അട്ടപ്പാടി കാടുകളുടെ അധിപനായിരുന്ന “പീലാണ്ടി” എന്ന കോടനാട് ചന്ദ്രശേഖരൻ…!!

Total
0
Shares

ലേഖകൻ – വിനു പൂക്കാട്ടിയൂർ. Photos : Vaijanth Kodanad & Respected Owner.

കാട്ടിലെ നായകൻ സിംഹമായിരിക്കാം, എന്നാൽ അട്ടപ്പാടി വനത്തിന്റെ നായകനും വില്ലനുമെല്ലാം പീലാണ്ടിയെന്ന കൊലകൊമ്പനായിരുന്നു. അട്ടപ്പാടി ആദിവാസിയൂരുകളും ജനവാസകേന്ദ്രങ്ങളും വനമേഖലയുമെല്ലാം കിടുകിടെ വിറപ്പിച്ചു താണ്ഢവമാടിയ ഒറ്റയാൻ.! അവനറിഞ്ഞും അറിയാതെയും പേരിലായ കൊലവിളികൾ ഒൻപത്. ഇതിൽ പീലാണ്ടിയെന്ന ഊരുമൂപ്പനെ കൊന്നതോടെ, അവനായി പിന്നീട് പീലാണ്ടി. അതിനു ശേഷം അവന്റെ കൊമ്പിൽ ചോരക്കറ പുരണ്ടതുമില്ല.

കാട്ടിലെ കായ്കനികളും ഈറ്റയും തീറ്റപ്പുല്ലുമെല്ലാം കഴിച്ചു വിശപ്പടങ്ങാതെ വരുമ്പോൾ, അവന്റെ ഉറച്ച നടയമരങ്ങൾ മനുഷ്യന്റെ കൃഷിസ്ഥലങ്ങളെ ലക്ഷ്യമാക്കി കുതിക്കും. കിട്ടിയതെല്ലാം വാരിവലിച്ചു തിന്നു, “ആന കയറിയ കരിമ്പിൻ തോട്ടം പോലെ” എന്ന പ്രയോഗം അടിവരയിട്ടുറപ്പിച്ചവൻ മടങ്ങും. ഒരിക്കലിറങ്ങിയ കൃഷിസ്ഥലത്തേക്ക് പിന്നീടവൻ വരില്ല. എന്നാൽ പീലാണ്ടി ഇറങ്ങിയ മണ്ണിലെല്ലാം പിന്നീട് പൊന്നുവിളഞ്ഞു. വിളവിനു നൂറുമേനി.! അങ്ങനെ കാടിന്റെ മക്കൾക്ക് പീലാണ്ടി വിളവ് തരുന്ന ദൈവമായി. സാക്ഷാൽ അന്നദാനപ്രഭു.!

അങ്ങെനെ അവൻ ഊരുകളിൽ ഭഗവാനായി വാഴ്ത്തപ്പെട്ടു. പീലാണ്ടിയെ കണികണ്ടിറങ്ങിയാൽ എല്ലാ കാര്യങ്ങളും മംഗളമായി ഭവിക്കുന്ന രീതിയിലേക്ക് വരെ കാര്യങ്ങളെത്തി. കാടിന്റെ മക്കളുടെ നിഷ്കളങ്ക മനസ്സിനുള്ളിൽ ദൈവീകമായ വീരാരാധനയായിരുന്നു പീലാണ്ടിയോട്.! “പീലിയാനേയ്” എന്നവർ സ്നേഹപൂർവ്വം അവനെ വിളിച്ചു. ഏതോ കൃഷിയിടത്തിൽ നിന്നവൻ കഴിച്ച മത്തങ്ങയുടെ കുരു പിണ്ഡത്തിൽ കൂടി പുറത്തു വന്നു. അത് വളർന്നപ്പോൾ മത്തൻ വള്ളിയിൽ പോലും വിളവിന്റെ നിറസമൃദ്ധി.! അവനെ ഇഷ്ടപ്പെടുന്ന മനുഷ്യരിൽ ചിലർ ചക്കയും പഴങ്ങളുമായി കാട് കയറി.

കാടുവിറപ്പിച്ചു വന്മരങ്ങൾ പിഴുതെറിഞ്ഞു മദയാനയായി കാട്ടിൽ വിരാജിച്ചിരുന്ന അവന്റെ മനസ്സിൽ, തന്നെ ഒറ്റപ്പെടുത്തിയവരോടുള്ള അടങ്ങാത്ത പകയാവാം അല്ലെങ്കിൽ ഭൂമിയുടെ അവകാശി താൻ മാത്രമാണെന്ന് കരുതുന്ന മനുഷ്യനോടുള്ള നിലനിൽപ്പിന്റെ പോരാട്ടമാവാം. എക്സൈസ് ഉദ്യോഗസ്ഥരുടെയും വനപാലകരുടെയും കണ്ണ് വെട്ടിച്ചു കാട്ടിൽ കയറി കള്ളവാറ്റും കഞ്ചാവ് കൃഷിയും നടത്തുന്നവരുടെ പേടിസ്വപ്നമായി മാറിയ ഒറ്റയാൻ.! ഊരിലും വനത്തിലും നിറഞ്ഞു നിന്നിരുന്ന പീലാണ്ടിയുടെ പുറത്ത് ആരോ ഒഴിച്ച ആസിഡ് കാരണം പൊള്ളി വ്രണമായി പഴുത്തൊലിച്ചു വേദന കടിച്ചമർത്തി കഴിഞ്ഞിരുന്ന മദയാന പിന്നെ മനുഷ്യരോട് എങ്ങെനെ പെരുമാറാനാണ്.! നിരന്തരം കല്ലും പടക്കവും പന്തവുമെറിഞ്ഞു ഒരു ജീവിയെ ആട്ടിയകറ്റാൻ ശ്രമിച്ചാൽ അതിനു ഭ്രാന്തു വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ.

ജനവാസകേന്ദ്രങ്ങളിൽ നിത്യസന്ദർശകനായിമാറിയ കൊലകൊമ്പൻ. വീടുകളിലെ തൊടികളിലും പറമ്പിലും കയറിയവൻ തന്റെ മേൽക്കായ്മ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പിന്നെപ്പിന്നെ പീലാണ്ടി കാട്ടിലും നാട്ടിലും ചിരപരിചിതനായി.! ചക്ക കണ്ടാൽ വിടില്ല. ഇഷ്ടഭക്ഷണമാണ്. വീടുകളിലെ പ്ലാവ് മരത്തിൽ നിന്നും ചക്കയുടെ മണമടിച്ചാൽ പീലാണ്ടി കാടിറങ്ങിവരും. മുൻകാലുകൾ മരത്തിൽ പൊക്കി വച്ച്, പിൻകാലുകളിൽ ഭാരം താങ്ങി, ഒരഭ്യാസിയെപ്പോലെ തുമ്പികൊണ്ടു ചക്കപറിച്ചെടുത്തു അത് ചവച്ചരച്ചു തിന്നും.! ചക്കക്കാലം കഴിഞ്ഞാൽ പിന്നെ കുറെ ദിവസത്തേക്കവനെ കാണാതെയാവും. തമിഴ്‍നാട് അതിർത്തി വനമേഖലയായ മാങ്കരയിലും മറ്റും അവൻ അശ്വമേധത്തിനായി പോകും. പിന്നീട് പൊടുന്നനെ വീണ്ടും കാടിറങ്ങിവരികയും ചെയ്യും.

മനുഷ്യകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും മറ്റും പീലാണ്ടിയുടെ ശല്യം തുടർച്ചയായപ്പോൾ, അവനെതിരെ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരുന്നത്. മനുഷ്യരില്ലാത്ത ഉൾവനങ്ങളിൽ വിരാജിക്കാൻ അധികകാലം അവനു താല്പര്യമില്ലായിരുന്നു. വനപാലകർ എത്ര ശ്രമിച്ചിട്ടും നാട്ടിലിറങ്ങുന്നതും ആക്രമണവും തടയാൻ കഴിയാതെ വന്നു.! അങ്ങനെ മനുഷ്യജീവന് ഭീഷണിയായ അവനെ പിടിക്കുവാൻ തന്നെ സർക്കാർ തീരുമാനമെടുത്തു. കാട്ടിൽ കയറി ആനപിടുത്തം നിരോധിച്ചശേഷം, പതിറ്റാണ്ടുകൾക്കിപ്പുറം പീലാണ്ടിയെന്ന കൊലകൊമ്പനുവേണ്ടി മയക്കുവെടിക്ക് തോക്കൊരുങ്ങി. അതിശക്തനായ, ആക്രമണകാരിയായ അവനെ പിടിക്കാൻ തമിഴ്‌നാട്ടിൽ നിന്നും വിദഗ്ധപരിശീലനം ലഭിച്ച നാല് കുങ്കിയാനകളെ അതിർത്തി കടത്തി രംഗത്തിറക്കി.! ആരോഗ്യവാനായ അവനൊന്നു മയങ്ങിക്കിട്ടാൻ തോക്കുകൾക്കു പോലും പലതവണ തീ തുപ്പേണ്ടി വന്നു.! ഒടുവിൽ കഴിഞ്ഞ വർഷം പീലാണ്ടിയെന്ന മദയാനയെ പിടികൂടി കോടനാട് ആനക്കളരിയിലെത്തിച്ചു. കാഴ്ച്ചയിൽ നാൽപ്പതോളം വയസ്സ് പ്രായമുള്ള പീലാണ്ടിയ്ക്ക് ചട്ടം പഠിപ്പിക്കുന്നത് അത്യന്തം ദുഷ്ക്കരമാണെന്നു പലരും വിധിയെഴുതി.

പീലാണ്ടി പോയതോടെ അട്ടപ്പാടിയിലെ ആദിവാസിയൂരുകൾ ഉറങ്ങിയപോലെയായി.! നിത്യജീവിതത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു അപ്പോഴേക്കും പീലാണ്ടി.! അവനെ കണ്ടു രാവിലെ പണിക്കു പോയിരുന്നവർ, തിരിച്ചു വരുമ്പോൾ കാട്ടിൽ നിന്നും മുഴങ്ങുന്ന അവന്റെ ചിന്നം വിളി, ഇതെല്ലം അവരുടെ നിഷ്കളങ്ക മനസ്സുകളിൽ വേദനയുണ്ടാക്കുക തന്നെ ചെയ്തു.! പീലാണ്ടിയെ പിടിക്കുന്നതിനും കൊണ്ടുപോകുന്നതിനും അവരിലെ ചിലരുടെ എതിർപ്പ് പരസ്യമായ രഹസ്യമായിരുന്നു. പിടിക്കുന്നതിന് മുൻപ് മാസങ്ങളോളം ശാന്തസ്വഭാവമായിരുന്നെന്നും, പീലാണ്ടി എന്നയാളെ ഇല്ലായ്മ ചെയ്തതിനു ശേഷം ഒരാളുടെ പോലും ജീവനെടുത്തിട്ടില്ലെന്നും പോലുള്ള അവകാശവാദങ്ങൾ ഉയർന്നുവന്നു. ദൈവീകമായ സ്ഥാനം നൽകി ആരാധിച്ചിരുന്ന ഊരുകളിലെ ജനങ്ങൾ, അവനെ ഒരുനോക്കുകാണാൻ കോടനാടെത്തി.! വനം വകുപ്പിന്റെ പ്രത്യേക അനുമതിപ്രകാരം സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം പഴങ്ങളും അവന്റെ ഇഷ്ടഭക്ഷണങ്ങളുമായി അവനരികിലെത്തി. അവരുടെ ശബ്ദവും കൈവീശലുമെല്ലാം കണ്ടും കേട്ടും, ചട്ടക്കൂടിന്റെയുള്ളിൽ നിന്നുപോലും അവനവരെ തിരിച്ചറിഞ്ഞു.! അനങ്ങാതെ അവരെത്തന്നെ നോക്കി നിന്നു.!

ഒരുവർഷത്തിലധികം കാലം കോടനാട് ആനക്കളരിയിൽ അവൻ ചട്ടം പഠിച്ചു.! പിന്നീട് പുറത്തിറങ്ങി. അങ്ങെനെ പീലാണ്ടി “കോടനാട് ചന്ദ്രശേഖരൻ” ആയി.! നാല്പതോളം വയസ്സ് പ്രായമുള്ള അവനെ പുതിയ ചന്ദ്രശേഖരനാക്കിമാറ്റിയതിൽ ആനക്കളരിയിലെ ചട്ടക്കാരുടെ മികവിനെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. കുളിച്ചു കുറിയും തൊട്ടു അനുസരണയുള്ള കുട്ടിയായി കോടനാടിന്റെ മണ്ണിൽ ചന്ദ്രോദയമായി നിൽക്കുന്നു പഴയ പീലാണ്ടിയെന്ന പുതിയ ചന്ദ്രശേഖരൻ.!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post