വിവരണം – Zainudheen Kololamba.
അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്.
കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന് ഞാനാലോചിക്കുകയായിരുന്നു, ഈ ഊരുതെണ്ടലുകൾക്കിടയിൽ പരിചയപ്പെട്ട മലയാളി സൗഹൃദങ്ങളെക്കുറിച്ച്.
അഞ്ചുദിവസം കൂടെയുണ്ടായിരുന്ന ഇർഷാദും ടീമും. അവരിപ്പോൾ ശ്രീനഗറിലോ, ഗുൽമർലോ മറ്റോ കാണും. പിന്നെ ശിഹാബ്, ലേയിലേക്കുള്ള വഴിയിൽ കെലോങ്ങിൽ വച്ച് പരിചയപ്പെട്ട സഞ്ജയ്. ഡോർമിറ്ററിയിൽ തങ്ങിയിരുന്ന എന്നോട് ഫ്രഷാകാനോ മറ്റോ എന്താവശ്യങ്ങൾക്കും റൂമിലേക്ക് വരാം, അല്ല വരണം എന്ന് ഹ്യദ്യമായി ക്ഷണിച്ച സുഹൃത്തിനെ സ്നേഹത്തോടെയല്ലാതെ എങ്ങിനെ ഓർക്കാനാണ്. തിരക്കുകൾക്കിടയിൽ നമ്പർ വാങ്ങാനോ യാത്ര പറയാനോ കഴിഞ്ഞില്ല. സഞ്ജയ് ബായ്, നിങ്ങൾ തീർച്ചയായും അന്വേഷിച്ചിട്ടുണ്ടാകുമെന്നറിയാം ക്ഷമിക്കുക.
പിന്നെ നിസാം (Muhammed Nizam Moorkanad). രണ്ട് വർഷം മുമ്പാണ് നിസാമിനെ പരിചയപ്പെട്ടത്. അന്ന് വിശദമായി അദ്ധേഹത്തെക്കുറിച്ച് എഴുതിയിരുന്നു. ഇന്നിപ്പോൾ അദ്ധേഹത്തിന്റെ വൈഫുമുണ്ട് കൂടെ. അവരിപ്പോൾ ഹണിമൂൺ ആഘോഷത്തിലാണ്. കാണാൻ കഴിയുമെന്ന് നിനച്ചതല്ല. മണാലിയിലെ അലച്ചിലുകൾകൊടുവിൽ ആകസ്മികമായി കണ്ടുമുട്ടിയതാണ്.
ഓർമ്മക്കായ് മനോഹരമായൊരു ചിത്രം ഫ്രൈമിൽ പകർത്തി ഇരുവരോടും യാത്ര പറഞ്ഞു. ഇനിയുമുണ്ട് ഒത്തിരി പേർ എഴുതി മുഷിപ്പിക്കുന്നില്ല. പറയാനുദ്ധേശിച്ച കാര്യത്തിലേക്ക് കടക്കാം.
കഴിഞ്ഞ ദിവസങ്ങളിൽ കെലോങ്ങിലായിരുന്നു. ദില്ലിയിൽ നിന്ന് hrtc യുടെ ട്രാൻസ്പോർട്ട് പിടിച്ചാണ് അവിടെയെത്തിയത്, അടുത്ത ദിവസം പുലർച്ചെയുള്ള കെലോങ്ങ് – ലേ ബസ്സിൽ ലേയിലേക്ക് കയറാമെന്ന ധാരണയിൽ. സൗമ്യനായി സംസാരിക്കുന്ന സിഖ് സഹോദരനിൽ നിന്ന് ഡോർമെറ്ററി തരപ്പെടുത്തി. ലഗേജ് ഇറക്കി വെച്ചു. ഇനി വല്ലതും കഴിക്കണം. കെലോങ്ങിൽ ഹോട്ടലുകളുടെ നിയന്ത്രണം സ്ത്രീകൾക്കാണ്. ഓരോ ദാബ്ബകളും ഓരോ കുടുംബങ്ങൾ നടത്തുന്നതാണെന്ന് തോന്നുന്നു. സാമാന്യം ഭേദപ്പെട്ട ദാബയിൽ കയറി ദാൽ ചവൽ ഓർഡർ ചെയ്തു.
വിശപ്പടക്കി പുറത്തിറങ്ങിയപ്പോഴേക്കും പ്രകൃതി രൗദ്രഭാവം പൂണ്ടിരുന്നു. കനത്ത ഇടിമിന്നലിന്റെ അകമ്പടിയോടെ ശക്തമായ മഴ. കനമുള്ള തുള്ളികൾ. മുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലവെള്ളം സാഹസിക ഭാവം കൈവരിച്ചിരിക്കുന്നു. ഡോർമെറ്ററിയുടെ മുൻവശത്തിരുന്ന് ഹിമാചലിന്റെ പ്രകൃതിയനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് വലിയൊരു ശബ്ദത്തോടെ മുൻവശത്തെ റോഡ് തകർന്നൊലിച്ചു പോയത്. കെലോങ്ങ് ബസ് സ്റ്റാന്റിലേക്കുള്ള വഴിയാണത്. വലിയ ശബ്ദം കേട്ട് മഴയത്തും ആളുകൾ ഓടി വരുന്നു. ഇവിടെ ഇങ്ങിനെയൊക്കെയാണ്. ഏത് സമയത്തും ഇവയൊക്കെ പ്രതീക്ഷിക്കാം.
കഴിഞ്ഞ ഞായറിന് ഹിമാചൽ കിന്നൗർ ഭാഗത്തുണ്ടായ അപകടവും അപ്രതീക്ഷിതമായിരുന്നു. ഒന്നര വർഷം മുമ്പ് അവിടെയെല്ലാം സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. ഡോ: ദീപ ശർമ്മയടക്കം ഒമ്പത് ടൂറിസ്റ്റുകളാണ് മരണപ്പെട്ടത്. പ്രകൃതിയോട് മല്ലിട്ട് ഇവിടുത്തെ ഗതാഗതം സുഖമമാക്കുന്ന സർക്കാർ സംവിധാനങ്ങളോട് ബഹുമാനം തോന്നി. പലയിടങ്ങളിലും ടണലുകളുടെ പണി തകൃതിയായി നടക്കുന്നുണ്ട്. വരുംവർഷങ്ങളിൽ ഗതാഗതം കൂടുതൽ സുഗമമാകും എന്നുറപ്പാണ്. എന്നാൽ സാഹസികതയാഗ്രഹിക്കുന്നവർക്ക് അതു വലിയ നഷ്ടമായിരിക്കും. അങ്ങനെയുള്ളവരാണല്ലോ ഹിമാചൽ -ലേ യാത്രകൾ അധികവും തിരഞ്ഞെടുക്കാറുള്ളത്.
ഏതായാലും റോഡ് തകർന്ന് പോയി. ലേ റൂട്ടിൽ പലയിടത്തും പ്രശ്നങ്ങളുമുണ്ടെന്ന് കേൾക്കുന്നു. ഇനി നാളെ ബസ്സ് സർവ്വീസ് നടത്തുമോ എന്നറിയില്ല. അടുത്ത ദിവസം പുലർച്ചെ 4.30ന് തന്നെ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ അത്ഭുതമൊന്നും സംഭവിച്ചില്ല. ലേഹ് റൂട്ടിൽ ബസ് ഇന്ന് സർവ്വീസ് നടത്തുന്നില്ല എന്നറിഞ്ഞു. തണുപ്പിൽ നല്ല ചൂടു കട്ടനടിച്ച് കുണ്ഡിതപ്പെട്ടിരിക്കുമ്പോഴാണ് സ്ഞ്ജയ്നെ പരിചയപ്പെടുന്നത്. നേരത്തെ പറഞ്ഞല്ലോ.
എന്നെപ്പോലെ അദ്ദേഹവും ലേയിലേക്ക് തന്നെയാണ്. റോഡ് ചാലുവാകും (റെഡിയാകും) വരെ കെലോങ്ങിൽ തന്നെ തങ്ങാം എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. പക്ഷേ എന്ന് ശരിയാകുമെന്നറിയില്ല. എനിക്കാണേൽ അധിക സമയവുമില്ല. ഏതായാലും ഞാൻ ലേ ടിക്കറ്റ് ക്യാൻസൽ ചെയ്ത് മണാലിയിലേക്ക് കയറി. അവിടെനിന്ന് ഡൽഹി പിടിക്കാം. റോത്തോങ്ങ് കടന്ന് 10.45 ഓടെ മണാലിയിലെത്തി. ഇനി 11.45ന് മണാലിയിൽ നിന്ന് ചാണ്ടിഗഢ് വഴി ഡൽഹിയിലേക്ക് ട്രാൻസ്പോർട്ടുണ്ട്. നാളെ പുലർച്ചെ അഞ്ചു മണിയോടെയാണ് ഡൽഹിയിലെത്തുക.
ആലുപൊറോട്ടയും കഴിച്ച് ബസ്സിനു വേണ്ടി കാത്തു നിൽക്കുമ്പോഴാണ് ഒരു പയ്യനെ പരിചയപ്പെട്ടത്. ഇവനെ കുറിച്ചെഴുതാനാണിത്രയും വലിച്ചു നീട്ടിയത്. അലോസരമായെങ്കിൽ ക്ഷമിക്കുക.
പയ്യൻ മലയാളിയാണ്. വയനാട് ജ്യൂസ് മേക്കറാണെന്നാണ് പറഞ്ഞത്. ഒരു മലയാളിയെ കൂടെ പരിചയപ്പെട്ട സന്തോഷത്തിൽ അവനുമായി ഏറെ സംസാരിച്ചു. യാത്രാ പ്ലാനുകളും മറ്റും പരസ്പരം പങ്കുവെച്ചു. സൗമ്യമായ സംസാരം.
അതിനിടെയാണ് ശകടം സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്നും കൗണ്ടറിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നുമുള്ള അനൗൺസ് കേട്ടത്. ഏതായാലും ഞാൻ ബസ് ബുക്ക് ചെയ്യാനായി നീങ്ങി. അപ്പോഴാണ് അവൻ പറഞ്ഞത്. “ഞാനുമുണ്ട് ഈ ബസ്സിൽ ചാണ്ടീഗർ വരേ. നിങ്ങളെനിക്ക് കൂടെ ടിക്കറ്റെടുത്ത് തരുമോ. എന്റെ കാശ് അക്കൗണ്ടിൽ കയറിയിട്ടില്ല. പിരിയും മുമ്പ് ഗൂഗിൾ പേ ചെയ്തു തരാം” എന്ന്.
എനിക്ക് സന്തോഷം. മണിക്കൂറുകൾ യാത്ര ചെയ്യണം ചാണ്ടീഗറിലേക്ക്. പരസ്പരം സംസാരിച്ച് രസകരമായി യാത്രചെയ്യാമല്ലോ. ഞാൻ അവനുകൂടെ ചേർത്ത് ടിക്കറ്റെടുത്തു. 660 രൂപയാണ് മണാലി നിന്ന് ചാണ്ടിഗറിയിലേക്ക് ട്രാൻസ്പോർട്ടിന്. ടിക്കറ്റ് അവന് കൈമാറുകയും ചെയ്തു. അവനാകട്ടെ ബസ്സിൽ അടുത്തുള്ള മറ്റൊരു സീറ്റിലാണ് ഇരുന്നത്. ആയിക്കോട്ടെ, ഞാൻ നിർബന്ധിച്ചില്ല.
കഴിഞ്ഞദിവസം കെലോങ്ങിൽ ഒട്ടുമേ റേഞ്ചില്ലായിരുന്നു. എനിക്ക് ചിലയാളുകൾക്ക് അടിയന്തിരമായി വിളിക്കാനുമുണ്ട്. ഞാനതിൽ മുഴുകി. വണ്ടിപുറപ്പെടാൻ നേരം അവനെ നോക്കിയപ്പോൾ കാണുന്നില്ല. ഞാനെല്ലായിടത്തും നോക്കി. ഇല്ല, അവനെവിടെയുമില്ല. അപ്പോഴേക്കും വണ്ടി ചലിച്ചു തുടങ്ങിയിരുന്നു. എടുത്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ പണം പൂർണ്ണമായി തിരികെ ലഭിക്കുന്നതിനാൽ എനിക്ക് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല അവൻ ഞാൻ കാണാതെ ബസ്സിൽ നിന്നിറങ്ങി കൗണ്ടറിൽ ചെന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്ത് കാശും വാങ്ങി മുങ്ങി. ഗൂഗിൾ പേയുമില്ല ഒരുകോപ്പുമില്ല. ഒരു മലയാളി മറ്റൊരു മലയാളിയെ പറ്റിച്ചിരിക്കുന്നു. അത്രമാത്രം.
പ്രിയപ്പെട്ടവരേ, ഈ ദിവസങ്ങളിൽ പലരുമായും സഹവസിച്ചു, സംസാരിച്ചു, യാത്ര ചെയ്തു.വ്യത്യസ്ത നാട്ടുകാർ, അറിയാത്ത ദേശക്കാർ, ഭാഷകൾ ഒരാൾ പോലും പറ്റിച്ചില്ല, കബളിപ്പിച്ചില്ല. അവസാനം പറ്റിച്ചത് കേരളത്തിൽ നിന്ന് വണ്ടി കയറിയ മലയാളിയാണെന്ന് ഓർക്കുമ്പോഴാണ് പരമപുഛം തോന്നുന്നത്. ചിലപ്പോൾ അവനീ എഴുത്ത് വായിക്കുന്നുണ്ടാകാം, അല്ലെങ്കിൽ അവനെപ്പോലുള്ളവർ വായിക്കുന്നുണ്ടാകാം. സൗമ്യമായി നിങ്ങളോട് പറയാനുള്ളത്: ആവശ്യമായ പണമില്ലെങ്കിൽ ഹിച്ച് ഹൈക്കിങ്, ക്ണാപ്പ് എന്നെല്ലാം പറഞ്ഞ് ഇറങ്ങിപ്പുറപ്പെടാതിരിക്കുക. അല്ലെങ്കിൽ യാത്രക്കിടയിൽ അധ്വാനിച്ച് പണം കണ്ടെത്തുക. മലയാളികളെ മുഴുവൻ അപമാനിക്കാതിരിക്കുക. അപേക്ഷയാണ്.