കൊറോണക്കാലത്തെ എൻ്റെ ലണ്ടൻ യാത്രയും അവിടത്തെ കാഴ്ചകളും

Total
10
Shares

വിവരണം – Denny P Mathew.

കൊറോണക്കാലത്തെ എന്റെ ലണ്ടൻ യാത്രക്ക് സാനിട്ടയിസറുകളുടെ ഗന്ധമായിരുന്നു. പതിനൊന്നു മണിക്കൂറുകൾ തുടർച്ചയായി പറന്ന വിമാനം ഇരുളിന്റെ താഴ്വാരങ്ങളൊന്നും താണ്ടിയില്ല. നാട്ടിലെ ഉച്ചക്ക് തുടങ്ങിയ യാത്ര ഇരുള് വീഴും മുൻപേ സമയത്തിന്റെ രേഖകൾ താണ്ടി വീണ്ടും പ്രകാശമുള്ള ഏതോ നാട്ടിലെത്തി. ഇരുള് കാണാഞ്ഞത് കൊണ്ടാവണം ഫ്‌ളൈറ്റിൽ കുഞ്ഞുങ്ങളൊക്കെ ഉറങ്ങാതെ ഒച്ചവെച്ചു തൊടിയിലെന്നപോലെ ഓടിനടക്കുന്നുണ്ട്.

ദൈവങ്ങളുടെ മുന്നിൽ മാത്രം കരയാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ, നാളുകൾക്കു ശേഷം പിന്നിലുപേക്ഷിച്ചു പോകുന്ന മനുഷ്യരെയോർത്തു കാറിലിരുന്ന് മുഖം പൊത്തികരഞ്ഞു. അത് കണ്ട് നെഞ്ചു കലങ്ങിയ കൂട്ടുകാരനും കണ്ണുതുടച്ചു. ഒരു ദൈവവും ഇന്നെന്റെ കൂട്ടിനില്ല, പക്ഷെ എനിക്ക് വേണ്ടി കരയാൻ ഞാൻ കുറച്ചു മനുഷ്യരെ സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു. എം. മുകുന്ദന്റെ ‘കുടനന്നാക്കുന്ന ചോയി’ ആകാശത്തു വച്ചു ഞാൻ വായിച്ച പുസ്തകമെന്ന നിലയിൽ എന്നും ഓർമ്മിക്കപ്പെടും. 224 ആമത്തെ അവസാന താളും വായിച്ചു തീർത്തപ്പോൾ യാത്ര അവസാനിക്കാൻ ഒരു മണിക്കൂർ കൂടി മാത്രമായിരുന്നു ബാക്കി. കടലുകൾക്കക്കരെ ഷൈജ കാത്തിരിക്കുന്നു, കടലിനിക്കരെ കണ്ണുതുടച്ച്‌ കുറേപ്പേർ കൈകൾ വീശുന്നു. ജീവിതമെന്ന നെല്ലിക്കായ തിന്ന് ഞാൻ കുഴഞ്ഞു. ഹീത്രോ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ സമയം വൈകുന്നേരം ആറുമണി.

ലണ്ടൻ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ മാറിയാണ് സാലിസ്ബറി എന്ന ഗ്രാമം. ഓടിട്ട വീടുകൾക്ക് നാട്ടിലെ വീടുകളെക്കാളും അൽപ്പം ഉയരം കൂടിയെന്നൊരു വ്യത്യാസം. ചിമ്മിനികൾക്കരികിൽ പ്രാവുകൾ കുറുകുന്നു. ഇടുക്കിയിലെ വീടുകൾ പോലെ എല്ലാ മുറ്റത്തും നിറയെ പൂച്ചെടികളും മരങ്ങളും. ഒരു കുഞ്ഞിക്കിളി നാളുകളലഞ്ഞു തുന്നിയ കൂട്. അതായിരുന്നു ഞങ്ങളുടെ സലിസ്ബറിയിലെ വീട്. തനിയെ അലഞ്ഞു ഷൈജ വാങ്ങിയെടുത്തതാണ്.

നിറയെ വെളിച്ചം കടക്കുന്ന മുറികൾ. ജനാലകൾക്കരികിൽ പൂചട്ടിയിൽ ചുവപ്പും വെള്ളയും പിങ്കും നിറമുള്ള പൂക്കൾ ചിരിച്ചു നില്കുന്നു. സൂര്യപ്രകാശത്തിൽ മാത്രം ഇടുപ്പിളക്കി നൃത്തം ചെയ്യുന്നൊരു സോളാർകുട്ടിപ്പാവയും. ഈ വീടുനിറയെ പൂക്കൾ കൊണ്ട് നിറക്കണമെന്നാണ് അവൾക്കാഗ്രഹം. നാട്ടിൽ നിന്നു കൊണ്ടുവന്ന കറിവേപ്പിന്റെയും പനിക്കൂർക്കയുടെയും തൈകൾ ബ്രിട്ടീഷുകാരന്റെ മണ്ണിൽ ഞങ്ങളെപ്പോലെ വേരുറപ്പിക്കുന്നു . തളിർക്കുമോ വാടുമോ എന്ന് കാലം പറയട്ടെ. നാളെ അവർക്കും എന്റെ UK ജീവിതത്തിനും ഒരേ പോലെ പ്രായമാകും.

ഹാളിലിരുന്നാൽ എതിർ വശത്ത് കന്യകാമേരിയുടെ പേരിൽ പണിത എഴുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ പള്ളിയുടെ ഗോപുരം. ദുബായിൽ ഒട്ടുമിക്ക കോണിൽ നിന്ന് നോക്കിയാലും ബുർജ് ഖലീഫ കാണാം എന്നതുപോലെയാണ് സാലിസ്ബറിയിൽ പള്ളിയുടെ ഗോപുരവും. പള്ളിക്കും ഞങ്ങൾക്കുമിടയിൽ ഒരു നിര ഓടിട്ട വീടുകളുണ്ട്. അതിന്റെ ജനാലകളൊക്കെ സദാ അടഞ്ഞുകിടക്കുന്നു. താമസക്കാരിൽ ചിലരെ ഉച്ചനേരത്ത്‌ ചെടികൾക്കിടയിൽ വെയിലുകായുന്ന നിലയിൽ കാണാം. ഞങ്ങളുടെ കിടപ്പുമുറിയുടെ വശത്താണ് സൂര്യോദയം. ഹാളിന്റെ വശത്തെ പള്ളിക്കു പിന്നിലാണ് അസ്തമയം.

മതില്കെട്ടിനുള്ളിലെ ആപ്പിൾ മരങ്ങൾക്കു താഴെ പിങ്ക് നിറമുള്ള ആപ്പിളുകൾ, പെറുക്കാൻ കുട്ടികളില്ലാതെ അനാഥമായി പൊഴിഞ്ഞു വീഴുന്നു. ക്വറന്റൈൻ കഴിഞ്ഞെങ്കിൽ ഇറങ്ങിയത് പെറുക്കിയെടുത്തേനേ ഞാൻ. വരട്ടെ, ഇവിടമാകെ നടന്നുകാണാൻ 10 ദിവസം കൂടി ഞാൻ കാത്തിരിക്കണം. രാത്രി മീനച്ചാറും ചമ്മന്തിപൊടിയും കൂട്ടി ചോറ് കഴിക്കുമ്പോൾ വീട് പിന്നെയും നാവിലേക്ക് എരിച്ചുവന്നു. ചൂടും കൊണ്ട് അപ്പനാണ് അരമണിക്കൂർ കരിയാതെ ഉരുളിയിൽ ഇളക്കി തേങ്ങ മൂപ്പിച്ചത്. അഞ്ചു തേങ്ങ ചിരണ്ടിയത് അമ്മ. വറ്റല് മുളകും കൊച്ചുള്ളിയും പൊളിച്ചത് ശോശാമ്മച്ചി. ഒരുനുളള് രുചിയിൽ എത്രപേരുടെ വിയർപ്പു ചേർന്ന ഉപ്പ്! അറിയാതെ കണ്ണ് നിറഞ്ഞു.

പനിയൊന്നുമില്ലാഞ്ഞത് കൊണ്ട് ക്വാറന്റൈൻ പൂർത്തിയാവാൻ ഒരു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും പുറത്തെ വഴിയിലൂടെ ഇറങ്ങി നടക്കാൻ തന്നെ തീരുമാനിച്ചു. നൈറ്റ്‌ ഷിഫ്റ്റിനായി ഷൈജ ഇറങ്ങിയപ്പോൾ ബസ്സ്‌ സ്റ്റോപ്പിലേക്കു ഞാനും കൂടെ നടന്നു. നാട്ടിലായിരുന്നപ്പോൾ വിളിക്കുമ്പോഴൊക്കെ അവൾ പങ്കുവെക്കുന്നൊരു സ്വപ്നം അങ്ങനെ പൂർത്തിയായി. കൈയ്യും കോർത്തു ഞങ്ങൾ നടന്നു. ഒരു കുഞ്ഞിനോടെന്നപോലെ അവളെന്നോട് വഴിയുടെ പേരും തെരുവിന്റെ പേരും കെട്ടിടത്തിന്റെ നമ്പറുമൊക്കെ മാറിമാറി പറഞ്ഞു പഠിപ്പിച്ചു. വഴിതെറ്റിയാലും ചോദിച്ച് പറഞ്ഞ് ഞാൻ തിരിച്ച് വീടുപിടിക്കണമല്ലോ. മൂത്തപുത്രൻ ധന്യനാണ് ഭാര്യെ.

ബസ്സ്‌ സ്റ്റോപ്പിലെ ബോർഡിൽ കണ്ടതുപോലെ കൃത്യം 6:29 ന് തന്നെ അവളുടെ ബസ്സെത്തി. നാളെ വരുമ്പോഴും അവളെയും കാത്ത് ഞാനാ ബസ്റ്റോപ്പിൽ എത്താമെന്ന് ഉറപ്പുകൊടുത്ത്‌ അവളെ യാത്രയാക്കി. ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ, നടപ്പിലാകാത്ത വലിയ വാഗ്ദാനങ്ങളല്ല, മറന്നുപോകാത്ത ചെറിയ സ്വപ്നങ്ങളാണ് ജീവിതത്തെ സ്വർഗീയമാക്കുന്നത്. അവളുടെ കൂട്ടുകാരിയും ഭർത്താവും അടുത്ത തെരുവിൽ താമസിക്കുന്നുണ്ട്. നേരത്തെ വിളിച്ചു പറഞ്ഞതിൻപ്രകാരം പുള്ളി എന്റെ നേരെ നടന്നു വരുന്നുണ്ടായിരുന്നു. നാട്ടിൽ നിന്ന് ഞങ്ങളൊന്നിച്ചാണ്‌ വിമാനം കയറിയത്.

ഒരു കുന്തവുമറിയാത്ത വഴിയിലൂടെ ഞങ്ങൾ നടന്നു. പൂക്കളും പച്ചപ്പുമില്ലാത്ത വഴികളില്ല. മതിലുകളിലൊക്കെ വള്ളിച്ചെടികൾ മൂടി നില്കുന്നു. എനിക്ക് പേരറിയാവുന്ന ഒരേയൊരു ചെടി റോസയാണ്. ബാക്കിയെല്ലാം നമ്മുടെ നാട്ടിൽ കാണാത്ത ഇനങ്ങൾ. പോവുമ്പോൾ എല്ലാത്തിന്റെയും കമ്പ് കൊണ്ടോയി ചെമ്പകം കാവല്നില്ക്കുന്ന എന്റെ വീട്ടുമുറ്റത്തു നടണം.
റോഡിനിരുവശത്തും ഹോട്ടലുകളും കടകളും. അതിലൊക്കെ തിരക്കുകൂട്ടുന്ന ആൾക്കൂട്ടവും. വൃത്തിയുള്ള വഴികൾ.

Zindagi na milegi dobaara എന്ന ഹിന്ദി ചിത്രത്തിൽ കണ്ടു പരിചയമുള്ള സ്പാനിഷ് തെരുവുകളോടാണ് ഈ നാടിനു സാമ്യം. CFL ലൈറ്റുകളുടെ വെള്ള വെളിച്ചമല്ല, മുനിഞ്ഞു കത്തുന്ന മെഴുകുതിരിയുടെ മഞ്ഞ വെളിച്ചമാണ് എല്ലാ വീടുകളിലും കടകളിലും. ദുബായിലെപോലെ ചടുലഭാവമല്ല ഈ നാടിന്റേത്, ഒരു ബസ്സും തിരക്കിട്ടു പിടിക്കാനില്ലാത്തവന്റെ ശാന്ത ഭാവം. ജീവിതം ആസ്വദിക്കാനുള്ളതെന്നു ബോധമുള്ള ആളുകൾ. കമാന ആകൃതിയിലുള്ള ചെറിയ പാലങ്ങൾക്കു താഴെ സ്വച്ഛജലം കളങ്കപ്പെടാതെ ഒഴുകുന്നു. പച്ചനിറമുള്ളൊരു സാരി ഒഴുക്കിൽ പെട്ടതുപോലെ കൊഴുത്തപച്ച പായൽ ഒറ്റപ്പിടിയുടെ ബലത്തിൽ വെള്ളത്തിൽ പുളച്ചു നില്കുന്നു. നാട്ടിലെ തോടുപോലെ തന്നെ.

തണുപ്പുതുടങ്ങിയതുകൊണ്ടു എല്ലാവരും ജാക്കറ്റ് ധരിച്ചിട്ടുണ്ട്. മക്കളെയും കൊണ്ട് നടന്നുപോകുന്ന അമ്മമാരുടെ മറുകൈയിൽ എരിയുന്ന സിഗരറ്റിന്റെ മായപ്പുക. ഗർഭിണികൾ പോലും പുകവലിച്ച്‌ തുള്ളിത്തെറിച്ചു നടക്കുന്നു. പങ്കജകസ്തൂരിയുടെ തെങ്ങിൻ പൂക്കുലലേഹ്യം കഴിച്ചിട്ടും നേരെ നിൽക്കാത്ത നമ്മുടെ നാട്ടിലെ പാവം സ്ത്രീകളെ ഞാൻ നമിക്കുന്നു. മാസ്ക്ക് ധരിച്ചൊരു മുത്തശ്ശി ചക്രമുള്ളൊരു ചതുരകമ്പിയുടെ സഹായത്തോടെ നടപ്പാതയിലൂടെ മെല്ലെ പിച്ചവെച്ചു വരുന്നു. നാട്ടിലാണെങ്കിൽ ഇത്രയും പ്രായമുള്ള അമ്മച്ചിമാരെ കുഴമ്പിന്റെ മണമുള്ള മുറിയിലെ കട്ടിലിലെ കാണാൻ കഴിയു. ഈ പാവം അവശ്യ സാധനങ്ങളും വാങ്ങി പോകുന്ന വഴിയാണ്. ഞങ്ങൾ അരികിലേക്ക് മാറികൊടുത്തു. ചുളിവുവീണ മുഖത്തെ കണ്ണുകൾ പുഞ്ചിരിക്കുകയാണെന്നു ഒരു കത്തിയുടെ കനത്തിൽ മാത്രം തുറന്നിരുന്നിട്ടും ഞങ്ങൾക്ക് മനസിലാക്കാൻ പറ്റി. ചിരിക്കുമ്പോൾ ആ കണ്ണുകൾ വീണ്ടും ചുരുങ്ങി ചെറുതാവുന്നു. അവർക്കു കാഴ്ച മറയുന്നില്ലേ!

ഇവിടെ എല്ലാവരും സ്വയം പര്യാപ്തരാണ്. പ്രായപൂർത്തിയാവുന്ന യുവത്വവും തളർന്നു തുടങ്ങുന്ന വാർദ്ധക്യവും. എല്ലാവരും സ്വതന്ത്രർ. വൈകാരികബന്ധങ്ങളോ വിലക്കുകളോ ഒന്നും തന്നെ അവരെ തടുക്കാനില്ല. ആരും ആർക്കും ബാധ്യതയല്ല. എതിരെ ഒരുകൂട്ടം ആളുകൾ ഓടിവരുന്നു. അതിൽ ആണും പെണ്ണുമുണ്ട്. ഉറച്ച ശരീരം. ഞങ്ങൾ വീണ്ടും ഒതുങ്ങി നിന്നു. ഞാൻ ശ്രദ്ധിച്ച കാര്യം അവരിൽ ഓരോരുത്തരും കടന്നുപോകുമ്പോൾ ഞങ്ങൾക്ക് നന്ദി പറയുന്നുണ്ടായിരുന്നു എന്നതാണ്. എനിക്ക് സന്തോഷം തോന്നി.

വഴി മുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോൾ വാഹനം നിർത്തി തരുന്ന മനുഷ്യരെ തല കുനിച്ചു ഒരു പുഞ്ചിരിയോടെ ഞാനും അഭിവാദ്യം ചെയ്തു. ഒരു സംസ്കാരത്തിലെ നല്ലതിനെ സ്വീകരിക്കാൻ അമാന്തിക്കരുത്. മറന്നുതുടങ്ങുന്ന സാഹോദര്യം വീണ്ടെടുക്കാൻ ലോക മനുഷ്യന് പുഞ്ചിരിയെക്കാളും നല്ലൊരു മാധ്യമമില്ല എന്ന് തോന്നാറുണ്ട്. ലളിതം. ഹൃദ്യം. പിന്നെ ഞാൻ കണ്ടതൊരു ഭ്രാന്തനെയാണ് അയാളുടെ താടിക്കും മുടിക്കും ചെമ്പു കമ്പികളുടെ നിറമായിരുന്നു. മയക്കം മൂടിയ കണ്ണുകളുമായി മുഷിഞ്ഞ കുപ്പായക്കാരൻ ലോകത്തെയൊന്നും വകവെക്കാതെ വഴിവക്കിൽ കുത്തിയിരിക്കുന്നു. മനസ്‌കൈവിട്ടുപോകുന്ന മനുഷ്യർ എല്ലാ നാടുകളിലുമുണ്ടെന്നു അയാളെന്നെ ഓർമ്മപ്പെടുത്തി.

പെണ്ണുങ്ങൾക്കിതു എന്തൊരു വെളുപ്പാണെന്നോ! ആരോഗ്യമുള്ള വലിയ പെണ്ണുങ്ങൾ. നെഞ്ചിന്റെ താളവും നിതംബത്തിന്റെ ലയവും. പെരുമ്പറ കണ്ടുനിൽക്കുന്നോരുടെ ചങ്കിലും. ഡും ഡും ഡും… തുറിച്ചുനോക്കി മലയാളിയാണെന്ന് അവരെ അറിയിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. കടൽക്കരയിൽ നനഞ്ഞു കിടക്കുന്ന ക്ലാരയും, പുളിങ്കുന്നം പള്ളി പിരിഞ്ഞു വരുന്ന ജെസ്സിയും, മാടമ്പള്ളിയിലെ നൃത്തക്കാരി നാഗവല്ലിയുമൊക്കെ ഹൃദയം നിറഞ്ഞു നില്കുന്നതുകൊണ്ടാവും മനസ്സ് ഹാലീബെറിയെയും ഗാൽഗാഡ്‍വിനെയും ആഞ്ജലീന ജോളിയെയുമൊക്കെ ഇനിയും പ്രണയിച്ചു തുടങ്ങാത്തത്. സാലിസ്ബറിയിലെ യാത്രകൾ തുടരും. എന്ന്, ചേരയെ തിന്നുന്ന നാട്ടിലും, നടുക്കഷ്ണം മാറ്റിവെച്ചേച്ചു കപ്പയും കാന്താരിമുളകും തിരയുന്നൊരു കോഴഞ്ചേരിക്കാരൻ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post