സൂര്യാസ്തമയം കാണാൻ പത്മനാഭൻ്റെ മണ്ണിലെ പൊന്മുടിയിലേക്ക്…

Total
0
Shares

വിവരണം – Shijo&Devu_The Travel Tellers.

യാത്ര പോകുന്നതിന്റെ തലേ ദിവസം ഉറങ്ങിയ ചരിത്രം എനിക്കില്ല. ഇത്തവണയും ചരിത്രം ആവർത്തിച്ചു. കണ്ണടക്കുമ്പോൾ പത്മനാഭനും സെക്രട്ടറിയേറ്റും മൃഗശാലയുo പൊൻമുടിയുമെല്ലാം ഹൃദയത്തിന്റെ മറ്റേ അറ്റത്ത് നിഴൽ കൂത്ത് നടത്താൻ തുടങ്ങി. ഇന്നത്തെ ഉറക്കവും ഗോവിന്ദ! എന്തായാലും ഞാനും അതിയാനും കുഞ്ഞാവേനേം എടുത്ത് ചങ്കുകളേം കൂട്ടി വെളുപ്പിനേ തന്നെ യാത്ര തുടങ്ങി. ഇന്നത്തെ യാത്ര പത്മനാഭന്റെ മണ്ണിലേക്ക്. അടബിക്കടലിന്റെ ആരവങ്ങളും കേട്ട് ഇരുൾ വീണു കിടക്കുന്ന തീരദേശ ഹൈവേയിലൂടെ ഞങ്ങൾ മുന്നോട്ട് പോയി. വെളിച്ചം വീണ്ടുതുടങ്ങിയപ്പോൾ വൈരകല്ലു പോലെ വെട്ടിതിളങ്ങുന്ന പുൽപ്പാടങ്ങളിലെ വെള്ളതുള്ളികളും പുക ചുരുൾ പോലെ അവയ്ക്കു മുകളിൽ ഒഴുകി നടക്കുന്ന മൂടൽ മഞ്ഞിന്റെ പടലങ്ങളും കാണാറായി.

ആലപ്പുഴയിൽ നിന്നൊരു കട്ടൻ ചായയും പൊരിച്ച പൊറോട്ടയും (Roasted പൊറോട്ട) കഴിച്ച് കൊല്ലത്തു നിന്ന് അപ്പോം മുട്ടക്കറീം അകത്താക്കി ഞങ്ങൾ തിരുവനന്തപുരത്തെത്തി. ഇനിയും ലഭിക്കാത്ത നീതിക്കുവേണ്ടി കാത്തു കിടക്കുന്ന സമരപന്തലുകളും ബാരിക്കേഡുകൾക്കും നടുവിൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ല എന്ന ഭാവത്തിൽ തല ഉയർത്തി നിൽക്കുന്ന നിയമസഭാ മന്ദിരവും കടന്ന് ഞങ്ങൾ ബീമാപള്ളിയിലെത്തി.. ആദ്യമായി ഒരു മുസ്ലീം പള്ളി സന്ദർശിക്കുന്ന കൊണ്ട് പള്ളിയുടെ മുഗൾ രാജവംശത്തിന്റെ കൊട്ടാരത്തിന്റെ മാതൃക തോന്നുന്ന മനോഹരമായ മിനാരവും കണ്ട് പള്ളി പരിസരത്ത് അൽപസമയം ചിലവിട്ട് ഞങ്ങൾ യാത്ര തുടർന്നു.

പിന്നീട് എത്തിച്ചേർന്നത് മൃഗശാലയിലായിരുന്നു. റോഡ് സൈഡിൽ വണ്ടി പാർക്ക് ചെയ്ത് വഴിവക്കിലെ കടയിൽ നിന്നു കുടിച്ച സംഭരാത്തിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ ഉപ്പുമാങ്ങയും നുണഞ്ഞു കൊണ്ട് ഞങ്ങൾ മൃഗശാലയിലെത്തി. പഞ്ചവർണ തത്തയും മൂങ്ങയും കഴുകനും തുടങ്ങി ഹിപ്പൊപൊട്ടാമസും കാണ്ടാമൃഗവും പുലിയും വെളള കടുവയും അനാകോണ്ട വരെയുള്ള ജന്തു വൈവിധ്യങ്ങളേയും കണ്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം വഴിയരികിലെ ഏതോ ഒരു കടയിൽ നിന്നു യാതൊരു രുചിയുമില്ലാത്തൊരു തട്ടിക്കൂട് ബിരിയാണിയും കഴിച്ച് ഞങ്ങൾ പൊൻമുടി ലക്ഷ്യമാക്കി വണ്ടി എടുത്തു.

തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 60 KM ദൂരത്താണ് പൊൻമുടി മലനിരകൾ സ്ഥിതി ചെയ്യുന്നത്. അറബികടലിനു സമാന്തരമായിട്ടുള്ള പശ്ചിമഘട്ടത്തിലാണ് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3600 അടി ഉയരത്തിലുള്ള ഈ പ്രദേശം. വിതുര കഴിഞ്ഞ് മുന്നോട്ട് പോയി ഞങ്ങൾ എത്തിച്ചേർന്നത് വന്യമായ കാട്ടുപാതയിലാണ്. കല്ലാറും മീൻമുട്ടി വെള്ളച്ചാട്ടവും കടന്ന് മരച്ചില്ലകളുടെ നിഴൽ വീണ റോഡിലൂടെയുള്ള യാത്രയും അകലെ സഹ്യാദ്രിയുടെ ഹരിതശോഭയാർന്ന ചേലയും അതി മനോഹരമായ കാഴ്ചകളായിരുന്നു. അടിവാരത്തു നിന്നും 22 ഹെയർ പിന്നുകൾ പിന്നിട്ടു വേണം പൊൻമുടി ടോപ്പ് സ്റ്റേഷനിൽ എത്താൻ. വണ്ടി ചെക്കിംഗും ടിക്കറ്റ് എടുക്കലും കഴിഞ്ഞ് (4 പേർക്കും ഒരു കാറിനും കൂടി 150 രൂപ) കുത്തനെയുള്ള കയറ്റം കയറി തുടങ്ങി. ഒരു വശത്തു അഗാധമായ കൊക്കയും മറുവശത്ത് അന്ധകാരം വ്യാപിച്ച കൊടുംകാടും. അതിലൂടെയുള്ള യാത്ര പറഞ്ഞറിയിക്കാൻ ആവാത്ത ആവേശമാണ് ഞങ്ങൾക്ക് തന്നത്.

അല്പം കഴിഞ്ഞപ്പോൾ തേയില തോട്ടങ്ങളും ചായക്കടകളും കാണാറായി ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ പൊൻമുടിയിലെത്തി. ഞായറാഴ്ച ആയ കൊണ്ട് സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുവായിരുന്നു പൊൻമുടി. ഞങ്ങൾ പ്രതീക്ഷിച്ച പോലെ കോടമഞ്ഞും ഇല്ല തണുപ്പും ഇല്ല പോരാത്തതിന് നല്ല തിരക്കും. ഞങ്ങൾക്ക് കുറച്ച് നിരാശയൊക്കെ തോന്നാതിരുന്നില്ല. എന്നാലും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളും ഇടയ്ക്ക് മനസിനെ തഴുകി പോകുന്ന കുളിർ കാറ്റും ഞങ്ങൾക്ക് ആശ്വാസമേകി. തണൽ വീണു കിടന്നിരുന്ന പാറക്കെട്ടിൽ വിശ്രമിച്ച് ഞങ്ങൾ ആ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ക്ഷമയോടെ കാത്തിരുന്നു. സഞ്ചാരികളുടെ തിരക്ക് കുറഞ്ഞിട്ട് അവിടമാകെ നടന്നു കാണാൻ.

6 മണി ആയപ്പോഴേക്കും ഫോറസ്റ്റ് ഗാർഡ്സ് വന്നു സഞ്ചാരികളോട് 6.30 നു മുൻപ് എല്ലാരും സ്ഥലം കാലിയാക്കാൻ വിളംബരം ചെയ്തിട്ട് പോയി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അവിടെ 6.30 വരെയെ സന്ദർശന സമയം ഉള്ളൂ എന്ന്. തകർന്നു പോയി ഞങ്ങൾ. ചാടി എണീറ്റ് ചുറ്റും നോക്കി 360° വ്യൂ. ചുറ്റും ഒന്നിനൊന്ന് മനോഹരം !! വളരെ കുറച്ച് സമയമേ കയ്യിലുള്ളൂ ഏത് വശത്തേക്ക് പോകും? കാഴ്ച കാണോ സെൽഫി എടുക്കോ? നേരം അസ്തമയത്തോട് അടുത്തു. നീലാകാശം ചുവന്ന ചായം പുരട്ടാൻ തുടങ്ങി. പൊൻമുടിയിലെ മലനിരകളിലും തിങ്ങിനിൽക്കുന്ന പുൽനാമ്പുകളിലും സ്വർണ രാജി പടർന്നു തുടങ്ങി.

വിസിൽ ഊതി കൊണ്ട് ഗാർഡ്സ് പുറകെ ഉണ്ട്. പല സഞ്ചാരികളും മടങ്ങാൻ തുടങ്ങി. അതു വരെ ശങ്കിച്ചു നിന്ന ഞങ്ങൾ പൊൻ വെളിച്ചം വരുന്ന ദിക്കിലേക്ക് നടന്നു തുടങ്ങി. ചുറ്റും നോക്കുമ്പോൾ കാൽചുവട്ടിലെ പാറക്കല്ലു പോലും സ്വർണ നിറത്തിൽ പ്രകാശിക്കും പോലെ. പത്മനാഭസ്വാമിയുടെ നിലവറയിലെ സ്വർണo മുഴുവൻ ഈ മലനിരകളിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പോലും തോന്നിപ്പോയി!! പൊൻ വെളിച്ചം വലയം ചെയ്ത ഗിരിനിരകൾ അത്ര പ്രകാശപൂർണമായിരുന്നു..

വിസിലടി ശബ്ദം അടുത്ത് വരുമ്പോഴും ആ അരുണിമയോട് വിട പറയാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു. ഗാർഡ്സിന്റെ അന്ത്യശാസനത്താൽ മറ്റു മാർഗങ്ങളില്ലാതെ ഞങ്ങൾ മലയിറങ്ങി. സാവധാനം അടിവാരത്തേക്ക് പോരുമ്പോഴും പൊന്മുടിയിൽ തന്റെ ചെഞ്ചുണ്ടിനാൽ മുത്തമിടുന്ന ദിനമണിയിലായിരുന്നു ഞങ്ങളുടെ കണ്ണുകൾ. സ്വർണ മുടിയുടെ തിളക്കം കാണിച്ച് കടന്നുകളഞ്ഞ പൊൻമുടി പെണ്ണിനെ വിശദമായി ഒന്നു കാണാൻ 22 ഹെയർ പിന്നുകളും കടന്ന് വീണ്ടും വരുമെന്നുറപ്പിച്ച് ഞങ്ങൾ തിരിച്ചു പോന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post