അതിർത്തിക്കപ്പുറത്തേക്ക് കാമുകിയെ തേടിയുള്ള എൻ്റെ ഞായറാഴ്ച യാത്രകൾ..

Total
53
Shares

വിവരണം – ജിതിൻ ജോഷി.

ഞായറാഴ്ച..നേരം വെളുത്തു വരുന്നതേയുള്ളു. ഞാൻ ലൈറ്റ് ഇടാതെ, ശബ്ദമുണ്ടാക്കാതെ പതുക്കെ ബെഡിൽ നിന്നും എണീറ്റു. ഞായറാഴ്ചകളിൽ ഇങ്ങനെയൊരു രഹസ്യയാത്ര പതിവാക്കിയിട്ട് കുറച്ചു നാളുകളായി. ആർക്കും അറിയാത്ത, ആരോടും പറയാത്ത ഒരു യാത്ര. ഫഹീമും അങ്ങോമും നല്ല ഉറക്കത്തിലാണ്. ആരെയും ശല്യപ്പെടുത്താതെ റെഡിയായി മെല്ലെ ഹോസ്റ്റലിൽ നിന്നും ഇറങ്ങി. ഇത്തിരി ദൂരം നടക്കണം രാവിലെ ഗാന്ധിപുരത്തേക്കുള്ള ബസ് കിട്ടാൻ. കോളേജിന്റെ മുന്നിൽ നിന്നാലും ബസ് കിട്ടുമെങ്കിലും രാവിലെ ഒരു ചായ പതിവുള്ളതിനാൽ ശരവണംപട്ടി ജംഗ്ഷൻ വരെ നടക്കും. വെളിച്ചം വീണിട്ടില്ല. ചെറിയ ചായക്കടകൾ മാത്രമേ തുറന്നിട്ടുള്ളൂ. തിരക്കുകൾ ഇല്ലാതെ ഈ വഴിത്താരകൾ കാണുവാൻ എന്തൊരു രസമാണെന്നോ…

ഗാന്ധിപുരം..ഇവിടെ നിന്നാണ് ശരിക്കും യാത്ര തുടങ്ങുന്നത്. ഇത് ഒരു പ്രണയത്തിനായുള്ള യാത്രയാണ്. അതിർത്തികൾ കടന്നുള്ള യാത്ര. കേട്ടാൽ ഒരുപക്ഷെ നിങ്ങൾക്ക് തമാശ ആയി തോന്നുമെങ്കിലും എനിക്ക് ഇതുവരെയും നിർവചിക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു ഓരോ ഞായറാഴ്ച യാത്രയും. അതിരാവിലെ ആണെങ്കിലും നല്ല തിരക്കാണ് ഗാന്ധിപുരം സതി ബസ് സ്റ്റാൻഡിൽ. സത്യമംഗലം, മൈസൂർ, ബാംഗ്ലൂർ പോവുന്ന ബസുകൾ എല്ലാം ഇവിടെ നിന്നുമാണ് പുറപ്പെടുക. പച്ചനിറമുള്ള ഒരുപാട് ബസുകൾ. ഇതിനിടയിലാണ് എനിക്ക് പോകാനുള്ള ബസും..തിരക്കുകൾക്കിടയിലൂടെ കണ്ണുകൾ പാഞ്ഞുനടന്നു.. “ആനക്കട്ടി” ഈയൊരു പേരിലേക്കെത്താനുള്ള വ്യഗ്രതയായിരുന്നു ഇതുവരെ..

കോയമ്പത്തൂർ നഗരം ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് സമ്മാനിച്ച ഇടമാണ്..ക്രോസ്സ് കട്ട്‌ റോഡ്, ഗണപതി, ടൌൺ പള്ളി, വി.ഓ.സി പാർക്ക്‌, ഉക്കടം, R S പുര, പൂമാർക്കറ്റ് അങ്ങനെയങ്ങനെ എത്രയോ സ്ഥലങ്ങൾ. ഇപ്പോൾ ബസ് നീങ്ങുന്നതും ഈ ഓർമ്മകളിലൂടെയാണ്. ആളും ബഹളവും ആരവവുമില്ലാത്ത തെരുവുകളിലൂടെ പോകുമ്പോൾ തെരുവിലെ ജീവിതത്തിന്റെ മറ്റൊരു മുഖമാണ് കണ്മുന്നിൽ തെളിയുക. പത്രം അടുക്കുന്ന വിതരണക്കാർ. പിന്നിൽ പാൽ നിറച്ച പാത്രം പിന്നിൽ വച്ച് സൈക്കിൾ ആഞ്ഞുചവിട്ടുന്ന പാൽക്കാരൻമാർ..കുളിച്ചു ഈറനായി ഉമ്മറത്ത് കോലചിത്രങ്ങൾ വരയ്ക്കുന്ന തമിഴ് പെൺകൊടികൾ. കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ചകളിലൂടെ ബസ് പതിയെ ഓടിക്കൊണ്ടിരുന്നു..

നഗരവീഥികളിൽ നിന്നും ഗ്രാമത്തിന്റെ പുലരികാഴ്ചകളിലേക്ക്..കുടമണി കിലുക്കി കൂട്ടത്തോടെ പുൽത്തകിടി തേടി പോകുന്ന പൈക്കൂട്ടങ്ങൾ.. മഞ്ഞിന്റെ നേർത്ത ആവരണത്തെ ബീഡിപ്പുകയാൽ വകഞ്ഞുമാറ്റി പണിയായുധങ്ങളുമായി നടന്നു നീങ്ങുന്ന ഗ്രാമീണർ..മോട്ടോർ വാഹനങ്ങളെ പേടിച്ചു റോഡിന്റെ ഓരം ചേർന്ന് പതിയെ പോകുന്ന കാളവണ്ടികൾ.. അങ്ങനെ കാഴ്ചകൾ ഓരോന്നായി മാറി മാറി വന്നുകൊണ്ടിരുന്നു. ചിന്നത്തടാകം കഴിഞ്ഞാൽ റോഡിന്റെ ഇരുവശവും ഇഷ്ടിക ചൂളകളാണ് കുറെ ദൂരം. ഓരോ ചൂളയിൽ നിന്നും മാനം മുട്ടെ ഉയർന്ന പുകക്കുഴലുകൾ പുക തുപ്പുന്നുണ്ട്. ഭൂമിയെ തന്റെ നിർമ്മിതികൊണ്ട് കീഴടക്കാൻ മനുഷ്യൻ നിർമ്മിക്കുന്ന ആയുധങ്ങളുടെ വിസർജ്യം. അവയെ എത്ര ഉയരങ്ങളിൽ പുറംതള്ളിയാലും തിരിച്ചു ഒരുനാൾ നാശത്തിന്റെ പേമാരിയായി അവനുമേൽ പ്രകൃതി ചൊരിയുകതന്നെ ചെയ്യും..

നാടിന്റെ കാഴ്ചകൾ പതുക്കെ കാടിന്റെ കാഴ്ചകൾക്ക് വഴിമാറിയിരിക്കുന്നു. ഉണങ്ങിയ വനമാണ് റോഡിന്റെ ഇരുവശവും. സൂര്യരശ്മികൾ ആ മരച്ചില്ലകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന ആ കാഴ്ച. റോഡിന്റെ വീതിയിൽ തെല്ലൊരു കുറവ് വന്നെങ്കിലും മോശമല്ലാത്ത റോഡ് ആയതിനാൽ അത്യാവശ്യം സ്പീഡിൽ ആണ് വണ്ടി. ആനക്കട്ടിയിൽ ഇറങ്ങുമ്പോളെക്കും ഗ്രാമം ഉണർന്നിരുന്നു. ഉള്ള കടകളിൽ നിന്നെല്ലാം വിവിധ റേഡിയോ ചാനലുകൾ പാട്ടുപാടുന്നു, വാർത്ത വായിക്കുന്നു..ആകെ ബഹളം.. !

ആനക്കട്ടിയോടെ തമിഴ്നാട് അവസാനിക്കുകയാണ്. ആ ഒരു പാലം കയറിയിറങ്ങിയാൽ കേരളത്തിന്റെ മണ്ണിലേക്ക് കാലുകുത്താം. അട്ടപ്പാടി മലനിരകളുടെ താഴ്‌വര.. ഒരു അന്തർസംസ്ഥാന അതിർത്തിയുടെ യാതൊരു പ്രൗഢിയുമില്ലാത്ത ഗ്രാമമാണ് ഒരു പാലത്തിന്റ ഇരുവശങ്ങളിലായി സജീവമായിക്കൊണ്ടിരിക്കുന്നത്. ഒരു ഭാഷയെയും, സംസ്കാരത്തെയും കേവലമൊരു പാലം കൊണ്ട് വേർതിരിക്കുന്നതിൽ മനുഷ്യൻ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. കാരണം ഇവിടെ അങ്ങനൊരു അതിർത്തി ആരും ശ്രദ്ധിക്കുന്നില്ല. എല്ലാവരും ചിലപ്പോൾ തമിഴ് പറയുന്നു.. ചിലപ്പോൾ മലയാളവും. തിരക്കുകൾക്കിടയിലൂടെ ഞാനും നടന്നു..

എന്റെ യാത്ര തീർന്നിട്ടില്ല. ഇനി ഇവിടെനിന്നും മണ്ണാർക്കാട് റൂട്ടിൽ ഉള്ള ഗൂളിക്കടവ് എന്ന ഗ്രാമത്തിലേക്ക്. അവിടെയാണ് എന്റെ കാമുകി. അവളുടെ അടുത്തേക്കാണ് ഈ യാത്ര.. ഒരു ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. ചാടിക്കയറി. ഇനി യാത്ര അട്ടപ്പാടി ഊരുകൾക്കിടയിലൂടെ. മൊട്ടക്കുന്നുകളും ചെറുകാടുകളും ദൂരെ ദൂരെ കാണാം. ഒരുകാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം ഇന്നിതാ ഒരു മഴ നിഴൽ പ്രദേശമായി മാറിയിരിക്കുന്നു. വരൾച്ചയും പട്ടിണിയും ദാരിദ്രവും ഇന്നാടിനെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ഒരുകാലത്തു സുന്ദരിയായിരുന്ന അട്ടപ്പാടി ഇന്ന് ആർക്കും വേണ്ടാത്ത പ്രദേശമായി മാറിയിരിക്കുന്നു..

കാഴ്ചകളിലൂടെ സഞ്ചരിച്ചു ഗൂളിക്കടവ് എത്തിയതറിഞ്ഞില്ല. ഇവിടെയാണ്‌ എന്റെ കാമുകി ഉള്ളത്. പക്ഷേ നേരെ അവളുടെ അടുത്തേക്ക് പോകാൻ സാധിക്കില്ല. ഒരു ഞായറാഴ്ച കുർബാന ഇവിടെയുള്ള പള്ളിയിൽ നിന്നും പതിവാണ് ഇപ്പോൾ. ടൗണിൽ തന്നെയാണ് പള്ളി.. ഏതാനും സ്റ്റെപ്പുകൾ കയറിച്ചെല്ലുമ്പോൾ കാണാം ഒരു മലയുടെ ചുവട്ടിലായി നിലകൊള്ളുന്ന ഒരു സുന്ദര ദേവാലയം.(ഞാൻ കോയമ്പത്തൂർ വിടുന്ന സമയത്തു പുതിയ പള്ളിയുടെ പണികൾ തുടങ്ങിയിരുന്നു എന്നാണ് ഓർമ്മ – 2015 ൽ).

ഞാൻ എത്തിയപ്പോളേക്കും കുർബാന തുടങ്ങിയിരുന്നു. കുർബാനക്കിടയിലും മനസ്സിൽ കാമുകി മാത്രമായിരുന്നു. പള്ളിയിൽ കഴിഞ്ഞു അന്നാട്ടിലെ ഒരാളായി അവരോടൊപ്പം ഞാനും പടികളിറങ്ങി. ഇനി ടൗണിലേക്ക്. ശരിക്കും നമ്മുടെ നാട്ടിലൊക്കെ പള്ളിയിൽ കഴിഞ്ഞു കവലയിലേക്കിറങ്ങിയ ഒരു പ്രതീതി. നൻമയുടെ ഒരുപാട് കാഴ്ചകൾ. ഇനിയും കാത്തിരിക്കാനാവില്ല. കാലുകൾ കാമുകിയെ ലക്ഷ്യമാക്കി നീങ്ങി. ഞാൻ ചെല്ലുമ്പോൾ തിരക്ക് തീരെ കുറവായിരുന്നു അവിടെ. വന്നിരുന്നതും ഒരു പാത്രത്തിൽ ചൂടുപറക്കുന്ന എന്റെ കാമുകി എത്തി. നല്ല നാടൻ കഞ്ഞിയും കറികളും..

 

ഈയൊരു ലക്ഷ്യം മാത്രമാണ് ഞായറാഴ്ചകളിൽ പതിവാക്കിയ ഈ രഹസ്യ യാത്രയ്ക്ക് പിന്നിൽ ഉണ്ടായിരുന്നത്. ചിലപ്പോൾ അത് കപ്പയിലേക്കും മാറാറുണ്ട്. ഗൂളിക്കടവ് പള്ളിയുടെ ഓപ്പോസിറ്റ് താഴേക്കിറങ്ങുന്ന പാതയരികിലാണ് ഈ കൊച്ചുകട. രണ്ടോ മൂന്നോ ബെഞ്ചുകൾ ഇട്ടിരിക്കുന്നു..പ്രായമായ ഒരു അപ്പച്ചനും അയാളുടെ മകനുമായിരുന്നു അന്ന് കട നടത്തിയിരുന്നത്. സ്വാദിഷ്ടമായ, ഒരു മായവും കലരാത്ത ആ കഞ്ഞിയോ കപ്പയോ കഴിച്ചാൽ മനസും വയറും ഒന്നുപോലെ നിറയും. കഴിപ്പ് കഴിഞ്ഞു വഴിയിലേക്കിറങ്ങിയാൽ കാര്യങ്ങൾ മനസിന് വിട്ടുകൊടുക്കും. പിന്നെ എല്ലാം യാന്ത്രികമാണ്.

മനസ്സ് എന്നെയുംകൊണ്ട് പോയിച്ചേരുക ഇത്തിരി ദൂരെയുള്ള പുഴയുടെ തീരത്താണ്. ശിരുവാണി കാടുകളിൽ നിന്നും ഉത്ഭവിച്ചു കുന്തിപുഴയിൽ പോയി ചേരുന്ന ഒരു പുഴ. ആ തണുപ്പിൽ ഒന്ന് മുങ്ങിനിവരുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം. എന്തൊക്കെയോ ഭാരങ്ങൾ തലയിൽ നിന്നും ഇറക്കിവച്ചതുപോലെ. എത്രനേരം അങ്ങനെ കിടക്കും എന്ന് നിശ്ചയമില്ല. ആ തണുപ്പിന്റെ സുഖത്തിൽ ലയിച്ചിരുന്നാൽ പിന്നെ സമയം പോകുന്നതേ അറിയില്ല. തിരികെ പോകുന്ന കാര്യം എപ്പോളെങ്കിലും ഓർമ്മിക്കുമ്പോളാണ് പിന്നെ ചാടിയെഴുന്നേൽക്കുക..

ഒരുപാട് താമസിച്ചാൽ അതും പ്രശ്നമാണ്. ആനക്കട്ടി മുതൽ തടാകം വരെയുള്ള കാട്ടുവഴിയിൽ ഏത് വളവിലും ആനയെ പ്രതീക്ഷിക്കാം.. തിടുക്കത്തിൽ ഗൂളിക്കടവിൽ എത്തി രണ്ടു പഴംപൊരിയും കഴിച്ചു ആനക്കട്ടിയിലേക്ക്. അവിടെനിന്നും കാടുറങ്ങുന്നതിനു മുന്നേ മടക്കയാത്ര. നാവിലെ രുചി തന്ന സന്തോഷം വീണ്ടും മനസ്സിലിട്ട് താലോലിച്ചു വീണ്ടും ഒരു മടക്കയാത്ര. 2011-2015 വരെയുള്ള കാലഘട്ടത്തിൽ പലപ്പോളായി നടത്തിയ യാത്രയാണ് ഓർമ്മയിൽ നിന്നും ഇപ്പോൾ ചികഞ്ഞെടുത്തത്. ഇപ്പോൾ കാടും നാടുമെല്ലാം മാറിയിരിക്കാം.. കഞ്ഞിക്കടയിലെ അപ്പച്ചൻ ചിലപ്പോൾ ഓർമ്മയായിരിക്കാം. അന്ന് വഴിയരികിൽ നിക്കറിൽ ഓടിക്കളിച്ച പലരും ജീവിതം തേടി മറുനാടുകളിലേക്ക് ചേക്കേറിയിരിക്കാം..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post