ് ഇവിടെയും. ബദ്രിനാഥിലെത്തിയാലും ഐസ് കാണാൻ പറ്റില്ലേ എന്ന ടെൻഷനിലിരുന്നപ്പോ ഡ്രൈവറെത്തി വണ്ടിയെടുത്തു. മുന്നൂറ് കിലോ മീറ്ററാണ് ബദ്രിനാഥിലേക്ക്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കരൺപ്രയാഗ്, നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ് എന്ന സ്ഥലങ്ങൾ കടന്നാണ് ബദ്രിനാഥിലേക്കെത്തുക.

ഋഷികേശിൽ നിന്ന് അഞ്ച് കിലോമീറ്ററോളം കഴിയുമ്പോൾ തന്നെ ഗംഗാ നദി കാണാം. ബദ്രിനാഥ് വരെ മുന്നൂറ് കിലോമീറ്റർ ഈ നദികണ്ട് യാത്ര ചെയ്യാമെന്നതാണ് ഒരു പ്രത്യേകത. ദേവപ്രയാഗിൽ വച്ച് അളകനന്ദയും ഭഗീരഥിയും സംഗമിച്ചാണ് ഗംഗാ നദിയുണ്ടാകുന്നത്. ദേവപ്രയാഗ് മുതൽ അളനന്ദ നദിയാണ് കാണുക. ഒരു വശത്ത് ഉയർന്നുനിൽക്കുന്ന മലനിരകളും മറുവശത്ത് കണ്ണെത്താത്തത്ര ആഴത്തിൽ അളകനന്ദയും. മുകളിലേക്ക് നോക്കിയാൽ പേടിയാകും. ചീളുകളായി അടുങ്ങിയിരിക്കുന്ന കല്ലുകൾ താഴേക്ക് ഊർന്നു വരുന്നതായി തോന്നും. മറുവശത്ത് അഡാറ് കൊക്കയും. ഈ വഴിയിലൂടെയുള്ള യാത്ര ഭയങ്കര ത്രില്ലിങ്ങാണ്. ഇടയ്ക്ക് ചായ കുടിക്കാൻ നിർത്തും. അവിടെ ചുറ്റിക്കറങ്ങി നടക്കും. പിന്നേം യാത്ര,ഇതുതന്നെ…

ഏഴു മണി ആയപ്പോൾ വണ്ടി ഒരു ഹോട്ടലിൽ നിർത്തി. ഇന്ന് രാത്രി ഇവിടെ തങ്ങിയിട്ട് പിറ്റേന്ന് രാവിലെ അഞ്ചുമണിക്കേ പോകൂ. രാത്രി എട്ടുമണി മുതൽ രാവിലെ അഞ്ചുമണി വരെ ആ വഴിയിലൂടെ വണ്ടി കടത്തി വിടാറില്ല. മലയിടിഞ്ഞ് റോഡ് ബ്ലോക്ക് ആകും. ആർമിയുടെ ഒരു വിഭാഗം (ഗ്രഫ്) രാവിലെ വഴി മുഴുവൻ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടേ വണ്ടികൾക്കു പോകാൻ കഴിയൂ. ഹോട്ടലിൽ റൂം എടുക്കാതെ ഞങ്ങൾ അടുത്തുണ്ടായിരുന്ന ഗുരുദ്വാരയിലേക്ക് പോയി.അവിടെ തീർത്ഥാടകർക്ക് ഭക്ഷണം,താമസം, മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം സൗജന്യമാണ്. ഉള്ളിൽ കയറമെങ്കിൽ തലയിൽ പകിടി ധരിക്കണം.ഒരു സർദാർജി പറഞ്ഞതനുസരിച്ച് പകിടി ധരിച്ചു. കുറച്ചുനേരം ഭജനയൊക്കെ കേട്ടിരുന്നു.

പിന്നെ നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു. നിലത്ത് പായ വിരിച്ച് ഭക്ഷണം കഴിക്കാനിരുന്നു. റൊട്ടിയും മൂന്നുതരം കറികളുമുണ്ട്. റൊട്ടി വാങ്ങുമ്പോൾ കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി വാങ്ങണം. ഭക്ഷണത്തിനുശേഷം കൃത്യം പത്തുമണിക്ക് ഉറങ്ങാൻ കിടന്നു. രാവിലെ അഞ്ചരക്കാണ് വണ്ടി എടുത്തത്. ബദ്രിനാഥിലേക്ക് അടുക്കുംതോറും തണുപ്പുകൂടി വന്നു. വലിയ കയറ്റവും കുത്തനെയുള്ള ഇറക്കവുമൊക്കെ ഇറങ്ങി വണ്ടിയങ്ങനെ പോയ്ക്കൊണ്ടിരുന്നു. പിന്നെ കണ്ണുതുറക്കുന്നത് ബദ്രിനാഥ് എത്തിയപ്പോഴാണ്. സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു.നല്ല മഞ്ഞും തണുപ്പും. പെട്ടെന്ന് കാലാവസ്ഥ മാറിയത് അംഗീകരിക്കാൻ കുറച്ചു സമയമെടുത്തു. ബസ്റ്റാൻഡിൽ നിന്ന് നേരെ പോയത് ഒരു ആശ്രമത്തിലേക്കാണ്. പുറത്തു ചെരുപ്പ് ഊരിയിട്ട് അകത്തെ തറയിൽ കാൽകുത്തിയതും അപ്പുറത്ത് വിരിച്ചിട്ടിരിക്കുന്ന പായയിലേക്ക് ചാടി. അതുപോലെ തണുപ്പാണ്.

ബാഗ് താഴെ വച്ചതും സ്വാമി റൊട്ടിയും കറിയും കൊണ്ടുവന്നു. അതുകഴിച്ച് കുറച്ചു നേരം കിടക്കാമെന്നു പറഞ്ഞ് മുകളിലേക്ക് പോയി. അവിടെ താമസിക്കുന്നവരുടെ പേരും വിവരങ്ങളും ഒരു രജിസ്റ്ററിൽ എഴുതണം. താമസവും ഭക്ഷണവുമൊക്കെ അവിടെയും സൗജന്യമാണ്. ഉച്ചയ്ക്ക് എങ്ങനെയാ കിടന്നുറങ്ങുന്നത്. വണ്ടിയിലിരുന്ന് ഇത്രയും നേരം ഉറങ്ങുവായിരുന്നില്ലേ. “നമുക്ക് ഹിമാലയം കയറിയാല്ലോ, കുളിച്ച്, തൊഴുതിട്ട് ആ വഴി പോകാം…” “ശരി,പോയേക്കാം…” ചൂടുവെള്ളം നിറഞ്ഞ ഒരു കുളമുണ്ട് അവിടെ. ചൂടുവെള്ളത്തിൽ കുളിച്ച് തൊഴാൻ അമ്പലത്തിൽ കയറിയപ്പോൾ നട അടച്ചു. ഇനി മൂന്നു മണിക്കേ തുറക്കൂ, ഒൻപതുമണിവരെ ഉണ്ടാകും. തിരിച്ചിറങ്ങിയിട്ട് അമ്പലത്തിൽ കയറാം. ഒൻപതുമണിക്ക് മുൻപ് എത്തിയാൽ മതിയല്ലോ… ബാഗും സാധനങ്ങളും അവിനെ ഏല്പിച്ച് ഞാനും ചെഗ്ഗുവും ഹിമാലയത്തിലേക്ക്….

കയറാനുള്ള ആവേശം കൊണ്ട് ആദ്യമൊക്കെ നല്ല വേഗത്തിൽ നടന്നു. ഇടയ്ക്ക് ഓരോ സന്യാസിമാരെ കാണുന്നുണ്ടായിരുന്നു. ഓരോ മലകൾ കയറിയിറങ്ങുമ്പോഴും പുതിയ പുതിയ മലകൾ ഞങ്ങൾക്കു മുന്നിൽ നിവർന്നുനിന്നു. ആദ്യത്തെ ഒരു മണിക്കൂർ എവിടെയും വിശ്രമിക്കാതെ നടന്ന ഞങ്ങൾ പെട്ടെന്നാണ് ക്ഷീണിച്ചത്. ശ്വാസമെടുക്കാൻ വയ്യാതെയായി. ശ്വാസോച്ഛാസം കൂടി വന്നു. ഓക്സിജൻ കുറവാണെന്നു മനസിലായി. അഞ്ചു മിനിട്ട് നടന്ന്, പത്തു മിനിറ്റ് വിശ്രമിക്കുന്ന സ്ഥിതിയായി. അപ്പോഴും, കയറുംതോറും വലുതായി വന്ന, ഐസ് കട്ടകൾ മൂടിയ ആ വലിയ മല ഞങ്ങൾക്ക് ഒരു ആത്മ വിശ്വാസം പകർന്നു. രണ്ട് ഡിഗ്രി സെൽഷ്യസാണ് ഫോണിൽ കാണിച്ച താപനില. ഇടയ്ക്ക് ഒരു നദി മുറിച്ചുകടക്കേണ്ടി വന്നു. തീക്കട്ടയിൽ ചവിട്ടിയതുപോലെയാണ് കാൽ പിറകോട്ടു വലിച്ചത്.അതുപോലെയാണ് തണുപ്പ്. ഐസുകട്ടയ്ക്ക് ഇത്രയും തണുപ്പില്ലല്ലോ എന്ന് ഞങ്ങൾ അതിശയിച്ചു. ഒരുപാട് വെള്ളം കുടിച്ചു. ഒരു പ്രത്യേക ടേസ്റ്റായിരുന്നു.

പിന്നെയും മുകളിലേക്ക് നടന്നുകൊണ്ടിരുന്നു. തലയൊക്കെ മരച്ചുതുടങ്ങി. ഹിമാലയം എന്ന ഒരൊറ്റ വികാരത്തിനു മുന്നിൽ അതൊന്നും ഒരു വേദനയായിരുന്നില്ല. പതിനാറ് കിലോമീറ്റർ യാത്രയ്ക്കൊടുവിൽ ഞങ്ങൾ അവസാനമലയും കടന്നു. ചങ്കു തരിച്ച് ദൂരെ നോക്കി നിൽക്കാനേ ഞങ്ങൾക്കു സാധിച്ചുള്ളൂ. ഹിമാലയത്തിനും ഞങ്ങൾ നിൽക്കുന്ന മലയ്ക്കുമിടയിലൂടെ ഒരു വലിയ നദി ഒഴുകിപ്പോകുന്നു. ഐസ് നിറഞ്ഞ മലയിലേക്ക് കയറാൻ സാധിക്കില്ല. തിരിച്ചിറങ്ങുമ്പോൾ രണ്ടുപേരും അധികം സംസാരിച്ചില്ല, നിരാശയായിരുന്നു മനസ്സ് നിറയെ. ഹിമാലയം ഇപ്പോഴും ഒരു സ്വപ്നമാണെന്നുള്ള തിരിച്ചറിവുമായി മലയിറങ്ങി. എട്ടരയ്ക്ക് അമ്പലത്തിൽ തിരികെയെത്തി. തൊഴുതുവണങ്ങി. നേരെ ആശ്രമത്തിൽ പോയി കിടന്നുറങ്ങി.

രാവിലെ ഏഴു മണിക്കായിരുന്നു തിരിച്ച് ഹരിദ്വാറിലേക്കുള്ള ബസ്. ബസിലിരുന്ന് എപ്പോഴും ഉറക്കമായിരുന്നു. രാത്രി ഒൻപതുമണിക്കാണ് ഹരിദ്വാർ എത്തുന്നത്. ഒരു നാരങ്ങാ വെള്ളമൊക്കെ കുടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് കയറി. രാവിലെ ആറുമണിക്കാണ് ട്രെയിൻ. സ്വീപ്പിംഗ് ബാഗ് നിലത്തുവിരിച്ച് റെയിൽവേ സ്റ്റേഷനിൽ കിടന്നു. ആറുമണിയുടെ ട്രെയിനിൽ ഡൽഹിയിൽ വന്നു. ഇരുപത്തിരണ്ട് മണിക്കൂറാണ് യാത്ര. ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് ട്രെയിൻ പിറ്റേ ദിവസമേയുള്ളു. ഒരു ദിവസം കൂടി റെയിൽവേ സ്റ്റേഷനിൽ കിടക്കാൻ വയ്യാത്തതു കൊണ്ട് മുംബൈയിലേക്ക് കയറി. മുംബൈയിൽ നിന്ന് ഒരു ദിവസം കൊണ്ട് നാട്ടിൽ എത്തുകയും ചെയ്യാം. ഡൽഹിയിൽ നിന്ന് ഞങ്ങളുടെ വണ്ടി എത്തുമ്പോൾ തന്നെ കേരളത്തിലേക്ക് ട്രെയിൻ ഉണ്ടെന്ന് ഉറപ്പുവരുത്തി.

ഡൽഹിയിൽ നിന്ന് കയറിയവരെല്ലാം ചെറുപ്പക്കാരായിരുന്നു. രാത്രിയിൽ മിനറൽ വാട്ടറിന്റെ കുപ്പിയിൽ മദ്യം മിക്സ് ചെയ്തു കഴിക്കുന്നു, ബീഡിയിൽ കഞ്ചാവ് തെറുത്തു വലിക്കുന്നു. ഇതൊക്കെ കണ്ട് മിണ്ടാൻപോലും വയ്യാതെ, ഉറക്കം വരാതെ ഞങ്ങൾ എതിർ വശത്തിരുന്നു. നാട്ടിലേക്കുള്ള ടിക്കറ്റ് എടുക്കാനായി മാറ്റിവച്ച കാശ് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഹരിദ്വാറിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് മുംബൈയിലേക്കും ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്തത്. പോലീസിനെ വിളിക്കുകയോ ടി.ടിയോടു പരാതിപ്പെടുകയോ ചെയ്താൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത കുറ്റത്തിന് ആദ്യം ഞങ്ങളെ പിടിച്ചു പുറത്താക്കും.

ഉച്ചകഴിഞ്ഞ് നാലു മണിയോടെ മുംബൈ എത്തി. നാലേമുക്കാലിന്റെ വണ്ടിക്ക് ടിക്കറ്റ് എടുക്കാൻ ഓടി ചെന്നു. “ഇന്ന് കേരളത്തിലേക്ക് ട്രെയിൻ ഇല്ല” ശരിയായിരുന്നു, ഞങ്ങൾ നോക്കിയ ട്രെയിൻ A/C മാത്രമേയുള്ളൂ. അത് ശ്രദ്ധിച്ചിരുന്നില്ല. പിന്നെയുള്ളത് പിറ്റേന്ന് പതിനൊന്നരയ്ക്ക് നേത്രാവതിയാണ്. അതിനു കേറുന്നു. ഇനി രണ്ടു ദിവസം കൂടി. ഇന്നു പായ വിരിച്ച് മുംബൈ റെയിൽവേ സ്റ്റേഷനിൽ. കഴിഞ്ഞ പതിമൂന്ന് ദിവസങ്ങൾക്കു ശേഷം നാളെ നാട്ടിലേക്ക്. നേരെ ഓടി എന്റെ റൂമിലേക്ക് ചെല്ലണം. എന്റെ ബെഡ്ഡിൽ കിടക്കണം. പിന്നെ നല്ല ചാള വറുത്തതും ബീഫ് ഫ്രൈയും കൂട്ടി ചൂട് ചോറുണ്ണണം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post